പടിപ്പുര കടന്നൊരാൾ 31

ആ സംഭവത്തിന് ശേഷം തറവാട് വല്ലാത്ത മൗനത്തിലായിരുന്നു. ആരും പരസ്പരം സംസാരിക്കുന്നത് പോലും മിതപ്പെടുത്തി. അമ്മാവനോ മീരയോ പരസ്പരം മിണ്ടിയില്ല. അവരുടെ മുറികളിൽ നിന്നും വെളിയിലേക്ക് പോലും വന്നില്ല. വല്ലാത്തൊരു അവസ്ഥ ആ വീടിന്റെ അന്തരീക്ഷം മോശമാക്കിക്കൊണ്ടിരുന്നു.

മീര തിരിച്ച് പോകാനുള്ള ഉറച്ച തീരുമാനം എടുത്തുകഴിഞ്ഞിരുന്നു. എന്റെ വാക്കുകൾ കേൾക്കാൻ അവൾ തയ്യാറായില്ല. അവളെ നഷ്ടപ്പെടുന്നതോർത്ത് എനിക്ക് നിരാശയായി. അതുപോലെ തന്നെ ഒരു നിരാശ അവളിലും ഉണ്ടായിരുന്നു. പക്ഷെ അത് എന്നെ നഷ്ടപ്പെടുത്തുന്നതിന്റെ ആയിരുന്നില്ല. മകളാണ് എന്നറിയുമ്പോൾ അമ്മാവൻ അവളെ ഉപേക്ഷിക്കില്ലെന്ന് ഒരു പ്രതീക്ഷ അവളിൽ ബാക്കിയുണ്ടായിരുന്നു. അതിനെ തെറ്റിച്ചുകൊണ്ട് അദ്ദേഹം അവൾക്ക് മുഖം കൊടുക്കുക പോലും ഉണ്ടായില്ല.

പോകാനുള്ള ബാഗുകൾ എല്ലാം തയ്യാറാക്കി അവൾ ഉമ്മറത്തേക്ക് എത്തി. പിന്നെ എന്തോ ഓർത്തത് പോലെ ബാഗുകൾ അവിടെ വച്ച് അകത്തേക്ക് നടന്നു. അമ്മാവന്റെ മുറിയിലേക്കായിരുന്നു അവൾ പോയത്.

വാതിലിൽ മെല്ലെ തട്ടിക്കൊണ്ട് അവൾ മുറിക്കകത്തേക്ക് കയറി. കിടക്കുകയായിരുന്ന അദ്ദേഹം അവളെക്കണ്ട് ഞെട്ടി. പിന്നെ മെല്ലെ എഴുന്നേറ്റ് മുഖം താഴ്ത്തി ഇരുന്നു. ആ കണ്ണുകൾ അപ്പോഴും ഈറനോടെയായിരുന്നു. ഒരു കുറ്റവാളിയെപ്പോലെ ഉള്ള ആ ഇരുപ്പ് എനിക്ക് വല്ലാത്ത വിഷമം ഉണ്ടാക്കി.

“ഞാൻ പോവാണ്…”

അദ്ദേഹം ഒരു ഞെട്ടലോടെ മുഖമുയർത്തി നോക്കി.

“ഒന്ന് കാണാൻ ആണ് വന്നത്. എല്ലാവരോടും സത്യം പറയണം എന്ന് കരുതിത്തന്നെയാണ് വന്നത്. പക്ഷെ, ഇവിടെ വന്നപ്പോൾ ഞാനായിട്ട് ഈ വീടിന്റെ സന്തോഷം കളയേണ്ട എന്ന് തോന്നി. മിണ്ടാതെ മടങ്ങിപ്പോകാൻ തുടങ്ങിയതാണ്. കിഷോറിനോട് ഒന്നും പറയാതിരിക്കാൻ കഴിഞ്ഞില്ല. ക്ഷമിക്കണം.

എല്ലാവർക്കും ബുദ്ധിമുട്ടായി എന്നെനിക്കറിയാം. ഞാൻ പോകുന്നതോടെ എല്ലാം പഴയ പടി ആകട്ടെ. ഇനിയൊരിക്കലും ഈ വഴി വന്ന് ശല്യപ്പെടുത്തില്ല. പോട്ടെ…”

അമ്മാവൻ ഒന്നും മിണ്ടിയില്ല. അദ്ദേഹത്തിന് വാക്കുകൾ കിട്ടുന്നുണ്ടായിരുന്നില്ല. ഒരു മറുപടിക്ക് കാക്കാതെ അവൾ തിരിഞ്ഞ് നടന്നു. നിറഞ്ഞ് താഴെക്കൊഴുകുന്ന കണ്ണുനീർ മറച്ച് പിടിക്കാൻ അവൾ ശ്രമിച്ചില്ല.

ബാഗുകൾ എടുത്ത് അവൾ മുറ്റത്തേക്കിറങ്ങി. പടിപ്പുര എത്തുന്നതിന് മുൻപേ ഒരു പിൻവിളി അവളെ തേടിയെത്തി.

“ഉണ്ണിമോളെ…”

ഒരുപാട് വർഷങ്ങൾക്കപ്പുറത്ത് നിന്നും ആ വിളി കേട്ടത് പോലെ അവൾ നിന്നു. പക്ഷെ തിരിഞ്ഞ് നോക്കിയില്ല.

അമ്മാവൻ മെല്ലെ നടന്ന് അവൾക്കരികിൽ എത്തി. അപ്പോഴേക്കും ആ നാല് കണ്ണുകളും പെയ്തുതുടങ്ങിയിരുന്നു. പിന്നീടത് ഒരു പേമാരിപോലെ തിമിർത്ത് പെയ്യാൻ തുടങ്ങി. അദ്ദേഹം നീട്ടിയ കൈകൾക്കുള്ളിലേക്ക് ഒരു കൊടുങ്കാറ്റ് പോലെ അവൾ പായുകയായിരുന്നു. ആ കാഴ്ച കണ്ടുനിന്ന എല്ലാ കണ്ണുകളിലും സന്തോഷത്തിന്റെ മഴത്തുള്ളികൾ പെയ്തിറങ്ങി.

(അവസാനിച്ചു)

-ശാമിനി ഗിരീഷ്-

1 Comment

  1. Manassiney ardramakkiya rachanakku Nanni Samini.
    Mizhikal eeranayi.
    Valarey nalukalkku shesham nalla oru katha vayikkan pattiyathil othiri othiri santhosham.
    Eniyum nalla kathakal ezhuthan kaziyattey ennu aasamsikkunnu.
    All the best.

Comments are closed.