സ്വത്തുവിന്റെ സ്വന്തം – 2 20

കടുക്കനും.. നെഞ്ചോടു പറ്റിച്ചേർന്നു കിടക്കുന്ന കല്ലുമാലയും…. മുത്തശ്ശിക്കഥയിലെ ഗന്ധർവ്വൻ, ദേവലോകത്തു നിന്നും ഇറങ്ങിവന്ന പോലെ…… കഴുത്തിലൂടെ ചുറ്റിയ മേൽമുണ്ട് കാറ്റിലിളകുന്നു…

തന്നെ നോക്കി ചിരിക്കുകയാണോ …? കൺചിമ്മി ഒന്നുകൂടെ നോക്കി … വാത്സല്യവും സ്നേഹവും നിറയുന്ന നിഷ്കളങ്കമായ ചിരി…. ആ ചിരി, ആ നുണക്കുഴി, എത്രയോ കാലം മുന്നേ പരിചയമുള്ളതാണ് ……

ദേവീ..! അത് നിധിയേട്ടനല്ലേ ….? കുന്നിൻചെരിവിൽ പൊഴിഞ്ഞു വീണ മഞ്ഞുകണങ്ങളെല്ലാം തന്റെ നെഞ്ചിൽ കൂടുകൂട്ടിയ പോലെ, ഒരു മഞ്ഞുശിലയായി താനവിടെ ഉറഞ്ഞു പോകുമെന്ന് തോന്നി ……
അതെ നിധിയേട്ടൻ തന്നെ… അതേ രൂപം … ഇത്ര മനോഹരമായ ചിരി നിധിയേട്ടൻ ഇത്രയുംകാലം എവിടെ ഒളിപ്പിച്ചു വച്ചിരുന്നു …..

നോക്കിനിൽക്കവേ ഒഴുകി നീങ്ങുന്ന മേഘപാളികളെല്ലാം താഴേക്ക് പറന്നിറങ്ങി…. കണ്ണടച്ച് തുറക്കും മുന്നേ അവ കാറ്റിൽ അലിഞ്ഞില്ലാതെയായി …

സ്വത്തൂ…. ദൂരെ നിന്നെവിടെന്നോ അമ്മയുടെ വിളിക്കൊപ്പം, മഴയുടെ നനുത്ത തുള്ളികൾ മുഖത്തേക്ക് വീണുകൊണ്ടിരുന്നു….

കണ്ണുചിമ്മി തുറക്കുമ്പോൾ, ‘അമ്മ കൺമുന്നിൽ ഒരു യക്ഷിയെ പോലെ നിൽക്കുന്നു…. ഇൻഡോർ ചെടികൾ നനയ്ക്കുന്ന സ്‌പ്രേ ബോട്ടിൽ ഒരു കയ്യിൽ … ഇതാണോ ഇപ്പൊ പെയ്ത മഴ …. അപ്പൊ ഗന്ധർവ്വൻ ….?

“ഗന്ധർവ്വൻ താഴെ ചായ കുടിച്ചോണ്ടു പേപ്പർ വായിക്കുന്നുണ്ട്…. എഴുന്നേറ്റുപോടി… അവളുടെ ഒരു ഗന്ധർവ്വൻ . ഇന്ന് തിങ്കളാഴ്ചയാണ് സ്കൂളിൽ പോണം … അവിടെ ചടഞ്ഞിരിക്കാതെ എഴുന്നേറ്റേ…

” ‘അമ്മ പുതച്ചിരുന്ന വിരി വലിച്ചു മാറ്റിയതും, അങ്കലാപ്പോടെ തന്റെ കാലിലേക്ക് നോക്കി “ഇതെന്താ പെണ്ണെ നിന്റെ കാലിൽ …? എന്താ ഒന്നും മനസ്സിലാകാതെ ഞാനും നോക്കി …. പച്ചമണ്ണ് പറ്റിപ്പിടിച്ചിരിക്കുന്നു രണ്ടുകാലിലും…. നീ മുറ്റത്തിറങ്ങിയോ….? ഇതെങ്ങനെ …? അതിനു മഴ ഒന്നും പെയ്തില്ലലോ…. മുറ്റമൊക്കെ ഉണങ്ങി കിടക്കുകയാണല്ലോ ….. ആശങ്കയോടെ ഓരോന്ന് പറഞ്ഞു ‘അമ്മ മുറിവിട്ടിറങ്ങി…