മകരധ്വജൻ 21

തലയറ്റ മരങ്ങൾ കുത്തി നിറുത്തിയ പന്തം പോലെ എരിയാൻ തുടങ്ങി. ചെവിയോർത്താൽ പച്ചമരം പൊട്ടുന്നതിന്റെ ഒച്ചകേൾക്കാം.അന്തരീക്ഷത്തിൽ നിറയുന്ന ഡമരുവിന്റെ മുഴക്കത്തിനൊപ്പം കൃഷ്ണപ്പരുന്ത് കാറിക്കരഞ്ഞുകൊണ്ട് മാനത്ത് വട്ടം ചുറ്റി…പുകയൊന്നടങ്ങിയപ്പോൾ തെളിയുന്ന തേജോമയമായ ശിവരൂപം…വലംകൈയിൽ ഗുരുവിന്റെ തലയോടും,ഇടംകൈയിൽ യമജവുമായി മകരധ്വജൻ…സാക്ഷാൽ മഹാദേവന്റെ പ്രതിരൂപം…!!!

ആറടിയിലധികം ഉയരവും.,കരുത്താർന്ന പേശികളും…കഴുത്തിൽ വലിയ രുദ്രാക്ഷ മണികൾ കൊരുത്ത മാല.മുന്നിലേക്കും പിന്നിലേക്കും വീണുകിടക്കുന്ന ജഡപിടിച്ചൊട്ടിയ മുടിനാരുകൾ…ഇരുകൈതണ്ടയിലുംപിത്തള വളയങ്ങൾ….സൂര്യൻ ഇരുകണ്ണിലുമായ് ജ്വലിച്ചു നിൽക്കുന്നു…അത്രയ്ക്കുണ്ട് ആ കണ്ണുകളുടെ തീക്ഷ്ണത…!!

” ഹേയ് വിഡ്ഡീ…ആദ്യം നീ നമ്മുടെ മാതാവിനെ സ്വാതന്ത്രയാക്കുക…പരാക്രമം സ്ത്രീകളോടല്ല വേണ്ടത്. വെറുമൊരു പോരാളി മാത്രമാണ് നീ. യുദ്ധമുഖത്തേക്ക് എടുത്തെറിയപ്പെട്ട യോദ്ധാവ്.നിന്റെ കർമ്മം യജമാനന് വേണ്ടി യുദ്ധം ചെയ്യുകയെന്നതും.ധർമ്മവും,നീതിയും നിനക്കറിയേണ്ട കാര്യവുമില്ല.അതുകൊണ്ട് ജീവനിൽ ഭയമുള്ളവനെങ്കിൽ നീ,നിന്റെ ചെപ്പടിവിദ്യകളുമായ് സ്ഥലം വിട്ടുകൊൾക…ഇല്ലെങ്കിൽ മരണത്തെ വരിക്കാൻ തയ്യാറാവുക…!!

മകരധ്വജന്റെ യുദ്ധപ്രഖ്യാപനം കേട്ട് തമ്പിയും ശിഷ്യന്മാരും ഭയന്ന് വിറച്ചു.പക്ഷേ…കാളിയൻ തരിമ്പുപോലും പിന്മാറാൻ ഒരുക്കമല്ലായിരുന്നു.

” എന്റെ കൈയിൽ എത്രത്തോളം വിദ്യകളുണ്ടെന്ന് നോക്കാം മകരധ്വജാ….യുദ്ധത്തിൽ ഏത് വിധേനെയും ജയിക്കുക എന്നതാണ് ഏറ്റവും വലിയ ധർമ്മം.ഇനി മരണം,അത് നിന്റെ കൈകൊണ്ടാണെങ്കിൽ അന്തസ്സായി അതിനെ വരിക്കാനും കാളിയൻ ഒരുക്കമാണ്.പക്ഷേ, തൊണ്ടക്കുഴിയിലെ പിടപ്പറ്റുപോകും വരെ വിജയത്തിനായി ശ്രമിച്ചുകൊണ്ടിരിക്കും.മരണ മുഖത്തുപോലും പിന്മാറിയ ചരിത്രം കൊല്ലങ്കോട്ടുകാരുടെ പൂർവ്വിക പരമ്പരയിൽ പോലും ഉണ്ടായിട്ടില്ല.ഞാനായിട്ട് അത് തിരുത്തുവാനും തയ്യാറല്ല…!!

