പടിപ്പുര കടന്നൊരാൾ 31

എന്റെ മുഖത്ത് നോക്കാതെ അവൾ പറഞ്ഞു. എന്തോ ഗൗരവമുള്ള വിഷയമാണ് സംസാരിക്കാൻ ഉള്ളതെന്ന് എനിക്ക് മനസ്സിലായി. ഞാൻ ഒന്നും മിണ്ടാതെ അവൾക്ക് സംസാരിക്കാൻ വേദിയൊരുക്കി.

“കിഷോറിന് എന്നോട് ദേഷ്യമാണ് എന്നെനിക്കറിയാം. ഇഷ്ടമാണെന്നു പറഞ്ഞ് വന്നപ്പോൾ ആ സ്നേഹം നിരസിച്ചിട്ട് ഇപ്പോൾ തേടി വന്നിരിക്കുന്നത് ഗൂഢ ഉദ്ദേശ്യത്തോടു കൂടിയാണെന്ന് തോന്നുണ്ടാകും. അല്ലെ…?”

മറുപടി പറഞ്ഞ് അവളുടെ വാക്കുകളെ തടസ്സപ്പെടുത്താതെ ഞാൻ മൗനമായി നിന്നു.

“അങ്ങനൊരു ഉദ്ദേശ്യം എനിക്കില്ല കിഷോർ. ഞാൻ വന്നത് മറ്റൊരു ലക്ഷ്യത്തിനാണ്. കുറച്ച് കഴിയുമ്പോൾ വന്നതുപോലെ ഞാൻ മടങ്ങിപ്പോകും. അതിനിടയിൽ കിഷോറിനെ ബുദ്ധിമുട്ടിലാക്കുന്ന ഒന്നും ഞാൻ ചെയ്യില്ല.”

“നീ എന്തിനാണ് വന്നത്?”

വരണ്ട ഒരു ചിരി അവൾ മറുപടിയായി നൽകി. ഞാൻ അവൾ മനസ്സ് തുറക്കുന്നതും കാത്ത് നിന്നു.

“എന്റെ ലക്ഷ്യം എന്താണെന്ന് ഇപ്പോൾ എനിക്ക് ആരോടും പറയാൻ കഴിയില്ല.”

“അതെന്താ..?”

“അതങ്ങനെ ആണ് കിഷോർ.. ഒരായിരം ചോദ്യങ്ങൾ തനിക്കിപ്പോ എന്നോട് ചോദിക്കാനുണ്ടാകും. അത് തന്റെ അവകാശവുമാണ്. പക്ഷെ ഒന്നിനും ഇപ്പോൾ മറുപടിയില്ലെനിക്ക്. എല്ലാം ഞാൻ പറയാം. എനിക്ക് അല്പം കൂടി സമയം തരണം. അത് വരെ എന്നോടൊന്നും ചോദിക്കരുത്. എന്നെ ഇറക്കിവിടാൻ ശ്രമിക്കരുത്. എന്നോട് വിദ്വേഷവും കാണിക്കരുത്.”

ഒരു അപേക്ഷ പോലെ ആയിരുന്നു അവളുടെ വാക്കുകൾ. അത് തള്ളിക്കളയാൻ എനിക്ക് തോന്നിയില്ല. ഓരോ തവണയും അവളോട് തോന്നുന്ന അനുകമ്പയുടെ അർത്ഥം എനിക്ക് പിടി കിട്ടിയില്ല. എങ്കിലും ഒന്ന് മാത്രം മനസ്സിലായി. എന്റെ മനസ്സ് ഇപ്പോഴും അവളെ ആഗ്രഹിക്കുന്നുണ്ട്.

“എന്നോട് ഇപ്പോഴും ദേഷ്യമാണോ കിഷോറിന്? ഞാൻ പോകണമെന്ന് തന്നെയാണോ കിഷോർ ഇപ്പോഴും ആഗ്രഹിക്കുന്നത്?”

“മീരാ.. ഞാൻ..”

“ആണെങ്കിൽ തുറന്നു പറഞ്ഞോളൂ… ഇനിയും കിഷോറിനെ വിഷമിപ്പിക്കണ്ടെന്നാണ് ഞാൻ കരുതുന്നത്. എന്നെ കാണുന്നത് അലോസരമായി തോന്നുന്നുവെങ്കിൽ ഇന്ന് തന്നെ ഞാൻ…”

“വേണ്ട…”

ധൃതിയിൽ ഞാൻ മറുപടി പറഞ്ഞു. അവൾ എന്നെ വിട്ടു പോകുമോ എന്ന ഭയമാണോ എന്നെക്കൊണ്ട് അങ്ങനെ പറയിച്ചതെന്നു എനിക്ക് നിശ്ചയമുണ്ടായില്ല.

