ബാലന്റെ ഗ്രാമം 2152

Views : 26885

വീടിന്റെ താഴെ വിശാലമായ പാടശേഖരങ്ങളാണ്. പാടശേഖരങ്ങൾ അവസാനിക്കുന്നത് ഏകദേശം തോടിന്റെ അതിരിലും. കൈതകൾ നിരന്നുനില്ക്കുന്ന തോടതിരിനും  പാടശേഖരങ്ങൾക്കും  ഇടയിൽ നാടപോലുള്ള  കുറച്ചു സ്ഥലമുണ്ട്. അത് പുറമ്പോക്കാണ്. തോടിറമ്പ് എന്ന് വിളിക്കപ്പെടുന്ന  ആ ഭുമിയിൽ കൈതക്കാടുകളുടെയും  മറ്റു പാഴ് ച്ചെടികളുടെയും മറവിൽ തോട്ടിൽ കുളിക്കാൻ വരുന്ന ആണുങ്ങൾ മലവിസർജനം നടത്തി.   ശേഷം തോട്ടിലെ വെളളത്തിൽ പൃഷ്ഠം കഴുകുകയും, ആ വെളളത്തിൽത്തന്നെ അവർ കുളിച്ചു തോർത്തുകയും ചെയ്തു.

പുരുഷന്മാർക്കും സ്ത്രീകൾക്കും വെവ്വേറെ കുളിക്കടവുകൾ അന്നുണ്ടായിരുന്നു. ഇന്ന് കൈതക്കാടുകൾ ചുരുങ്ങിയിരിക്കുന്നു. പുറമ്പോക്കിന്റെ കയ്യേറ്റവും പലയിടങ്ങളിലും കാണാം. ബാല്യത്തിന്റെ ഓർമ്മകൾ തുടിച്ചു നിൽക്കുന്ന കവലപ്പാറയിലേക്കുള്ള പ്രവേശനം  ഇപ്പോൾ അപ്രാപ്യമാണ്. അവിടം കരിങ്കല്ലുകൊണ്ട് തോടിന്റെ അതിർത്തി  കെട്ടിപ്പൊക്കിയിരിക്കുന്നു.

ഇന്നലെ തോട്ടിറമ്പിലൂടെ വെറുതെ നടക്കാൻ പോയിരുന്നു. ഇടയ്ക്കിടെ വീശുന്ന കാറ്റിന് മനുഷ്യ വിസർജ്യത്തിന്റെ മണമുണ്ടായിരുന്നില്ല. പകരം ഫ്യുരിഡാന്റെയും മറ്റു കീടനാശിനികളുടെയും  ഗന്ധം വായുവിൽ തങ്ങിനിന്നു. ആണ്ടിൽ ഇരുപ്പൂകൃഷി ചെയ്തിരുന്ന മാരികണ്ടങ്ങൾ കാലിക കൃഷികൾക്കു വഴിമാറിക്കൊടുത്തിരിക്കുന്നു. മരച്ചീനിയും ഏത്തവാഴയും നെൽച്ചെടികൾക്ക് പകരം എങ്ങും തഴച്ചുനിൽക്കുന്നു.

തന്റെ ഗ്രാമം എത്രയോ മാറിപ്പോയിരിക്കുന്നു. ഓരോ വർഷത്തിലെ വരവിലും അതിന്റെ  ഛായ മാറിക്കൊണ്ടേയിരിക്കുന്നു.

