അവൾ – ഹഫീസയുടെ കഥ 27

ദത്താറാം സ്വർണപ്പല്ലു കാട്ടി ഒരു ഊള ചിരി ചിരിച്ചു.”ഇതും ഒരു മതകലാപ കേസ് ആയി കുഴിച്ച് മൂടപ്പെടും. ”

ലക്ഷ്മിലാൽ കൂർത്ത പുരികം ഉയർത്തി ” സാബ് പറയ്” അവളിനി പുറം ലോകം കാണില്ല ”

ദത്താറാം താടി വെട്ടിച്ചു, വേണ്ട എന്നർത്ഥത്തിൽ , “നാം ആ കേസ് അനേഷിക്കുന്നവർ ആണ്. മറക്കണ്ട.. ”

മടങ്ങി സ്റ്റേഷനിൽ എത്തിയ ദത്ത റാം കണ്ടത് , മാധവികൗറിനോട് കയർക്കുന്ന ഹഫീസയെ ആണ്.

ലക്ഷ്മിലാൽ, ജീപ്പ് നിർത്തി ചാടിത്തുള്ളി കയറി വന്നപ്പോൾ, ദത്താറാം മിണ്ടരുതെന്ന് കൈ കൊണ്ട് ആംഗ്യം കാണിച്ചു.

“നിങ്ങൾ പോലീസുകാർക്ക് പലതും പറയാം, ഞാൻ എന്ത് തെറ്റ് ചെയ്തിട്ടാണ് എന്റെ കുടുംബം ഇല്ലാതായത് ? രണ്ടു മനുഷ്യ ജീവികൾ സ്നേഹിച്ചിട്ടോ? മതം നോക്കി അല്ല അവർ സ്നേഹിച്ചിട്ടുണ്ടാവുക. പോട്ടെ,ആ കുഞ്ഞിനെ എങ്കിലും അവർക്ക് വെറുതെ വിടാമായിരുന്നല്ലോ ? എന്നെ അമ്മി, അബ്ബ എന്നിവർക്കു പകരം എന്ത് നീതി തരാൻ ഏത് കോടതിയ്ക്കാണ് കഴിയുക ?” അവൾ രോഷം കൊണ്ടു . എല്ലാത്തിനെയും കൊല്ലണം. ഞാൻ വാദിക്കും, കോടതിയിൽ, പിടിവലിക്കിടയിൽ കുത്തിയെന്ന്, എന്റെ മാനത്തിനു വേണ്ടി കുത്തിയെന്ന് , അവനെ ഞാൻ കൊന്നത് മനഃപൂർവമല്ലന്നു, എന്നിട്ട് ഞാൻ പുറത്തിറങ്ങും, വീണ്ടും പോകും ആ നീല കെട്ടിടത്തിൽ, അവിടെ ബാക്കിയുള്ള എല്ലാത്തിനെയും ഞാൻ പച്ചക്കറി നുറുക്കുന്നത് പോലെ നുറുക്കും, ഒരു യഥാർത്ഥ പെണ്ണായി ഞാൻ തൂക്കുമരം കാണും. നിങ്ങൾ നോക്കിക്കോ , എല്ലാത്തിനെയും ഞാൻ കൊല്ലും.. പ്രതികാരം അവർക്ക് മാത്രമല്ല, എനിക്കുമുള്ളതാണ്…”

ഹഫീസ ഉന്മാദിനിയെപ്പോലെ വിളിച്ചു പറഞ്ഞു.

ദത്തറാം തടയുന്നതിന് മുൻപേ, ലക്ഷ്മിലാൽ അവളുടെ നേർക്ക് ഈറ്റപ്പുലിയെ പോലെ ചാടി. ഒരു കൈ കൊണ്ട് അവളുടെ നേർത്ത കഴുത്തിൽ കൈ മുറുക്കി, “നായേ, നീ എന്താണ് ഞങ്ങളെ കുറിച്ചു കരുതിയിരിക്കുന്നത്? നിനക്ക് കൊല്ലാനുള്ള മൃഗങ്ങളാണോ, ഹിന്ദുക്കൾ ഞങ്ങളെന്ന് ? നീ അതിനായിട്ടില്ല….” ഭിത്തിയോട് ചേർത്തവളെ ഞെരിച്ചു.

മാധവികൗർ തടയും മുൻപേ തന്നെ, ലക്ഷ്മിലാലിന്റെ തോക്ക് ശബ്ദിച്ചു,

ചോരപ്പൂക്കൾ തെറിപ്പിച്ചു ഒരു ഞരക്കം പോലുമില്ലാതെ ഹഫീസ എന്ന പെൺപൂവ് പൊഴിഞ്ഞു വീണു, വിടരും മുൻപ് തന്നെ.