ബാലന്റെ ഗ്രാമം 2152

Views : 26885

അന്തരീക്ഷത്തിൽ അലിഞ്ഞുചേരുന്ന പുതുമണ്ണിന്റെ സുഗന്ധം മനസ്സിൽ ഉന്മാദം ഉണർത്താൻ പോന്നതായിരുന്നു. കസേര ഉമ്മറത്ത് മുറിയുടെ ഭിത്തിയോട് ചേർത്ത് നിവർത്തിയിട്ടു.

“സുമേ ഞാൻ ഇത്തിരിനേരം ഇവിടെയിരുന്നീ മഴയൊന്നാസ്വദിക്കട്ടെ…എത്രയോ നാളുകൾക്ക് ശേഷമാണ് പുതുമണ്ണിന്റെ സുഗന്ധം നിറഞ്ഞ ഒരു മഴ നേരിട്ട് കാണുന്നത്”.

“ആയിക്കോട്ടെ ബാലേട്ടാ, ഇത്തിരി നേരം ആക്കണ്ട… മഴ കഴിയുന്നിടം വരെ ഇവിടെയിരുന്നോളു. ചായ തയ്യാറാക്കി ഞാൻ ഇങ്ങോട്ട് കൊണ്ടുവരാം.”

നിർദോഷമായ ഒരു കളിയാക്കലിന്റെ മുനയുണ്ടായിരുന്നു സുമയുടെ  തമാശക്ക് .

“ഓ പോത്തിനുണ്ടോ വാഴക്കയുടെ ഗുണം അറിയാവൂ”. ബാലൻ തിരിച്ചടിച്ചു.

“വല്ലതും പറഞ്ഞോ ബാലേട്ടാ….”

അടുക്കളയുടെ വാതിൽക്കൽ നിന്നും ഇടതുചെവി കൈപ്പത്തി കൊണ്ട് പാതിമറച്ച്   കുസൃതിയോടെ സുമ ചോദിച്ചു.

“ഉവ്വ്. എന്തെങ്കിലും തിന്നാൻ കൂടി എടുത്തോളൂ എന്ന് പറയുകയായിരുന്നു”.

“അതെ….അതെ വാഴക്ക വറുത്ത ഉപ്പേരി തന്നെ എടുത്തേക്കാം.”

ഉരുളക്കുപ്പേരി പോലുള്ള സുമയുടെ നർമം കലർന്ന മറുപടികളിൽ പലപ്പോഴും പൊട്ടിച്ചിരിച്ചുപോയിട്ടുണ്ട്. എങ്ങനെയാണവൾക്കു മറ്റുള്ളവരുടെ വികാരങ്ങളെ വ്രണപ്പെടുത്താതെ  ഇത്ര നർമമധുരമായി സംസാരിക്കാൻ കഴിയുന്നതെന്ന് അദ്ഭുതപ്പെട്ടിട്ടുണ്ട്.

ചിരിമായാത്ത  മുഖത്ത് ചിന്തകളുമായി മഴയെ നോക്കിയിരിക്കുന്ന ഭർത്താവിന്റെ മുൻപിൽ ചെറിയൊരു  ട്രേയിൽ കുറച്ചു വാഴക്ക ഉപ്പേരിയും ഒരു കപ്പു ചായയുമായി സുമയെത്തി.

“ഇതെന്താ ബാലേട്ടാ, ചിരിച്ചു കൊണ്ട് സ്വപ്നം കാണുകയാ?”

അടുത്തു കിടന്ന വൃത്താകൃതിയിലുള്ള ചെറിയ ടീപോയ്  ബാലന്റെ മുൻപിലേക്കു നിരക്കിനീക്കി ട്രേ അതിന്മേൽ വെക്കുമ്പോൾ  സുമയുടെ വായിൽ നിന്നും വീണ്ടും ശരം പാഞ്ഞു.

“പോടീ അവിടുന്ന്.”

സമാധാനത്തിന്റെ കൊടിക്കൂറ കീഴടങ്ങലിന്റെ രൂപത്തിൽ  ബാലൻ ഉയർത്തിക്കാട്ടി.

“തോറ്റോ?”

എളിയിൽ കൈകൾ കുത്തി കുട്ടികളുടെ  കുറുമ്പോടെ സുമ വീണ്ടും ചോദിച്ചു.

“അല്ലെങ്കിലും ഞാൻ ജയിക്കാറില്ലലോ, എപ്പോഴും നിരുപാധികം കീഴടങ്ങാറല്ലേ പതിവ്.”

