സ്നേഹഭൂമി 2135

Views : 17502

ആ ശബ്ദത്തിന്റെ പ്രതിധ്വനിയിൽ പ്രപഞ്ചത്തിന്റെയും സകല ചരാചരങ്ങളുടെയും സൃഷ്ടാവിനെ അവർ ഓരോരുത്തരും അവരുടേതായ ദൈവങ്ങളുടെ രൂപത്തിൽ ഭക്തിയോടെ ധ്യാനിച്ച്‌ ഹൃദയത്തിൽ പ്രാർത്ഥിച്ചു നമസ്കരിച്ചു.
ഈദും ബക്രീദും, ക്രിസ്തുമസ്സും പെസഹായും, വിഷുവും ഓണവുമെല്ലാം അവർ കൊണ്ടും കൊടുത്തും ആഘോഷിച്ചു. സഹദേവന്റെ വീട്ടിലെ ചാണകം മെഴുകിയ വീട്ടുമുറ്റത്തെ പൂക്കളത്തിലേക്ക്‌ എല്ലാ കൂട്ടുകാരുടെയും സംഭാവന, അത്തം മുതൽ തിരുവോണ നാൾ വരെ ചേമ്പിലത്താളുകളിൽ രാവിലെ തന്നെ പ്രസാദമായി എത്തിച്ചേർന്നിരുന്നു. തുമ്പയും, മുക്കൂറ്റിയും, കദളിയും, കമ്മല്പ്പൂവുമെല്ലാം അവരുടെ പൂശേഖരങ്ങളിൽ ആത്മനിർവൃതിയോടെ ഇടം കൊണ്ടു. ഒരു വലിയ കൂട്ടുകുടുംബത്തിലെ അംഗങ്ങളെപ്പോലെ അവർ പരസ്പരം സ്നേഹിച്ചും പരിഭവിച്ചും അവിടെ ജീവിച്ചു പോന്നു. വിദ്വേഷത്തിനും സ്പർദ്ധക്കും അവരുടെ ലോകത്ത്‌ ഇടമുണ്ടായിരുന്നില്ല. ഓരോ വീട്ടിലെയും പ്രശ്നങ്ങൾ എല്ലാവരുടേതുമായിരുന്നു. അവരുടെ സന്തോഷങ്ങളും അങ്ങനെ തന്നെ. പറിച്ചു നടപ്പെട്ടതാണെങ്കിലും നിർമലയും ആ നാടിനെയും അവിടുത്തെ മനുഷ്യരെയും ഒരിപാടിഷ്ടപ്പെട്ടു കഴിഞ്ഞിർഉന്നു.
ഭർത്താവിന്റെ ഇടക്കിടെയുള്ള മദ്യപാനം നിത്യേനെയുള്ള ശീലമായി മാറിക്കഴിഞ്ഞിരുന്നു. ജോലിയിൽ സംഭവിച്ച വീഴ്ചകൾക്ക്‌ സഹപ്രവർത്തകരുടെ സഹകരണം കൊണ്ടും മേലുദ്യോഗസ്ഥന്റെ സഹതാപം കൊണ്ടും മാത്രമാണ്‌ അന്വേഷണവും സസ്പെൻഷനും ഒഴിവായത്‌. പക്ഷെ ഇങ്ങനെ പോയാൽ അതെവിടെ ചെന്നെത്തുമെന്ന്‌ നിർമ്മലക്ക്‌ യാതൊരു എത്തും പിടിയും കിട്ടിയില്ല. അനുഭവത്തിന്റെ തീച്ചൂളയിൽ വെന്തുരുകുമ്പോഴും കുലീനയായ അവൾ ഭർത്താവിന്റെ മോചനത്തിനും നന്മക്കുമായി ഭിത്തിയിൽ ഉറപ്പിച്ച സ്‌റാന്റിൽ വെച്ചിരിക്കുന്ന ക്രിസ്തുവിന്റെ രൂപത്തിന്‌ മുൻപിൽ മെഴുകുതിരികൾ കത്തിച്ചുവെച്ച്‌ ഉള്ളരുകി പ്രാർത്ഥിച്ചു.
