പടിപ്പുര കടന്നൊരാൾ 31

“കിഷോർ… എനിക്ക് ചില അത്യാവശ്യങ്ങൾ ഉണ്ട്. അതിനാണ് വന്നത്. കിഷോറിനെ ഒരു തരത്തിലും ഞാൻ ബുദ്ധിമുട്ടിക്കില്ല. താമസിക്കാൻ ഒരു സ്ഥലം വേണം. അതിവിടെ ആയാൽ അത്രയും സന്തോഷം. കിഷോറിനെ ഒരു തരത്തിലും പ്രയാസപ്പെടുത്താതെ വന്ന കാര്യം കഴിഞ്ഞ് ഞാൻ മടങ്ങിപ്പോകും. അത് വരെ കിഷോർ എന്നെ സഹായിച്ചേ പറ്റൂ. പ്ലീസ്… “

അവൾ പറഞ്ഞതിന്റെ അർത്ഥം മുഴുവൻ വ്യക്തമാകാതെ ഞാൻ അവളെ തന്നെ നോക്കി നിന്നു.

രാത്രി ഏറെ വൈകിയിട്ടും തിരിച്ച് വീട്ടിലേക്ക് കയറാൻ തോന്നിയില്ല. ഇരുൾ മൂടിയ ആകാശത്ത് ചന്ദ്രൻ അതിന്റെ പ്രഭാവം പ്രകടമാക്കിക്കൊണ്ടിരുന്നു. നക്ഷത്രങ്ങൾ കുളത്തിലെ ജലപ്പരപ്പിൽ തെന്നിക്കളിക്കും പോലെ ഇളകിയാടി. സുഖശീതളമായ കാറ്റ് എന്നെ തഴുകി കടന്ന് പോയി. പക്ഷെ ഉള്ളിലെ കനൽ ഇതുകൊണ്ടൊന്നും കെട്ടടങ്ങിയില്ല.

മീരയുടെ വരവ് എന്നെ അത്രക്കും ആശങ്കയിലാഴ്ത്തിയിരിക്കുന്നു. അവൾ വന്നതിനേക്കാൾ അവളുടെ ഭാവമാറ്റം എന്നെ കൂടുതൽ ഭയപ്പെടുത്തി. ഒരു ശല്യവുമില്ലാതെ മടങ്ങിപ്പോകും എന്നവൾ പറഞ്ഞെങ്കിലും അവളുടെ വരവിന് വളരെ പ്രധാനപ്പെട്ട എന്തോ കാരണം ഉള്ളത് പോലെ തോന്നുന്നു. അനാവശ്യമായ ഒരു ഭയം എന്നെ മൂടുന്നത് ഞാനറിഞ്ഞു.

ഞാൻ പ്രണയിച്ചിരുന്ന പെൺകുട്ടിയാണ് തേടി വന്നിരിക്കുന്നത് എന്ന് തറവാട്ടിൽ അറിഞ്ഞാൽ പ്രശ്നങ്ങൾ ഉണ്ടാകും എന്നുറപ്പാണ്. അതിന് ശക്തമായ കാരണവും ഉണ്ട്.

അച്ഛൻ മരിച്ചതിൽ പിന്നെയാണ് അമ്മയുമായി അമ്മയുടെ തറവാട്ടിൽ താമസമാക്കിയത്. അതുകൊണ്ട് തന്നെ അമ്മ അവരുടെ വാക്കിന് മുകളിൽ ഒരു അഭിപ്രായവും പറയില്ല. അതറിഞ്ഞിട്ടും അന്ന് മീരയെ ഇഷ്ടപ്പെട്ടത് അവളുടെ സൗമ്യമായ പെരുമാറ്റവും ശാലീനതയും ഒതുക്കവും ഒക്കെ തന്നെയാണ്.

പക്ഷെ ഇപ്പോൾ വന്നിരിക്കുന്നത് അങ്ങനെ ഉള്ള ഒരാളെ അല്ല. വളരെ ബോൾഡ് ആയിട്ടാണ് അവൾ സംസാരിക്കുന്നത്. വല്ലാത്തൊരു ദൃഢനിശ്ചയം ഓരോ വാക്കുകളിലും പ്രകടമാണ്. എന്തായാലും അവൾ വന്നിരിക്കുന്നത് വെറുതെയല്ല. ഗൂഢമായ ഉദ്ദേശ്യം അവൾക്കുണ്ട്. അത് നല്ലതിനോ ചീത്തക്കോ എന്ന് മാത്രം നിശ്ചയമില്ല.
******

ദിവസങ്ങൾ കടന്ന് പോയി. മീര വളരെ പെട്ടെന്ന് എല്ലാവരുമായി അടുത്തു. അവളുടെ പെരുമാറ്റം എല്ലാവര്ക്കും ഇഷ്ടപ്പെട്ടു. എന്തോ വലിയ അത്യാവശ്യത്തിന് വന്ന അവൾ വീട്ടിൽ നിന്നും പുറത്തിറങ്ങിയത് മാത്രം കണ്ടില്ല. സദാ സമയം അവൾ തറവാട്ടിൽ കഴിച്ച് കൂട്ടി. അവളുടെ ആഗമനോദ്ദേശ്യം മനസ്സിലാകാതെ ഞാൻ കുഴങ്ങി. കൂടുതൽ സംസാരത്തിന് പോകാതിരിക്കാൻ പ്രേത്യേകം ശ്രദ്ധിച്ചു. അവളും ഇങ്ങോട്ടൊന്നും സംസാരിക്കാൻ വന്നില്ല.
******

“ഏയ്… കിഷോർ…”

പുറത്തേക്ക് ഇറങ്ങാൻ തുടങ്ങിയ ഞാൻ പിൻവിളി കേട്ട് ഒന്ന് നിന്നു. തിരിഞ്ഞ് നോക്കാതെ തന്നെ അവളാണ് വിളിച്ചതെന്ന് വ്യക്തം. കിഷോർ എന്ന് വിളിക്കാൻ ഈ തറവാട്ടിൽ വേറെ ആരും ഇല്ലല്ലോ…

“പുറത്തേക്കാണെങ്കിൽ ഞാനും ഉണ്ട്.”

