ബാലന്റെ ഗ്രാമം 2152

Views : 26885

 

മനസ്സിൽ നടന്ന ഒരുപാട് തർക്കങ്ങൾക്കും വാഗ്വാദങ്ങൾക്കും ഒടുവിൽ ബാലൻ തീരുമാനിക്കുകയായിരുന്നു, വീട്  വില്ക്കാമെന്ന് തന്നെ.

കേശുമാമയോട് വിവരം പറയുമ്പോൾ, വിഷാദം നിറഞ്ഞ ചിരിയോടെ മാമ പറഞ്ഞു,

“നീ പറയുന്നതിലും കാര്യമുണ്ട് ബാലാ, വില്ക്കരുത് എന്ന് പറഞ്ഞതിൽ ഈ വൃദ്ധന്റെ സ്വാർത്ഥതയുമുണ്ട് എന്ന് കൂട്ടിക്കോളൂ….ഇനിയിപ്പോ എത്ര കാലം എനിക്കും ഇതൊക്കെ നോക്കി നടത്താനാവും.”

“മാമ എന്നോട് ക്ഷമിക്കണം. ഇവിടം വിട്ടുപോകാൻ നൊമ്പരമുണ്ട്. പക്ഷെ മറ്റൊരു മാർഗ്ഗവും ഞാൻ മുൻപിൽ കാണുന്നില്ല.”

 

“എനിക്കറിയാം ബാലാ. നീ വിഷമിക്കാതിരിക്കു. എല്ലാം നല്ലതിനാണെന്ന് നിരൂവിക്കാം. പീടികക്കലെ ബാപ്പുട്ടീടെ മോൻ അന്ത്രുവിനോട് ഞാൻ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. അവനിപ്പോൾ കച്ചവടമൊക്കെ നിർത്തി ബ്രോക്കറ് പണിയാ.”

യാഥാർത്ഥ്യത്തെ  ഉൾക്കൊണ്ടുകഴിഞ്ഞ അനുഭവജ്ഞാനത്തിന്റെ സ്വഛതയായിരുന്നു കേശുമാമയുടെ സ്വരത്തിന്.

 

സുമക്ക് പക്ഷെ  അത്ഭുതമായിരുന്നു .

വിൽക്കണമെന്ന് പറഞ്ഞെങ്കിലും കാര്യത്തോടടുക്കുമ്പോൾ താൻ പിന്മാറുമെന്നൊരു വിശ്വാസം അവളുടെ ഉള്ളിലുണ്ടായിരുന്നത് പോലെയാണ് ബാലന് തോന്നിയത്.

ചിലരൊക്കെ വീടും പുരയിടവും കാണുവാൻ വന്നപ്പോൾ അവൾ പറഞ്ഞു.

“ഞാൻ ബാലേട്ടനെ അത്രക്കങ്ങു വിശ്വസിച്ചിരുന്നില്ല, വീട് വിൽക്കണമെന്ന് പറഞ്ഞപ്പോൾ.

ഇപ്പോൾ എന്തോ പ്രിയപ്പെട്ടത് നക്ഷ്ടപ്പെടുവാൻ പോകുന്നത് പോലൊരു തോന്നൽ”.

“നിനക്കും അങ്ങനൊരു തോന്നലുണ്ടോ?

ആരുണ്ട് സുമേ നമുക്കിവിടെ? എന്നെ സംബന്ധിച്ച് കണ്മുൻപിൽ കാണുന്നതെന്തും ഓർമ്മകളുടെ ശവപ്പറമ്പ് മാത്രയായിരിക്കുന്നു.

അച്ഛനെയും അമ്മയെയും ഓർമ്മ പോലുമില്ല. ആകെയുണ്ടായിരുന്നത് മുത്തശ്ശനും മുത്തശ്ശിയും മാത്രമാണ്. അവർ കൂടി പോയിക്കഴിഞ്ഞപ്പോൾ തീർത്തും അനാഥരായില്ലേ നമ്മൾ ?

