മഞ്ഞുകാലം 2145

Views : 17187

കൈയിൽ കരുതിയിരുന്ന ക്രിസ്തുമസ്സ്‌ സമ്മാനം ആശംസകളോടെ ഞാനവൾക്ക്‌ നീട്ടി. പിന്നീടു മാത്രമേ തുറന്നുനോക്കാവൂ എന്നാവശ്യപ്പെട്ടു. അവൾ നന്ദിപറഞ്ഞു. പിരിയുവാൻ നേരം ഞാൻ പറഞ്ഞു, “ആരോഗ്യം സൂക്ഷിക്കണം.”

മടക്കയാത്രയിൽ ഞാൻ എന്നോടുതന്നെ ചോദിച്ചു, ഈ സ്ത്രീ തനിക്കാരാണ്‌ ?… ഭാഷ, തൊലി, നിറം, സംസ്ക്കാരം എല്ലാം വ്യത്യസ്തമായ അന്യരാജ്യക്കാരിയായ ഒരു സ്ത്രീയോട്‌ എനിക്കെന്തേ ഇതുപോലൊരു വൈകാരികഭാവം?. നീണ്ട ഒരു കാലയളവിൽ ഞാനവളെ കണ്ടുകൊണ്ടേയിരിക്കുന്നു. സഹയാത്രികരിൽ ആരും തന്നെ അവളെ ശ്രദ്ധിക്കുന്നതായി പോലും തോന്നിയിട്ടില്ല. അലസമായ തിരപോലെ ഒഴുകിവരികയും അപ്രത്യക്ഷമാകുകയും ചെയ്യുന്ന ആൾക്കൂട്ടത്തിനിടയിൽ അവളും ഒരു കണിക മാത്രം !.

പരിഷ്കൃതവേഷങ്ങളുടെ കാപട്യം നിറഞ്ഞ പുഞ്ചിരിയും, ഉപ്പൂറ്റി ഉയർത്തിയ ആധുനിക മെതിയടികളുടെ കുളമ്പടി ശബ്ദവും നിറഞ്ഞ ഈ ലോകത്തിൽ പുറംപൂച്ചിന്റെ പെരുപ്പിക്കലുകൾക്കപ്പുറം സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും കാതൽ ഞാനെങ്ങും കണ്ടെത്തിയിരുന്നില്ല.

എന്നിൽ ഊറിക്കൂടിയിരിക്കുന്ന വികാരം സഹതാപമാണോയെന്ന്‌ ഞാൻ വീണ്ടും ആരാഞ്ഞുനോക്കി. സഹതാപം സ്നേഹത്തിൽ നിന്നും ത്യാഗത്തിൽ നിന്ന്ഉം ധ്രുവങ്ങൾ അകലെയാണെന്ന്‌ ഞാൻ പെട്ടെന്നുതന്നെ തിരിച്ചറിഞ്ഞു.

എന്റെ മനസ്സ്‌ എന്നോടു ചോദിച്ചു, അവൾ നിന്റെ സഹജീവിയല്ലേ?….നിന്റെ സഹോദരിയല്ലേ? അവളുടെയും നിന്റെയും സിരകളിലൂടെയൊഴുകുന്ന രക്തം വ്യത്യസ്തമാണോ? ഒരേ നിറവും ഒരേ ചേരുവകളുമല്ലേ അതിൽ അടങ്ങിയിരിക്കുന്നത്‌? അവളുടെ ചിന്തയും നിന്റെ ചിന്തയും സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്‌ ഒരേ മൂലവസ്തു കൊണ്ടല്ലേ? പിന്നെ എവിടെയാണ്‌ വ്യത്യാസം? വാമൊഴിയിലും നിറത്തിലുമോ?? മനുഷ്യകുലത്തിന്റെ ആദിമുത്തശ്ശനും മുത്തശ്ശിയും ആദവും ഹവ്വയുമാണെന്നിരിക്കെ നീയും അവളും വംശവൃക്ഷത്തിന്റെ ഉപശാഖകളിലെ പുതുനാമ്പുകൾ മാത്രമല്ലേ?