“അതുപോട്ടെ, നാളെ കേശുമാമയുടെ   വീടുവരെ ഒന്ന് പോകണം. ദിവസങ്ങൾ നോക്കി നിൽക്കുമ്പോൾ ദാ..ന്ന് കടന്നു പോകും. നീയും കുട്ടികളും കൂടെ പോരുന്നോ, അതോ മറ്റൊരു ദിവസം പോകുന്നോ?”

“ഞങ്ങൾ പിന്നെ വരാം ബാലേട്ടാ,  നാളെ ബലേട്ടൻ മാത്രം പോയാൽ മതി”.

“ശരി. പിന്നെ സുമേ, ഞാൻ നിന്റെയഭിപ്രായം ഇതുവരെ ചോദിച്ചില്ലല്ലോ. നിനക്ക് മറിച്ചൊരു വിചാരം ഇല്ലെന്നാണ് ഞാൻ കരുതുന്നത്.”

ബാലന്റെ ചോദ്യത്തിന് ഹൃദ്യമായ ഒരു പുഞ്ചിരിയായിരുന്നു ആദ്യം മറുപടി.

“ബാലേട്ടന്റെ ഇഷ്ടമല്ലേ എന്റെയും ഇഷ്ടം”.

സുമയുടെ ശബ്ദത്തിന് തലോടലിന്റെയും പിന്താങ്ങലിന്റെയും കുളിർമയുണ്ടായിരുന്നു.

തുള്ളിക്കൊരു കുടംപോലെ പെയ്തുകൊണ്ടിരുന്ന  മഴ പെട്ടെന്നുതന്നെ പെയ്തൊഴിഞ്ഞു.   കരിമേഘങ്ങളുടെ കരിമ്പടം നീക്കി ആകാശം വീണ്ടും നീലിമയാർന്നു. സുമ അകത്തേക്ക് പോയിക്കഴിഞ്ഞിരുന്നു. ഇലത്തുമ്പുകളിൽ നിന്നും ഇറ്റു വീഴുന്ന വെള്ളത്തുള്ളികളുടെ ശബ്ദം ബാലന്റെ മനസ്സിൽ നിശബ്ദമായ ഒരു ചോദ്യം ഉയർത്തി.  ഈ മണ്ണ് തനിക്കു തീർത്തും കയ്യൊഴിയുവൻ കഴിയുമോ?

രാത്രിയിൽ എപ്പോഴോ  പോക്രം തവളകളുടെ കരച്ചിൽ കേട്ടു.

ചിന്തകളുടെ ആധിക്യം ഉറക്കത്തെ അകറ്റിനിർത്തിയിരുന്നു.

ജനൽ കർട്ടൻ നീക്കി പുറത്തേക്കു നോക്കുമ്പോൾ പകൽ പോലെ നിലാവെളിച്ചം കണ്ടു.

അടുത്ത് കിടന്ന സുമയെയും കുട്ടികളെയും  ഉണർത്താതെ കട്ടിലിൽ നിന്നും സാവധാനം എഴുന്നേറ്റു.

അഴിഞ്ഞു പോയ മുണ്ടിന്റെ അറ്റം എളിയിൽ മുറുക്കിക്കുത്തി.

നടുത്തളത്തിലേക്കും അവിടുന്ന് വരാന്തയിലേക്കും പ്രവേശിച്ചു.

ഇലക്ട്രിക്  ബൾബിന്റെ സ്വിച്ചിൽ വിരലമരുമ്പോൾ, പെട്ടെന്നുള്ള പ്രഭാപൂരത്തിൽ പകച്ചുപോയ ഗൗളികൾ ഭിത്തിയിൽ തൂക്കിയിട്ടിരിക്കുന്ന അച്ഛന്റെയും അമ്മയുടെയും ഛായാചിത്രത്തിനു പിന്നിലേക്ക് ഓടിമറഞ്ഞു.

ഒരു നിമിഷം കണ്ണുകൾ ആ ചിത്രത്തിൽ ഉടക്കി നിന്നു.

ഇല്ല…..നേരിയ ഓർമ്മ പോലും  അവശേഷിക്കുന്നില്ല.

ചിത്രത്തിലെ അച്ഛന്റെ രൂപമാണ് തനിക്കിപ്പോൾ എന്ന് ബാലൻ യാദൃശ്ചികമായി തിരിച്ചറിഞ്ഞു.

