ബാലന്റെ ഗ്രാമം 2152

Views : 26885

മുത്തശ്ശിയോടും മുത്തശ്ശനോടും ഉണ്ടായിരുന്ന അതേ സ്വാതന്ത്ര്യം തന്നെയാണ് കേശുമാമയോടും ലക്ഷ്മിഅമമ്മായിയോടും ബാലനുണ്ടായിരുന്നത്.  മക്കളില്ലാത്ത ആ ദമ്പതികൾക്ക് ബാലൻ ഒരു മകനെപ്പോലെ തന്നെയായിരുന്നു.

കൈയ്യിൽ ചെറിയൊരു ഓട്ടുമൊന്തയിൽ നിറയെ സംഭാരവുമായി ലക്ഷ്മിക്കുട്ടിയമ്മ വീണ്ടും വരാന്തയിലേക്ക് കടന്നുവന്നു. മൊന്ത കൈനീട്ടി വാങ്ങുമ്പോൾ ബാലൻ ചിരിച്ചുകൊണ്ട് പറഞ്ഞു, “എനിക്കറിയാമായിരുന്നു അമ്മായി ഇങ്ങനെയേ ചെയ്യൂ എന്ന്.”

“അത് കുറച്ചേയുള്ളൂ ബാലാ. ഇഞ്ചിയും, പച്ചമുളകും, കറിവേപ്പിലയുമെല്ലം നന്നായി ചേർത്തുണ്ടാക്കിയതാണ്. പിന്നെ നിനക്ക് സംഭാരം പണ്ടേ ഇഷ്ടമാണല്ലോ.”

ലക്ഷ്മിക്കുട്ടിയമ്മ ന്യായീകരിച്ചു.

ബാലൻ മൊന്തയിൽ നിന്നും കുറച്ചു സംഭാരം രുചിച്ചുനോക്കി. മോരിന്റെ പുളിയോടൊപ്പം ഇഞ്ചിയുടെയും പച്ചമുളകിന്റെയും സമ്മിശ്രരുചി നാവിന്റെ രസമുകുളങ്ങളിൽ കുളിർമയുടെ സുഖം പകർന്നു.

“നന്നായിട്ടുണ്ട് അമ്മായി. എല്ലാ ചേരുവകൾക്കുമൊപ്പം ഉപ്പും പാകത്തിന് തന്നെ”.

“അത് നീയെന്നെ വെറുതെ പുകഴ്ത്തുന്നതല്ലേ ബാലാ. അത്രക്കൊന്നുമില്ല”.

ലക്ഷ്മിക്കുട്ടിയമ്മ വിനയാന്വിതയായി.

മുറ്റത്തെ അയയിൽ കിടന്നിരുന്ന തോർത്തുമുണ്ടിൽ കൈകളും മുഖവും തുടച്ചുകൊണ്ട് കേശുമാമ വരാന്തയിലേക്ക് കയറിവന്നു. കസേരയിൽ നിന്നും ബഹുമാനപൂർവം എഴുന്നേൽക്കാൻ തുടങ്ങിയ ബാലനെ കൈയുയർത്തി തടഞ്ഞുകൊണ്ട് മാമ പറഞ്ഞു,

“നീ അവിടെയിരിക്കൂ ബാലാ.”

പിന്നെ ഭാര്യയോടായി പറഞ്ഞു,

“കുറച്ചു സംഭാരം എനിക്ക് കൂടി എടുത്തോള് ലക്ഷ്മി”.

വിശേഷങ്ങളുടെ കൈമാറ്റങ്ങൾക്കിടയിൽ വീടും പറമ്പും വില്ക്കുന്ന കാര്യം ബാലൻ കേശുമാമയോടു സൂചിപ്പിച്ചു.

ആദ്യം ഒരു അവിശ്വസനീയതയായിരുന്നു വൃദ്ധന്റെ മുഖത്ത് നിഴലിച്ചുകണ്ടത്. നിമിഷനേരം നീണ്ട അർത്ഥവത്തായ മൗനത്തിനുശേഷം ഒരു ചോദ്യം ഉയർന്നു,

“പറിച്ചെറിഞ്ഞു പോവുകയാണല്ലേ?”

