അവൾ – ഹഫീസയുടെ കഥ 27

സഫയെ പലഹാരം വാങ്ങാൻ വന്നു വന്നു അവൻ പാട്ടിലാക്കി. ഗണേശ ചതുര്ഥിയുടെ അന്ന്, നിമഞ്ജനത്തിന്റെ തിരക്കിൻറെ അന്ന് , ഇരുൾ മൂടിയ രാത്രിയിലെപ്പോഴോ, സഫ അവന്റെ കൂടെ ഇറങ്ങിപ്പോയി.

പിറ്റേന്ന് രാവിലെ, കുങ്കുമകുറി തൊട്ടവർ, അവന്റെ ആൾക്കാർ വീട്ടിൽ കയറി സർവ്വതും അടിച്ചു തകർത്തു.

മർവയെ അവർ ഭിത്തിയിലേക്ക് ആഞ്ഞു തള്ളി. അവൾ തിളച്ച നെയ്യിലേക്കാണ് വീണത്. പ്രണയം കവികൾക്ക് പാടുവാൻ മാത്രമേ കൊള്ളൂ, മതം നോക്കി പ്രണയിക്കു എന്നൊരു കവിയുമെന്തേ പാടാഞ്ഞത് ? മർവ പൊള്ളലേറ്റ അന്ന്, അതേ വൈകുന്നേരം, തൊപ്പിക്കാരുടെ ഊഴം ആയി, മൈലാഞ്ചി താടി വെച്ച കുറെ ആളുകൾ അബ്ബയെ അസഭ്യം പറയുകയും, ഫത്‌വ ഏർപ്പെടുത്തുകയും ചെയ്തു.

പലഹാരം വാങ്ങാൻ ആളുകൾ വരാതായി. മർവയെ ചികിൽസിക്കാൻ പണം വേണം, അമ്മി അത്തർ പൂശാതെ, ഇരുളിൽ നെടുവീർപ്പിട്ടു. അന്നത്തെ അന്നത്തിനു തന്നെ ബുദ്ധിമുട്ടായിത്തുടങ്ങി. അബ്ബ ദൂരെ എവിടെയോ പോയി, ആരുടെയോ ഒക്കെ കാലു പിടിച്ചു കൊണ്ട് വരുന്ന അരി, കൂടുതൽ വെള്ളവും ചേർത്തു തിളപ്പിച്ച് കഴിക്കേണ്ട ഗതികേടായി . “

ദത്താറാം തല ചൊറിഞ്ഞു , ലക്ഷ്മിലാലിനെ നോക്കി, “മതം ഒരു വിഷം നിറഞ്ഞ വിഷയമാണ് , കൊടിയ വിഷം അല്ലെ എന്നാരാഞ്ഞു ”

പക്ഷേ അയാൾ, ലക്ഷ്മിലാൽ എന്ന ഹെഡ് പോലീസുകാരൻ അയാളുടെ കഴുകൻ കണ്ണുകൾ ഹഫീസയുടെ മാറിലേക്ക് പായിച്ചു കൊണ്ട് പറഞ്ഞു “ഇവൾക്കൊക്കെ സഹതാപം കിട്ടാൻ എന്തും പറയാം, അതും പെണ്ണല്ലേ, കണ്ണീരൊലിപ്പിച്ചു രക്ഷപ്പെടാം എന്നായിരിക്കും, ”

“ഇഴഞ്ഞും കുഴഞ്ഞും നീങ്ങിയ ദിവസങ്ങൾക്കിടയിൽ, അബ്ബ വന്ന ഒരു വൈകുന്നേരം കൂടെ സഫയും ഉണ്ടായിരുന്നു, നിറവയറുമായി. നാസിക്കിലെ അമ്പലത്തിന്റെ തിണ്ണയിൽ ഭിക്ഷ യാചിക്കുന്ന സഫയെ, അബ്ബാ ആകസ്മികമായി കണ്ടു മുട്ടിയതാണ് പിന്നീടുള്ള എല്ലാ സംഭവത്തിനും ഹേതുവായത് .

“മകളല്ലേ, ഉപേക്ഷിക്കാൻ മനസ്സ് വന്നില്ലെന്ന് “അബ്ബ അമ്മിയോട്‌ അന്ന് പറയുന്നത് ഞാൻ കേട്ടു . ഗണേശ ചതുർത്ഥി ദിവസം അൻമോൽ ഗുപ്ത അവളെ കൂട്ടിക്കൊണ്ട് പോയി ഏതോ ഒരു അമ്പലത്തിൽ വെച്ചു മാല ഇട്ടു,ദൂരെ ഏതോ ഒരുവീട്ടിൽ രണ്ടാളും താമസവുമായത്രേ , അവനെന്തോ ജോലി ചെയ്ത് അവർ ജീവിക്കാൻ തുടങ്ങിയതാണ്, പക്ഷേ കൃത്യം രണ്ടു മാസത്തിന്റെയന്നു, പകൽ പുറത്തു പോയ അവൻ പിന്നെ മടങ്ങി വന്നില്ല.