അപരാജിതൻ -44 4832

മാനവേന്ദ്രവർമ്മന്റെ മാളികയിൽ

പിണ്ഡ തൈലമിട്ടുഴിഞ്ഞ് അൽപ്പനേരം കഴിഞ്ഞതിനു ശേഷം മാനവേന്ദ്രവർമ്മൻ ചൂട് വെള്ളത്തിൽ സ്നാനം ചെയ്തു അന്തപുരത്തിലേക്ക് വരികയുണ്ടായി.

സുനന്ദയൊഴികെയുള്ള, തോഴിമാർ കിടപ്പറയിൽ അയാളെ അണിയിച്ചു ഒരുക്കുവാൻ സന്നിഹിതരായിരുന്നു.

ഒരുവൾ കട്ടികൂടിയ തുവർത്തു കൊണ്ട് അയാളുടെ ദേഹത്തെ ജലകണങ്ങൾ ഒപ്പി, അയാൾ ധരിച്ചിരുന്ന ഈറനായ ഒറ്റമുണ്ട് മാറ്റി പിറന്ന പടിയായി നിർത്തി അരയിൽ കസവുഞൊറിഞ്ഞു താറുകെട്ടി ലങ്കോട്ടിയാക്കി ധരിപ്പിച്ചു.

 

അതിനു മേലെ ഒരുവൾ, നീളൻ കസവു ദോത്തി ക്ഷത്രീയ ശൈലിയിൽ തറ്റ് കെട്ടിയുടുപ്പിച്ചു  മറ്റൊരുവൾ അയാളെ ഇരിപ്പിടത്തിൽ ഇരുത്തി വെള്ളിവീണ മുടിയും താടിയും ആവണക്കെണ്ണ പുരട്ടിയീരിയൊതുക്കി.

 

നെഞ്ചിലും കക്ഷത്തിലും പുറത്തും സുഗന്ധദ്രവ്യങ്ങൾ പുരട്ടി അയാളെ സ്വർണ്ണനിറമാർന്ന ജുബ്ബ ധരിപ്പിച്ചു,

കഴുത്തിൽ വിലകൂടിയ കല്ലുകൾ പതിപ്പിച്ച സ്വർണ്ണമാലകൾ ധരിപ്പിച്ചു, ഇരു കൈകളിലെ വിരലുകളിലും  രത്നഖചിതങ്ങളായ അംഗുലീയങ്ങൾ അണിയിച്ചു.

നെറ്റിയിൽ നീളത്തിൽ ഗോപീചന്ദനതിലകം ചാർത്തി അയാളെ മുറിയിൽ നിന്നും ആനയിച്ചു കൊണ്ട് വന്ന്  ഹാളിലെ സിംഹാസനതുല്യമായ ഇരിപ്പിടത്തിൽ ഇരുത്തി.

അന്നേരം

സുനന്ദ, പിണക്കം നിറഞ്ഞ മുഖത്തോടെ, സജലങ്ങളായ മിഴികളോടെ അയാൾക്കരികിലേക്ക് വന്നു.

അയാൾക്ക് നേരെ വയല്ചുള്ളിയും അമുക്കുരവും മുരിങ്ങകുരുവും ഇട്ടു കാച്ചികുറുക്കിയ എരുമപാൽ നീട്ടി.

അയാൾ അവളെ നോക്കി പുഞ്ചിരിയോടെ അത് കൈയ്യിൽ വാങ്ങി.

അവൾ പിണക്കം ഭാവിച്ചു നിലത്തു നോക്കി നിന്നു.

അവളെയും വെല്ലുന്ന അമ്രപാലി എന്നൊരു തുളുവച്ചിപെണ്ണ് അരുണേശ്വരത്ത് ഉള്ളതും വൃദ്ധനായ മാനവേന്ദ്രവർമ്മന് അവളിൽ ഭോഗേച്ഛയുണർന്നതും , അയാളുടെ ഇഷ്ടസഖിയായിരുന്ന സുനന്ദയിൽ ഏറെ അസൂയയുളവാക്കിയിരുന്നു.

ഇത്ര കാലവും തന്റെ വൈശിക വൈദഗ്ദ്യത്താൽ തന്നിൽ അടിമപ്പെട്ടു നിന്നിരുന്ന മാനവേന്ദ്ര വർമ്മൻ തന്നിലും മുന്തിയ ഒരുവളെ തേടിപ്പോകുന്നത് അവൾക്ക് അസഹ്യമായിരുന്നു,

തന്റെ സ്ഥാനം ഇല്ലാതെയാകുമോ എന്നും അവളുടെ ഉള്ളിൽ ഭീതിയുടലെടുത്തിരുന്നു.

എല്ലാം മനസ്സിലാക്കിയിട്ടെന്ന വണ്ണം മാനവേന്ദ്ര വർമ്മൻ അവളെ പിടിച്ചു അരികിലിരുത്താൻ ശ്രമിച്ചു

Updated: January 1, 2023 — 6:28 pm

2 Comments

  1. ❤❤❤❤

Comments are closed.