നൊമ്പരത്തിന്റെ തീവ്രതയുണ്ടായിരുന്നു സ്വരത്തിന്.

വീണ്ടും ചോദ്യം,

“തീരുമാനിച്ചുറച്ചോ?”

മാമയുടെ ഭാവമാറ്റം ബാലൻ ശ്രദ്ധിക്കുകയായിരുന്നു.

സംഭാരത്തിന്റെ എരിവും പുളിയും ചുണ്ടുകളിൽ നിന്നും നാവുകൊണ്ട് തുവർത്തി മാറ്റി ബാലൻ പറഞ്ഞു.

“കഴിഞ്ഞ ചില മാസങ്ങളായി ഇക്കാര്യത്തെക്കുറിച്ചുള്ള ആലോചനയിലായിരുന്നു കേശുമാമാ….പെൻഷൻ ആകുന്നിടം വരെ ഇവിടെയൊരു താമസം സാധ്യമല്ല. കുട്ടികളുടെ വിദ്യാഭ്യാസവും ഭാവിയും നോക്കണമല്ലോ? വീടും പറമ്പും വിറ്റാൽ  കിട്ടുന്ന പണവും കുറച്ചു ലോണും കൂട്ടി അവിടെത്തന്നെ ഒരു ഫ്ലാറ്റു വാങ്ങിക്കാമെന്ന് വിചാരിക്കുകയാണ് ഞാൻ.”

“പക്ഷെ അങ്ങനെ വിട്ടെറിഞ്ഞ് പോകാൻ പറ്റ്വോ ഉണ്ണി നിനക്ക്? എത്ര തലമുറകൾ ഉറങ്ങുന്ന മണ്ണാണത്.”

കേശുമാമയുടെ ശബ്ദം നന്നേ താണിരുന്നു അത് പറയുമ്പോൾ.

തന്റെ മുൻപിൽ ഇരിക്കുന്നത് കേശുമാമയല്ല മുത്തശ്ശനാണെന്ന് ബാലന് തോന്നി.

‘ഉണ്ണി’ എന്നുള്ള വിളി അപൂർവമായി മാത്രമേ കേശുമാമയിൽ നിന്നും പുറപ്പെടാറുള്ളൂ.

ബാലന് ആകെ അസ്വസ്തത തോന്നി.

സുമയുടെ ശബ്ദം കേശുമാമയുടെ ശബ്ദത്തിലൂടെ പ്രതിഫലിക്കുകയാണെന്ന് അയാൾ ഭയപ്പെട്ടു.

“ഞാനൊരു കാര്യം പറയട്ടെ? നമുക്കീ വീട് വിൽക്കണ്ട……ജീവിച്ചനുഭവിച്ച ഈ അന്തരീക്ഷത്തിൽനിന്ന് എന്നെന്നേക്കുമായി ഒരു വേർപാട് ബാലേട്ടന് താങ്ങുവാൻ കഴിയുകയില്ല….”

ജീവിതത്തിന്റെ പ്രായോഗികതയും ആത്മബന്ധങ്ങളുയർത്തുന്ന ഗൃഹാതുരചിന്തകളും ബാലന്റെയുള്ളിൽ ശക്തമായ വടംവലി നടത്തി.

പൊക്കിൾക്കൊടി ബന്ധം പോലെ പിരിഞ്ഞാലും പിരിയാത്ത ബന്ധമാണ് തനിക്കീ നാടിനോടുള്ളത്.  ഈ മണ്ണിൽ കാലുകുത്തുമ്പോൾ തന്നെ ഹൃദയത്തിൽ വികാരങ്ങളുടെ കവിഞ്ഞൊഴുക്കാണ്.

