ബാലന്റെ ഗ്രാമം 2152

Views : 26885

പക്ഷെ മറ്റൊരു കാര്യം കേൾക്കുവാനായിരുന്നു ഉണ്ണിക്കു  കൂടുതൽ  ധൃതി. അടക്കാത്തൊണ്ടിൽനിന്നുള്ള ദുർഗന്ധം വമിക്കുന്ന  വിരലുകൾ  നാസികക്ക് മുൻപിൽ മണപ്പിച്ച്‌ മൂക്ക് ചുളുക്കിക്കൊണ്ട് ഉണ്ണി ചോദിച്ചു.

 

“ആലോചിച്ചോ മുത്തശ്ശാ” ?

 

ഞെട്ടുകളഞ്ഞ വെറ്റിലയിൽ നൂറു നന്നായി പുരട്ടി  പുകലസഹിതം വായിലേക്ക് വെയ്ക്കുന്ന തിരക്കിലായിരുന്നു അപ്പോൾ  മുത്തശ്ശൻ.

“എന്ത് ആലോചിച്ചുവോന്ന്” ?

മുത്തശ്ശൻ  ഉണ്ണിയുടെ ചോദ്യം തന്നെ മറന്നുപോയിരുന്നു. “ശ്ശോ ഈ മുത്തശ്ശന് ഒരു കാര്യവും ഓർമ്മയില്ല. ഞാൻ ചോദിച്ചില്ലേ, കാളവണ്ടിക്കാർ  അടുത്ത ജന്മത്തിൽ കാളകളായി ജനിക്കുമോ എന്ന് ?”

ഒരു നിമിഷം വിരലുകൾ കൊണ്ട് തലചൊറിഞ്ഞു മുത്തശ്ശൻ ആലോചനയിലാണ്ടു.

“ഉവ്വ്…. ഉവ്വ്. മുത്തശ്ശൻ ആലോചിച്ചൂട്ടോ ഉണ്ണി…ന്റെ  കുട്ടി പറഞ്ഞത് ശരിതന്നെയാ. അങ്ങനെയല്ലാണ്ടാവാൻ തരമില്ലല്ലോ. കാളയെ  തല്ലുന്ന  വണ്ടിക്കാർ  അടുത്ത ജന്മം കാളകളായിത്തന്നെ ജനിക്കണം. അതിലൊരു  നീതിയുണ്ട്.”

തൊണ്ട് കളഞ്ഞ അടക്ക പിച്ചാത്തി കൊണ്ട്  രണ്ടായി പിളർന്ന് ഒരു പാതിയുടെ ചെറിയ കഷണം മുത്തശ്ശൻ തേഞ്ഞുതുടങ്ങിയതെങ്കിലും ബലമുള്ള പല്ലുകൾ ഉപയോഗിച്ച് അടർത്തിയെടുത്തു.  പിന്നെ എല്ലാ ചേരുവകളുടെയും സമ്മിശ്രരുചി കണ്ണുകൾ പൂട്ടിയടച്ച്  ചവച്ച് ആസ്വദിക്കുവാൻ  തുടങ്ങി. വായിൽ നിറയുന്ന ഉമിനീർ  ഇടയ്ക്കിടെ നടുവിരലിന്റെയും ചൂണ്ടാണി വിരലിന്റെയും മധ്യത്തിലൂടെ മുറ്റത്തെ  പൂഴിയിലേക്ക്  പറന്നിറങ്ങി  ചുവന്ന  ചിത്രങ്ങൾ  വരക്കുമ്പോൾ എല്ലാം കൗതുകത്തോടെ നോക്കിനിന്ന ഉണ്ണി വിളിച്ചു, “മുത്തശ്ശാ..”

“എന്താ ഉണ്ണി?”

“മുത്തശ്ശാ ..”

സങ്കോചം നിറഞ്ഞ പതിഞ്ഞ ശബ്ദത്തോടെ ഉണ്ണി പിന്നെയും നീട്ടിവിളിച്ചു.

