പടിപ്പുര കടന്നൊരാൾ 31

എന്റെ മുഖത്തേക്ക് നോക്കാതെ അവൾ അല്പം നേരം കുളത്തിലേക്ക് നോക്കിയിരുന്നു. അന്നേരം അവൾ കാണുന്ന കാഴ്ചകൾ ആ കുളത്തിലെ ഓളങ്ങൾ ആയിരുന്നില്ലെന്ന് എനിക്ക് തോന്നി. ഞങ്ങൾക്ക് നേരെ വീശിയടിച്ച കാറ്റിൽ അവളുടെ മുടിയിഴകൾ പറന്ന് എന്റെ മുഖത്ത് ചിത്രം വരച്ചു. അതിലെല്ലാം ഒരു പ്രേത്യേക അനുഭൂതി അനുഭവിക്കുന്നുണ്ടായിരുന്നു ഞാൻ. അവൾ പക്ഷെ അതൊന്നും ശ്രദ്ധിക്കാതെ മനസ്സിൽ മറ്റെന്തൊക്കെയോ നെയ്ത് കൂട്ടുകയായിരുന്നു.

“മീര…”

അവൾ എന്നെ നോക്കി. വളരെ കൃത്രിമമായ ഒരു പുഞ്ചിരി എനിക്ക് നീട്ടി. അതിൽ ഒട്ടും സൗന്ദര്യമില്ലായിരുന്നു.

“ഞാൻ കിഷോറിനെ അന്വേഷിച്ച് നടക്കുകയായിരുന്നു.”

“എന്തിന്?”

“ഞാൻ… ഞാൻ തിരിച്ച് പോകാൻ ആലോചിക്കുകയായിരുന്നു.”

“എന്ത് പറ്റി പെട്ടെന്ന്?”

“ഒന്നുമില്ല. വന്ന കാര്യം ഏകദേശം പൂർത്തിയായത് പോലെ. ഇനിയും നിന്നാൽ കിഷോറിന് അത് ബുദ്ധിമുട്ടാകും. അതിനും മുൻപ് എനിക്ക് പോണം.”

“അമ്മ നിന്നോട് വല്ലതും പറഞ്ഞോ?”

“ഹേയ്… അതൊന്നുമല്ല കിഷോർ… കുറെ ആയില്ലേ വന്നിട്ട്. കിഷോർ പറഞ്ഞത് പോലെ ഇത് ബാംഗ്ലൂർ അല്ലല്ലോ. നാട്ടിൻപുറമല്ലേ… ഇപ്പൊ തന്നെ ആരെങ്കിലും എന്തെങ്കിലും പറയുന്നുണ്ടോ എന്ന് ആർക്കറിയാം.”

“മീര… നീ ഇപ്പോഴും ഒന്നും തുറന്ന് പറയുന്നില്ല. ഞാൻ നിന്നെ കാണാൻ തന്നെ ഇരിക്കുകയായിരുന്നു. ഇനിയെങ്കിലും പറഞ്ഞുകൂടെ നിനക്ക് എന്താ നിന്റെ വരവിന്റെ ലക്ഷ്യം എന്ന്?”

അവൾ എന്റെ മുഖത്തേക്ക് നോക്കി. ആ കണ്ണുകൾ മെല്ലെ സജലങ്ങളായി. പിന്നെ പിന്നെ അവ ശക്തിയാർജിച്ച് പുറത്തേക്കൊഴുകി. അടുത്ത നിമിഷം അതൊരു പൊട്ടിക്കരച്ചിലായി.