നൽകിയതിനേക്കാൾ കൂടുതൽ ഈ നാട് എന്നിൽ നിന്നും പറിച്ചെടുത്തു. എന്നിട്ടും എനിക്ക് കുടഞ്ഞെറിയുവാൻ കഴിയുന്നില്ലലോ എന്ന് ഞാൻ സങ്കടപ്പെടുന്നു. കഴിയുന്നു എന്ന് ഞാൻ വെറുതെ ഭാവിക്കുകയാണ്.”

ഒരുവശത്ത് ജീവിതം കെട്ടിപ്പടുക്കാനുള്ള നിതാന്ത പരിശ്രമം,  മറുവശത്ത് എല്ലാ  നഷ്ടങ്ങൾക്ക് നടുവിലും ഓടിച്ചാടി വളർന്ന മണ്ണിനെ മറക്കാൻ വയ്യാത്ത ആത്മനൊമ്പരം .

“എനിക്ക് ഒരു തീരുമാനത്തിലെത്താൻ പറ്റാതായിരിക്കുന്നു. നീയും കൂടി ഇങ്ങനെ പറഞ്ഞാൽ..”

“ബാലേട്ടാ ഞാൻ..”

സുമ പൂർത്തിയാക്കുന്നതിനു മുൻപേ ബാലൻ പറഞ്ഞു,

“ഇന്ന് അന്ത്രു   ഒരാളെ കൊണ്ടുവരാമെന്നേറ്റിട്ടുണ്ട്. ഗൾഫിൽ കുറെ വർഷങ്ങൾ പണിയെടുത്ത പണം കൈയ്യിലുണ്ടെന്നാണ് പറഞ്ഞത്. അയാൾക്കിഷ്ടപ്പെട്ടാൽ ഒരു പക്ഷെ ഇന്നുതന്നെ എഗ്രിമെന്റ് എഴുതിയേക്കും. ഇനിയും ഒരു ചാഞ്ചാട്ടം പറ്റില്ല സുമേ. അവധി തീരുവാൻ രണ്ടാഴ്ച്ച കൂടിയേ ഇനി  മുൻപിലുള്ളൂ.”

ബാലൻ ഇത്രകണ്ട് വൈകാരികമായി സംസാരിക്കുന്നത് സുമ മുൻപ് കണ്ടിട്ടേ ഉണ്ടായിരുന്നില്ല. നീണ്ട ഒരു നെടുവീർപ്പ് സുമയിൽ നിന്നും ഉയർന്നു.

എല്ലാം ഈശ്വരനിശ്ചയം പോലെ. സ്വയം പിറുപിറുത്തുകൊണ്ട് ഇറയം തൂക്കാനെടുത്ത ചൂല്  കൊണ്ട് മച്ചിന്റെ മൂലയിൽ കണ്ട മാറാല തുടച്ചു നീക്കുവാൻ തുടങ്ങി സുമ.

*******************************************************************************************************

ഉച്ചതിരിഞ്ഞ് പറഞ്ഞ ആളെയും കൊണ്ട് അന്ത്രു വന്നു. അയാൾക്ക് വീടും പറമ്പും  ഇഷ്ടമായി. വിലയെ സംബന്ധിച്ച് പേശലുകളൊന്നും തന്നെ ഉണ്ടായില്ല. ചെറിയൊരു തുക വാക്കിന്റെ ഉറപ്പിനായി അയാൾ ബാലന് കൈമാറി. മൂന്നാം ദിവസം തീറാധാരം ചെയ്യുവാൻ തീരുമാനമായതുകൊണ്ട് ഇടയിലൊരു കരാർ ആവശ്യമില്ലെന്ന് ഇരുകൂട്ടരും പരസ്പരം സമ്മതിച്ചു.