“തന്റെ വിഷമവും ബുദ്ധിമുട്ടും ഒക്കെ എനിക്ക് മനസ്സിലാവും. ഒന്നും വേണമെന്ന് കരുതിയതല്ല. പക്ഷെ എനിക്ക് മറ്റു മാർഗ്ഗങ്ങളൊന്നും തോന്നിയില്ല. ഒന്ന് ഞാൻ പറയാം. ഞാൻ തേടി വന്നത് കിഷോറിനെയല്ല. എന്റെ ലക്ഷ്യത്തിലേക്ക് കിഷോർ അല്ലാതെ മറ്റു വഴികളും ഇല്ല.”

വിസ്മയത്തോടെ ഞാൻ അവളെ നോക്കി. മീര പറഞ്ഞതിന്റെ അർത്ഥം ഒട്ടും എനിക്ക് മനസ്സിലായില്ല. എന്തൊക്കെയോ അവളുടെ ഉള്ളിൽ പുകയുന്നുണ്ട്. സംശയത്തിന്റെ കനലുകൾ എന്നിലേക്ക് പടർന്നത് ഞാൻ അറിഞ്ഞു. അവളെ ഉറ്റുനോക്കി നിന്നതല്ലാതെ ഞാൻ മറുപടിയൊന്നും പറഞ്ഞില്ല.

വെയിൽ മെല്ലെ ചാഞ്ഞു തുടങ്ങിയിരുന്നു. സൂര്യന്റെ സ്വർണ നിറമാർന്ന കിരണങ്ങൾ ഭൂമിയുടെ അഴക് കൂട്ടി. മരങ്ങൾക്കിടയിലൂടെ ഒഴുകി വന്നു ഞങ്ങൾക്ക് ചുറ്റും വലം വച്ച കാറ്റിനു ഉള്ളിലെ അഗ്നിയോളം ചൂടുണ്ടായിരുന്നു.

“നീ എന്താണ് ഈ പറയുന്നത് മീരാ.. എനിക്കൊന്നും മനസ്സിലാവുന്നില്ല.”

“അറിയാം കിഷോർ. ഞാൻ പറഞ്ഞല്ലോ. എല്ലാം ഞാൻ പറയാം. അല്പം കൂടി കഴിഞ്ഞോട്ടെ, അത് വരെ എന്നോടൊന്നും ചോദിക്കരുത്. മാത്രവുമല്ല ഒരു നല്ല കൂട്ടുകാരിയായി എന്നെ കാണുകയും വേണം.”

അവൾ പുഞ്ചിരിയോടെ എന്നെ നോക്കി. പക്ഷെ ആ ചിരിക്ക് മുൻപത്തെ അത്ര തെളിച്ചമുണ്ടായിരുന്നില്ല. വിഷാദം നിറഞ്ഞ, പ്രതീക്ഷയോടെയുള്ള ആ നോട്ടം കണ്ടപ്പോൾ എനിക്ക് കൂടുതൽ ഒന്നും ചോദിക്കാൻ തോന്നിയില്ല. ഞാനും ചിരിച്ചു. എന്റെ ആ ചിരിയിൽ അവളുടെ കണ്ണുകളിൽ ആശ്വാസവും സന്തോഷവും നിറയുന്നത് ഞാൻ കണ്ടു.

“ഇനി ഞാൻ തിരിച്ച് പൊയ്ക്കോട്ടേ?”

“എന്ത് പറ്റി?”

“ഒന്നുല്യാ… കിഷോറിനോട് സംസാരിക്കാൻ വേണ്ടി മാത്രമാണ് ഇറങ്ങിയത്.”

“അപ്പൊ ഇവിടെ ഒന്നും കാണണ്ടേ..?”

ആ സന്ദർഭത്തിലെ മാനസിക പിരിമുറുക്കത്തിന് അയവ് വരുത്തിക്കൊണ്ട് ഞാൻ ചിരിയോടെ ചോദിച്ചു. അതിൽ അവൾക്കും ആശ്വാസമുണ്ടായി എന്ന് അവളുടെ മുഖത്ത് നിന്നും എനിക്ക് വായിച്ചെടുക്കാൻ കഴിഞ്ഞു.

“ഞാൻ കൂടെ വന്നാൽ ബുദ്ധിമുട്ടല്ലേ…”

“അതൊക്കെ ആണ്. എന്നാലും സാരമില്ല. ഇറങ്ങിയതല്ലേ… ഇനി ഇവിടെയൊക്കെ ഒന്ന് കണ്ടിട്ട് പോകാം.”

1 Comment

  1. Manassiney ardramakkiya rachanakku Nanni Samini.
    Mizhikal eeranayi.
    Valarey nalukalkku shesham nalla oru katha vayikkan pattiyathil othiri othiri santhosham.
    Eniyum nalla kathakal ezhuthan kaziyattey ennu aasamsikkunnu.
    All the best.

Comments are closed.