സ്നേഹഭൂമി 2135

Views : 17502

“എനിക്കും..”. തലയാട്ടിക്കൊണ്ട്‌ മാത്തുക്കുട്ടി പ്രതിവചിച്ചു.
“എന്തായാലും കയറി നോക്കാം.”
കോളിങ്‌ ബെല്ലിൽ വിരലമർത്തി അവർ പുറത്തു കാത്തു നിന്നു. അകത്തുനിന്നും താളാത്മകമായ മണിനാദം ആരോഹണാവരോഹണ ക്രമത്തിൽ ഉയർന്നു കേട്ടു. പിന്നെ ആരോ നടന്നടുക്കുന്ന ശബ്ദവും. സന്ദർശക മുറിയുടെ ജനൽ കർട്ടൻ പെട്ടെന്ന്‌ വശത്തേക്ക്‌ തെന്നിമാറി. വെളുത്ത്‌ സുന്ദരിയായ ഒരു യുവതിയുടെ മുഖം കൗതുകത്തോടെ പുറത്തേക്കു നോക്കി.
“ആരാണത്‌ സഫിയ?.”
മറ്റൊരു ചോദ്യം അകത്തുനിന്നും കേട്ടു. ഹാജിറാത്തയുടെ പരുക്കൻ ശബ്ദം നിർമ്മലയുടെ കാതുകൾ തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു. അവൾ മാത്തുക്കുട്ടിയെ നോക്കി അർത്ഥവത്തായി ചിരിച്ചു. നാലു മിഴികൾ ജനൽവാതിലിനു പിന്നിൽ നിന്നും അവരെ ഒരു നിമിഷം അപരിചിതത്വത്തോടെ നോക്കി. പുഞ്ചിരിച്ചു കൊണ്ട്‌ അവരെത്തന്നെ നോക്കി പുറത്തു നില്ക്കുന്ന പ്രൗഢയായ മധ്യവയസ്ക്കയും സുന്ദരനായ ചെറുപ്പക്കാരനും രണ്ടു പേരിലും ആശയക്കുഴപ്പം വേണ്ടുവോളമുണ്ടാക്കിക്കഴിഞ്ഞിരുന്നു. പാതി തുറന്ന വാതിലിലൂടെ ഹാജിറാത്ത സങ്കോചത്തോടെ ചോദിച്ചു,
“ആരാണ്‌ മനസിലായില്ല?”
ചോദ്യത്തോടൊപ്പം തിരിച്ചറിവിന്റെ ഒരു മിന്നലാട്ടം ഉടൻ തന്നെ അവരുടെ കണ്ണുകളിൽ തെളിഞ്ഞു കണ്ടു.
“പടച്ചോനെ ഇത്‌ നമ്മുടെ നിർമ്മലയല്ലേ”.
സന്തോഷം കൊണ്ടും അത്ഭുതം കൊണ്ടും ഹാജിറാത്തയുടെ കണ്ണുകൾ വികസിച്ച്‌ പുറത്തേക്കുന്തി വന്നു. മൂക്കിൻ തുമ്പത്തെ കറുത്ത മറുകിൽ കിളിർത്ത രോമങ്ങൾ അവരുടെ ഭാവ ചലനങ്ങൾക്കൊപ്പം കുസൃതിയോടെ നൃത്തം വെച്ചു. തലയെ മറയ്ക്കുന്ന തട്ടത്തോടൊപ്പം നീണ്ട കൈയ്യുള്ള നൈറ്റിയായിരുന്നു അവരുടെ പുതിയ വേഷം.
ഹാജിറാത്ത നിർമ്മലയെ വാത്സല്യത്തോടെ ആശ്ലേഷിച്ചു.
“വാ വാ അകത്തേക്ക്‌ കേറി വാ”. അവർ ഇരുവരെയും സന്ദർശക മുറിയുടെ ആഡംബരത്തിലേക്ക്‌ ക്ഷണിച്ചു. നിർമ്മലയും മാത്തുക്കുട്ടിയും അകത്തേക്ക്‌ കയറുമ്പോൾ ഹാജിറാത്ത പറഞ്ഞു,
“എനിക്ക്‌ ആദ്യം മനസിലായില്ലാട്ടോ നിർമ്മലെ. എത്ര വർഷങ്ങളായി കണ്ടിട്ട്‌. നിർമ്മല കുറച്ചുകൂടി വണ്ണോം വെച്ചു”.
“ഇത്താ അതുപോലെ തന്നെയിരിക്കുന്നു, വേഷത്തിൽ മാത്രമേ മാറ്റമുള്ളൂ”. നിർമ്മല ചിരിച്ചുകൊണ്ട്‌ പറഞ്ഞു.
മാത്തുക്കുട്ടിയും അമ്മയും ഇരുന്ന സോഫക്ക്‌ എതിർവശത്തായി ഹാജിറാത്തയും ഇരുന്നു.
“കൂടെയുള്ള ആളെ ഇനിയും മനസ്സിലായില്ലാട്ടോ നിർമ്മലെ?“. അവർ ജാള്യത്തോടെ പറഞ്ഞു. നിർമ്മല വീണ്ടും ചിരിച്ചു, ”ഒന്നുകൂടി സുക്ഷിച്ചു നോക്കൂ ഇത്ത‘. ഹജിരാത്ത മാത്തുക്കുട്ടിയെ സാകൂതം ചില നിമിഷങ്ങൾ നോക്കി .
“ മാത്തൂട്ടി .??” അവർ അർദ്ധോക്തിയിൽ നിർത്തി.
മാത്തുക്കുട്ടി കുസൃതിയോടെ ചിരിച്ചു. പിന്നെ പറഞ്ഞു, “അങ്ങിനെയാണ്‌ ഇഷ്ട്ടമുള്ളവർ എന്നെ വിളിക്കാറ്‌” .
“അള്ളോ ന്റെ കുഞ്ഞിനെ ഞാൻ തിരിച്ചറിഞ്ഞില്ലല്ലോ പടച്ചോനേ”. അവർ താടി കരത്തിൽ താങ്ങി വീണ്ടും അത്ഭുതം കൂറി. “മഞ്ചാടിക്കുരു പോലിരുന്ന ഇത്തിരിപ്പോന്ന ആ ചെക്കനാണിതെന്ന്‌ എനിക്ക്‌ വിശ്വസിക്കാനേ പറ്റണില്ല”.
“ന്റെ കുട്ടി എന്തെടുക്കുവാ?”
അവൻ വീണ്ടും കുസൃതിയോടെ ചിരിച്ചു. പിന്നെ ചോദിച്ചു,
“ആരാവണമ്ന്നാണ്‌ എല്ലാവരും എന്റടുത്തു പറയാറുണ്ടായിരുന്നത്‌.?”
അതിനു മറുപടി നിഷ്കളങ്കമായ ഒരു ചിരി മാത്രമായിരുന്നു.
“മാത്തൂട്ടി.. ?” നിർമല വാത്സല്യം കലർന്ന താക്കീതോടെ അവനെ വിളിച്ചു. പിന്നെ ഹാജിറാത്തയോടായി പറഞ്ഞു, “അവൻ ഡോക്ടറാണിത്താ”.
“ആണോ?” അവരുടെ മുഖത്ത്‌ അത്ഭുതത്തേക്കാൾ ആദരവായിരുന്നു ഇത്തവണ നിഴലിച്ചത്‌.
“മാത്തൂട്ടി കുഞ്ഞുന്നാളിലേ മിടുക്കനായിരുന്നല്ലോ” എന്ന്‌ പറഞ്ഞുകൊണ്ട്‌ അവർ അകത്തേക്ക്‌ നോക്കി നീട്ടി വിളിച്ചു, “സഫിയാ???”
മാത്തുക്കുട്ടിയും നിർമ്മലയും അകത്തേക്ക്‌ പ്രവേശിക്കുമ്പോഴേക്കും ഉൾമുറിയിലേക്ക്‌ പിൻവലിഞ്ഞു കഴിഞ്ഞിരുന്ന പെൺകുട്ടി വാതില്ക്കൽ വീണ്ടും പ്രത്യക്ഷപ്പെട്ടു. അവളെ നോക്കി ഹാജിറാത്ത പറഞ്ഞു.
“നമ്മുടെ പഴയ വീട്ടിൽ താമസിച്ചിരുന്നവരാണ്‌”.
പിന്നെ ഹിന്ദിയിൽ സല്ക്കാരത്തിനുള്ള നിർദേശങ്ങൾ ചുരുക്കമായി നല്കി. സഫിയ അവരെ നോക്കി കുലീനമായി ചിരിച്ചുകൊണ്ട്‌ അകത്തേക്ക്‌ പോയി.
“സുബൈറിന്റെ ഭാര്യയാണ്‌. അവനങ്ങ്‌ പേർഷ്യയിലല്ലെ, വന്നു പോയിട്ട്‌ മൂന്നു മാസേ ആയിട്ടുള്ളൂ. നാസറിന്‌ ആലോചിച്ചു കൊണ്ടിരിക്കണ്‌. അവന്‌ ഒരു പെൺകുട്ടികളേം പിടിക്കൂല.” അവർ വർത്തമാനം തുടർന്നു കൊണ്ടേയിരുന്നു. “പഴയ അയൽവക്കക്കാരിൽ പലരും സ്ഥലോക്കെ വിറ്റ്‌ അടുത്തും അകലയുമൊക്കെയായി പോയി. രമണിയും കുടുംബവും ഇപ്പോഴും ഇവിടെത്തന്നെയുണ്ട്‌. കോകിലയുടെ കല്യാണം ഇനിയും കഴിഞ്ഞിട്ടില്ല. അത്‌ രമണിക്കൊരു സങ്കടാണ്‌.”
ഇടയ്ക്കു മാത്തുകുട്ടി ചോദിച്ചു, “അബ്ബ എവിടെ?”
“ഓ അത്‌ പറയാൻ മറന്നു”.
“അബ്ബക്ക്‌ പഴയതുപോലൊന്നും വയ്യ മോനെ. വലിവുണ്ട്‌. പോരാത്തതിന്‌ ഇപ്പൊ ഒരു അറ്റാക്കും കഴിഞ്ഞിരിക്കുവാ. കടയിലൊന്നും പോവാറില്ല. മുകളിലെ മുറിയിലുണ്ട്‌, അതിലെപ്പോഴും ചടഞ്ഞുകിടപ്പാ. വല്ലപ്പോഴുമൊന്നു താഴേക്കിറങ്ങിയാലായി. നാസറാണ്‌ എല്ലാം നോക്കി നടത്തണത്‌. ഞാൻ താഴേക്ക്‌ വിളിക്കാം.”
അവരുടെ സ്വരത്തിൽ വ്യസനമുണ്ടായിരുന്നു.
മാത്തുക്കുട്ടി അത്‌ തടഞ്ഞു. “വേണ്ട ഞങ്ങൾ മുകളിലേക്കു ചെല്ലാം.”
“എന്നാൽ ചായ കുടിച്ചിട്ട്‌ മോളിലേക്ക്‌ പോകാം. സഫിയാ…” അവർ വീണ്ടും അകത്തേക്ക്‌ നോക്കി നീട്ടി വിളിച്ചു.
“അബ്ബ, ഇതാരൊക്കെയാണ്‌ വന്നേക്കണതെന്നു നോക്കൂ”. ചാരിയിട്ടിരുന്ന വാതിൽ തള്ളിത്തുറന്നു കൊണ്ട്‌ ഹാജിറാത്ത പറഞ്ഞു.

Recent Stories

The Author

rajan karyattu

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com