ആ സ്വരത്തിന്റെ അർത്ഥം   മുത്തശ്ശന്  നന്നായി  മനസ്സിലാകും. ഉണ്ണിക്ക് എന്തോ കാര്യം സാധിക്കാനുണ്ട്.

“പറഞ്ഞോളൂ  കുട്ടീ, മുത്തശ്ശൻ പറഞ്ഞല്ലോ  ഉണ്ണി  പറഞ്ഞത്  ശരിതന്നെയാണെന്ന്. പിന്നേം  എന്താണ്  സംശയം”.

“അതല്ല  മുത്തശ്ശാ”. ഉണ്ണി  തിടുക്കത്തോടെ  പറഞ്ഞു.

“പിന്നെന്താണ്?”

“എനിക്കും മുറുക്കണം.”

ഹ ഹ ഹ….  മുത്തശ്ശൻ ഉറക്കെ ചിരിച്ചു.

“ഇത് കുട്ടികൾ ചെയ്യാൻ പാടില്ല ഉണ്ണി”.

കടവായിലൂടെ ഒഴുകി വരുന്ന ചുവന്ന ദ്രാവകം  കൈ വെള്ള കൊണ്ട് തുടച്ചു നീക്കിക്കൊണ്ട് മുത്തശ്ശൻ പറഞ്ഞു.

“വലുതാകുമ്പോൾ മുത്തശ്ശനെ പോലെ ഉണ്ണിക്കും മുറുക്കാം കേട്ടോ.”

മുത്തശ്ശൻ ഉണ്ണിയെ ആശ്വസിപ്പിച്ചു.

മുത്തശ്ശന്റെ യുക്തി  ഉണ്ണിക്കു പക്ഷെ  ബോധ്യപ്പെട്ടില്ല.

“അതെന്താ ഞാൻ ഇപ്പോൾ മുറുക്കിയാൽ?”

അരികിലിരുന്ന  നൂറ്റുവടത്തിൽ  നിന്നും  അല്പം കൂടി  ചുണ്ണാമ്പ്  നുള്ളാൻ  തുനിഞ്ഞ   മുത്തശ്ശൻ  തലയുയർത്തി  ഉണ്ണിയെ  നോക്കി.

“അയ്യയ്യോ ! എന്താ ഈ കുട്ടി പറേണത്. കൊച്ചുകുട്ടികൾ വെറ്റില മുറുക്ക്വേ? ഈശ്വരന്മാർക്ക് അതിഷ്ടമല്ല ഉണ്ണി”.

“മുത്തശ്ശൻ കള്ളം പറയുകയാ. എനിക്കും മുത്തശ്ശനെപ്പോലെ ചുവന്ന തുപ്പല് നീട്ടിത്തുപ്പണം.”

ഉണ്ണി വാശി പിടിച്ചു.

“ഇതിപ്പോ  പണ്ടാരാണ്ട്  പറഞ്ഞത്  പോലായല്ലോ  ഈശ്വരാ…ഈ  കുട്ടിയെ  എങ്ങനെയാ  പറഞ്ഞു  മനസിലാക്കുക”.

മുത്തശ്ശനിൽ നിന്നും അനുകൂലമായ ഒരു നടപടി ഉണ്ടാവില്ലെന്നുറപ്പായപ്പോൾ ഉണ്ണി പറഞ്ഞു.

“മുത്തശ്ശൻ നുണ പറയുകയാണോന്ന് ഞാൻ മുത്തശ്ശിയോടു ചോദിച്ചു നോക്കട്ടെ.”

തന്റെ എപ്പോഴത്തെയും ആശ്രയവും ഉപദേശകയുമായ മുത്തശ്ശിയുടെ അടുക്കലേക്ക്  ഉണ്ണി ഓടുമ്പോൾ   മുത്തശ്ശൻ  പിന്നെയും അവനെ  നോക്കി ചിരിച്ചു.

