ബാലന്റെ ഗ്രാമം 2152

Views : 26885

ബാലന്റെ ഗ്രാമം

BALANTE GRAMAM MALAYALAM STORY BY SUNIL THARAKAN

“ഉണ്ണീ  …ഉണ്ണീ … ഈ കുട്ടി ഇതെവിടെപ്പോയി ആവോ ?”

മുത്തശ്ശിയുടെ പരിഭ്രമം നിറഞ്ഞ ശബ്ദം കാതുകളിൽ വീണ്ടും പതിക്കുന്നത് പോലെ ബാലന് തോന്നി .

“ഞാനിവിടുണ്ട് മുത്തശ്ശി….. ഞാനീ മുരിങ്ങയുടെ ചുവട്ടിൽ നിന്നും പൊഴിഞ്ഞുവീണ പൂക്കൾ പെറുക്കിയെടുക്കുകയാ.” തന്നെ ഒരു നിമിഷം കണ്ടില്ലെങ്കിൽ പോലും പരിഭ്രമവും  അന്വേഷണത്വരയും നിറഞ്ഞ ഈ ശബ്ദം വർഷങ്ങളത്രയും തന്നെ നിഴൽ പോലെ പിന്തുടരുന്നുണ്ടായിരുന്നു എന്ന് ബാലൻ അത്ഭുതത്തോടെ ഓർത്തു.

തട്ടിന്‍പുറത്തു പണ്ടെങ്ങോ ഉപേക്ഷിക്കപ്പെട്ടുപോയ മുത്തശ്ശന്റെ ചാരുകസേര യാദൃശ്ചികമായാണ്  ഇന്നലെ കണ്ടെത്തിയത്. തട്ടിൻപുറത്തെ എലികളുടെ വിളയാട്ടത്തെക്കുറിച്ച് സുമ പരാതി പറഞ്ഞപ്പോൾ ഒന്ന്  കയറി നോക്കാമെന്ന് കരുതി. ഉപയോഗമില്ലാത്ത പഴയ വസ്തുക്കളുടെ കൂട്ടത്തിൽ മാറാലയും പൊടിയും പിടിച്ചുകിടന്ന ചാരുകസേര ദൃഷ്ടിയിൽ പെട്ടപ്പോൾ താഴേക്കെടുക്കുകയായിരുന്നു.

മുത്തശ്ശൻ ഇടയ്ക്കിടെ ചെയ്തിരുന്നത് പോലെ തെരകത്തിന്റെ അരമുള്ള ഇല പറിച്ചെടുത്തു വൃത്തിയായി  ഉരച്ചു കഴുകി മാറാലകളും പൊടിയും നീക്കി. വീട്ടിൽ  നിന്നും ഏറെ അകലെയല്ലാത്ത അച്ചുവേട്ടന്റെ തുണിക്കടയിൽ നിന്നും വിവിധ നിറത്തിലുള്ള നീണ്ട വരകളുള്ള കസേരത്തുണി വാങ്ങി രണ്ടറ്റവും കഴകൾ കയറത്തക്ക വലുപ്പത്തിൽ മടക്കി തയ്പ്പിച്ചു.