എന്ത് ചെയ്യണം എന്നറിയാതെ ഞാൻ കുഴഞ്ഞു. അവൾ മെല്ലെ എന്റെ കൈകളിൽ പിടിച്ചു. അതൊരു ആശ്വാസത്തിനാണെന്ന് എനിക്ക് തോന്നി. അവൾക്കെന്തൊക്കെയോ പറയാനുണ്ടായിരുന്നു. ആ കണ്ണുനീരിനൊപ്പം പിടഞ്ഞു വന്ന വാക്കുകൾ എന്റെ ഉള്ളിൽ കൂരമ്പുകൾ പോലെ തറച്ചു. കേട്ടത് വിശ്വസിക്കാൻ പോലുമാകാതെ ഞാനിരുന്നു. ഒടുവിൽ പെയ്തൊഴിയും പോലെ മുഖം പൊത്തിക്കരയുന്ന അവളെ ചേർത്ത് പിടിക്കാൻ മാത്രമേ എനിക്ക് കഴിഞ്ഞുള്ളു. ഒരാശ്വാസത്തിനെന്നോണം അവൾ എന്റെ നെഞ്ചിലേക്ക് ചാഞ്ഞു.

അത്രയും നാൾ മീര ഒറ്റയ്ക്ക് കൊണ്ട് നടന്നിരുന്ന വലിയ ഭാരം എന്റെ നെഞ്ചിലേക്ക് പകർന്നു തരികയായിരുന്നു അന്ന്. ഒട്ടും പ്രതീക്ഷിക്കാതെ ചിലത് കേട്ടതിന്റെ എല്ലാ ആശങ്കകളും എന്നിൽ നിറഞ്ഞു. വന്ന കാര്യം മുഴുവനാക്കാൻ കഴിയാതെ മടങ്ങാൻ തുടങ്ങിയ അവളെ ഞാൻ പോകാൻ അനുവദിച്ചില്ല. എന്റെ കർക്കശമായ വാക്കുകൾക്ക് മുൻപിൽ ആദ്യമായി അവൾ തോറ്റു തന്നു.

അത്രയും ദിവസത്തെ മാനസികാവസ്ഥ ആയിരുന്നില്ല പിന്നീടങ്ങോട്ടുള്ള ദിവസങ്ങൾ. മീര മടങ്ങി പോകാത്തതിൽ തറവാടിനകത്ത് അല്പം മുറുമുറുപ്പുകൾ നടക്കുന്നുണ്ടായിരുന്നു. സൗമ്യയുമായുള്ള വിവാഹക്കാര്യത്തിൽ ഞാൻ കാണിച്ച താൽപര്യക്കുറവ് അതിന്റെ ശക്തി വർദ്ധിപ്പിച്ചു.

പിന്നീടുള്ള ഒരു ദിവസങ്ങളിലും മുൻപ് കണ്ട ആ ദൃഢ നിശ്ചയം അവളിൽ കാണാൻ കഴിഞ്ഞില്ല. ഒരു പരാജിതയുടെ മുഖമായിരുന്നു പിന്നീട് അവൾക്ക്. എന്നെ കാണുമ്പോൾ ആ വിഷാദത്തിനു ശക്തി കൂടുന്നത് പോലെ തോന്നിച്ചു. തിരിച്ചു പോകുവാൻ അവൾ വല്ലാതെ ആഗ്രഹിച്ചിരുന്നു. എന്നോടവൾ അത് പലവട്ടം സൂചിപ്പിച്ചു. പക്ഷെ ഞാൻ ചില തീരുമാനങ്ങൾ എടുത്ത് കഴിഞ്ഞിരുന്നു.
******

ഒരു ചെറിയ നടത്തം കഴിഞ്ഞെത്തിയപ്പോൾ അകത്തളത്തിൽ എന്തൊക്കെയോ സംസാരങ്ങൾ കേൾക്കുന്നുണ്ടായിരുന്നു. ഈയിടെയായി സംസാരങ്ങളുടെ വിഷയം മീരയോ ഞാനോ ആകുന്നതുകൊണ്ട് ആ വഴിക്ക് അധികം ശ്രദ്ധ കൊടുത്തില്ല. എങ്കിലും ഒരു പാളിനോട്ടത്തിനിടയിൽ കണ്ടു ആ സദസ്സ്. തറവാട്ടിലെ തലമൂത്ത എല്ലാവരും അവിടെ ഉണ്ടായിരുന്നു. ഒഴിഞ്ഞ് മാറി മുറിയിലേക്ക് കടക്കാനുള്ള എന്റെ ശ്രമത്തെ തടഞ്ഞുകൊണ്ട് ഒരു പിൻവിളി വന്നു.

