സ്നേഹഭൂമി 2135

Views : 17499

സ്നേഹഭൂമി

Snehabhoomi Malayalam Story BY Sunil Tharakan – www.kadhakal.com

‘പാഠം മൂന്ന്‌, ഓണം.
ഓണം കേരളീയരുടെ ദേശീയ ഉത്സവമാണ്‌.
ഓണം ചിങ്ങ മാസത്തിലെ തിരുവോണ നാളിലാണ്‌ ആഘോഷിക്കപ്പെടുന്നത്‌.’
മുൻവശത്തെ അഴിയിട്ട വരാന്തയുടെ അറ്റത്തായി കുറുകെ ഇട്ടിരിക്കുന്ന പഴയ മേശയുടെ പുറത്ത്‌ ചമ്രം പടിഞ്ഞിരുന്ന്‌ മാത്തുക്കുട്ടി മലയാളപാഠം വായിക്കുകയായിരുന്നു. അപ്പോഴാണ്‌ അപ്പുറത്തെ വീട്ടിലെ ഹാജിറുമ്മായുടെ താറാവിന്റേതുപോലുള്ള പരുക്കൻശബ്ദം സാധാരണയിലും ഉച്ചത്തിൽ അവരുടെ മുറ്റത്തു നിന്നും അവൻ കേട്ടത്‌. പുസ്തകത്തിൽ നിന്നും ശ്രദ്ധ തിരിച്ച്‌ മാത്തുക്കുട്ടി തല ഉയർത്തി നോക്കി. ഹാജിറുമ്മ അവരുടെ മുറ്റത്തു നിന്നും തന്റെ വീട്ടിലെ കോഴികളെ ആട്ടിപ്പായിക്കുന്നതിന്റെ ഒച്ചപ്പാടാണ്‌ .

“അയ്യയ്യോ… ഈ ഹറാംപിറന്ന കോഴികളെക്കൊണ്ട്‌ ഞാൻ തോറ്റല്ലോ എന്റെ പടച്ചോനെ. നിർമ്മലേ.. നിർമ്മലേ.. ദാ നോക്ക്‌, മുറ്റമടിച്ചു വാരിയിട്ടു അഞ്ചു നിമിഷം പോലുമായിട്ടില്ല. അപ്പോഴേക്കും കോഴീം കുട്ട്യോളും അവിടെയെല്ലാം തൂറി വൃത്തികേടാക്കിയല്ലോ.. ഇവറ്റകളെ ഞാനിന്നു കൊത്തിയരിഞ്ഞു സൂപ്പുണ്ടാക്കും.”
പുരയുടെ മൂലയിൽ ചാരിവെച്ചിരുന്ന കുറ്റിച്ചൂൽ കൈയ്യിലെടുത്ത്‌ ഹാജിറാത്ത കോഴികളുടെ പിന്നാലെ പാഞ്ഞു.
“പോ..പോ.. ആശ്രീകരങ്ങള്‌ .. തൂറാൻ മാത്രമായി മുറ്റത്തേക്ക്‌ ഓടി വരും..”
ഹാജിറാത്തയുടെ ഹാലിളക്കത്തിൽ അന്തംവിട്ട തള്ളക്കോഴി കൊത്തിപ്പിരിക്കാറായ കുഞ്ഞുങ്ങളേം കൊണ്ട്‌ ‘ഈ ആയമ്മക്ക്‌ ഇതെന്തിന്റെ കേടാ’ എന്ന ഭാവേന കോ.. കൊക്കോ.. കോ എന്ന്‌ അനിഷ്ടം പ്രകടിപ്പിച്ചു കൊണ്ട്‌ അടുത്ത പറമ്പിലേക്ക്‌ ഓടിയും പറന്നും രക്ഷപെട്ടു.

