ബാലന്റെ ഗ്രാമം 2152

Views : 26885

മുണ്ടും വേഷ്ടിയുമായിരുന്നു വേഷം. നെറ്റിയിൽ ചന്ദനം ചാർത്തിയിട്ടുണ്ട്.

ചുണ്ടിൽ പൂർണ ചന്ദ്രൻ  നറുനിലാവ് തൂകി പുഞ്ചിരിയോടെ നിൽക്കുന്നു.

ഇത് നിത്യേനെയുള്ള കണികാഴ്ചയാണ്.

ബാലൻ പറഞ്ഞു, “ഇപ്പോൾ ഉണർന്നതേയുള്ളൂ. നേരം പുലർന്നത് അറിഞ്ഞതേയില്ല”.

സുമയുടെ മുഖത്ത് അർത്ഥവത്തായ ഒരു ചിരി വിരിഞ്ഞു.

“ബാലേട്ടൻ മുഖം കഴുകി വരൂ, കാപ്പി തയ്യാറാണ്.”

പത്തു മണിയായപ്പോൾ ബാലൻ വേഷം മാറി പുറത്തിറങ്ങി.  കേശുമാമയെ കാണുകയായിരുന്നു ലക്ഷ്യം. ഒരു കിലോമീറ്ററോളം ദൂരമുണ്ട് കേശുമാമയുടെ വീട്ടിലേക്ക്.

നാട്ടുവഴിയിലൂടെയുള്ള നടപ്പിനിടയിൽ തലേ രാത്രിയിൽ സുമ പറഞ്ഞ കാര്യം ബാലനോർത്തു,

“അച്ഛനും അമ്മയും മുത്തശ്ശനും മുത്തശ്ശിയും എല്ലാം ജീവിച്ച വീടല്ലേ ബാലേട്ടാ ഇത് .”

വീടും പരിസരങ്ങളുമായി തനിക്കുള്ള ബന്ധം അഭേദ്യമാണെന്ന്  ബാലന് തോന്നി. വിൽക്കാൻ ഒരു ശതമാനം പോലും ഇഷ്ടമില്ല. പക്ഷെ ജോലിയും പ്രാരാബ്ധങ്ങളുമായി വിദൂരമായ മറ്റൊരു നഗരത്തിൽ സ്ഥിരതാമസമാക്കിയ തനിക്ക് ഇതൊരു അവധിക്കാലവസതി പോലെയായിക്കഴിഞ്ഞു. മാത്രമല്ല ഓർമകളല്ലാതെ തനിക്കിവിടെ ബന്ധുക്കളെന്ന് പറയുവാൻ ആരുമില്ല. പേരിനു പറയാൻ അകന്ന ബന്ധത്തിൽ ഒരു കേശുമാമ മാത്രം.

ചിന്തകളിൽ മുഴുകി കേശുമാമയുടെ വീട്ടുപടിക്കൽ എത്തിയ കാര്യം ബാലൻ അറിഞ്ഞില്ല.

വീണ്ടും മുന്നോട്ടു കുറച്ചു ചുവടുകൾ കൂടി വെച്ചുകാണും. പിന്നിൽ നിന്നും ഒരു വിളി കേട്ടു,

“ബാലാ നീയിതെങ്ങോട്ടാ?”.

തിരിഞ്ഞുനോക്കി. മരച്ചീനിക്ക് മൂട് വെട്ടിക്കൊണ്ടിരുന്ന കേശുമാമ പണിനിർത്തി തൂമ്പാക്കൈയ്യിൽ കയ്യൂന്നി തന്നെത്തന്നെ നോക്കി നിൽക്കുന്നത് കണ്ടപ്പോൾ  ബാലന്റെ മുഖം ഒന്ന് വിളറി.  ഒരു ഇളിഭ്യച്ചിരിയോടെ ബാലൻ പറഞ്ഞു.

“ഞാൻ വീട്ടിലേക്കു തന്നെയാ അമ്മാവാ”, ഇവിടെ വന്ന മാറ്റങ്ങൾ കണ്ടപ്പോൾ കുറച്ചുകൂടി മുന്നോട്ടു നടന്നുനോക്കിയെന്നേയുള്ളൂ.

യുക്തിക്ക് ഉചിതമെന്ന് തോന്നിയ ചെറിയൊരു കള്ളം പറഞ്ഞു.

