സ്വത്തുവിന്റെ സ്വന്തം – 2 20

ആ ഗേറ്റിനുള്ളിലേക്കു അറിയാതെ കണ്ണുകൾ നീണ്ടപ്പോൾ, ഒരു പറ്റം മിന്നാമിനുങ്ങുകൾ അതിനുള്ളിലാകെ പറന്നു നടക്കുന്നതൊരു കൗതുകമായി തോന്നി… ഇത്രനാളും ഇവ എവിടെയായിരുന്നു… അതോ ഇനി താൻ നോക്കാത്തത് കൊണ്ടാണോ …?

ഓരോന്നോർത്തു വീട്ടിലെത്തി ….മനസ്സിൽ തോന്നിയതൊക്കെ പറയാനും, അനിയത്തിയുടെ വേദനകൾ ചേർത്തുനിർത്തി കേൾക്കാനും ഒരു ഏട്ടനില്ലാതെ പോയത് തീരാത്ത വേദനായി തോന്നി…

അത്താഴം കഴിക്കാനിരിക്കുമ്പോൾ, അച്ഛനും അമ്മയും എന്നിലെ ചിന്തകളെ ശ്രദ്ധിക്കുന്നുണ്ടെന്നു തോന്നി …

അസ്വസ്ഥമായ മനസ്സോടെയാണ് ഉറങ്ങാൻ കിടന്നത്…. ചിന്തിക്കാതെയിരിക്കാൻ ശ്രമിക്കുംതോറും മനസ്സിലെ ചിന്തകൾ കാടുകയറുകയായിരുന്നു….

ജനലഴികളിലൂടെ അരിച്ചു കയറുന്ന നിലാവെളിച്ചത്തിൽ, ഡ്രസിങ് ടേബിളിൽ അലക്ഷ്യമായി ഇട്ടിരിക്കുന്ന മഞ്ചാടിമണികളും, അതിനുമീതെ മിന്നിയണയുന്ന മിന്നാമിനുങ്ങിനെയും കണ്ടതോടെ, നെഞ്ചിടിപ്പ് കൂടി വന്നു… വല്ലാത്തൊരു തരിപ്പ് കാൽവിരലിലൂടെ കയറി ഉച്ചിവരെ എത്തുന്നതറിഞ്ഞപ്പോൾ, തലയിണയിൽ മുഖമമർത്തി…,

“സർവ്വ സ്വരൂപേ സർവ്വേശ സർവ്വ ശക്തി സമന്വിതെ
ഭയേഭ്യസ്ത്രാഹിനോ ദേവീ.. ദുർഗ്ഗേ ദേവീ നമോസ്തുതേ !!

എന്ന പേടി തോന്നുമ്പോൾ ചൊല്ലാനുള്ള ദുർഗ്ഗാമന്ത്രം ജപിച്ചു കൊണ്ടുകിടന്നു …..

രാവിലെ ഉണരുമ്പോൾ അസ്വാഭാവികമായ സ്വപ്നങ്ങൾ ഒന്ന്നും കാണാതെ ഇരുന്നതിനാൽ മനസ്സ് കുറെയൊക്കെ ശാന്തമായിരുന്നു ….. പലരും പറയുന്ന പോലെ എല്ലാം തോന്നലുകളാകാമെന്നു ആശ്വസിക്കാൻ ശ്രമിച്ചു…

സ്കൂളിലേക്ക് പോകുംവഴി നിറഞ്ഞ ചിരിയോടെ നിധിയേട്ടൻ മുന്നിൽ ….

” വെള്ളം ഉണ്ടോ കയ്യിൽ എടുക്കൂ” ആ ചോദ്യം കേട്ടപ്പോൾ തന്നെ ദേഷ്യം നടിച്ചുകൊണ്ടു ഞാൻ മിണ്ടാതെ നിന്നൂ …. ” കുറച്ചു വെള്ളം താ രാത്രി മുഴുവൻ ആ കുന്നിൻചെരിവിലിരുന്നു പാട്ടുപാടി തൊണ്ടവറ്റി” നിധിയേട്ടനൊരു കള്ളച്ചിരിയോടെ പറഞ്ഞു …. ദുഷ്ടത്തി ശ്രീലക്ഷ്മി ഒക്കെ ചെന്ന് പറഞ്ഞിട്ടുണ്ട്….

ഹും , വെള്ളം ഒന്നുമില്ല .. ഇന്നലെ എന്നെ കൂട്ടുകാരുടെ മുന്നിൽ വച്ച് കളിയാക്കിയതല്ലേ… മാറിയേ ഞാൻ പോട്ടെ ….