അച്ഛന്റെയും അമ്മയുടെയും അപകടമരണത്തിന്റെ കഥ പലതവണ മുത്തശ്ശിയിൽ നിന്നും കേട്ടറിഞ്ഞിരുന്നു.

തങ്ങൾ  സഞ്ചരിച്ചിരുന്ന വാഹനം മറ്റൊരു വാഹനവുമയി കൂട്ടിയിടിക്കുകയായിരുന്നത്രേ.

വാതിൽ തുറന്നു പുറത്തേക്കു തെറിച്ചു പോയ താൻ ഒരു പോറൽ പോലും ഏൽക്കാതെയാണ് രക്ഷപെട്ടതെന്നു മുത്തശ്ശി പറയുമ്പോൾ കുട്ടിയായിരുന്ന താൻ അത് എത്ര അത്ഭുതത്തോടെയാണ് കേട്ടിരുന്നത് എന്ന് ബാലൻ ഓർത്തു.

ഏക മകന്റെയും  മരുമകളുടെയും വേർപാടിന്റെ ദുഖത്തിലും നിധികാക്കുന്ന ഭൂതത്തിന്റെ കരുതലോടെ തന്നെ വളർത്തി വലുതാക്കി യാത്ര പറഞ്ഞുപോയ മുത്തശ്ശന്റെയും മുത്തശ്ശിയുടെയും സാന്നിധ്യം ഇപ്പോഴും തന്റെയൊപ്പമുണ്ടെന്നു  ബാലൻ വിശ്വസിച്ചു.

അനാഥനാണെന്നുള്ള  തോന്നൽ തന്നെ ഒരിക്കൽപ്പോലും അലട്ടിയില്ല.

ജീവിതത്തിന്റെ  നല്ല പാഠങ്ങൾ  പഠിപ്പിച്ചു പടികടന്നു പോകുമ്പോഴും, മുത്തശ്ശിയുടെ വാത്സല്യം നിറഞ്ഞു തുളുമ്പുന്ന സ്വരത്തിന്റെ പ്രതിധ്വനി തൊടിയിലാകെ  പിന്നെയും നിറഞ്ഞു നില്ക്കുന്നതുപോലെയാണ് ബാലന് ഇപ്പോഴും  തോന്നാറ്.

പ്ലാവിലക്കുമ്പിളിൽ പെറുക്കിക്കൂട്ടുന്ന മുരിങ്ങപ്പൂക്കൾ കൈനീട്ടി വാങ്ങുമ്പോൾ  “ഇത് കുറെയേറെയുണ്ടല്ലോ ഉണ്ണി..” എന്നു പറയുന്ന ശബ്ദത്തിന്റെ അതേ പ്രതിധ്വനി.

വരാന്തയിൽ നിന്നും പടികൾ  ചവിട്ടി മുറ്റത്തേക്കിറങ്ങി ബാലൻ.

തൊടിയിലാകെ നല്ല നിലാവെളിച്ചം ഉണ്ടായിരുന്നു. കൊഴുത്തുരുണ്ട  മഞ്ഞത്തവളകളുടെ സംഘ ഗാനത്തിനൊപ്പം അന്തരീക്ഷമാകെ ചീവീടുകളുടെ പാശ്ചാത്യസംഗീതവും നിറഞ്ഞു നിന്നു.

പുതുമഴയുടെ ആർഭാടം പ്രകൃതിയാകെ ഉത്സവമാക്കി മാറ്റിയിരിക്കുന്നു.

പക്ഷെ എവിടെയോ ഒരു ശൂന്യത ബാലന്റെ മനസ്സിൽ  തിക്കും തിരക്കും കൂട്ടി.

മുൻവശത്തെ മുറ്റത്തുകൂടെ  ബാലൻ വെറുതെ അങ്ങോട്ടുമിങ്ങോട്ടും   നടന്നു .

മുരിങ്ങ നിന്നിടത്തേക്ക് മിഴികൾ എപ്പോഴോ എത്തിനോക്കി.

Recent Stories

The Author

rajan karyattu

3 Comments

  1. സുദർശനൻ

    നല്ല കഥ. വളരെ ഇഷ്ടമായി.ഇനിയും ഇത്തരം കഥകൾ എഴുതണം.

  2. Muhamed Ayittakath

    Thank you..
    Good one..

  3. നന്ദി …ഒരുപാട് …പഴയ കളർമകലൂടെ ഒന്നുകൂടി സഞ്ചരിച്ചു അഭിനന്ദനം ….ഈ കഥാകാരന്

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com