“അമ്മേ…അമ്മേ…”
മാത്തുക്കുട്ടി അടുക്കളയിലേക്കു നോക്കി നീട്ടിവിളിച്ചു. മാത്തുക്കുട്ടിയെ സ്കൂളിൽ അയക്കുവാനുള്ള തിരക്കുകളുമായി അടുക്കളയിലായിരുന്ന അമ്മ നിർമ്മല അവന്റെ വിളി കേട്ട്‌ ഉമ്മറത്തേക്ക്‌ വന്നു.
“എന്താടാ ഒച്ച വെക്കണത്‌ ?”.
“ദാ അങ്ങോട്ട്‌ നോക്ക്‌”.
ഹാജിറാത്ത നിന്ന ദിക്കിലേക്കായി വിരൽ ചൂണ്ടിക്കൊണ്ട്‌ അവൻ പറഞ്ഞു. കൈയ്യിൽ ചൂലുമായി കലിതുള്ളി നില്ക്കുന്ന ഹാജിറാത്തയെ കണ്ടപ്പോൾത്തന്നെ നിർമ്മലക്കു കാര്യം പിടികിട്ടി. ചുണ്ടിൽ അമളി പറ്റിയ ഒരു ചിരിയുമായി അവൾ മുറ്റത്തേക്കിറങ്ങി. നിർമ്മലയെ കണ്ട മാത്രയിൽ ഹാജിറാത്ത പരാതിയുടെ കെട്ടഴിച്ചു.
“നോക്ക്‌ നിർമ്മലെ, നിന്റെ കോഴികളെല്ലാം കൂടി എന്റെ മുറ്റം എത്ര വൃത്തികേടാക്കീന്ന്‌. അടിച്ചു വാരീട്ടു പത്തു നിമിഷം പോലും ആയിട്ടില്ല. തൂത്തുവാരിയ മുറ്റത്ത്‌ മാത്രമേ അവറ്റകൾ തൂറൂന്ന്‌ നോമ്പ്‌ നോറ്റ മട്ടാ”. ഒറ്റശ്വാസത്തിൽ ഇത്രേം പറഞ്ഞുകൊണ്ട്‌ വാക്യത്തിന്‌ അവർ ധൃതിയിൽ ഒരു പൂർണവിരാമമിട്ടു.
“ഞാനിവറ്റകളെ ഇപ്പൊ കൂടഴിച്ചു വിട്ടതേയുള്ളല്ലോ എന്റെ കർത്താവേ. എല്ലാം കൂടി അങ്ങോട്ടാ പാഞ്ഞു വന്നത്‌?. ആ ഉസൈൻകുട്ടിക്കാക്ക ഈ വഴിയെങ്ങാനും വന്നിരുന്നെങ്കിൽ ഒക്കെത്തിനേം പിടിച്ചു കൊടുത്തേക്കാമാരുന്നു”.
നിർമ്മല സ്വയം പതം പറഞ്ഞു. കോഴിക്കാഷ്ടം കോരിക്കളയുന്നതിനായി തൊടിയിൽ നിന്നും രണ്ടുമൂന്നു പഴുത്ത പ്ലാവിലകൾ പെറുക്കിയെടുത്തുകൊണ്ടവൾ ഹാജിറാത്തയുടെ മുറ്റത്തേക്ക്‌ നടന്നു.
“കോഴിച്ചെടി ഞാൻ കോരിക്കളയാം ഹാജിറാത്ത”. അവൾ പറഞ്ഞു. കോഴികളോടുള്ള കലി കുറച്ചൊന്നടങ്ങിയ ഹാജിറാത്ത മൂക്കിൻതുമ്പത്തെ വലിയ കറുത്ത മറുകിൽ ചൂണ്ടാണി വിരൽ കൊണ്ട്‌ ചെറുതായൊന്നു ചൊറിഞ്ഞുകൊണ്ട്‌ മേനി പറഞ്ഞു.
“വേണ്ട നിർമ്മലേ ഞാൻ തന്നെ കോരിക്കളഞ്ഞോളാം”. നിർമ്മല പക്ഷെ സമ്മതിച്ചില്ല. ഇലകളിൽ തോണ്ടിയെടുത്ത കോഴിക്കാഷ്ടം പറമ്പിൽ നില്ക്കുന്ന വാഴയുടെ ചുവട്ടിൽ നിക്ഷേപിക്കാനായി അവൾ തിരിഞ്ഞു നടക്കുമ്പോൾ ഹാജിറാത്ത ചോദിച്ചു,
“ജെയിംസ്‌ ഇന്നലേം കുടിച്ചിട്ടാണ്‌ വന്നത്‌ അല്ലേ നിർമ്മലേ? ആ മാപ്പിള നന്നാവൂന്നു തോന്നണില്ല.” ചോദ്യത്തോടൊപ്പം ഒരു പ്രസ്താവന കൂടി മേമ്പൊടിയായി ഇരിക്കട്ടെ എന്ന്‌ കരുതി അവർ പറഞ്ഞു.
കോഴിക്കാഷ്ടം വാഴച്ചുവട്ടിലേക്ക്‌ എറിഞ്ഞുകൊണ്ട്‌ വിളറിയ ഒരു ചിരി മാത്രം മറുപടിയായി നൽകി നിർമ്മല ആ ചോദ്യത്തിൽ നിന്നും ഒഴിഞ്ഞുമാറി. “മാത്തൂട്ടിക്കു സ്കൂളിൽ പോകാൻ സമയമായിത്താ, ഞാൻ അങ്ങോട്ട്‌ ചെല്ലട്ടെ”. ധൃതിയിൽ വീട്ടിലേക്കു നടക്കുന്ന നിർമ്മലയോടായി ഹജിരാത്ത പിന്നെയും പിന്നിൽ നിന്ന്‌ പറഞ്ഞു,
“ഇന്നലെ കുത്തിച്ച നെല്ലിന്റെ തവിട്‌ തണ്ടികയിൽ ഇരിപ്പുണ്ട്‌. നീ അതെടുത്തു കുറച്ചാ കോഴികൾക്ക്‌ കുഴച്ചുവെച്ച്‌ കൊടുക്ക്‌. അവറ്റകളുടെ വയറ്റിലെ കത്തലൊന്നു കുറയട്ടെ.“

