പടിപ്പുര കടന്നൊരാൾ 31

“നീ അകത്ത് ചെന്ന് കുടിക്കാൻ എന്തെങ്കിലും എടുക്ക്…”

ഞാൻ പറഞ്ഞത് ഒട്ടും ഇഷ്ടപ്പെടാതെ അവൾ എന്നെ നോക്കി. ആ നോട്ടത്തെ ഞാൻ അവഗണിച്ചു എന്ന് കണ്ടപ്പോൾ അവൾ മെല്ലെ അകത്തേക്ക് പോയി.

“ആരാത്?”

വർഷങ്ങൾക്ക് ശേഷം അവളുടെ ശബ്ദം കേട്ടപ്പോൾ തോന്നിയ വികാരം എന്തെന്ന് വേർതിരിച്ചെടുക്കാനായില്ല. ആ സ്വരമൊന്ന് കേൾക്കാൻ കാതോർത്തിരുന്ന കാലം മനസ്സിലേക്ക് ഓടിയെത്തി. അത് മറച്ചുവച്ച് ഞാൻ ചോദിച്ചു.

“നീ എന്താ ഇവിടെ?”

“ഞാൻ കിഷോറിനെ കാണാൻ വന്നതാണ്..”

“എന്തിന്?”

“കാണണം എന്ന് തോന്നി…”

“അതാ ചോദിച്ചത് എന്തിന്?”

“ചുമ്മാ… കാണാൻ ഒരു ആഗ്രഹം.”

ആ വാക്കുകളിൽ എനിക്കെന്തോ ഒരു പന്തികേട് മണത്തു. അൽപനേരം ഞാൻ അവളെ വീക്ഷിച്ചു. ഒട്ടും കൂസലില്ലാതെ നിൽക്കുന്നു. മുൻപൊരിക്കലും ഇവളെ ഇങ്ങനെ കണ്ടിട്ടില്ല. എല്ലാത്തിൽ നിന്നും ഒഴിഞ്ഞുമാറാൻ ശ്രമിക്കുന്ന പ്രകൃതമാണ്. ആ ഭാവമേ അല്ല ഇപ്പോൾ അവളുടെ മുഖത്ത്. വല്ലാത്തൊരു നിശ്ചയദാർഢ്യം ഉള്ളത് പോലെ. അതെന്നെ ആശങ്കയിലാക്കി.

“എന്താ നിന്റെ വരവിന്റെ ഉദ്ദേശ്യം…?”

“ഞാൻ പറഞ്ഞില്ലേ കിഷോർ… കാണാനാണ് വന്നത്.”

“എന്തിനാ എന്നെ കാണുന്നത് എന്നാ ചോദിച്ചത്…”

ഈർഷ്യയോടെ ഞാൻ ചോദിച്ചു.

“അത്… ഞാൻ അന്ന് അങ്ങനൊക്കെ പറഞ്ഞത് ശരിയായില്ല എന്ന് തോന്നി. നേരിൽ കണ്ട് സംസാരിക്കണം എന്ന് ഒരാഗ്രഹം. ഉടൻ പുറപ്പെട്ടു. അത്രതന്നെ.”

“വെറുതെ തോന്നിയ തോന്നലിന്റെ പേരിൽ ഇത്രേം ദൂരം നീ എന്നെ അന്വേഷിച്ച് വന്നു അല്ലെ…”

അവൾ മിണ്ടിയില്ല.

“അങ്ങനെ ഒന്നും ചിന്തിക്കാതെ നീ വരില്ലല്ലോ…”

പിന്നെയും മൗനം ആയിരുന്നു മറുപടി. പക്ഷെ മുഖഭാവത്തിൽ തെല്ലും കുലുക്കം ഉണ്ടായില്ല.

“മീര… തമാശ കള. എന്നെ അന്വേഷിച്ച് തറവാട്ടിലേക്ക് വരാൻ മാത്രം എന്താ കാര്യം…?”