തീർഥാടനത്തിനു പോകുന്ന ഹിന്ദുക്കളുടെയും മുസ്ലീങ്ങളുടെയും കൈയ്യിൽ പോലും അവൾ വഴിപാടുകൾ കൊടുത്തയച്ചു. പക്ഷെ എല്ലാ ദൈവങ്ങളും അവളുടെ പ്രാർത്ഥനകൾക്ക്‌ മുൻപിൽ മറുപടി നൽകാതെ മുഖം തിരിച്ചു നിന്നതേയുള്ളൂ.
ഭർത്താവ്‌ സുബോധത്തോടെ എഴുന്നേല്ക്കുന്ന രാവിലെകളിൽ ചിലപ്പോൾ അവൾ അയാളോട്‌ പരിഭവം പറഞ്ഞു കരയും. “ഒരു കുഞ്ഞു വളർന്നു വരുന്നുണ്ടെന്ന ചിന്ത പോലും നിങ്ങൾക്കില്ലല്ലോ. എന്നും ഇങ്ങനെ കുടിച്ചു കൂത്താടി വന്നാൽ അവൻ അത്‌ കണ്ടല്ലേ വളരുന്നത്‌. അവനായി ഒന്നും കരുതിവെക്കേണ്ട. പക്ഷെ മറ്റു കുഞ്ഞുങ്ങളെപ്പോലെ അന്തസ്സായി വളരുവാനുള്ള അവകാശം അവനുമില്ലേ ”.? അയാൾ എല്ലാം മൗനമായി കേൾക്കും. പിന്നെ പറയും,
“ഇന്നത്തോട്‌ കൂടി എല്ലാം നിർത്തി നിർമ്മലെ. എന്റെ കുട്ടിയാണെ സ..” സത്യമെന്ന വാക്ക്‌ ഉച്ചരിക്കുന്നതിനു മുൻപെ നിർമ്മല ഭർത്താവിന്റെ വായ്‌ പൊത്തും. “വേണ്ട, എത്രയോ വട്ടം ഞാനിതു കേട്ടുകഴിഞ്ഞു. മനുഷ്യൻ മനസ്‌ വെച്ചാൽ പറ്റാത്തതൊന്നുമില്ല. അതിനുള്ള ആഗ്രഹമാണ്‌ വേണ്ടത്‌. കൂട്ടിയുടെ തലയിൽ കൈവെച്ചുള്ള സത്യമല്ല, ആ താൽപര്യമാണ്‌ നിങ്ങൾക്ക്‌ വേണ്ടത്‌.” ഒരു തത്വജ്ഞാനിയെപ്പോലെ അവൾ പറയും. ചിലപ്പോൾ അവൾ ചിന്തിക്കും ദൈവമേ ഈ മനുഷ്യനെ തനിക്കൊന്നു വെറുക്കുവാനെങ്കിലും പറ്റിയിരുന്നെങ്കിൽ എന്ന്‌. അടുത്ത നിമിഷത്തിൽ തന്റെ ഭോഷത്വത്തെ ഓർത്ത്‌ അവൾ പശ്ചാത്തപിച്ചു പ്രാർത്ഥിക്കും. ഭർത്താവിന്റെ കുറവുകൾ മനസ്സിൽ കടുത്ത നീറ്റലായിരുന്നെങ്കിലും അയാളെ വെറുക്കുവാൻ അവൾക്കാവില്ലായിരുന്നു .

