പടിപ്പുര കടന്നൊരാൾ 31

Views : 10961

പടിപ്പുര കടന്നൊരാൾ

Padippura kadannoral bY ശാമിനി ഗിരീഷ്

 

തിളച്ചു മറിയുന്ന വെയിലിൽ ആ കുളത്തിലെ തെളിനീരിന്റെ അലകൾ തിളങ്ങി. കാറ്റിനൊത്ത് അവ നൃത്തമാടുന്നുണ്ടോ എന്ന് തോന്നും. അതിമനോഹരമാണ് ആ കാഴ്ച. വേനൽക്കാലമായതിനാൽ നല്ല ഉഷ്ണക്കാറ്റ് വീശുന്നുണ്ട്. അത് കുളത്തിലെ ജലപ്പരപ്പുകളിൽ തട്ടി എന്നിലേക്കടുത്തു വന്നു. ഓരോ രോമകൂപങ്ങളിലും വിയർപ്പ് കണികകൾ പൊടിഞ്ഞിരുന്നതിനാൽ എനിക്കത് കുളിർക്കാറ്റായി അനുഭവപ്പെട്ടു. ആ കൽപ്പടവുകളിൽ നിന്നപ്പോൾ ഒരു സിഗരറ്റ് പുകക്കാൻ തോന്നി. അതെടുത്ത് ചുണ്ടിൽ വച്ച് കത്തിച്ച് ഉള്ളിലേക്കാഞ്ഞ് വലിച്ചു. പുകമണം കലർന്ന വായു എന്റെ ഉള്ളിലേക്ക് കടന്ന് ശ്വാസകോശത്തിനോളം എത്തി. പിന്നെ അത് തിരികെ മൂക്കിലൂടെ പുറത്തേക്ക് പ്രവഹിച്ചു. എന്തോ ഒരു നിർവൃതി ലഭിച്ചതുപോലെ ഞാൻ കണ്ണുകളടച്ച് നിന്നു. പിന്നെ ആ പടവുകളിൽ ഇരിപ്പുറപ്പിച്ചു.

സുഖകരമായ അനുഭൂതിയായിരുന്നു അൽപനേരം. സിഗരറ്റ് വലിക്കുന്നത് വീട്ടിൽ ആർക്കും ഇഷ്ടമല്ലാത്തതുകൊണ്ടാണ് ഈ കുളപ്പുരയിൽ വന്നിരിക്കുന്നത്. അല്ലെങ്കിലും എനിക്ക് ഈ സ്ഥലത്തിനോട് അല്പം ഇഷ്ടക്കൂടുതൽ ഉണ്ട്. ഇവിടെ ഈ പച്ചനിറം കലർന്ന വെള്ളവും പായൽ നിറഞ്ഞ പടവുകളും കാണുമ്പോൾ മനസ്സിന് ഒരു ആനന്ദമാണ്. കൂട്ടിന് ഈ സിഗരറ്റും…

ആ സുഖത്തിലങ്ങനെ ആറാടി ഇരിക്കുമ്പോഴാണ് പിന്നിൽ നിന്നും ഒരു വിളി കേട്ടത്. എന്റെ രസച്ചരട് പൊട്ടിയതിന്റെ എല്ലാ അലോസരത്തോടും കൂടി ഞാൻ തിരിഞ്ഞ് നോക്കി. സൗമ്യ. അമ്മാവന്റെ മകളാണ്. ഓടിക്കിതച്ച് വന്നിരിക്കുകയാണ്. അല്ലെങ്കിലും എനിക്ക് ഇത്തിരി നേരം തനിച്ചിരിക്കാൻ പോലും സ്വസ്ഥത തരാതെ അവൾ എപ്പോഴും പുറകെ കാണും. അസ്വസ്ഥതയോടെ ഞാൻ അവളെ നോക്കി ചോദിച്ചു.

“എന്താടി… കുറച്ച് നേരം തനിച്ചിരിക്കാനും വിടില്ലേ നീ…?”

