മകരധ്വജൻ 21

അത് കൂടി ആയതോടെ കോപം കൊണ്ട് സംഹാര രുദ്രനായി മാറിക്കഴിഞ്ഞിരുന്നു മകരധ്വജൻ…ശിവന്റെ തൃക്കണ്ണ് തുറന്നത് പോലെ മിഴികളിൽ നിന്നുതിർന്ന തീജ്ജ്വാലകളേറ്റ് പന്തലിൽ തീയാളി പടർന്നു…കാളക്കൂറ്റന്റെ കരുത്തോടെ മുന്നോട്ട് കുതിച്ച അവന്റെ ഓരോ ചവിട്ടടിയിലും ചരൽ കല്ലുകൾ ഇളകിത്തെറിച്ചു.കാളിയന് ചലിക്കാൻ കഴിയുന്നതിന് മുന്നേ ഇടിമിന്നലിന്റെ കരുത്തോടെ കൈവീശി അടിച്ചു കഴിഞ്ഞിരുന്നു മകരധ്വജൻ.കനത്ത പ്രഹരമേറ്റ് നിലത്തു വീണ അവന്റെ നെഞ്ചിൽ ചവിട്ടി നിന്നുകൊണ്ട്

“നിനക്ക് രക്ഷപ്പെടാൻ നാമൊരു അവസരം നൽകിയിരുന്നു…പക്ഷേ..നീയത് നിരസിക്കുകയാണുണ്ടായത്…വിഡ്ഢികൾ അങ്ങിനെയാണ്…എന്റെ മാതാപിതാക്കളെ ഇല്ലായ്മ ചെയ്തവന് വേണ്ടി ആഭിചാര കർമ്മങ്ങളിലൂടെ മാതാവിനെ ഇല്ലാതാക്കാനും നീ ശ്രമിച്ചു…ഈശ്വര ശക്തിക്ക് മുന്നിൽ തീയ ശക്തികൾക്ക് നിലനില്പില്ലെന്ന് നീ മറന്നുപോയോ കാളിയാ…!!

കോപം കൊണ്ട് വിറച്ച മകരധ്വജന്റെ ജഡമുടി തോളിൽ നൃത്തം വച്ചു.ഞരമ്പുകളിൽ പകയുടെ അഗ്നി ജ്വലിച്ച അവൻ കാലുയർത്തി കാളിയന്റെ തലയിൽ ആഞ്ഞു ചവിട്ടി…!
കൊട്ടത്തേങ്ങ പൊട്ടുന്നത് പോലൊരു ശബ്ദം…കാളിയന്റെ തലയോട് പൊട്ടിപ്പിളർന്നു തലച്ചോറ് പുറത്തേക്ക് ചാടി…എന്നിട്ടും കലിയടങ്ങാതെ അവന്റെ നെഞ്ചിൽ രുദ്ര താണ്ഡവമാടി…കാലിനടിയിലെ മിടിപ്പ് നിലയ്ക്കുന്നത് വരെ…

ഈ ഭയാനക രംഗങ്ങൾ കണ്ട് വിറുങ്ങലിച്ച് കാലുകൾ മണ്ണിലുറഞ്ഞുപോയ തമ്പിയുടെ അടുത്തേക്ക് കുതിച്ചെത്തിയ മകരധ്വജൻ കൂർത്ത നഖങ്ങൾ അയാളുടെ തൊണ്ടക്കുഴിയിലേക്കാഴ്ത്തി. മാംസത്തോടൊപ്പം കൊരവള്ളിയും പൊട്ടിച്ചെടുത്തു…പന്നി മുക്രയിടുന്നതുപോലൊരു ശബ്ദം..തമ്പി വേദനകൊണ്ട് അലറി വിളിച്ചെങ്കിലും ഒച്ച പുറത്തേക്ക് വന്നില്ല…ടെന്റ് കെട്ടി നിർത്തിയിരുന്ന കമ്പിപ്പാര മണ്ണിൽ നിന്നും വലിച്ചൂരിയെടുത്ത് തമ്പിയുടെ തലയിലേക്ക് ആഞ്ഞടിച്ചു. അടിയേറ്റ് തലയിൽ നിന്നും ചോര ചിതറിത്തെറിച്ചു..തറയിലേക്ക് വീണ് പിടഞ്ഞ തമ്പിയുടെ വയറ്റിലേക്ക് തീർത്താൽ തീരാത്ത പകയോടെ കമ്പിപ്പാര കുത്തിയിറക്കി അയാൾ പിടഞ്ഞില്ലാതാവുന്നത് ക്രൂരമായൊരാനന്ദത്തോടെ ഇരുവരും കണ്ടു നിന്നു.,!!

ശേഷം തെക്കേ തൊടിയിലെ വാസുദേവന്റെ കുഴിമാടത്തിലേക്ക് പോയി….മണ്ണിൽ മുട്ടുകുത്തിയിരുന്ന് വലംകൈ കുഴിമാടത്തിന് മീതെ വച്ച് മന്ത്രം ചൊല്ലുവാനാരംഭിച്ചു…അത്ഭുതമെന്ന് പറയട്ടേ…ഉറക്കത്തിൽ നിന്നെന്നവണ്ണം വാസുദേവൻ ഉയിരിട്ട് എഴുന്നേറ്റു. വർഷങ്ങൾക്ക് ശേഷം രാഗിണിയെ കണ്ടവന്റെ മിഴികളിൽ കണ്ണീരിന്റെ തിളക്കം…മിഴികൾ അവളിൽ നിന്നും മാറ്റി മകരധ്വജനെ നോക്കി..രക്തം രക്തത്തെ തിരിച്ചറിയുന്ന നിമിഷം…വാസു മകനെ ഗാഢമായി ആലിംഗനം ചെയ്തു…ശേഷം, മകരധ്വജൻ ഇരുവരെയും തോളിലേറ്റി ശൂന്യതയിലേക്ക് നടന്നു മറഞ്ഞു…!!!