ടൗണിന്റെ തിരക്കിൽ നിന്നും വേറിട്ടു നില്ക്കുന്ന, എന്നാൽ മുനിസിപ്പാലിറ്റിയുടെ തന്നെ ഭാഗമായ പ്രകൃതിരമണീയമായ ഒരു പ്രദേശമായിരുന്നു അത്‌. ഹാജിറാത്ത യുടെ ഭർത്താവ്‌ സുലൈമാൻ സാഹിബ്‌ വാടകയ്ക്ക്‌ കൊടുക്കുവാനായി പണിത ഒറ്റമുറി വീട്ടിലാണ്‌ മാത്തുക്കുട്ടിയും അപ്പയും അമ്മയും താമസിച്ചുപോന്നത്‌. സാഹിബിന്റെ വീടും ഈ വാടകവീടിനോട്‌ ചേർന്നുതന്നെയായിരുന്നു. പ്രധാന റോഡിൽ നിന്നും ശാഖയായി പിരിയുന്ന മറ്റൊരു ടാറിട്ട റോഡായിരുന്നു ഈ രണ്ടു വീടുകളുടെയും മുറ്റത്തിന്റെ അതിർത്തി. റോഡിന്റെ ഇരുവശങ്ങളിലുമായി വേറെയും ധാരാളം വീടുകൾ ഒറ്റയും തെറ്റയുമായി ഇടം പിടിച്ചിരുന്നു.
സുലൈമാൻ സാഹിബിനെ ‘സായിപ്പ്‌’ എന്നാണ്‌ നാട്ടുകാർ എല്ലാവരും വിളിച്ചിരുന്നത്‌. കാലപ്പഴക്കത്തിൽ സാഹിബ്‌ സായിപ്പായി മാറുകയാണ്‌ ചെയ്തത്‌. അദ്ദേഹത്തിന്റെ മുൻതലമുറക്കാർ വടക്കേഇന്ത്യയിൽ നിന്നും കേരളത്തിലേക്ക്‌ കച്ചവട സംബന്ധമായി കുടിയേറിപ്പാർത്ത പട്ടാണികളായിരുന്നു. ഉറുദു കലർന്ന ഹിന്ദിയാണ്‌ അവർ വീട്ടിൽ സംസാരിച്ചിരുന്നത്‌. മലയാളം ഒരു തരത്തിൽ അവർക്കു രണ്ടാം ഭാഷയായിരുന്നു എന്നുവേണം പറയാൻ. പുറത്തുള്ളവരോട്‌ സംസാരിക്കാൻ മാത്രമാണ്‌ അവർ മലയാള ഭാഷ ഉപയോഗിച്ചത്‌ .

Recent Stories

The Author

rajan karyattu

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com