ഒരുകാലത്ത് ഇവിടം വിശാലമായ പാടശേഖരങ്ങളായിരുന്നു എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ   തന്നെ പ്രയാസം തോന്നും. വെള്ളം നിറഞ്ഞ പാടങ്ങളിൽ നിന്ന് തവളകളുടെ കരച്ചിലോ  വയൽക്കിളികളുടെ സംഗീതമോ കേൾക്കാനില്ല. ഒറ്റക്കാലിൽ തപസിരുന്ന്  ഇരതേടുന്ന കൊറ്റികളും പൂതകളും മറ്റെവിടേക്കോ ചേക്കേറിപ്പോയിരിക്കുന്നു. വയൽവരമ്പിലെ കുളിർമയിൽ ഇടതൂർന്നു വളർന്നിരുന്ന ഔഷധസസ്യങ്ങൾ അപ്രത്യക്ഷമായിരിക്കുന്നു. മാറ്റങ്ങളുടെ മലവെള്ളപ്പാച്ചിലിൽ വംശനാശം സംഭവിച്ചത് ഗ്രാമീണതക്കാണ്.

 

കാളവണ്ടികൾ സഞ്ചരിച്ചുകൊണ്ടിരുന്ന വീതികുറഞ്ഞ മൺപാതകൾ ഇന്ന് വിശാലമായ റോഡുകളാണ്.  എല്ലാവിധ വാഹനങ്ങളും അതിലൂടെ പുകതുപ്പി ഇടയ്ക്കിടെ കടന്നുപൊയ്‌ക്കൊണ്ടിരുന്നു.

തന്റെ കുട്ടിക്കാലത്ത് വീടിന്റെ മുൻപിലെ മൺപാതയിലൂടെ വൈക്കോലോ വിറകോ ആയി കടന്നു പോകുന്ന കാളവണ്ടികളുടെ പിന്നിൽ കുട്ടികൾ തൂങ്ങിയാടി  വികൃതി കാട്ടി രസിച്ചിരുന്നത്  ബാലൻ  ഓർത്തുപോയി. യാദൃശ്ചികമായി വണ്ടിക്കാരന്റെ കണ്ണിൽപ്പെട്ടാൽ  കണ്ണ് പൊട്ടുന്ന ചീത്തവിളി ഉറപ്പാണ്.  ”ബ്ഭ.. കഴുവേർടെ മക്കളെ. നിന്റെയൊക്കെ തന്തേടെ മുതുകത്തു തൂങ്ങി ആടട”. കുട്ടികളോടുള്ള കലിപ്പ് കാളകളുടെ മേൽ ചാട്ടവാറടിയായി രൂപം പ്രാപിക്കുമ്പോൾ പ്രാണവേദനകൊണ്ട്   പുളയുന്ന കാളകൾ  ചെമ്മൺപാതയിൽ തരംഗാകൃതിയിൽ   മൂത്രം കൊണ്ട് ചിത്രമെഴുതി ലക്ഷ്യത്തിലേക്ക് ശരവേഗത്തിൽ പായും.

ഒരിക്കൽ മുത്തശ്ശനോട് ഉണ്ണി ചോദിച്ചു, “മുത്തശ്ശാ,  കാളവണ്ടിക്കാർ എല്ലാവരും അടുത്ത ജന്മത്തിൽ കാളകളായിട്ടായിരിക്കും  ജനിക്കുക അല്ലെ?”

മുത്തശ്ശന്റെ ഉറക്കെയുള്ള ചിരിയും ഒപ്പമുള്ള ചോദ്യവും ഉണ്ണിയെ കുറച്ചു കുഴപ്പത്തിലാക്കി.

“അതെന്താ ഉണ്ണി അവർക്ക് മറ്റെന്തെങ്കിലും ആയി ജനിച്ചു കൂടെ ?”

“മുത്തശ്ശി പറഞ്ഞല്ലോ, ചീത്ത മനുഷ്യർ പുനർജന്മത്തിൽ മൃഗങ്ങളായിട്ടായിരിക്കും ജനിക്കുക എന്ന്. വണ്ടിക്കാർ കാളകളെ വെറുതെ തല്ലുന്നത് മുത്തശ്ശൻ കാണാറില്ലേ?”

“ഓ അതുശരി. മുത്തശ്ശി അങ്ങനെ പറഞ്ഞോ? എങ്കീ, മുത്തശ്ശൻ ഒന്ന് ആലോചിച്ചു നോക്കട്ടെ . അപ്പോഴേക്കും കുട്ടി പോയീ ആ മുറുക്കാൻചെല്ലം ഇങ്ങെടുത്തുകൊണ്ടുവാ.’