അതോടെ വിഷയം ഞാനാണെന്ന് എനിക്കുറപ്പായി. ഞാൻ മെല്ലെ നടന്ന് അവർക്കടുത്തെത്തി. എല്ലാ മുഖങ്ങളിലും പതിവിൽ കവിഞ്ഞ ഗൗരവം ഉണ്ടായിരുന്നു. ചോദ്യങ്ങൾ എന്തായിരിക്കും എന്നൊരു ഊഹം ഉള്ളതിനാൽ മനസ്സ് ഉത്തരങ്ങൾ തേടി തുടങ്ങിയിരുന്നു.

“നീ ഇരിക്ക്…”

വല്യമ്മാവൻ ഗൗരവം വിടാതെ പറഞ്ഞു. ഞാൻ അനുസരണയോടെ ഇരുന്നു.

“ചില കാര്യങ്ങൾ സംസാരിക്കാനാണ് വിളിച്ചത്. എന്താണെന്ന് നിനക്കും അറിയുമായിരിക്കുമല്ലോ…”

ഞാൻ ഒന്നും മിണ്ടിയില്ല. മൗനമായി തന്നെ തുടർന്നു.

“നിന്റെ കല്ല്യാണക്കാര്യം തീരുമാനിക്കാനുള്ള തയ്യാറെടുപ്പായിരുന്നു ഞങ്ങൾ. നിന്നോട് ചോദിക്കേണ്ട മര്യാദ ഉണ്ടല്ലോ…”

ഞാൻ അമ്മയെ തുറിച്ചു നോക്കി. അമ്മ എനിക്ക് മുഖം തരാതെ തിരിഞ്ഞ് നിന്നു. അമ്മ സംസാരിച്ചാൽ ആ വിഷയത്തിൽ എന്നിൽ നിന്ന് ഒരു അനുകൂല മറുപടി കിട്ടില്ലെന്ന് ഭയന്ന് അമ്മാവനെ കൊണ്ട് പറയിപ്പിക്കുകയാണ് അമ്മ. അമ്മാവനോട് ഞാൻ എതിർത്തൊന്നും പറയില്ലെന്ന് അമ്മക്ക് നല്ല ബോധ്യമുണ്ട്. അദ്ദേഹം തുടർന്നു.

“നല്ലൊരു മുഹൂർത്തം നോക്കി നമ്മുക്കതങ്ങ് നിശ്ചയിക്കാം അല്ലെ…”

പെട്ടെന്ന് ഒരുത്തരം പറയുന്നത് ആ അവസരത്തിൽ അഭികാമ്യമാണോ എന്ന് സംശയിച്ചു. പക്ഷെ ഇനിയും വൈകുന്നത് കൂടുതൽ പ്രശ്നങ്ങൾക്ക് വഴിവക്കും എന്നുള്ളത്കൊണ്ട് എന്റെ പ്രതികരണം വൈകിക്കൂടാ എന്ന് തോന്നി.

“നീ ഒന്നും പറഞ്ഞില്ലല്ലോ…”

“അത്… എനിക്ക് ഒരു കാര്യം പറയാനുണ്ട്.”

അമ്മയുടെ മുഖഭാവം മാറുന്നത് എനിക്ക് കാണാമായിരുന്നു. അത് വകവെക്കാതെ ഞാൻ പറഞ്ഞു തുടങ്ങി.

1 Comment

  1. Manassiney ardramakkiya rachanakku Nanni Samini.
    Mizhikal eeranayi.
    Valarey nalukalkku shesham nalla oru katha vayikkan pattiyathil othiri othiri santhosham.
    Eniyum nalla kathakal ezhuthan kaziyattey ennu aasamsikkunnu.
    All the best.

Comments are closed.