***************         ***************************             ************

മുഖത്ത് അറിയാതെ വിടർന്ന ചെറുചിരിയോടെ ബാലൻ ചുറ്റും നോക്കി, മുറ്റത്തെ പൊടിമണ്ണിൽ ഇപ്പോഴും മുത്തശ്ശന്റെ മുറുക്കാൻ തുപ്പലിന്റെ ചുവന്ന പാടുകൾ അവശേഷിക്കുന്നുണ്ടോ എന്ന് ! ഭൂതകാലത്തിന്റെ പടികളിറങ്ങി വരുന്ന ഓർമ്മകൾ ഇവിടേക്കുള്ള വരവിലെല്ലാം ഗൃഹാതുരത്വത്തിന്റെ ആലസ്യമാണ് മനസ്സിൽ നിറയ്ക്കുന്നത്.

ഇവിടെ വന്നിട്ട് ഇതുവരെയും മഴപെയ്തിട്ടില്ല. ഇന്ന് ആകാശം മൂടിക്കെട്ടി മഴക്കുള്ള പുറപ്പാടുണ്ട്. പുതുമണ്ണിന്റെ നറുമണത്തെക്കുറിച്ചോർത്തപ്പോൾ നാസാരന്ധ്രങ്ങൾ പുതുമഴയുടെ ആ മണം തേടി. ഉപബോധമനസ്സിലെ ആഗ്രഹങ്ങൾ ശരീരത്തിലെ അവയവങ്ങൾ പോലും  അറിയാതെ ആഗ്രഹിച്ചു പോകുന്നുവോയെന്നു  ബാലൻ  സംശയിച്ചു.

വെക്കേഷന് കുടുംബസമേതമുള്ള ഒരു യാത്ര നാട്ടിലേക്ക്  എല്ലാവർഷവും പതിവുള്ളതാണ്. ജനിച്ചുവളർന്ന മണ്ണിന്റെ മടിത്തട്ടിൽ ഇരുന്നും നടന്നും കിടന്നും, ചിലപ്പോൾ ഓർമ്മകളെ സ്വപ്നങ്ങളായി കണ്ടുറങ്ങിയും ആ ദിനങ്ങൾ പെട്ടെന്ന് കടന്നുപോകും.

മടക്കയാത്രയിൽ ഒരു നഷ്ടബോധം മനസ്സിന്റയുള്ളിൽ എപ്പോഴും തങ്ങിനിൽക്കും. പ്രിയപ്പെട്ടതെന്തോ ഉപേക്ഷിച്ച് ദൂരേക്ക് പോകുമ്പോഴുള്ള അതേ മൗനഭാരം.

ഒരിക്കൽ  സുമ  തമാശയായി  പറഞ്ഞു,

“ബാലേട്ടാ, ആദ്യഭാര്യയെ പിരിയുന്ന ദുഖം തീരുമ്പോൾ പറയണേ…”

സുമയുടെ  തമാശയിൽ മുനകളൊന്നുമില്ല.  തന്റെ നാടും വീടും വൈകാരികമായി തനിക്ക് എത്രമാത്രം പ്രിയപ്പെട്ടതാണെന്ന് അവൾക്കറിയാം .

“നിനക്കെന്തറിയാം  സുമേ? നിന്റെ  ഭർത്താവും  മക്കളും  ജീവിക്കുന്നിടമാണല്ലോ  നിന്റെ  ലോകം. അത്  നരകമായാലും  നിനക്ക്  സ്വർഗം പോലെതന്നെ”.

തന്റെ  മറുപടിയിൽ  അല്പം  മനമലിഞ്ഞവൾ  പറഞ്ഞു,

Recent Stories

The Author

rajan karyattu

3 Comments

  1. സുദർശനൻ

    നല്ല കഥ. വളരെ ഇഷ്ടമായി.ഇനിയും ഇത്തരം കഥകൾ എഴുതണം.

  2. Muhamed Ayittakath

    Thank you..
    Good one..

  3. നന്ദി …ഒരുപാട് …പഴയ കളർമകലൂടെ ഒന്നുകൂടി സഞ്ചരിച്ചു അഭിനന്ദനം ….ഈ കഥാകാരന്

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com