“സത്യം കിഷോർ. അന്ന് പറഞ്ഞതൊക്കെ തെറ്റായി എന്ന് തോന്നി. ഒക്കെ തിരുത്തണം എന്നും തോന്നി. അതാണ് വന്നത്.”

“ഞാൻ ഇവിടെ ആണെന്ന് എങ്ങനെ നിനക്ക് മനസ്സിലായി..?”

“അതൊക്കെ എളുപ്പമല്ലേ… കിഷോറിന്റെ ബയോഡാറ്റ ഇപ്പോഴും എന്റെ കൈയ്യിൽ ഉണ്ട്.”

“അതിൽ ഫോൺ നമ്പറും ഉണ്ടായിരുന്നല്ലോ… നിനക്ക് വിളിക്കാമായിരുന്നില്ലേ…”

“വിളിക്കാമായിരുന്നു. പക്ഷെ അപ്പോൾ ഇങ്ങനെ എന്നെ കണ്ട് ഞെട്ടി നിൽക്കുന്ന കിഷോറിനെ കാണാൻ പറ്റില്ലല്ലോ…”

ഞാൻ അവളെ തന്നെ നോക്കി നിന്നു. പഴയ മീരയല്ല മുൻപിൽ നിൽക്കുന്നത്. എന്തൊക്കെയോ മാറ്റങ്ങൾ ഉണ്ട്. ഈ വരവ് വെറുതെയല്ല എന്ന് എന്റെ മനസ്സ് മന്ത്രിച്ചു. എത്രയും വേഗം അവളെ ഒഴിവാക്കുന്നതിനെക്കുറിച്ചായി അടുത്ത ചിന്ത.

“ആദ്യമായിട്ട് തറവാട്ടിലേക്ക് വന്നിട്ട് ഒന്നിരിക്കാൻ കൂടി പറഞ്ഞില്ലല്ലോ കിഷോർ..?”

“നീ എന്നെ കാണാൻ അല്ലെ വന്നത്. കണ്ടില്ലേ… ഇനി ഇരുന്ന് സുഖിക്കാതെ വേഗം പോവാൻ നോക്ക്…”

“എന്നോട് അത്രക്ക് ദേഷ്യമാണല്ലേ…”

“എന്നെ വേണ്ടെന്ന് പറഞ്ഞ് പോയവളെ സ്നേഹിക്കേണ്ട ആവശ്യം എനിക്കില്ല.”

അല്പം കടുപ്പിച്ച് തന്നെയാണ് അത് പറഞ്ഞത്. പക്ഷെ അതിൽ ഒട്ടും സത്യമില്ലെന്ന് ആ നിമിഷം എനിക്ക് തന്നെ തോന്നി. അവളുടെ മുഖം അല്പമൊന്ന് വാടിയോ എന്ന് സംശയിച്ച് നിൽക്കുമ്പോഴേക്കും ഒരു മുരടനക്കം കേട്ടു.

ചെറുതായി ഒന്ന് ഞെട്ടി ഞാൻ. പിന്നിൽ വല്യമ്മാവാൻ ആണ്. തറവാട്ടിലെ ഇപ്പോഴത്തെ കാരണവർ ആണ് വല്യമ്മാവൻ. നാട്ടിലും വീട്ടിലും എല്ലാവരുടെയും അവസാന വാക്കാണ് അദ്ദേഹം. ആരോടും അങ്ങനെ ദേഷ്യപ്പെടുകയോ വഴക്ക് പറയുകയോ ചെയ്യുകയില്ലെങ്കിലും എല്ലാവരും ഭയഭക്തി ബഹുമാനത്തോടെ മാത്രമേ അദ്ദേഹത്തെ നോക്കാറുള്ളൂ.

ഞാൻ പറഞ്ഞതെന്തെങ്കിലും അമ്മാവൻ കേട്ടുവോ എന്ന ഭയത്തിൽ നിന്നു. ഞങ്ങൾക്ക് നേരെ നടന്നടുത്ത അമ്മാവൻ എന്നെയും അവളെയും സൂക്ഷിച്ച് നോക്കി. ആരാണ് എന്ന ഭാവത്തിൽ എന്നെ നോക്കിയപ്പോൾ ഞാൻ പറഞ്ഞു.