***************************************
കാലവർഷം തിമിർത്തു പെയ്തുകൊണ്ടിരുന്നു…പാടങ്ങളും കുറിച്ചിത്തോടും പുഴപോലെ കവിഞ്ഞൊഴുകി. തോടിനു കുറുകെയുള്ള വാഹനങ്ങൾ കടന്നുപോകുന്ന പാലത്തിന്റെ തൊട്ടു താഴെ വരെ വെള്ളം നിറഞ്ഞു പൊങ്ങി.. സന്ധ്യ മയങ്ങിയപ്പോൾ മഴയൊന്നു കുറഞ്ഞു. മാത്തുക്കുട്ടിയെ നിർമല നേരത്തെ കിടത്തിയുറക്കിയിരുന്നു. അവളുടെ മനസ്സാകെ പതിവില്ലാതെ അസ്വസ്തമായിരുന്നു.
പുറത്തു കാക്കകളുടെയും പക്ഷികളുടെയും ചിലമ്പൽ കേൾക്കാതായിക്കഴിഞ്ഞു. ഇനിയും മാത്തുക്കുട്ടിയുടെ അപ്പ വീടെത്തിയിട്ടില്ല. പ്രാർത്ഥന കഴിഞ്ഞവൾ കുട്ടിയോടൊപ്പം വെറുതെ കിടന്നു. അകാരണമായി അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകിക്കൊണ്ടിരുന്നു. മുറ്റത്തെ പാദസ്വനത്തിനായി അവൾ ഓരോ നിമിഷവും കാതോർത്ത്‌ കിടന്നു.
രാത്രിയുടെ യാമങ്ങൾ ഓരോന്നായി കൊഴിഞ്ഞു വീഴുമ്പോൾ നിർമ്മലയുടെ ഉള്ളിലെ നേർത്ത ഭയം വർദ്ധിച്ചു വർദ്ധിച്ചു വന്നു. രാത്രി എത്ര വൈകിയാലും ഒരിക്കലും ജെയിംസ്‌ വീട്ടിൽ വരാതിരുന്നിട്ടില്ല. ഭയവും ചിന്തകളും ഉറക്കത്തെ അവളിൽ നിന്നും അകറ്റി നിർത്തി. അല്ലെങ്കിലും ഭർത്താവ്‌ വരാതെ അവൾ ഉറങ്ങാറുണ്ടായിരുന്നില്ല.
മനസ്സിന്റെയും ശരീരത്തിന്റെയും ക്ഷീണം എപ്പോഴോ ഒരു മയക്കം അവളുടെ കണ്ണിമകളിൽ കൊണ്ടുവന്നു. താമസിയാതെ തന്നെ വരാന്തയുടെ വാതിലിൽ മുട്ടും, “നിർമ്മലേ” എന്നുള്ള വിളിയും കേട്ട്‌ അവൾ ഞെട്ടിയുണർന്നു. ഭർത്താവിന്റെ സ്വരമല്ല താൻ കേട്ടതെന്ന്‌ അവൾക്കുറപ്പായിരുന്നു. അതേസമയം ആ ശബ്ദം നല്ല പരിചിതവുമായിരുന്നു. വീണ്ടും വിളി കേട്ടു. “നിർമ്മലേ.” ഒപ്പം മറ്റ്‌ പലരുടെയും അടക്കം പറയുന്ന ശബ്ദങ്ങളും.
അവളുടെ ഹൃദയത്തിൽ ഇടിവാൾ മിന്നി. പുറത്തേക്കുള്ള വാതിൽ മലർക്കെ തുറന്ന നിർമ്മല സായിപ്പും ഹാജിറാത്തയും മറ്റു ചില അയൽവാസികളും മുറ്റത്ത്‌ നില്ക്കുന്നത്‌ കണ്ടു. അവരുടെ മുഖത്തുനിന്നും ദുഖവും സഹതാപവും അവൾ വായിച്ചറിഞ്ഞു. “എന്താ..എന്താ.. എല്ലാവരും കൂടി ഈ അസമയത്റ്റ്ഹ്‌“.? വേപഥുവോടെ അവൾ ചോദിച്ചു.
”ഒന്നുമില്ല നിർമ്മലെ, ജെയിംസിനു ചെറിയൊരു നെഞ്ചുവേദന. ഹോസ്പിറ്റലിൽ അഡ്മിറ്റാക്കിയിരിക്കുവാ.“
ആശ്വസിപ്പിക്കുന്ന സ്വരത്തിൽ സായിപ്പ്‌ പറഞ്ഞു. നിർമ്മലയോട്‌ ചേർന്നുനിന്ന്‌ ഹാജിറാത്ത അവളുടെ കൈകളിൽ പിടിച്ചു. ”ഒന്നുമില്ല മോളെ. സായിപ്പ്‌ ഇപ്പൊ ആശുപത്രീന്നല്ലേ വരണത്‌. നിന്നോട്‌ പറയാണ്ടിരിക്കാൻ പറ്റില്ലാലോ എന്ന്‌ കരുതിയാ ഈ അസമയത്ത്‌ തന്നെ വിളിച്ചുണർത്തിയത്‌. വാ അകത്തേക്ക്‌ പോകാം“.
അവർ അവളെ മുറിയിലേക്ക്‌ താങ്ങി നടത്തി. നിർമ്മലയുടെ ശരീരം കുഴഞ്ഞു തുടങ്ങിയിരുന്നു. അവൾക്കുറക്കെ കരയണമെന്നു തോന്നി. പക്ഷെ ശരീരത്തിന്റെ കുഴച്ചിൽ അവളുടെ നാവിനെ കൂടി ബാധിച്ചു കഴിഞ്ഞിരുന്നു.
ജീവിതത്തിൽ അപ്രതീക്ഷിതമായി ഏറ്റ പ്രഹരം നിർമ്മലയെ തളർത്തി. ഭർത്താവിന്റെ അകാലമരണം ഉണ്ടാക്കിയ ശൂന്യത വലിയൊരു ചോദ്യചിഹ്നം പോലെ അവളുടെ മുൻപിൽ വാപിളർന്നു നിന്നു. തായ്‌ വേരു ദ്രവിച്ചു തുടങ്ങിയിരുന്നെങ്കിലും താങ്ങും തണലുമായി നിന്ന വൃക്ഷം കടപുഴകി വീണതുപോലെയാണ്‌ അവൾക്കു തോന്നിയത്‌.

Recent Stories

The Author

rajan karyattu

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com