അവൾ – ഹഫീസയുടെ കഥ 27

ഗലിയിലെ , സബ്ജി വിളിക്കുന്ന കിഴവൻ പറയുന്നത് കേട്ടു, കിളരമുള്ള ഒരു വെളുത്ത നിറക്കാരനും, കൂട്ടരും, വിലയേറിയ ഒരു കാറിൽ അൻമോലിനെ പിടിച്ചു ഇട്ടു കൊണ്ട് പോയെന്ന്. അവന്റെ കുടുംബക്കാർ തന്നെയായിരുന്നത്. സഫ ഒരു മാസം ഗർഭിണിയും. അവൾക്ക് എങ്ങോട്ട് പോകണെമറിയാതെ, നാസിക്കിലെ ആ ഗണേശമന്ദിരത്തിന്റെ വാതിൽക്കൽ ചടഞ്ഞു കൂടി കാലം കഴിഞ്ഞു. അപ്പോഴാണ് അബ്ബ അവളെ കണ്ടതും കൂട്ടി കൊണ്ട് വന്നതും.

അവൾ വന്നതറിഞ്ഞു അന്ന് രാത്രി അവളെ, സഫയെ തേടി അൻമോൽ ഗുപ്ത വീണ്ടും വന്നു, തടവ് ചാടി, അവൻ വീട്ടു തടങ്കലിൽ ആയിരുന്നു അത്രേ. അവന്റെ അച്ഛൻ മുതിർന്ന ഗുപ്ത അവനെ പൂട്ടിയിട്ടിരുന്നത്രെ. അവർ സംസാരിക്കുന്നതും നോക്കി ഞാൻ അടുക്കളപ്പുറത്തിരുന്നു.

അലറി വിളികളും അതിന്റെ ഒപ്പം വാൾത്തലപ്പിന്റെ സീൽക്കാരവും പെട്ടെന്നാണ് എന്റെ തലക്ക് മുകളിൽ കൂടി കൊടുങ്കാറ്റായത്.

എന്റെ മുന്നിൽ വെച്ചാണ് അമ്മിയെയും അബ്ബായെയും, അവന്റെ ആൾക്കാർ വെട്ടി വീഴ്ത്തിയത്. സഫിയയുടെ വയറു വെട്ടിക്കീറി ആ പിഞ്ചു കുഞ്ഞിനേയും…….. ”

ഹഫീസ കിതയ്ക്കാൻ തുടങ്ങി.

“ചോര പടർന്ന് , ഒഴുകി.. മർവയെയും അവർ വെറുതെ വിട്ടില്ലല്ലോ.. എണീക്കാൻ വയ്യാതെ കിടന്ന അവളെയും അവർ തുണ്ടമാക്കി… ഞാൻ അരമതിലിനപ്പുറം ഒളിച്ചത് കൊണ്ടെന്നെ പിടിച്ചില്ലവന്മാർ..

അൻമോലിനെ കൈയും കാലും കെട്ടി വീണ്ടും അവർ കൊണ്ട് പോയി. “പച്ച ചോര മണം എന്റെ ചുറ്റും… നിങ്ങൾ ശ്വസിച്ചിട്ടുണ്ടോ പച്ചമണം മാറാത്ത കൊഴുത്ത ചോര ? ”

ഹഫീസയുടെ നെഞ്ച് വീണ്ടും ക്രമാതീതം ആയി ഉയർന്നു താണു .

ഒരു പന്തം കത്തി വീടിനു മുകളിൽ വീണു. തീ പടരാൻ തുടങ്ങി. അതിന്റെ വെളിച്ചത്തിൽ അൻമോലിന്റെ മൂത്ത സഹോദരൻ എന്നെ കണ്ടു… അവൻ എന്നെ ലക്ഷ്യമാക്കി വരുന്നത് ഞാൻ കണ്ടു…

ബാക്കിയുള്ളവർ അൻമോലിനെയും കൊണ്ട് മടങ്ങിയിരുന്നു.. അരമതിലിനപ്പുറത്തേയ്ക്ക് അവൻ കാലെടുത്തു വെച്ചതും, അതിനു മുൻപേ കൈവശപ്പെടുത്തി വെച്ചിരുന്ന ജിലേബി കോരുന്ന ചട്ടുകത്തിന്റെ കൂർത്ത വശം ഞാനവന്റെ ചീർത്ത വയറിലേക്ക് കുത്തി ഇറക്കി… അവന്റെ നിലവിളി ആരും കേട്ടില്ല.. ആളിപ്പടരുന്ന തീയിൽ ആരും കേട്ടില്ല… അവൻ ചാകുന്നതും നോക്കി ഞാനവിടെ ഇരുന്നു…