യാന്ത്രികമായ ജീവിതത്തിന്റെ സൗകര്യമുള്ള പാരതന്ത്ര്യത്തിൽ നിന്നും അസൗകര്യങ്ങളുടെ അയാന്ത്രികമായ സ്വാതന്ത്ര്യത്തിലേക്കാണ് കാല് കുത്തുന്നതെന്നാണ്  ഇവിടെ വന്നിറങ്ങുന്ന ഓരോ നിമിഷവും തോന്നാറുള്ളത്.

ഈ മണ്ണും, വെള്ളവും, ബാല്യം മുതൽ കണ്ടുപഴകിയ മുഖങ്ങളും  മനസ്സിന്റെ ഗൂഢഭാഗങ്ങളിൽ ചേക്കേറി സ്ഥിരപ്രതിഷ്ഠ നേടിക്കഴിഞ്ഞിരിക്കുന്നു.

പെട്ടെന്നുള്ള  പറിച്ചുനടീൽ ഒരു പക്ഷെ ആത്മഹത്യാപരമായിരിക്കും.

ശരിയും തെറ്റും തിരിച്ചറിയാൻ കഴിയാത്ത മുത്തശ്ശിയുടെ ഉണ്ണിയാണ് താനിപ്പോൾ എന്ന് ബാലന് തോന്നി.

നീല ഞരമ്പുകൾ എഴുന്നുനില്ക്കുന്ന വെളുത്ത് ദുർബലമായ ആ കരങ്ങൾ ബാല്യത്തിലെന്ന പോലെ തന്നെയൊന്ന് ആലിംഗനം ചെയ്തു മൂർധാവിൽ ചുംബിച്ചിരുന്നെങ്കിൽ എന്ന് ബാലൻ ആഗ്രഹിച്ചു.

കോതത്തോടിന്റെ തെളിനീർ വെള്ളത്തിൽ പരൽമീനുകൾക്കൊപ്പം ഒരിക്കൽക്കൂടി നീന്തിത്തുടിച്ചു മുങ്ങി നിവർന്നാൽ തന്റെ സന്ദേഹങ്ങൾക്ക്  മറുപടി ലഭിക്കും എന്ന് മനസ്സ് വെറുതെ പിറുപിറുത്തു .

“നമുക്കാലോചിക്കാം മാമാ….ഞാനിപ്പോൾ ഇറങ്ങട്ടെ”.

കസേരയിൽ നിന്നും എഴുന്നേൽക്കുമ്പോൾ, എന്തോ ആവശ്യത്തിനായി ഉമ്മറത്തേക്ക് വന്ന ലക്ഷ്മിക്കുട്ടിയമ്മ ചോദിച്ചു,

“അല്ല ബാലൻ ഇറങ്ങുവാ? ഊണ് കഴിഞ്ഞിട്ടേ പോകുള്ളൂന്നു ഞാൻ വിചാരിച്ചു. വർത്താനം കൂടി ചോദിച്ചില്ലല്ലോ.”

“ഇന്നിപ്പോൾ ധൃതിയുണ്ട്  അമ്മായി. ഇനിയും ദിവസങ്ങൾ ധാരാളമുണ്ടല്ലോ.  മറ്റൊരു ദിവസം ഞങ്ങൾ എല്ലാവരും കൂടി വരുന്നുണ്ട്”.

രണ്ടുപേരോടും യാത്രപറഞ്ഞ് മുറ്റത്തേക്കുള്ള പടവുകളിറങ്ങുമ്പോൾ എങ്ങനെയും വീടെത്തുവാനുള്ള ധൃതിയായിരുന്നു ബാലന്.

Recent Stories

The Author

rajan karyattu

3 Comments

  1. സുദർശനൻ

    നല്ല കഥ. വളരെ ഇഷ്ടമായി.ഇനിയും ഇത്തരം കഥകൾ എഴുതണം.

  2. Muhamed Ayittakath

    Thank you..
    Good one..

  3. നന്ദി …ഒരുപാട് …പഴയ കളർമകലൂടെ ഒന്നുകൂടി സഞ്ചരിച്ചു അഭിനന്ദനം ….ഈ കഥാകാരന്

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com