ബാലന്റെ ഗ്രാമം 2152

Views : 26885

അവിടം ശൂന്യമായിരുന്നു. നിലംപറ്റെ മറിഞ്ഞു കിടക്കുന്ന മുരിങ്ങമരം കാഴ്ചയിൽപ്പെട്ടപ്പോൾ മനസ്സിൽ പിടയുന്ന വേദന തോന്നി.

മഴ നന്നായി പെയ്തെങ്കിലും കാറ്റു ശക്തമായിട്ടുണ്ടായിരുന്നില്ല. ഇതിനുമുൻപും പലവട്ടം ശാഖകൾ കാറ്റത്ത് ഒടിഞ്ഞുവീണിട്ടുണ്ടെങ്കിലും  മരം എന്നും കാലത്തെ അതിജീവിച്ചിരുന്നു.

ഒന്നും ശാശ്വതമല്ല !

വെറുമൊരു ദുർബല വൃക്ഷം. പക്ഷെ തനിക്കത് ജീവിതത്തിൻറെ ഭാഗമായിരുന്നു. ഇനിയൊരിക്കലും ചെളിപുരണ്ട വെള്ള നിറത്തിലുള്ള പൂക്കൾ ഇളം കാറ്റിൽ പൊഴിഞ്ഞു വീഴുകയില്ല.

വരാന്തയിലെ വെളിച്ചത്തിലേയ്ക്കു വീണ്ടും കയറുമ്പോൾ നിലതെറ്റി താഴേക്ക് വീഴുന്ന ഗൗളിയെ കണ്ടു.

ഒരു നിമിഷം അത് നിശ്ചലമായി. പിന്നെ പ്രാണഭയത്തോടെ ദിശയറിയാതെ ഝടുതിയിൽ ഭിത്തിയിലേക്ക് ഇഴഞ്ഞു കയറി.

കിടപ്പുമുറിയിൽ  ലൈറ്റിടുന്ന ശബ്ദവും തുടർന്ന് സുമയുടെ പരിഭ്രാന്തി നിറഞ്ഞ വിളിയും കേട്ടു.

“ബാലേട്ടാ…”

“ഞാനിവിടുണ്ട് സുമേ”.

വരാന്തയിൽ നിന്നും ബാലൻ വിളികേട്ടു. ഉറക്കത്തിനിടയിൽ തന്നെ കാണാതായതിന്റെ ആകുലതയാണ് സുമയുടെ ശബ്ദത്തിലെന്ന് ബാലൻ തിരിച്ചറിഞ്ഞു.

അഴിഞ്ഞ മുടിച്ചുരുളുകൾ വാരിയൊതുക്കി സുമ വരാന്തയിലെ വെളിച്ചത്തിലേയ്ക്കു വന്നു

“ഇതെന്താ ബാലേട്ടാ….ഈ പാതിരാത്രിയിൽ”.

അവളുടെ ശബ്ദത്തിൽ പരിഭവവും സങ്കടവും കലർന്നിരുന്നു.  “ഞാൻ ശരിക്കും പേടിച്ചുപോയി” .

ബാലന് കുറ്റബോധം തോന്നി. ക്ഷമാപണത്തിന്റെ സ്വരത്തിൽ പറഞ്ഞു ,”നല്ല ഉറക്കം കിട്ടിയില്ല സുമേ. എന്നാലിത്തിരി നേരം ഈ വരാന്തയിൽ നിലാവെളിച്ചം കണ്ടിരിക്കാം എന്ന് വിചാരിച്ചു. നീ ഉണരുമെന്ന് വിചാരിച്ചില്ല.”

“ബാലേട്ടന് എല്ലാം കുട്ടിക്കളിയാ…കൂടെക്കിടന്ന ആളെ രാത്രിയുടെ മധ്യത്തിൽ കാണാതായാൽ…” സുമയുടെ സ്വരം ഇടറിപോയി.

“മതി നിലാവ് കണ്ടത്. വാ പോയി കിടക്കാം”.

“ശരി നീയെന്റെ ഭാര്യ മാത്രമല്ലല്ലോ. അമ്മായിയമ്മ കൂടിയാണല്ലോ. അനുസരിച്ചേക്കാം.”

ബാലൻ തമാശ മട്ടിൽ പറഞ്ഞു.

“ബാലേട്ടന് എല്ലാം  തമാശയാ”.

ഉറക്കം അകന്നുനിന്ന അടുത്ത ചില യാമങ്ങളിൽ സുമയും ബാലനും ഇരുട്ടിന്റെ ശൂന്യതയിലൂടെ മച്ചിലേക്ക് നോക്കിക്കിടന്നു.

എപ്പോഴോ നേർത്ത ശബ്ദത്തിൽ സുമ വിളിച്ചു.  “ബാലേട്ടാ…?”

“ എന്താ സുമേ ? “

മച്ചിൽ നിന്നും ദൃക്ഷ്ടികൾ പറിച്ച്‌  സുമ ബാലന് അഭിമുഖമായി കിടന്നു.