വൈകുന്നേരം കേശുമാമയുടെ അടുക്കലോളം പോയി വിവരങ്ങൾ കൈമാറി.  കേശുമാമ എല്ലാം മൂളിക്കേട്ടതല്ലാതെ പ്രത്യേകമായി ഒന്നും തന്നെ പ്രതിവചിച്ചില്ല.

മടങ്ങുവാൻ നേരം പറഞ്ഞു.

“നീ തിരികെ പോകും മുൻപേ ഇത്രടം വരെ ഒരിക്കൽക്കൂടി വരണം”.

എന്തിനാണെന്ന് ചോദിച്ചില്ല. പകരം പറഞ്ഞു,

“വരാം..”

************************************************************************

 

എല്ലാം തീരുമാനമായി. മനസ്സിൽ  ആശ്വാസമാണ് തോന്നേണ്ടത്.

പക്ഷേ,  ദേശാടനക്കിളികളെപ്പോലെ എന്തൊക്കെയോ കൂട്ടത്തോടെ  മനസ്സിൽ പറന്നിറങ്ങുവാൻ തുടങ്ങിയിരുന്നു.

പെയ്യുവാൻ വെമ്പിനില്ക്കുന്ന തുലാമേഘങ്ങളെപ്പോലെ  ഘനം തൂങ്ങി നില്ക്കുന്ന മനോമണ്ഡലത്തിന്റെ അസ്വസ്ഥതയിൽ  നിന്നും രക്ഷനേടുന്നതിനു വേണ്ടി  തൊടിയിലേക്കിറങ്ങി.

മുറ്റത്തിന്റെ   ഓരത്തായി കടപുഴുകി കിടക്കുന്ന വയസ്സൻ  മുരിങ്ങയുടെ മുൻപിൽ ബാലൻ   നിന്നു.

മിഴികൾക്ക് മുൻപിൽ കാഴ്ചകൾ അവ്യക്തങ്ങളാകുന്നത് ബാലൻ തിരിച്ചറിഞ്ഞു.

“ഉണ്ണീ…. ഉണ്ണീ, ഈ കുട്ടി ഇതെവിടെ പോയി ആവോ” എന്ന ശബ്ദത്തിനായി ബാലൻ വെറുതെ കാതോർത്തു.

ഇളം കാറ്റിൽ ഉലയുന്ന ചെറുചില്ലകളിലെ  ഇലകളുടെ മർമ്മരമല്ലതെ മറ്റു ശബ്ദങ്ങളൊന്നും കർണപുടത്തിൽ പതിഞ്ഞില്ല.

പിതൃക്കളുടെ ഭൗതികാവിശിഷ്ടങ്ങൾ വിശ്രമം കൊള്ളുന്ന പറമ്പിന്റെ മൂലയിലേക്ക് ദൃഷ്ടികൾ കുറ്റബോധത്തോടെ ഇഴഞ്ഞു ചെല്ലുമ്പോൾ  വൈകാരിക വിക്ഷോഭം തൊണ്ടയിൽ അണകെട്ടി വിതുമ്പി  നിന്നു.

പിന്നെ  ചുടുനീരുറവയായി  ഇരു  കവിളുകളിലൂടെയും   നിശബ്ദമായി  ഒലിച്ചിറങ്ങി.

മൗനമായി മനം മന്ത്രിച്ചു,

മാപ്പ്….

Recent Stories

The Author

rajan karyattu

3 Comments

  1. സുദർശനൻ

    നല്ല കഥ. വളരെ ഇഷ്ടമായി.ഇനിയും ഇത്തരം കഥകൾ എഴുതണം.

  2. Muhamed Ayittakath

    Thank you..
    Good one..

  3. നന്ദി …ഒരുപാട് …പഴയ കളർമകലൂടെ ഒന്നുകൂടി സഞ്ചരിച്ചു അഭിനന്ദനം ….ഈ കഥാകാരന്

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com