അവൾ നിന്നു കിതച്ചതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല. പക്ഷെ അവളുടെ മുഖഭാവത്തിൽ എന്തോ ഗൗരവമുള്ള വിഷയം പറയാനാണ് വന്നതെന്ന് തോന്നി. സംശയത്തോടെ ഞാൻ അവളെ നോക്കി. അല്പം നേരം കഴിഞ്ഞപ്പോൾ അവൾ കിതപ്പൊതുക്കി പറഞ്ഞു.

“അവിടെ… അവിടെ… കിച്ചുവെട്ടനെ അന്വേഷിച്ച്…”

“എന്നെ അന്വേഷിച്ചോ? ആര്?”

“ആ… അറിയില്ല… ഒരു പെണ്ണാ…”

“പെണ്ണോ…?”

ആശ്ചര്യത്തോട് കൂടിയാണ് ഞാൻ ചോദിച്ചത്. എന്നെ അന്വേഷിച്ച് സ്ത്രീകൾ ആരെങ്കിലും വരാനുള്ള ഒരു സാഹചര്യവും ഉള്ളതായി എനിക്കപ്പോൾ തോന്നിയില്ല. കൈയിലുള്ള സിഗരറ്റ് വലിച്ചെറിഞ്ഞ് ഞാൻ കുളപ്പുരയിൽ നിന്ന് പുറത്തേക്ക് നടന്നു. ഒപ്പം അവളും. നടത്തിനിടയിൽ എന്റെ ചിന്ത മുഴുവൻ എന്നെ തേടി വന്ന സ്ത്രീ ആരെന്നുള്ളതായിരുന്നു. അതറിയാനുള്ള ആകാംക്ഷയിൽ കാലുകൾ വലിച്ചു വച്ച് ഞാൻ അതിവേഗം നടന്നു. എനിക്കൊപ്പം എത്താൻ സൗമ്യ വളരെ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു.

പടിപ്പുരയിലേക്ക് കടന്നപ്പോൾ ആദ്യം കണ്ടത് ചെറിയമ്മാവനെ ആണ്. പിന്നെ പിന്തിരിഞ്ഞ് നിൽക്കുന്ന ഒരു സ്ത്രീരൂപവും. ആ പെൺകുട്ടിയോട് സംസാരിക്കുകയായിരുന്നു അമ്മാവൻ. പുറം തിരിഞ്ഞ് നിൽക്കുന്നതിനാൽ മുഖം കാണാനായില്ലെങ്കിലും ആ രൂപലാവണ്യം ഏറെ പരിചിതമായി തോന്നി.

അഴിഞ്ഞു കിടക്കുന്ന മുടിയിഴകൾ അവളുടെ ശരീരപ്രകൃതിയെ മറച്ചു പിടിച്ചുവെങ്കിലും ആ രൂപം ഏതൊരു പുരുഷനേയും ആകർഷിക്കും വിധം ആയിരുന്നു. എങ്കിലും മുഖം കാണാതെ ഞാൻ വല്ലാത്ത വിമ്മിഷ്ടത്തിലായി.

മുറ്റത്തേക്ക് കടന്ന എന്നെ ചെറിയമ്മാവൻ കണ്ടു. എന്നെ ചൂണ്ടി അദ്ദേഹം അവളോട് എന്തോ പറഞ്ഞു. അടുത്ത നിമിഷം അവൾ പിന്തിരിഞ്ഞ് എന്നെ നോക്കും എന്ന് ഞാൻ കരുതി. പക്ഷെ അതുണ്ടായില്ല. പിന്നെയും കുറച്ച് നിമിഷങ്ങൾ കഴിഞ്ഞാണ് അവൾ മുഖം തിരിച്ചത്. അപ്പോഴേക്കും ഞാൻ മുറ്റത്ത് നിന്നും പൂമുഖത്തേക്ക് കയറിയിരുന്നു.