കാളിയന്റെ കൂസലില്ലായ്‌മ അവനെ പ്രകോപിപ്പിച്ചു…കോപാകുലനായ മകരധ്വജൻ കാസ്റ്റ് അയൺ കൊണ്ട് നിർമ്മിച്ച ഗേറ്റിൽ ആഞ്ഞു ചവിട്ടി.അത് ഉറപ്പിച്ചിരുന്ന കോൺക്രീറ്റ് തൂണുകൾ ഉൾപ്പെടെ വലിയ ശബ്ദത്തോടെ നിലം പൊത്തി…ഗേറ്റിനെ മറികടന്ന് അകത്തേക്ക് കാല് വച്ചതും പൊള്ളലേറ്റിട്ടെന്നപോലെ പിൻവലിക്കേണ്ടതായി വന്നു മകരധ്വജന്…

” ഹാ..ഹാ..ഹാ…അത് നാം നിനക്കായ് തീർത്ത ലക്ഷ്മണരേഖയാണ്…അതിനെ മറികടക്കാൻ ശേഷിയുണ്ടെങ്കിൽ നീ വാ…നമുക്ക് പോരാടാം…!!

പരിഹാസം നിറഞ്ഞ കാളിയന്റെ വാക്കുകൾ കേട്ട് അവന്റെ മിഴികൾ കോപത്താൽ തിളങ്ങി..വായുദേവനെ മനസാ സ്മരിച്ചു കൊണ്ട് ശ്വാസം ഉള്ളിലേക്കെടുത്ത് ഒരു നിമിഷം നിർത്തി.എന്നിട്ട്, ശക്തിയായി പുറത്തേക്കൂതി.കൊടുങ്കാറ്റിനെ കെട്ടഴിച്ചു വിട്ടത് പോലെ..!!

അത് സകല ഭസ്മത്തരികളെയും വാരിയെടുത്തുകൊണ്ട് അകലേക്ക് പാറിപ്പോയി…താത്ക്കാലികമായി കെട്ടിയുണ്ടാക്കിയ പന്തലിന്റെ തൂണുകൾ ഇളകിയാടി.ഭയന്നുപോയ ശിഷ്യന്മാർ ടെന്റിൽ നിന്നും പുറത്തേക്ക് ചാടി.
ആദ്യ ശ്രമം പരാജയപ്പെട്ടെങ്കിലും വിട്ടുകൊടുക്കാൻ ഒരുക്കമായിരുന്നില്ല കാളിയൻ…വലംകൈ ചുരുട്ടി നെറ്റിമധ്യത്തിൽ വച്ച്

” ബ്രഹ്മ ജേഷ്ഠാ സംഭൃതാഃ
വീര്യാണി ബ്രഹ്മാഗ്രേ
ജേഷ്‌ഠം ദിവമാ തതാന
ഭൂതനാം ബ്രഹ്മ പ്രഥമോത
ജജ്ഞേ തേനാർഹതി
ബ്രഹ്മണാ സ്പർധിതും കഃ…!

പെടുന്നനെ ശൂന്യതയിൽ നിന്നും വലിയ അഗ്നിഗോളങ്ങൾ പ്രത്യക്ഷമായി…അത് മകരധ്വജന് ചുറ്റും വട്ടം ചുറ്റുവാൻ തുടങ്ങി.വൃത്തത്തിന്റെ വ്യാസം ചെറുതായിവന്ന് അഗ്നി ശകലങ്ങൾ ദേഹത്ത് സ്പർശിക്കുമെന്നായപ്പോൾ അവൻ മിഴികളുയർത്തി വിണ്ണിലേക്ക് നോക്കി.അടുത്ത നിമിഷം ജലദേവതയുടെ മുടിക്കെട്ടഴിഞ്ഞെന്നവണ്ണം,മേഘ സ്ഫോടനം കണക്കെ മഴനാരുകൾ അവന് ചുറ്റും പെയ്ത് നിറയാൻ തുടങ്ങി…മിഴികൾ താഴ്ത്തുന്നത് വരെ…!!!