തന്റെയൊരു കണ്ടുപിടുത്തത്തോട് മുത്തശ്ശൻ യോജിച്ചത് ഉണ്ണിക്ക് അഭിമാനമായി തോന്നി. തുള്ളിച്ചാടി മുറുക്കാൻ ചെല്ലം എടുക്കാൻ പോകുന്ന ഉണ്ണിയെ നോക്കി മുത്തശ്ശൻ വാത്സല്യത്തോടെ ചിരിക്കുന്നത് പക്ഷെ ഉണ്ണി കാണുന്നുണ്ടായിരുന്നില്ല.

അല്പസമയത്തിനുള്ളിൽ മുറുക്കാൻചെല്ലവുമായി ഉണ്ണി മുത്തശ്ശന്റെ മുൻപിൽ വീണ്ടും  പ്രത്യക്ഷപ്പെട്ടു.

“മുത്തശ്ശാ… മുറുക്കാൻ”.

“ആഹാ, കുട്ടിയിങ്  എത്തിയോ?”

വിളഞ്ഞ നെൽപ്പാടങ്ങളിൽ നിന്നും വീശുന്ന കാറ്റിന്റെ സുഗന്ധം നിറഞ്ഞ കുളിർമ്മ ആസ്വദിച്ചു കൊണ്ടിരുന്ന മുത്തശ്ശൻ ഉണ്ണി അരികിൽ വന്നുനിന്നത് ഒരു നിമിഷം കണ്ടില്ലായിരുന്നു. മുത്തശ്ശൻ  പിന്നെയും  ചോദിച്ചു, “കുടത്തിൽ നിന്നും അടക്ക എടുത്തോ കുട്ടീ ?”

മൂത്ത് പഴുത്ത അടക്കകൾ മൺകുടത്തിലെ വെളളത്തിൽ കേടാകാതെ സൂക്ഷിക്കുന്ന മുത്തശ്ശന്റെ സൂത്രവിദ്യ പക്ഷെ ഉണ്ണിക്ക് അറപ്പായിരുന്നു. അടക്കയുടെ തൊണ്ടുകൾ ചീഞ്ഞഴുകിയ വെളളത്തിൽ നിന്നും അടക്ക എടുക്കുന്ന ജോലി മിക്കവാറും മുത്തശ്ശൻ പക്ഷെ  ഉണ്ണിയെത്തന്നെയാണ് ഏൽപ്പിക്കാറ് പതിവ്.

ഉണ്ണി  മൊഴിഞ്ഞു,  “ഇല്ല” .

“എങ്കിൽ ഒരു അടക്ക കൂടി എടുത്തോളൂ”.

മനസില്ലാമനസ്സോടെ  ഉണ്ണി  അടക്ക  സൂക്ഷിച്ചിരിക്കുന്ന  കുടത്തിനരികിലേക്ക്  നീങ്ങി .

അടക്കയുമയി മുത്തശ്ശന്റെ മുൻപിൽ വന്നു നിൽക്കുന്ന ഉണ്ണിയെ മുത്തശ്ശൻ അനുമോദിച്ചു.

“മിടുക്കൻ”.

അത്  ഉണ്ണിക്ക് ഇഷ്ടമായി.

Recent Stories

The Author

rajan karyattu

3 Comments

  1. സുദർശനൻ

    നല്ല കഥ. വളരെ ഇഷ്ടമായി.ഇനിയും ഇത്തരം കഥകൾ എഴുതണം.

  2. Muhamed Ayittakath

    Thank you..
    Good one..

  3. നന്ദി …ഒരുപാട് …പഴയ കളർമകലൂടെ ഒന്നുകൂടി സഞ്ചരിച്ചു അഭിനന്ദനം ….ഈ കഥാകാരന്

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com