ഭ്രമം [ മണവാളൻ ] 1

 

നിശബ്ദത! ആ വലിയ മനുഷ്യന്റെ ഹൃദയമിടിപ്പ് എന്നെന്നേക്കുമായി നിലച്ചിരിക്കുന്നു.

 

ഈ കുടുംബത്തിന്റെ അഭിമാനം കാക്കാൻ, സ്വന്തം അനിയന്റെ കൊടുംക്രൂരതകൾ ലോകമറിയാതിരിക്കാൻ, ആ പൈശാചിക ശക്തിയെ സ്വന്തം ജീവൻ കൊടുത്ത് വർഷങ്ങളോളം തളച്ചിട്ട ആ മനുഷ്യൻ തന്റെ യാത്ര അവസാനിപ്പിച്ചിരിക്കുന്നു.

 

നാരായണിയമ്മ നെത്തത്തടിച്ച് നിലവിളിച്ചു കരയാൻ തുടങ്ങി. ദേവന്റെ കണ്ണുകളിൽ നിന്ന് കണ്ണുനീർ ഒലിച്ചിറങ്ങി അദ്ദേഹത്തിന്റെ തണുത്ത കൈകളിൽ വീണു. യുക്തിവാദിയായ ദേവന് ആദ്യമായി ശാസ്ത്രത്തിനപ്പുറമുള്ള ഒരു വലിയ സത്യത്തിന് മുന്നിൽ തലകുനിക്കേണ്ടി വന്നു.

പുറത്ത് നേരം വെളുത്തു തുടങ്ങിയിരുന്നു. മഴ പൂർണ്ണമായും നിന്നിരുന്നു. ജനാലയിലൂടെ നേർത്ത വെളിച്ചം മുറിക്കുള്ളിലേക്ക് കടന്നുവന്നു. ഇനി പോലീസിനെയും ഡോക്ടറെയും വിളിക്കണം. ഗ്രാമവാസികളെ വിവരമറിയിക്കണം. ദേവൻ കണ്ണുനീർ തുടച്ചുകൊണ്ട് എഴുന്നേറ്റു. എല്ലാം അവസാനിച്ചു എന്ന് അവൻ വിശ്വസിച്ചു.

അവൻ താഴേക്ക് പോകാനായി മുറിയുടെ വാതിൽക്കലേക്ക് നടന്നു. വാതിൽക്കൽ എത്തിയതും പെട്ടെന്ന് അവനൊരു തലകറക്കം അനുഭവപ്പെട്ടു.

 

തലച്ചോറിനുള്ളിൽ ആയിരം സൂചികൾ ഒന്നിച്ച് കുത്തിയിറക്കുന്നതുപോലൊരു കടുത്ത വേദന! അവൻ ഭിത്തിയിൽ ചാരി നിന്നുപോയി.

 

പെട്ടെന്ന്, ഒരു നേർത്ത സ്വരം അവന്റെ കാതുകളിൽ മുഴങ്ങി. അത് പുറത്തുനിന്നല്ല, അവന്റെ സ്വന്തം തലച്ചോറിനുള്ളിൽ നിന്നായിരുന്നു കേട്ടത്!

 

“നീ ജയിച്ചെന്ന് കരുതിയോ ദേവാ…?”

 

ദേവൻ ഞെട്ടലോടെ ചുറ്റും നോക്കി. മുറിയിൽ കരഞ്ഞുകൊണ്ടിരിക്കുന്ന നാരായണിയമ്മയല്ലാതെ മറ്റാരുമില്ല. ആ സ്വരം… അത് വിശ്വനാഥന്റേതായിരുന്നു!

 

“ഒരു ശരീരം നശിച്ചാൽ അവസാനിക്കുന്നതല്ല ഈ ഇരുട്ട്… ഈ ഇല്ലം നശിക്കുന്നത് വരെ ഞാൻ ഇവിടെയുണ്ടാകും…”

 

ഭയത്താൽ ദേവന്റെ ശ്വാസം തൊണ്ടയിൽ കുരുങ്ങി. അവൻ വേഗത്തിൽ തിരിഞ്ഞ് മുറിയിലെ നിലക്കണ്ണാടിയിലേക്ക് നോക്കി. അവിടെ അവന്റെ പ്രതിബിംബം തെളിഞ്ഞു നിന്നു. പക്ഷേ… ഒരു നിമിഷത്തേക്ക്, കണ്ണാടിയിലെ ആ പ്രതിബിംബത്തിന്റെ കണ്ണുകൾക്ക് മാറ്റം സംഭവിച്ചു.

 

കൃഷ്ണമണികളില്ലാത്ത, മഞ്ഞ കലർന്ന വെളുത്ത നിറമുള്ള രണ്ട് കണ്ണുകൾ അവനെ നോക്കി ക്രൂരമായി ചിരിച്ചു!

ദേവൻ കണ്ണുകൾ ഇറുകെ അടച്ച് വീണ്ടും തുറന്നു. ഇപ്പോൾ കണ്ണാടിയിൽ അവന്റെ സാധാരണ മുഖം മാത്രമേയുള്ളൂ.

 

അതൊരു തോന്നലായിരുന്നോ? അതോ ആ പൈശാചിക ശക്തി, വിശ്വനാഥന്റെ കരിഞ്ഞ ശരീരത്തിൽ നിന്നും പുറത്തുകടന്ന്, ഭയത്താൽ തളർന്നിരുന്ന തന്റെ മനസ്സിന്റെ ഇരുട്ടിലേക്ക് കയറിക്കൂടിയോ? മാനസിക വിഭ്രാന്തിയും അമാനുഷികതയും തമ്മിലുള്ള നൂൽപ്പാലത്തിൽ ദേവൻ വീണ്ടും ഒറ്റപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *