സ്നേഹഭൂമി 2135

Views : 17502

നീണ്ടു നിവർന്ന്‌, വലിയ ബാഹുക്കളോടു കൂടിയ സായിപ്പിനെ അയൽവാസികൾക്കും നാട്ടുകാർക്കും ഒരുപോലെ ആദരവും ബഹുമാനവുമായിരുന്നു. ആരുടേയും ഏതാവശ്യങ്ങളുടെയും മുഖത്ത്‌ സായിപ്പിന്റെ സാന്നിധ്യവും സഹായവും ആവശ്യപ്പെടാതെ തന്നെ ലഭിച്ചിരുന്നു. നിർമ്മലയും ഭർത്താവും സായിപ്പിന്റെ വീട്ടിൽ താമസം തുടങ്ങിയതിനു ശേഷമാണ്‌ അവർക്ക്‌ മാത്തുക്കുട്ടി ജനിച്ചത്‌. അതുകൊണ്ടു തന്നെ സ്വന്തം കുട്ടികളോടെന്നപോലെ സായിപ്പിന്‌ അവനോടു വാത്സല്യമായിരുന്നു. ഉമ്മറത്തെ മേശപ്പുറത്തിരുന്നു ഗൃഹപാഠം ചെയ്യൂന്ന മാത്തുക്കുട്ടിയെ കാണുമ്പോഴൊക്കെയും അവന്റെ കൊഞ്ചിയുള്ള മറുപടി കേൾക്കുവാൻ വേണ്ടി സായിപ്പ്‌ അവനോട്‌ എന്തെങ്കിലും കുശലം ചോദിക്കും, അതൊരുപക്ഷെ ഇങ്ങനെയാകും.
”മാത്തൂട്ടി എന്തൊക്കെയുണ്ട്‌ വിശേഷങ്ങൾ? മോൻ നന്നായി പഠിക്കുന്നുണ്ടോ?“
”ഉവ്വ്‌ അബ്ബാ, ഞാനാണ്‌ ക്ലാസില്‌ ഫസ്റ്റ്‌“. മാത്തുക്കുട്ടി സായിപ്പിനെ അദ്ദേഹത്തിന്റെ കുട്ടികൾ വിളിക്കുന്ന പോലെ അബ്ബാ എന്നാണ്‌ വിളിച്ചിരുന്നത്‌.
”കൊള്ളാം, മോൻ നന്നായി പഠിച്ചു വല്ല്യ കളക്ടറാവണം കേട്ടോ“.
”നിക്ക്‌ ഡോട്രാവാനാണിഷ്ടം അബ്ബാ. അമ്മയ്ക്കും ഞാൻ ഡോട്ട്രാവുന്നതാ ഇഷ്ടം.“
”ആങ്ൻഘ! അതും കൊള്ളാം. മാത്തൂട്ടി ഡോട്ടറാവുമ്പം അബ്ബായുടെ നെഞ്ചിലൊക്കെ കുഴലുവെച്ചു പരിശോധിക്ക്വോ “ ?.
”ഉം, അബ്ബാനേം ഹാജിറുമ്മാനേം എല്ലാവരേം ഞാൻ കുഴല്‌ വെച്ച്‌ പരിശോധിക്കും. പക്ഷേങ്കി സുബൈറിക്കാക്കയെ ഞാൻ ഊരേല്‌ വല്ല്യ സൂചി കൊണ്ട്‌ കുത്തിവെക്കും“. മുഖത്ത്‌ ഊറിവന്ന ചിരി മറച്ചുപിടിച്ചുകൊണ്ട്‌ സായിപ്പ്‌ ചോദിക്കും.
”അതെന്താ ഇക്കാക്ക മോനെ പോരുകുത്തിയോ?“.
”പോരുകുത്തിയില്ല. പക്ഷെ ഇക്കാക്ക എന്റെ ചായപ്പെൻസിലിന്റെ മൊന ഒടിച്ചുകളഞ്ഞു“.
”അത്‌ ഇക്കാക്ക അറിയാണ്ട്‌ പറ്റീതാരിക്കും. അബ്ബാ മോന്‌ രണ്ടു ചായപ്പെൻസിൽ വാങ്ങിത്തരാട്ടോ“.
സായിപ്പ്‌ അവനെ ആശ്വസിപ്പിക്കും. ആദ്യം മാത്തുക്കുട്ടി സന്തോഷത്തോടെ ഒന്ന്‌ മൂളും. പിന്നെ ചെറിയ ആലോചനയോടെ പറയും.
”അല്ലെങ്കിൽ വേണ്ട അബ്ബാ, അമ്മ അറിഞ്ഞാൽ എന്നെ വഴക്കുപറയും“. മാത്തുക്കുട്ടിയോട്‌ വർത്തമാനം പറഞ്ഞു കഴിയുമ്പോഴൊക്കെയും സായിപ്പിന്റെ മുഖത്ത്‌ ഊറിക്കൂടുന്ന ഒരു ചിരിയുണ്ടാകും. അംഗീകാരത്തിന്റെയും അഭിനന്ദനത്തിന്റെയും ചിരി.
”മാത്തൂട്ടി കുളിക്കാൻ വരൂ, സ്ക്കൂളിൽ പോകാൻ സമയമായി“. നിർമ്മല അടുക്കളയിൽ നിന്നും മാത്തുക്കുട്ടിയെ ഓർമ്മിപ്പിച്ചു. ”ദാ വരുന്നു അമ്മേ“. പുസ്തകം മടക്കി ബാഗിൽ വെച്ചുകൊണ്ട്‌ അവൻ പറഞ്ഞു. കൈകൾ പിന്നിൽ കുത്തി മേശപ്പുറത്ത്‌ നിന്നും ഊർന്നിറങ്ങി കിടപ്പുമുറിയിലൂടെ അടുക്കളയിൽ അമ്മയുടെ അടുക്കളയിലേക്കു നീങ്ങുമ്പോൾ പുതച്ചുമൂടി കൂർക്കം വലിച്ചുറങ്ങുന്ന പിതാവിനെ അവൻ വശത്തേക്ക്‌ ഒളികണ്ണിട്ടു നോക്കി. എന്നും രാത്രിയിൽ കുടിച്ചു പൂസായി വരുന്ന അപ്പയെ അവനു സ്നേഹമായിരുന്നോ ഭയമായിരുന്നോ എന്ന്‌ അവനു തന്നെ അറിയില്ലായിരുന്നു. അടുപ്പത്തേക്കാൾ അപരിചിതത്വം ആയിരുന്നു അവനു സ്വന്തം പിതാവിനോട്‌ തോന്നിയിരുന്ന വികാരം. അവന്‌ എല്ലാം തന്റെ അമ്മയായിരുന്നു .

മാത്തുക്കുട്ടിയുടെ ജനനം നിർമ്മലയുടെ ജീവിതത്തിലും വലിയ മാറ്റങ്ങൾ വരുത്തിയിരുന്നു. ഭർത്താവിന്റെ മദ്യപാനശീലം നിമിത്തം കുടുംബവീട്ടിൽ നിന്നും വാടകവീട്ടിലേക്ക്‌ മാറിത്താമസിക്കേണ്ടി വന്നപ്പോൾ അവളാകെ നിരാശയും ദുഖിതയുമായിരുന്നു. മാത്തുക്കുട്ടി പിറന്നുവീണ്‌ അവന്റെ മുഖം ആദ്യം കണ്ട മാത്രയിൽത്തന്നെ അവൾ എല്ലാ ദുഖവും നിരാശയും താല്ക്കാലികമായിട്ടെങ്കിലും മറന്നു പോയിരുന്നു. ഇപ്പോൾ അവൻ വളർന്ന്‌ സ്കൂളിൽ പോയിത്തുടങ്ങിയിരിക്കുന്നു. അവൻ ജനിച്ച്‌ ആദ്യനാളിൽ അയൽപക്കത്തെ രമണിയേടത്തി കുട്ടിയെ കാണാൻ വന്ന സന്ദർഭം അവൾ ഇടയ്ക്കിടെ ഓർക്കും ,
“കുട്ടിയുടെ നാള്‌ നോക്കിയോ നിർമ്മലെ?” അവർ ചോദിച്ചു.
“ഇല്ല രമണിയേടത്തി. എന്തോ, നാളിലും നക്ഷത്രത്തിലുമൊന്നും എനിക്കത്ര വിശ്വാസം പോര.”
“എല്ലാത്തിലും കാര്യമുണ്ട്‌ നിർമ്മലെ. ജ്യോതിഷോം ഒരു ശാസ്ത്രല്ലേ. ഞങ്ങൾ ഹിന്ദുക്കൾക്ക്‌ ഇതിലൊക്കെ കുറച്ചു വിശ്വാസോം കാര്യങ്ങളുമുണ്ട്‌. കുറച്ചനുഭവങ്ങളും ഉണ്ടെന്നു കൂട്ടിക്കോളൂ. വീട്ടില്‌ കോകിലേടെ നാൾ പൂരാടമാ. കുട്ടി ജനിച്ചു ജാതകം പരിശോധിച്ചപ്പോഴേ അറിഞ്ഞു കുടുംബത്തിൽ കഷ്ടകാലമാണെന്ന്‌.

Recent Stories

The Author

rajan karyattu

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com