ബാലന്റെ ഗ്രാമം 2152

Views : 26885

രാത്രിയായപ്പോൾ ചെറിയ തലവേദനയുണ്ടായിരുന്നു.

സുമ വിക്സ്  നെറ്റിയിൽ പുരട്ടി പതിയെ തടവി.

കുട്ടിയായിരിക്കുമ്പോൾ തലവേദന വന്നപ്പോൾ മുത്തശ്ശി നെറ്റിയിൽ പുരട്ടിത്തന്ന മച്ചിങ്ങ കുഴമ്പിന്റെ കുളിർമ മനസ്സിൽ ഓടിയെത്തി.

സുമ നിർബന്ധിച്ചെങ്കിലും അത്താഴം കഴിച്ചില്ല.

വിശപ്പ് തീരെ ഇല്ലായിരുന്നു. ശരീരമാസകലം കുളിര് അനുഭവപ്പെട്ടു. നേരെത്തെ തന്നെ ഉറങ്ങാൻ കിടന്നു.

രാത്രിയുടെ ഏതോ യാമത്തിൽ ഉപബോധമനസ്സ് സ്വപ്നങ്ങളുടെ തേരിലേറി യാത്ര ആരംഭിച്ചു.  ഇരുട്ടിന്റെ ഇടവഴികളിലൂടെ ബാലൻ ഒഴുകിനടന്നു.

കൈതക്കാടുകളും പരൽ മീനുകൾ നീന്തിക്കളിക്കുന്ന കോതത്തോടും ബാലൻ വായുവിലൂടെ നടന്നു കണ്ടു.

മീനുകൾ  ജലോപരിതലത്തിലേക്ക് ഉയർന്നുവന്ന്  ചോദിക്കുന്നതുപോലെ ബാലന് തോന്നി.

“ആരാത്.. ഉണ്ണിയല്ലേ?”

ചെമ്മൺപാതയിലൂടെ പോകുന്ന കാളവണ്ടികളെ ബാലൻ ആകാശത്ത് നിന്നും കൗതുകത്തോടെ നോക്കി.

കാളവണ്ടിക്കാരുടെ ചാട്ടവാർ  അന്തരീക്ഷത്തിൽ സീൽക്കാരങ്ങൾ ഉതിർത്തില്ല.

ഒരു വണ്ടിക്കാരൻ ചോദിച്ചു,  “ബാലൻ പീടികയിലേക്കാ?  പിറകിൽ കയറിക്കോ, ഞാനും ആ വഴിക്കു തന്നെയാ”.

ഉമ്മറത്തെ ചാരുകസേരയിൽ നിവർന്നിരുന്ന്  വെറ്റിലയിൽ നൂറു തേക്കുകയാണ് മുത്തശ്ശൻ.

“ഉണ്ണി ആ കോളാമ്പി ഇത്തിരികൂടി ഇങ്ങു നീക്കിവെച്ചോളൂ.” മുത്തശ്ശൻ പറഞ്ഞു.

“കുട്ടീ, ഇനിയും വെള്ളത്തിൽ നിന്ന് കയറാറായില്ലേ നിനക്ക്?”

മുത്തശ്ശിയുടെ പരിഭവം നിറഞ്ഞ ശകാരം അശരീരി പോലെ അന്തരീക്ഷത്തിൽ മുഴങ്ങുന്നു.

“ഇത്തിരി നേരം കൂടി മുത്തശ്ശി”. തന്റെ തന്നെ ചിണുങ്ങലിന്റെ സ്വരം.

“ഇശ്വരാ  ഈ കുട്ടി പറഞ്ഞാൽ  അനുസരിക്കുന്നില്ലലോ”.  വീണ്ടും മുത്തശ്ശിയുടെ പരിഭവത്തിന്റെ ശബ്ദം.

പെട്ടെന്നൊരു നിമിഷം ബാലൻ ഞെട്ടലോടെ കണ്ടു, ഇരുട്ടിന്റെ മറവിൽ നിന്നും തന്റെയടുക്കലേക്ക് നടന്നടുക്കുന്ന  ദംഷ്ട്രകളുള്ള  ജീവിയെ.

ബാലൻ വായുവിലൂടെ അതിവേഗത്തിൽ പറക്കുവാൻ ശ്രമിച്ചു.

കൈകാലുകൾക്കു വേഗം പോര. രോമാവൃതമായ കരങ്ങൾ പിന്നിൽ നിന്നും ബാലന്റെ കഴുത്തിൽ പിടിച്ചു.  ദംഷ്ട്രകൾ കഴുത്തിൽ ആഴ്ന്നിറങ്ങുന്ന വേദന.

തൊണ്ടയിൽ നിന്നും ആർത്തനാദം ദിക്കുകൾ നടുങ്ങുമാറ്‌  മുഴങ്ങി.

“മുത്തശ്ശീ ….”

“ബാലേട്ടാ… ബാലേട്ടാ…”

ബാലന്റെ ആർത്തനാദം കേട്ട സുമ ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്ന് ബാലനെ കുലുക്കി വിളിച്ചു.

സുമയുടെ ശബ്ദം ഭയം കൊണ്ട് വിറച്ചിരുന്നു.

സുമയുടെ വിളികേട്ട്l കണ്ണുകൾ തുറന്ന ബാലന് എന്താണ് സംഭവിക്കുന്നതെന്ന് പെട്ടെന്ന് മനസ്സിലായില്ല.