“എന്തിന്?”

അവളോടുള്ള നീരസം അത്രയും പ്രകടമാക്കിക്കൊണ്ട് ചോദിച്ചു. അത് മനസ്സിലായിട്ടും അവൾ ചിരിയോടെ മറുപടി പറഞ്ഞു.

“ചുമ്മാ… നടക്കാൻ..”

“നീ ഒറ്റക്ക് നടന്നാൽ മതി.”

“അങ്ങനെ പറയല്ലേ… നമ്മൾ ഫ്രണ്ട്സല്ലേ… എന്നെ ഈ നാട്ടിലൊക്കെ ചുറ്റികാണിക്കേണ്ടത് കിഷോറല്ലേ…”

“നിന്നേം കൊണ്ട് കറങ്ങി നടന്നാൽ എനിക്ക് വരുന്ന ചീത്തപ്പേരിന് നീ സമാധാനം പറയുമോ?”

“ചീത്തപ്പേരോ? അതെന്തിന്?”

“ഇത് ബാംഗ്ലൂർ അല്ല. നാട്ടിൻപുറം ആണ്. ഇവിടെ അത്ര സ്വാതന്ത്ര്യത്തോടെ നടക്കാൻ കഴിയില്ല. നിനക്ക് ഈ നാട് കാണണം എന്ന് അത്രക്ക് നിർബന്ധമാണെങ്കിൽ സൗമ്യയെ കൂട്ടി പൊയ്ക്കോ…”

അവളുടെ മുഖത്ത് തെല്ല് നിരാശ പടർന്നു. നാട് കാണുന്നതിനേക്കാൾ എന്റെ കൂടെ വരുന്നതാണ് അവൾക്ക് സന്തോഷം എന്ന് തോന്നി. ഉള്ളുകൊണ്ട് ഞാൻ സന്തോഷിച്ചു. പക്ഷെ ഒന്നും പ്രകടമാക്കിയില്ല.

“എന്താ രണ്ട് പേരും കൂടി…?”

ശബ്ദം കേട്ട ഭാഗത്തേക്ക് ഞങ്ങൾ രണ്ടുപേരും ഒരേ സമയം നോക്കി. ചിരിച്ചുകൊണ്ട് വല്യമ്മാവൻ ഞങ്ങൾക്ക് നേരെ വന്നു.

“പുറത്തേക്ക് പോവാണോ…?”

“ഹ്മ്…”

ഒന്ന് മൂളിയതല്ലാതെ ഞാൻ മറുപടി ഒന്നും പറഞ്ഞില്ല. അവളുടെ മുഖത്ത് ആ നേരം സന്തോഷത്തിന്റെ പ്രകാശം വിരിയുന്നത് എനിക്ക് കാണാമായിരുന്നു. അതവളുടെ സൗന്ദര്യത്തിന് പലമടങ്ങ് മാറ്റ് കൂട്ടി.

“നന്നായി. അധികം വൈകാതെ മടങ്ങി വരണം ട്ടോ…”

“ഇല്ല വൈകില്ല.”

“ശരി പോയിട്ട് വാ…”

അമ്മാവന്റെ അനുവാദം കിട്ടിയതോടെ ധൈര്യത്തോടെ ഞാൻ നടന്നു. എനിക്ക് പുറകെ അവളും. പടിപ്പുര കടന്നപ്പോൾ ഞാൻ അവളെ തിരിഞ്ഞ് നോക്കി. പതിവില്ലാത്ത ഗൗരവം ആ മുഖത്ത് പ്രകടമായിരുന്നു. എന്തോ ഗഹനമായി ചിന്തിക്കും പോലെ അവൾ മുഖം കുനിച്ച് എനിക്കൊപ്പം നടന്നു.

“മീരാ..”

ഗൗരവം വിടാതെ ഞാൻ വിളിച്ചു. അവൾ മെല്ലെ മുഖമുയർത്തി എന്നെ നോക്കി. ആ കണ്ണുകളിൽ വല്ലാത്തൊരു ദൈന്യ ഭാവം ആയിരുന്നു അപ്പോഴുണ്ടായിരുന്നു. അതെന്നെ അല്പമൊന്ന് നോവിച്ചു. ആ കണ്ണുകൾ ഈറനണിയുന്നത് ഞാനറിഞ്ഞു. അവൾ മെല്ലെ മുഖം എനിക്കെതിരെ തിരിച്ചു. എന്തോ പറയാൻ തുടങ്ങുമ്പോഴേക്കും എനിക്ക് മുന്നേ അവൾ പറഞ്ഞു തുടങ്ങി.

“എനിക്ക് കിഷോറിനോട് അല്പം സംസാരിക്കാനുണ്ടായിരുന്നു. അതിനാണ് ഞാൻ കൂടെ ഇറങ്ങിയത്.”

1 Comment

  1. Manassiney ardramakkiya rachanakku Nanni Samini.
    Mizhikal eeranayi.
    Valarey nalukalkku shesham nalla oru katha vayikkan pattiyathil othiri othiri santhosham.
    Eniyum nalla kathakal ezhuthan kaziyattey ennu aasamsikkunnu.
    All the best.

Comments are closed.