എന്നെ കണ്ട മാത്രയിൽ അവൾ ഒന്ന് പുഞ്ചിരിച്ചു. പക്ഷെ ആ മുഖം കണ്ട ഞാൻ ഒന്ന് ഞെട്ടി. കണ്ണുകൾ വിടർത്തി ഞാനവളെ ഒന്ന് കൂടി നോക്കി. ആളെ തിരിച്ചറിഞ്ഞ നിമിഷം എന്റെ ഉള്ളിൽ ഒരു പെരുമ്പറ തന്നെ മുഴങ്ങി. എന്റെ മുഖം അപ്രതീക്ഷിതമായി അവളെ കണ്ടതിന്റെ എല്ലാ ഭാവങ്ങളും പ്രകടിപ്പിച്ചു. നിമിഷങ്ങൾ എടുത്തു ഞാൻ ആ അവസ്ഥയിൽ നിന്നും മോചിതനാവാൻ.

“നിന്നെ അന്വേഷിച്ച് വന്നതാ… ബാംഗ്ലൂരിൽ നിന്നാത്രെ…”

അമ്മാവന്റെ സംസാരത്തിൽ വല്ലാത്തൊരു സംശയം പ്രകടമായിരുന്നു. എന്റെ മുഖഭാവം അതിനൊരു പ്രധാന കാരണമാണെന്ന് ഞാൻ തിരിച്ചറിഞ്ഞു. അമ്മാവന്റെ ശബ്ദം എന്നെ സ്ഥലകാലബോധത്തിലേക്ക് മടക്കി കൊണ്ടുവന്നു.

“നീ അറിയില്ലേ ഈ കുട്ടിയെ..?”

“ഉവ്വ്…”

അവളുടെ മുഖത്തേക്ക് ഉറ്റുനോക്കിക്കൊണ്ട് ഞാൻ മറുപടി പറഞ്ഞു. തെല്ലൊരാശ്വാസം ആ മുഖത്ത് കണ്ടുവോ? എനിക്ക് സംശയമായി. എന്തിനാണിവൾ വന്നത് എന്നറിയാനായിരുന്നു അടുത്ത ആകാംക്ഷ. അത് ചോദിച്ചറിയുന്നതിന് മുൻപ് അമ്മാവനെ അവിടെ നിന്നും ഒഴിവാക്കണം. ഒപ്പം സൗമ്യയെയും. എല്ലാവരുടെയും മുൻപിൽ വച്ച് വന്ന വിവരം ചോദിക്കുന്നത് പന്തിയല്ല.

“എനിക്കറിയാം അമ്മാവാ… ബാംഗ്ലൂരിൽ ഒരുമിച്ച് ജോലി ചെയ്തിരുന്നതാണ്.”

ആശ്വാസത്തിന്റെ ചെറു പുഞ്ചിരി അദ്ദേഹത്തിലുണ്ടായി. എങ്കിലും എന്നെ തേടി ഒരു പെൺകുട്ടി വരാൻ മാത്രം എന്താണ് കാര്യം എന്നറിയാനുള്ള ആകാംക്ഷയും ആ മുഖത്തുണ്ടായിരുന്നു. അത് പുറമെ കാണിക്കാതെ അദ്ദേഹം ഞങ്ങൾക്ക് സംസാരിക്കാനുള്ള സ്വാതന്ത്ര്യം തന്നുകൊണ്ട് അകത്തേക്ക് പോയി.

സൗമ്യ അപ്പോഴും അവിടെ തന്നെ നിൽക്കുന്നുണ്ടായിരുന്നു. ഞങ്ങളുടെ സംസാരം കേൾക്കുക എന്നത് തന്നെയാണ് അവളുടെ ലക്‌ഷ്യം. ഒപ്പം വന്നതാരാണെന്ന് അറിയണം. അതറിഞ്ഞാൽ ഉടൻ അകത്ത് പോയി അമ്മയോടും അമ്മായിമാരോടും പറയും എന്നറിയാവുന്നതുകൊണ്ട് തന്നെ എത്രയും വേഗം അവളെ ഒഴിവാക്കാൻ ഞാൻ ധൃതിപ്പെട്ടു.

Recent Stories

The Author

ശാമിനി ഗിരീഷ്

1 Comment

  1. Manassiney ardramakkiya rachanakku Nanni Samini.
    Mizhikal eeranayi.
    Valarey nalukalkku shesham nalla oru katha vayikkan pattiyathil othiri othiri santhosham.
    Eniyum nalla kathakal ezhuthan kaziyattey ennu aasamsikkunnu.
    All the best.

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com