“ഇപ്പൊ എല്ലായിടത്തും പരിഷ്ക്കാരമല്ലേ ബാലാ. നാട്ടിൻപുറം എന്നൊക്കെ പറയുമ്പോൾ അതെന്താണെന്ന് കൂടി വിശദീകരിച്ചു കൊടുക്കേണ്ടി വരും  അടുത്ത തലമുറകൾക്ക്.

അത് പോട്ടെ വരുന്ന വിവരത്തിനു നീ കത്തൊന്നും അയച്ചു കണ്ടില്ലലോ?”

കേശുമാമ മറുപടി അയക്കാത്തതിന്റെ   കാരണം ബാലന് മനസ്സിലായീ. താനയച്ച കത്ത് എവിടെയോ നഷ്ട്ടപ്പെട്ടിരിക്കുന്നു.

എങ്കിലും ചോദിച്ചു,”ഞാൻ കത്തയച്ചിരുന്നു മാമ, അതിവിടെ കിട്ടിയില്ലേ?”

“അത് കൊള്ളാം …കത്ത് കിട്ടീരുന്നെങ്കിൽ നീ എപ്പോ വന്നു എന്ന് ഞാൻ ചോദിക്കുവോ ബാലാ. അതുപോട്ടെ, സുമയും കുട്ടികളും എവിടെ?”

“അവരെ പിന്നെയൊരു ദിവസം കൂട്ടാമെന്ന് വിചാരിച്ചു മാമാ.” ബാലൻ പറഞ്ഞു.

“അവരെക്കൂടി കൂട്ടാമായിരുന്നു നിനക്ക്. അത് പോട്ടെ നീ വീട്ടിലേക്കു വാ”. മിക്കവാറും എല്ലാ  സംഭാഷണത്തിന്റെയും   തുടക്കത്തിൽ  ‘അത് പോട്ടെ’ എന്ന് പറയുക കേശുമാമയുടെ ഒരു ശീലമായിരുന്നു. അവസരത്തിലും അനവസരത്തിലും ആ വാക്കുകൾ  ഗ്രാമീണ ശുദ്ധത നിറഞ്ഞു നിന്ന  ആ വൃദ്ധന്റെ വായിൽ നിന്നും അറിയാതെ വഴുതിവീണു.

മണ്ണിന്റെ കറപുരണ്ട തവിട്ടു നിറത്തിലുള്ള  ഈരെഴ തോർത്തായിരുന്നു കേശുമാമയുടെ വേഷം. വാർദ്ധക്യത്തിന്റെ ചുളിവുകൾ നിറഞ്ഞ തവിട്ടു നിറത്തിലുള്ള തൊലിക്കുള്ളിലിപ്പോഴും ഊർജ്ജസ്വലനായ ഒരു കേശുമാമൻ ഒളിഞ്ഞിരിപ്പുണ്ടെന്ന്  ചടുലമായ ആ നടത്തം ബാലനോട് വിളിച്ചു പറഞ്ഞു.

ഓടിട്ട പഴയ വീടിന്റെ  വരാന്തയിലേക്ക് കയറുന്ന പടിയിൽ വെച്ചിരുന്ന ഓട്ടുകിണ്ടി ചൂണ്ടിക്കാണിച്ചുകൊണ്ട് കേശു മാമൻ പറഞ്ഞു,

“ആ വെള്ളമെടുത്തു കാൽ കഴുകിക്കോളൂ ബാലാ, ഞാൻ കിണറ്റിൻകരയിൽ  പോയി  ഈ ചെളിയൊക്കെ ഒന്ന് കഴുകി വരാം”.

ഒപ്പം അകത്തേക്ക് നോക്കി നീട്ടി  ഒരറിയിപ്പും,

“ലക്ഷ്മീ, ഇതാരാണ് വന്നേക്കണതെന്ന് നോക്കിക്കേ”

കിണ്ടിയിൽ നിന്നും വെള്ളമൊഴിച്ച് കാൽ കഴുകുമ്പോൾ ആകാംക്ഷ നിറഞ്ഞ മുഖവുമായി ലക്ഷ്മിക്കുട്ടിയമ്മ വാതിൽക്കൽ പ്രത്യക്ഷപ്പെട്ടു. അവരുടെ മുഖത്ത് ആദ്യം വിരിഞ്ഞ ഭാവം അത്ഭുതമായിരുന്നു.

