“ഇക്ക…
കല്യാണത്തിന് ഒരു മോതിരമെങ്കിലും നമ്മൾ ഇടണ്ടേ…”
പണിയൊന്നും ഇല്ലാതെ കോലായിയിൽ ഇരിക്കുന്ന സമയത്തായിരുന്നു ഷാന വന്നു എന്നോട് ചോദിച്ചത്…
“മോതിരം..”
“വരുന്ന ഞായറാഴ്ച അമ്മോന്റെ മൂത്ത മകന്റെ വിവാഹമാണ്…
ഇടക്കും തലക്കും എന്നെ ഒരുപാട് സഹായിച്ചവരാണ് അമ്മോനും കുടുംബവും..…
പെങ്ങന്മാരെ കെട്ടിക്കാനും വീട് പുതുക്കി പണിയാനും എല്ലാം…
അവിടെ ഒരു വിവാഹം നടക്കുമ്പോൾ ഒരു സമ്മാനം ഞാനും കൊടുക്കണ്ടേ..
ഒന്നും വേണ്ടാ നീ ഒരാഴ്ച മുന്നേ വന്നാൽ മതിയെന്ന് അമ്മോൻ പ്രത്യേകം പറഞ്ഞിരുന്നു…
രണ്ടു ദിവസമായി അവിടെ തന്നെ ആയിരുന്നു ഞാനും…
ഇന്നെല്ലാരും ഡ്രസ് എടുക്കാൻ പോകുന്നത് കൊണ്ട് തന്നെ അവിടെ ആരും ഇല്ലായിരുന്നു…”
ഞാൻ ഒന്നും പറയാത്തത് കൊണ്ട് തന്നെ ഷാന എന്നെ തന്നെ നോക്കി നിൽക്കുകയാണ്…
“ഒരു കാൽ പവനെങ്കിലും വേണ്ടേ ഷാന… രൂപ പത്ത് പതിമൂവായിരം വേണം… എന്റെ കയ്യിൽ നുള്ളി പൊറുക്കിയാൽ ഒരു പത്ത് കാണും…
ബാക്കി…”
“സൗദിയിലേക്കു തിരിച്ചു പോകാനായി നിൽക്കുന്ന സമയം ആയിരുന്നത് കൊണ്ട് തന്നെ വറ്റി വറ്റി അടിത്തട്ടിലെ ചെളി കാണാൻ തുടങ്ങിയിരുന്നു കയ്യിൽ…
ബാങ്കിലും കയ്യിലും ഇനി ആകെ ഉള്ളത് കണക് കൂട്ടി ഞാൻ അവളോട് പറഞ്ഞു..
പത്തിനുള്ളത് എടുക്കാം ഇക്ക..
അത് മതി…”
അവൾ എന്നെ സമാധാനിപ്പിച്ചു കൊണ്ട് പറഞ്ഞു..
“അന്ന് വൈകുന്നേരം തന്നെ അങ്ങാടിയിലേക് പോയി…
പുതുതായി തുടങ്ങിയ ജ്വല്ലറിയിലേക്ക് പോകുവാൻ തുടങ്ങിയ സമയത്തായിരുന്നു ആ ബിൽഡിങ്ങിന്റെ മൂലയിൽ ഉള്ള പഴയ ജ്വല്ലറി കണ്ണിൽ പെട്ടത്.. പഴക്കം ഉണ്ടെന്നേ ഉള്ളൂ…
കട നല്ലത് തന്നെ ആയിരുന്നു..
പക്ഷെ പുതിയത് ഒരെണ്ണം തൊട്ടടുത്തു വന്നത് മുതൽ അവിടെ കച്ചവടം കുറഞ്ഞിരുന്നു..”
പുതിയ ജ്വല്ലറിയിലേക്ക് നടന്നുകൊണ്ടിരുന്ന ഷാനയെ ഞാൻ പുറകിൽ നിന്നു വിളിച്ചു കൊണ്ട് പറഞ്ഞു..
“രാജേട്ടന്റെ കടയിലേക്ക് പോകാം…”
അവൾ ഒന്ന് നിന്നു..
“ഇക്ക അവിടെ കളക്ഷൻ ഉണ്ടായിരിക്കുമോ…???”
അവൾ എന്നോട് ചോദിച്ചു..
“ ഉള്ള കളക്ഷൻ മതി…
ആകെ പത്തായിരം രൂപയുണ്ട്… അതിന് ഇനി പത്തു നൂറെണ്ണം നോക്കണോ…
അവിടെ പോയാൽ ആയിരമോ രണ്ടായിരമോ കുറഞ്ഞാലും കുറച്ചു കൂടുതൽ ഗ്രാം ഉള്ളത് എടുക്കാം…
ഏട്ടനോട് അടുത്ത മാസം പോയിട്ട് അയച്ചു തരാം എന്ന് പറഞ്ഞാൽ മതി..
ഉപ്പാന്റെ സുഹൃത്തല്ലേ “
ഞാൻ പറഞ്ഞത് കേട്ടപ്പോൾ അവൾക്കും അതൊരു നല്ല തീരുമാനം ആണെന്ന് തോന്നി…
പോയിട്ട് പൈസ അയച്ചാൽ മതിയല്ലോ…
ഞങ്ങൾ അങ്ങനെ അങ്ങോട്ട് കയറി ചെന്നു…
ഞങ്ങളെ കണ്ട ഉടനെ തന്നെ രാജേട്ടൻ എഴുന്നേറ്റ് നിന്നു അകത്തേക്കു ക്ഷണിച്ചു..
കുറച്ചു മാസങ്ങൾക് മുമ്പ് മുന്നോ നാലോ ജോലിക്കാർ ഉള്ള കട ആയിരുന്നു അത്..