മകരധ്വജൻ 14

ചെയ്തില്ല.തമ്പിക്ക് എന്തെല്ലാമോ ചോദിക്കണമെന്നുണ്ടായിരുന്നു.ഇഷ്ടമായില്ലെങ്കിലോ എന്ന് എന്നുകരുതി മിണ്ടാതെ ഒപ്പം നടന്നു.അടഞ്ഞു കിടന്ന രണ്ട് മുറികൾക്കപ്പുറമുള്ള ചുവന്ന വിരിമാറ്റി ഇരുവരും മറ്റൊരു മുറിയിലേക്ക് പ്രവേശിച്ചു.

ചെമ്പട്ട് വിരിച്ച ചുവരുകൾ,ചന്ദനത്തിരിയിൽ നിന്നുതിർന്ന ധൂമപാളികൾ മഞ്ഞുകണക്കെ മുറിയിൽ തങ്ങി നിൽപ്പുണ്ടായിരുന്നു.നിലവിളക്കിന്റെ മഞ്ഞ വെളിച്ചം ജനാലകളില്ലാത്ത മുറിയിൽ പ്രഭ പരത്തുന്നുണ്ട്.തിളക്കമുള്ള ചുവന്ന പട്ട് വിരിച്ച പീഠത്തിൽ പഞ്ചലോഹത്തിൽ തീർത്ത കാളീ വിഗ്രഹത്തിന്റെ ചുവട്ടിലായി ചെമ്പകപ്പൂക്കൾ ചിതറിക്കിടക്കുന്നു. വിഗ്രഹത്തിന് മുന്നിൽ ചമ്രം പടഞ്ഞിരുന്ന് ഇരുകൈകളും കാൽമുട്ടിന് മുകളിൽ വച്ച് “അഫൻ” മുദ്രയിൽ ധ്യാന നിമഗ്നനായിരിക്കുന്ന മഹാ മാന്ത്രികനായ “കൊല്ലങ്കോട് കാളിയൻ”…!!

ഏതാനും നിമിഷങ്ങൾ കഴിഞ്ഞ് ധ്യാനത്തിൽ നിന്നുണർന്ന കാളിയൻ, അർജ്ജുനൻ തമ്പിയെ നോക്കി മന്ദഹസിച്ചു.ഉപവിഷ്ടനാകുവാൻ ആംഗ്യം കാട്ടി…!
തമ്പി കാളിയനെ അംഗപ്രത്യംഗം വീക്ഷിച്ചു.

കറുത്ത് പരന്ന വലിയ കൂട്ട് പുരികവും,ചുവന്ന് തീക്ഷണതയേറിയ കണ്ണുകളും.നീണ്ട് വളഞ്ഞ നാസികത്തുമ്പിലായ്‌ അല്പം ഉയർന്ന് നിൽക്കുന്ന കാക്കപ്പുള്ളി.വിടർന്ന നെറ്റിയിൽ സൂര്യനെപ്പോലെ വലിയ സിന്ദൂരപ്പൊട്ട്.സിംഹത്തിന്റെ ജഡപോലെ മുടിയും താടിയും.
യോദ്ധാവിന്റേത് പോലുള്ള ശരീര ഭാഷ…തമ്പിയുടെ ആശങ്കയ്ക്ക് ഒരല്പം ആശ്വാസം കൈവന്നു.

“തമ്പീ…നാമറിയുന്നു അങ്ങയെ ബാധിച്ചിരിക്കുന്ന ആപത്തിന്റെ ആഴം…ഭയപ്പെടേണ്ട ഏത് ശക്തിയേയും എതിരിടാനും,നശിപ്പിക്കുവാനും ശേഷിയുള്ള മഹാകാളിയും, ഉഗ്രമൂർത്തികളും,ഉപാസകരായ നാഗത്താന്മാരും കൂടെയുള്ളപ്പോൾ ഭയക്കുന്നതെന്തിന്…? ധൈര്യമായിരിക്കൂ..”

ഘനഗംഭീരമായ ശബ്ദത്തിൽ കാളിയന്റെ ആത്മവിശ്വാസം സ്ഫുരിക്കുന്ന വാക്കുകൾ…!

” ദത്തൻ തിരുമേനിയിൽ നിന്നും അറിഞ്ഞ വാർത്തകൾ കേട്ടിട്ട്
ഭയമടങ്ങുന്നില്ല സ്വാമീ…!”