“ഇതാര് ബാലനോ? സുമയും കുട്ടികളും എവിടെ? വരുന്ന വിവരത്തിനു നീ എഴുതിയതേയില്ലല്ലോ.?”

ഒറ്റശ്വാസത്തിൽ പല ചോദ്യങ്ങൾ ലക്ഷ്മിക്കുട്ടിയമ്മയുടെ വായിൽ നിന്നും ഉതിർന്നുവീണു.

“വരുന്ന വിവരത്തിനു ഞാൻ കത്തയച്ചിരുന്നൂ അമ്മായീ, പക്ഷെ അതെവിടെയോ ന്ഷ്ടപ്പെട്ടൂന്നു തോന്നണൂ. അമ്മാവനും ഇത് തന്നെ ചോദിച്ചു.”

“നമ്മുടെ തപാൽ വകുപ്പിന്റെ കാര്യല്ലേ…ഒന്നും പറയാണ്ടിരിക്കുവാ ഭേദം.”  കത്ത് ലഭിക്കാത്തത് തപാൽ വകുപ്പിന്റെ അനാസ്ഥയായി അവർ പഴിചാരി.

“നീ   ഇരിക്കൂ  ബാലാ വന്നകാലിൽ തന്നെ നില്ക്കാണ്ട് “. പഴയ ചൂരൽക്കസേരകളിൽ ഒന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് ലക്ഷ്മിക്കുട്ടിയമ്മ  ആതിഥ്യമര്യാദ  പറഞ്ഞു.

കസേരയിൽ അമർന്നിരിക്കുമ്പോൾ പഴക്കത്തിന്റെ  മൂളലും ഞരക്കവും അതിന്റെ ഏതൊക്കെയോ ഭാഗങ്ങളിൽ  നിന്നും അരോചകമായ ശബ്ദമുണ്ടാക്കി.

“രാവിലെ തന്നെ നല്ല പുഴുക്കം. കുറച്ചു നടക്കുക കൂടി ചെയ്തപ്പോൾ പറയാനുമില്ല”. വരാന്തയുടെ അരഭിത്തിയിൽ കിടന്നിരുന്ന പഴയ ഒരു വാരിക കൈയെത്തിച്ചെടുത്തു വീശിക്കൊണ്ട് ബാലൻ പറഞ്ഞു.

“അതെയതെ…. ഇപ്പോൾ വെയിലിനു പണ്ടത്തേക്കാൾ ചൂട് കൂടുതലാണ്.

ഞാൻ കുടിക്കാൻ കുറച്ചു സംഭാരം  എടുക്കാം ബാലാ.”

അകത്തേക്ക് പോകുവാൻ തുനിഞ്ഞ ലക്ഷ്മിക്കുട്ടിയമ്മയെ കൈയുയർത്തി തടഞ്ഞുകൊണ്ട് ബാലൻ പറഞ്ഞു.

“ഒന്നും വേണ്ട ലക്ഷ്മി അമ്മായി, ഞാനിപ്പോൾ പ്രാതൽ കഴിച്ചിറങ്ങിയതേയുള്ളൂ”.

“ആവി കുറച്ചു കുറയും ബാലാ, മാമ  പറമ്പിൽ  എന്തെങ്കിലും പണി ചെയ്യുമ്പോൾ സംഭാരം നിർബന്ധമാണ്. അതുകൊണ്ട്  രാവിലെ തന്നെ ഞാനത് ഉണ്ടാക്കി വെച്ചിട്ടുണ്ട്”.

“എന്നാൽ  എടുത്തോ, പക്ഷെ ചെറിയൊരു ഗ്ലാസ്സിലേ എടുക്കാവൂ”. ബാലൻ  ഒരു വ്യവസ്ഥ വെച്ചു.

Recent Stories

The Author

rajan karyattu

3 Comments

  1. സുദർശനൻ

    നല്ല കഥ. വളരെ ഇഷ്ടമായി.ഇനിയും ഇത്തരം കഥകൾ എഴുതണം.

  2. Muhamed Ayittakath

    Thank you..
    Good one..

  3. നന്ദി …ഒരുപാട് …പഴയ കളർമകലൂടെ ഒന്നുകൂടി സഞ്ചരിച്ചു അഭിനന്ദനം ….ഈ കഥാകാരന്

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com