“എന്റെ ഫ്രണ്ട് ആണ് അമ്മാവാ…”

ഒരു പുഞ്ചിരി അദ്ദേഹം അവൾക്ക് നൽകി. അവൾ പക്ഷെ ഒന്നും മിണ്ടാതെ അമ്മാവനെ ഉറ്റുനോക്കിക്കൊണ്ടിരുന്നു.

“എന്താ ഇവിടെ തന്നെ നിർത്തിയത്. അകത്തേക്ക് ഇരുത്താമായിരുന്നില്ലേ…”

അവളെ എത്രയും വേഗം ഒഴിവാക്കാൻ തുനിഞ്ഞ എനിക്ക് അവളെ അകത്തേക്ക് കടത്താൻ തെല്ലും താല്പര്യം തോന്നിയില്ല. അകത്തുള്ളവരുടെ ചോദ്യങ്ങളും സംശയങ്ങളും തന്നെയാണ് അതിന് കാരണം. എന്തെങ്കിലും മറുപടി പറയാൻ ഞാൻ ആലോചിക്കുമ്പോഴേക്കും അവൾ പറഞ്ഞു.

“ധൃതിയില്ല. ഞാൻ കുറച്ച് ദിവസം കാണും ഈ നാട്ടിൽ. എനിക്ക് ഇവിടെ ചില അത്യാവശ്യങ്ങൾ ഉണ്ട്. താമസിക്കാൻ ഒരു സ്ഥലം ഏർപ്പാടാക്കി തന്നാൽ മതി.”

അത്ഭുതത്തോടെ ഞാൻ അവളെ നോക്കി. എന്റെ മുഖത്തെ ഭാവം മനസ്സിലാക്കി തന്നെ അവൾ നന്നായൊന്ന് പുഞ്ചിരിച്ചു. അത് ആസ്വദിക്കാൻ അപ്പോഴത്തെ എന്റെ മാനസികാവസ്ഥ സമ്മതിച്ചില്ല.

“ഇവിടെ താമസിക്കാലോ… കിച്ചൂ… അകത്ത് ചെന്ന് ഈ കുട്ടിക്ക് ഒരു മുറി കൊടുക്കാൻ പറയൂ…”

വളരെ ആതിഥ്യ മര്യാദയോടെ അദ്ദേഹം അങ്ങനെ പറഞ്ഞിട്ട് അകത്തേക്ക് പോയി. എന്റെ സുഹൃത്തെന്ന വിശ്വാസത്തിലാണ് അമ്മാവൻ അവൾക്ക് തറവാട്ടിൽ താമസിക്കാൻ അനുവാദം കൊടുത്തത് എന്നെനിക്കറിയാം. ഞാൻ സ്നേഹിച്ചിരുന്ന പെണ്ണാണ് ഇവൾ എന്നറിഞ്ഞാൽ ഇതായിരിക്കില്ല അദ്ദേഹത്തിന്റെ പ്രതികരണം. തികച്ചും യാഥാസ്ഥികരായ എന്റെ വീട്ടുകാർക്ക് ഇതൊക്കെ ഒരു വലിയ വിഷയം തന്നെ ആകും എന്നെനിക്കുറപ്പായിരുന്നു. അതുകൊണ്ട് തന്നെ എത്രയും വേഗം മീരയെ ഒഴിവാക്കണം എന്ന് എനിക്ക് തോന്നി. വല്ലാത്തൊരു ടെൻഷനോടെ ഞാൻ അവളെ തുറിച്ച് നോക്കി. അത് മനസ്സിലാക്കിയെന്നോണം അവൾ തുടർന്നു.

1 Comment

  1. Manassiney ardramakkiya rachanakku Nanni Samini.
    Mizhikal eeranayi.
    Valarey nalukalkku shesham nalla oru katha vayikkan pattiyathil othiri othiri santhosham.
    Eniyum nalla kathakal ezhuthan kaziyattey ennu aasamsikkunnu.
    All the best.

Comments are closed.