അവളുടെ കൈവിരലുകൾ ബാലന്റെ മാറിലെ ഇടതൂർന്ന രോമങ്ങളിലൂടെ മൃദുവായി ഇഴഞ്ഞുനീങ്ങി.

“ഞാനൊരു കാര്യം പറയട്ടെ?”

“പറയൂ സുമേ..”

“നമുക്കീ വീട് വിൽക്കണ്ട ബാലേട്ടാ.”

“അതെന്താ പെട്ടെന്നൊരു മനംമാറ്റം?”.

സുമയുടെ നേരെ നോക്കാതെ തന്നെ ബാലൻ ചോദിച്ചു.

“മനം മാറ്റമല്ല ബാലേട്ടാ. ബാലേട്ടൻ ജനിച്ചുവളർന്ന വീടല്ലേ ഇത് ?  അച്ഛനും അമ്മയും മുത്തശ്ശനും മുത്തശ്ശിയും എല്ലാവരും ജീവിച്ചു മരിച്ചത് ഇവിടെത്തന്നെയല്ലേ? അവരുടെ ആത്മാക്കൾ വസിക്കുന്നത് ഇവിടെയല്ലേ?  ജീവിച്ചനുഭവിച്ച ഈ അന്തരീക്ഷത്തിൽ നിന്നും എന്നെന്നേക്കുമായുള്ള ഒരു വേർപാട് ബാലേട്ടന് താങ്ങുവാൻ കഴിയുകയില്ല. കേശുമാമൻ തന്നെ വീടും പുരയിടവും ഇനിയും നോക്കി നടത്തട്ടെ. നമ്മൾ വലിയൊരു തുകയൊന്നും അതിനു വേണ്ടി കേശുമാമനു കൊടുക്കിന്നില്ലല്ലോ?”.

“ഉം ..” ബാലൻ മൂളി .

“എന്താ വെറുതെ മൂളുന്നത് ? ഞാൻ പറഞ്ഞത് ശരിയല്ലേ?”

സുമ വീണ്ടും വിരലുകൾകൊണ്ട് ബാലന്റെ നെഞ്ചിൽ ചിത്രങ്ങൾ വരച്ചു.

“ആലോചിക്കാം സുമേ. ഇനിയും സമയമുണ്ടല്ലോ.”

എപ്പോഴോ അവർ പരസ്പരം പുണർന്ന്  ഗാഢനിദ്രയിൽ ആണ്ടു .

പിറ്റേന്ന് ബാലൻ ഉണരുമ്പോൾ പ്രഭാതം ശരിക്കും വിടർന്നു കഴിഞ്ഞിരുന്നു.

സുമയെ അരികിൽ കാണാനുണ്ടായിരുന്നില്ല. അവൾ പുലരും മുൻപേ അടുക്കളയിൽ കയറിക്കാണും.

കുട്ടികൾ രണ്ടുപേരും ഇപ്പോഴും ഉറക്കത്തിലാണ്. മുറിയിൽ രണ്ടു കട്ടിലുകൾ ചേർത്തിട്ടിരിക്കുന്നതിനാൽ എല്ലാവർക്കും കിടക്കാൻ സൗകര്യം ധാരാളമുണ്ട്.

നിഷ്കളങ്കതയുടെ നൈർമല്ല്യം നിറഞ്ഞ അവരുടെ മുഖത്തേക്ക് ബാലൻ അഭിമാനം നിറഞ്ഞ  വാത്സല്യത്തോടെ നോക്കി. തണുപ്പില്ലെങ്കിലും കട്ടിലിൽ നിന്നും എഴുന്നേൽക്കുന്നതിനു മുൻപേ കുട്ടികളുടെ കഴുത്തറ്റം വരെ പുതപ്പു വലിച്ചിട്ടു. പിന്നെ ഇരുവരുടെയും മൂർധാവിൽ അരുമയോടെ ചുംബിച്ചു.

കട്ടിലിൽ നിന്നും എഴുന്നേൽക്കുമ്പോൾ വാതിൽപ്പടിയിൽ സുമയുടെ ശബ്ദം കേട്ടു.

“അല്ല, ബാലേട്ടൻ ഉണർന്നിരുന്നോ?”

അവൾ രാവിലെ തന്നെ കുളിച്ച്‌ ഈറൻ തുവർത്തിയിരുന്നു. തുമ്പുകെട്ടിയ മുടിയുടെ ഇഴകളിൽ നിന്നും ഒരു തുളസിക്കതിർ പുറത്തേക്കു തലനീട്ടി ബാലനെ ഒളിഞ്ഞു നോക്കി.

Recent Stories

The Author

rajan karyattu

3 Comments

  1. സുദർശനൻ

    നല്ല കഥ. വളരെ ഇഷ്ടമായി.ഇനിയും ഇത്തരം കഥകൾ എഴുതണം.

  2. Muhamed Ayittakath

    Thank you..
    Good one..

  3. നന്ദി …ഒരുപാട് …പഴയ കളർമകലൂടെ ഒന്നുകൂടി സഞ്ചരിച്ചു അഭിനന്ദനം ….ഈ കഥാകാരന്

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com