തിരുഗണിക-4 [Harshan] 4024

Views : 226884

അന്ന് രാത്രി ദീർഘമായ യാത്ര ചെയ്തു പകൽ പത്തുമണിയോടെ അവർ  കന്നട ദേശത്തിന്റെ അതിർത്തിയോട് ചേർന്ന രാമരംഗപുരം എന്ന  നാട്ടിലെത്തി. കൃഷ്ണദേവരായ കുന്നുകൾക്ക് താഴ്വാരമായ അതിസുന്ദരമായ നാട്. മാമ്പഴത്തിനു പേരുകേട്ട  നാടാണ് രാമരംഗപുരം.

അവിടെ  ഒരു സുന്ദരമായ കുന്നിൻ ചരിവിലെ ഗ്രാമത്തിലുള്ള ഒരു ധനാഢ്യമായ മാളികയുടെ മുന്നിൽ കാർ വന്നു നിന്നു.

ജയനാഥൻ  പുറത്തേക്കിറങ്ങി. ഡോർ തുറന്നു കൊടുത്തു.

അമ്രപാലിയെയും ഒക്കത്തെടുത്തു കൊണ്ട് ശതരൂപ കാറിൽനിന്നും   പുറത്തേക്കിറങ്ങി.

ബൃഹത്തായ  ആ മാളികയെ കണ്ടു അവൾ ഏറെ ആശ്ചര്യവതിയായിരുന്നു.

ജയനാഥൻ  ശതരൂപയെയും കൂട്ടി മാളികയുടെ മുന്നിലേക്ക് നടന്നു

അവൾ നടക്കും വഴി ചുറ്റും നോക്കി മുന്നിൽ വലിയ തൊഴുത്തും പശുക്കളും പൂന്തോട്ടവും മുറ്റം നിറയെ പൂവിട്ട മാവുകളുമൊക്കെയായി മനോഹരമായൊരു രാജസൗധം.

അവർ മാളികയുടെ ഉള്ളിൽ പ്രവേശിച്ചു

മുന്നിലെ ചാരുകസേരയിൽ നടക്കാനൊക്കെ പ്രയാസമനുഭവിക്കുന്ന ഒരു വൃദ്ധയായ സ്ത്രീയെ കണ്ടു

അവർ വെളുത്ത ചേലയാണ് ധരിച്ചിരുന്നത് , ചേലത്തുമ്പു കൊണ്ട് മുണ്ഡനം ചെയ്തിരുന്ന  ശിരസ് മറച്ചിരുന്നു. വലുപ്പമുള്ള സോഡാ കുപ്പി കണ്ണട അവർ  ധരിച്ചിരുന്നു.

അവരെ കണ്ടു ജയനാഥൻ  വണങ്ങി

അവർ കണ്ണട ഉറപ്പിച്ചു കൊണ്ട് സൂക്ഷിച്ചു

“ചിന്നയ്യാവേ പാക്കരുതുക്ക് ” ആദരവോടെ അയാൾ ആ വൃദ്ധയോട് പറഞ്ഞു .

അവർ കൈ കൊണ്ട് പൊക്കോളൂ എന്ന് അനുമതി കൊടുത്തു.

അവർ ശതരൂപയെയും കുഞ്ഞിനേയും ഒന്ന് നോക്കി പുഞ്ചിരിച്ചു.

ശതരൂപയും പുഞ്ചിരിച്ചു

“വാ ,,,വാ ,,,” ജയനാഥൻ  അവളെ വിളിച്ചു കൊണ്ട് നടന്നു

അയാൾക്ക് പുറകെ അവളും നടന്നു.

അവർ ആ കൊട്ടാരം പോലുള്ള മാളികയുടെയുള്ളിൽ കയറി.

അതിനുള്ളിലെ കാഴ്‌ചകൾ കണ്ടു വിസ്മയത്തോടെ ശതരൂപ നടന്നു

മുകളിൽ വലിയൊരു ഷാൻഡ്ലർ വിളക്ക് തെളിഞ്ഞിരിക്കുന്നു.

ആ വിളക്ക് കണ്ടു കുഞ്ഞമ്രപാലി അത്ഭുതത്തോടെ അതിലേക്ക് മുഖമുയർത്തി നോക്കി.

പടവുകൾ കയറി അവർ മുകളിലേക്ക് ചെന്നു.

അവിടെ വലിയ ഹാളിൽ രാജകൊട്ടാരങ്ങളിലെ സിംഹാസനങ്ങളെ പോലെയുള്ള തടിയിരിപ്പിടങ്ങൾ കിടക്കുന്നുണ്ടായിരുന്നു.

“ശതരൂപ ഇവിടെ ഇരിക്കൂ ” ജയനാഥ൯ ശതരൂപയൊടായ് പറഞ്ഞു.

അവൾ തലയാട്ടി അവിടെ ഒരു സെറ്റിയിൽ ഇരുന്നു.

അവൾക്കരികിലായി പാലിയും അനുസരണയോടെയിരുന്നു കൊണ്ട് അവിടെ നിരത്തിയിരുന്ന ശില്പങ്ങളിൽ നോക്കികൊണ്ടിരുന്നു.

അന്നേരം ഒരു പതിനാലു പതിനഞ്ചു വയസ്സ് മതിക്കുന്ന പെൺകുട്ടി അങ്ങോട്ടേക്ക് കൈയ്യിൽ ഒരു ട്രേയിൽ വെള്ളവുമായി വന്നു.

അവളത് പുഞ്ചിരിയോടെ ശതരൂപയ്ക്ക് നൽകി.

അവളത് വാങ്ങികുടിച്ചു.

“കല്ല്യാണി,,,,ചിന്നയ്യ തൂങ്കുകിറാരാ?”

ജയനാഥൻ ആ കുട്ടിയോട് ചോദിച്ചു.

“ഇല്ലണ്ണേ,,,അല്ലെ ഡോക്ടർ ഇറുക്കാരെ ”

“അപ്പടിയാ,,ആനാ കാത്തിരിപ്പോം” ജയനാഥൻ പറഞ്ഞു.

കുറച്ചു കഴിഞ്ഞപ്പോൾ കൈയ്യിൽ സ്റ്റെതസ്‌കോപ്പും പിടിച്ചു ഒരു ഡോക്ടറും സഹായിയും അവിട നിന്നും പുറത്തേക്കിറങ്ങി.

ജയനാഥൻ ശതരൂപയെ പുറത്ത് ഇരുത്തികൊണ്ടു വാതിൽ തുറന്നുള്ളിലേക്ക് കയറി.

“വാ പാപ്പാ …” കല്യാണി കുഞ്ഞിനെ നോക്കി കൈ നീട്ടി വിളിച്ചു.

അമ്രപാലി അൽപ്പം നേരം അപരിചിതഭാവത്തോടെ കല്യാണിയെ നോക്കി.

“പാപ്പാ ,,അക്കാക്കിട്ടെ വാടാ കണ്ണേ ” കല്യാണി വാത്സല്യത്തോടെ വീണ്ടും കൈനീട്ടി.

അന്നേരം അമ്രപാലി ചിരിച്ചു കൊണ്ട് അവളുടെ അടുത്തേക്ക് ചാഞ്ഞു.

കല്ല്യാണി അവളെ വാരി ഒക്കത്തെടുത്തു.

എന്നിട്ട് ആ വലിയ ഹാളിലെ ശില്പങ്ങൾക്കരികിലേക്ക് അവളെ കൊണ്ട് പോയ് ഓരോന്നായി കാണിച്ചു കൊടുത്തു.

Recent Stories

The Author

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com