ചുറ്റും ഇരുട്ട്, സുമയുടെ വിറപൂണ്ട ശബ്ദം.

നിമിഷങ്ങൾ എടുത്തു മനസ്, കാര്യങ്ങൾ വായിച്ചെടുക്കുവാൻ.

സ്വപ്നത്തേക്കാളുപരി യഥാര്‍ത്ഥ  അനുഭവം പോലെയായിരുന്നു അത്.

പിൻകഴുത്തിൽ അറിയാതെ ഒന്നു  തടവിനോക്കി.

ഇല്ല, കൂർത്ത പല്ലുകൾ ആഴ്ന്നിറങ്ങിയ പാടുകൾ ഒന്നുമില്ല. കൈകളിൽ രക്തത്തിന്റെ ചുവന്ന കറ പതിഞ്ഞിട്ടില്ല.

എന്തുപറ്റി ബാലേട്ടാ, ?

അവളുടെ സ്വരത്തിൽ പരിഭ്രമം പിന്നെയും നിറഞ്ഞു നിന്നിരുന്നു.

“ഒന്നുമില്ല സുമേ. ഒരു വല്ലാത്ത സ്വപ്നം കണ്ടു”.

“ആവശ്യമില്ലാത്ത ഒരുപാട് കാര്യങ്ങൾ മനസ്സിൽ ചുമന്നു കൊണ്ടുനടന്നിട്ടല്ലേ ബാലേട്ടാ  ഇങ്ങനെയൊക്കെ? ഞാൻ കുടിക്കാൻ കുറച്ചു വെള്ളം എടുത്തുകൊണ്ടു വരട്ടെ?”

“ഉം”. ബാലൻ മൂളി.

അല്പനേരത്തിനുള്ളിൽ ഒരു ഗ്ലാസ് വെള്ളവും ഉണങ്ങിയ ഒരു തോർത്തുമായി സുമ വന്നു.

കട്ടിലിൽ ഇരുന്നുകൊണ്ട് തന്നെ ബാലൻ വെള്ളം ഒറ്റവലിക്ക് കുടിച്ചു.

മുഖത്തെയും ശരീരത്തിലെയും വിയർപ്പ് സുമ തോർത്ത് കൊണ്ട് തുടച്ചുനീക്കി.

നെറ്റിയിൽ  കൈവെച്ചു കൊണ്ടു സുമ പറഞ്ഞു, “നല്ല മേക്കായമുണ്ടല്ലോ   ബാലേട്ടാ?”

ബാലൻ വീണ്ടും മൂളി.

“ബാലേട്ടാ “, സുമ പതിഞ്ഞ സ്വരത്തിൽ ബാലനെ വിളിച്ചു.

“ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ?”

ബാലൻ ചോദ്യ ഭാവത്തോടെ സുമയുടെ നേരെ നോക്കി.

“ബാലേട്ടന്റെ ഇഷ്ടങ്ങൾക്ക് ഞാനൊരിക്കലും എതിര് നിന്നിട്ടില്ല.

എപ്പോഴും ബാലേട്ടന്റെ ഇഷ്ടങ്ങൾ എന്റെയും ഇഷ്ടങ്ങളായി കരുതുന്നതായിരുന്നു എനിക്ക് സന്തോഷം. ഇപ്പോഴും അങ്ങനെ തന്നെ”.

പക്ഷെ അന്ത്രുവും ആ മനുഷ്യനും വന്നുപോയതിൽ പിന്നെ  ബാലേട്ടനിൽ വന്ന മാറ്റം ഞാൻ ശ്രദ്ധിക്കുകയായിരുന്നു.

മൗനവും നെടുവീർപ്പുകളും ഇപ്പൊ ദാ  ദുസ്വപ്നങ്ങളും കൂടി.

എന്തിനാണിങ്ങനെ സ്വയം ശിക്ഷിക്കുന്നത്?

നമ്മുടെ നാട്ടിൽ ഒരു പിടി മണ്ണുള്ളത് മതി നമുക്ക്.

വേരുകളില്ലാത്ത മറ്റൊരു ദേശത്ത് എന്തിനാണ് നമ്മൾ നമ്മുടെ തലമുറകളെ പറിച്ചു നടുന്നത്. എനിക്കും ഇവിടമാണ് ഇഷ്ടം ബാലേട്ടാ. ഇവിടേയ്ക്ക് മടങ്ങി വരുന്നിടം വരെ ഈ ഭുമി ഇങ്ങനെ തന്നെ കിടക്കട്ടെ.

അന്ത്രുവിനോട് പറയാം, വാങ്ങിച്ച പണം അയാൾക്ക് മടക്കി കൊടുത്തേക്കാമെന്ന്. തല്ക്കാലം വീട് വില്ക്കുന്നില്ലെന്ന്”

Recent Stories

The Author

rajan karyattu

3 Comments

  1. സുദർശനൻ

    നല്ല കഥ. വളരെ ഇഷ്ടമായി.ഇനിയും ഇത്തരം കഥകൾ എഴുതണം.

  2. Muhamed Ayittakath

    Thank you..
    Good one..

  3. നന്ദി …ഒരുപാട് …പഴയ കളർമകലൂടെ ഒന്നുകൂടി സഞ്ചരിച്ചു അഭിനന്ദനം ….ഈ കഥാകാരന്

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com