പറമ്പിന്റെ കിഴക്കേ മൂലയിൽ കാലം നല്കിയ വാർധക്യത്തിലും തളരാതെ നിൽക്കുന്ന കാപ്പി മരത്തിന്റെ മൂപ്പുള്ള തണ്ടിൽ നിന്നും കഴകൾക്കുള്ള കമ്പുകൾ വെട്ടിയെടുത്തു. പുതിയ തുണിയുടെ പകിട്ടിലും പഴമയുടെ ആഢ്യത്തം വിടാത്ത മുത്തശ്ശന്റെ കസേരയിൽ  മുറ്റത്ത് വീടിന്റെ നിഴലിൽ ഇളം കാറ്റേറ്റിരിക്കുമ്പോൾ ബാലൻ വീണ്ടും മുത്തശ്ശിയുടെ ഉണ്ണി ആവുകയായിരുന്നു. തന്നെ തേടിയുള്ള മുത്തശ്ശിയുടെ ഓരോ വിളികൾക്കും മൂകസാക്ഷിയായിരുന്ന  വൃദ്ധനായ മുരിങ്ങയുടെ ചില്ലകളിൽ നിന്നും പൊഴിഞ്ഞു വീഴുന്ന വെളുത്ത പൂക്കൾ നോക്കിയിരിക്കുമ്പോൾ സ്മൃതികളിൽ  നിറയുന്നത് തേങ്ങ ചിരകിയിട്ടുണ്ടാക്കുന്ന മുത്തശ്ശിയുടെ മുരിങ്ങപ്പൂ തോരന്റെ ഗ്രാമീണ രുചിയായിരുന്നു. കാലം തുടച്ചു നീക്കിയ ഗ്രാമത്തിന്റെ രുചി !.

*****************************      **********************************************

കൈതച്ചെടികൾ അതിരുകൾ തീർത്ത കോതത്തോടിന്റെ തെളിനീർ വെള്ളത്തിൽ മത്സ്യങ്ങൾക്കൊപ്പം ഉണ്ണിയും നീന്തി. വെള്ളി നിറത്തിൽ നീല വരകളുള്ള കണിയാട്ടി  മത്സ്യങ്ങളും, നെറ്റിയിൽ  വെളുത്ത പൊട്ടുകളുള്ള നെറ്റിപ്പൊട്ടനും, ഓറഞ്ച് നിറത്തോടുകൂടിയ വാൽച്ചിറകുകളുള്ള കുറുവ മത്സ്യങ്ങളും ഉണ്ണിക്കൊപ്പം മത്സരിച്ചു നീന്തി. ഇടയ്ക്കിടെ അവ ഉണ്ണിയുടെ നഗ്നമായ കുഞ്ഞുമേനിയിൽ ഇരകൾ തേടി അവനെ ഇക്കിളിപ്പെടുത്തി .

അരക്കൊപ്പം മാത്രമുള്ള വെള്ളത്തിൽ നീന്തലെന്നു പേർ വിളിക്കാൻ കഴിയാത്ത പരാക്രമത്തിൽ  ആവശ്യത്തിലധികം വെള്ളം പല തവണകളായി ഉണ്ണി അകത്താക്കുമ്പോൾ, ഉപ്പൻ കാക്കയുടെ കണ്ണുകൾ പോലെ ചുവന്ന കണ്ണുകൾ നോക്കി മുത്തശ്ശി  പറയും ,

“ഉണ്ണി, മതി…മതി വെള്ളത്തിൽ കളിച്ചത്. കരക്ക് കയറ്. പനിപിടിക്കും.”

തവിട്ടുനിറമുള്ള കവലപ്പാറയുടെ മിനുസമുള്ള വിശാലതയിൽ തുണിയലക്കുന്ന മുത്തശ്ശിയുടെയും അയൽക്കാരി പെണ്ണുങ്ങളുടെയും വസ്ത്രങ്ങളിൽ നിന്നും ഉതിരുന്ന കാരം കലർന്ന അഴുക്കുവെള്ളത്തിൽ മത്സ്യങ്ങൾ പുളഞ്ഞു മറിയുമ്പോൾ കൊഞ്ചലോടെ ഉണ്ണി പറയും,

“ഇത്തിരി നേരം കൂടി മുത്തശ്ശി,എൻറെ പൊന്നു മുത്തശ്ശിയല്ലേ”.

എങ്ങനെ ദേഷ്യപ്പെടും? പകരം മുത്തശ്ശി സ്വയം പറയും, “ഈശ്വരാ, ഈ കുട്ടി തെല്ലും അനുസരിക്കാൻ കൂട്ടാക്കുന്നില്ലല്ലോ.”

പതംപറച്ചിലിനൊപ്പം വീണ്ടും തുടരുന്ന  അലക്ക്  കുറച്ചു നേരം കൂടി വെള്ളത്തിൽ തുടരുന്നതിനുള്ള മൗനാനുവാദമാണ്. മുത്തശ്ശിയെ സമ്മതിപ്പിക്കാൻ എളുപ്പമാണെന്ന് ഉണ്ണിക്കു നന്നായറിയാം. മാത്രമല്ല,  ഈ നാടകം തോട്ടിൽ കുളിക്കാൻ പോകുമ്പോഴെല്ലാം പതിവാണ് താനും.

ഉണ്ണിയുടെ മുത്തശ്ശി സരസ്വതിയമ്മയുടെ കൂടെ തുണിയലക്കുന്ന പെണ്ണുങ്ങളും അവനെ വാത്സല്യത്തോടെ ഉണ്ണി എന്ന് തന്നെയാണ് വിളിച്ചിരുന്നത്. അലക്കിന്റെയും തിരുമ്മലിന്റെയും ഇടയിൽ അവർ മുത്തശ്ശിയോടു  ചോദിക്കുന്നത് അവൻ കേട്ടിട്ടുണ്ട്,

“സരസ്വതിയമ്മേ.. ഈ കുട്ടി ഇപ്പോഴും അച്ഛനെയും അമ്മയെയും ഓർക്കുന്നുണ്ടോ?

ഇതിപ്പോ എത്ര വർഷമായി?.”

ചോദ്യങ്ങൾക്കൊപ്പം ഒരു ആത്മഗതവും അകമ്പടിയായിട്ടുണ്ടായിരിക്കും.

“പാവം കുട്ടി.”

നീണ്ട നെടുവീർപ്പിനും അൽപനേരത്തെ മൗനത്തിനും ശേഷം മുത്തശ്ശി ഉണ്ണിയെ വിഷാദത്തോടെ   ഒന്ന് നോക്കും. പിന്നെ തന്നോടെന്നപോലെ തന്നെ പറയും,

“ങാഹ്…! എല്ലാം ഈശ്വരനിശ്ചയം. വരുന്ന കർക്കിടകത്തിൽ അഞ്ച് വർഷം തികയും”. ആദ്യമൊന്നും ആ  നോട്ടത്തിന്റെ അർത്ഥവും വിഷാദമായ മുഖഭാവത്തിന്റെ കാരണവും ഉണ്ണിക്ക് മനസ്സിലായിരുന്നില്ല. മുതിർന്നപ്പോൾ എല്ലാം മനസ്സിലായി.

നിറയുന്ന മിഴികൾ  മറ്റുള്ളവരിൽ നിന്നും മറയ്ക്കാൻ മുഖത്ത് വെള്ളം കോരിയൊഴിക്കുന്ന മുത്തശ്ശിയുടെ രൂപം ഇന്നും ബാലന്റെ മനസ്സിൽ നിറം മങ്ങാത്ത ചിത്രമാണ്.

“പാവം കുട്ടി”

സത്രീകൾ  ആത്മഗതം വീണ്ടും ആവർത്തിക്കുമ്പോഴേക്കും ഉണ്ണി വീണ്ടും മത്സ്യങ്ങൾക്കൊപ്പം വെള്ളത്തിൽ  മുങ്ങാംകുഴിയിട്ടിരിക്കും.

Recent Stories

The Author

rajan karyattu

3 Comments

  1. സുദർശനൻ

    നല്ല കഥ. വളരെ ഇഷ്ടമായി.ഇനിയും ഇത്തരം കഥകൾ എഴുതണം.

  2. Muhamed Ayittakath

    Thank you..
    Good one..

  3. നന്ദി …ഒരുപാട് …പഴയ കളർമകലൂടെ ഒന്നുകൂടി സഞ്ചരിച്ചു അഭിനന്ദനം ….ഈ കഥാകാരന്

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com