കുലവർദ്ധനവിന്റെ ബാഹുല്യത്തിൽ അകന്നുപോയ തലമുറകൾ കാലാന്തരത്തിൽ ഭൂമിക്കു കീഴെയും മുകളിലുമായി പിറവികൊണ്ടു. സൂര്യതാപനത്തിന്റെ ഏറ്റക്കുറച്ചിലിൽ തൊലിയുടെ നിറം വെളുപ്പും, തവിട്ടും, കറുപ്പുമായി രൂപാന്തരപ്പെട്ട്‌ നവീനഭാവങ്ങൾ ആർജിച്ചു. എല്ലാം ഒരേ ബിന്ദുവിൽ നിന്നാരംഭിച്ച്‌ അതേ ബിന്ദുവിൽ അവസാനിക്കുന്നു. തുടക്കവും ഒടുക്കവും എല്ലാം ഒരിടത്തുതന്നെ. വ്യത്യാസം ഉണ്ടെന്നത്‌ തോന്നൽ മാത്രം. ‘അഹം’ ബോധത്തിന്റ മൂലവസ്തുവായ ‘തോന്നൽ’!.

കാടുകയറുന്ന ചിന്തകൾക്ക്‌ മനഃപൂർവമായി വിരാമമിട്ടു. സ്വാർത്ഥത നിറഞ്ഞ ഈ ലോകത്തിൽ ഇത്തരം ചിന്തകൾ ഭോഷ്ക്കാണെന്നു മാത്രമേ വ്യാഖ്യാനിക്കപ്പെടൂ. ഡയറിയിൽ കുറിച്ചുവെക്കാൻ കൊള്ളാം. ഒഴുകുക… ജീവിതത്തിന്റെ താളത്തിനും താളഭംഗങ്ങൾക്കും ശ്രുതി ചേർത്ത്‌ പാടിക്കൊണ്ട്‌…..

ആഴ്ചകളും മാസങ്ങളും പിന്നെയും കടന്നുപോയി. എയ്ഞ്ചലിനെ ട്രെയിനുകളിൽ ഇടയ്ക്കിടെ മാത്രമേ ഞാൻ കാണാറുള്ളു. കണ്ടുമുട്ടലിന്റെ ആവർത്തികൾ പിന്നെയും കുറഞ്ഞുകൊണ്ടേയിരുന്നു. ഒരിക്കൽ സ്ഥൂലിച്ചിരുന്ന അവളുടെ ശരീരം പിന്നെയൊരിക്കലും പഴയ രൂപം കൈക്കൊണ്ടില്ല.

ഒരുപടി മാത്രം താഴെയുള്ള പ്ലാറ്റ്‌ ഫോമിലേക്ക്‌ ഇറങ്ങാൻ ബദ്ധപ്പെടുന്ന എയ്ഞ്ചലിനെ ഒരുദിവസം ഞാൻ കണ്ടു. സഹായം നൽകാനായി നീട്ടിയ എന്റെ കരങ്ങളിൽ കൃതജ്ഞതയോടെ അവൾ പിടിച്ചു. നീരുവീങ്ങിയ കാലുകളിൽ ഇപ്പോഴും പാദരക്ഷകളില്ല. ക്ഷണിക്കപ്പെടാത്ത അതിഥിയെപ്പോലെ കടന്നുവന്ന ചുമ ഇടയ്ക്കിടെ അവളെ അസ്വസ്ഥയാക്കി. ഞാൻ ചോദിച്ചു, “നിനക്ക്‌ അസുഖം എന്തെങ്കിലും?” വിളറിയ ചിരിയോടൊപ്പമുള്ള മറുപടി പെട്ടെന്നുവന്ന ചുമയിൽ മുറിഞ്ഞുപോയി. ഞാനവളെ എന്റെ കരങ്ങളിൽ താങ്ങി, അടുത്തുകണ്ട ചാരുബെഞ്ചിൽ ഇരുത്തി. അവളെ എങ്ങനെ സഹായിക്കണമെന്ന്‌ എനിക്കറിയില്ലായിരുന്നു. കുടിക്കാൻ എന്തെങ്കിലും വേണോ എന്ന്‌ ഞാനവളോട്‌ ചോദിച്ചു. അവൾ നിഷേധത്തോടെ തല കുലുക്കുക മാത്രം ചെയ്തു.

എനിക്ക്‌ അടുത്ത ട്രെയിനിലേക്ക്‌ പോകാൻ സമയമായിരുന്നു. ഉപചാരവാക്കുകൾ പറഞ്ഞ്‌ നടന്നകലുമ്പോൾ കഠിനമായ ചുമയുടെ ശബ്ദം അലകൾ പോലെ എന്റെ ചെവിയിൽ വീണ്ടും വന്നുപതിച്ചു.

ഹേമന്തത്തിലെ തെളിവുള്ള ഒരു ദിവസം. കുന്നിൻചെരുവിലുള്ള വീടിന്റെ മുറ്റത്തിരുന്നാൽ താഴ്വരയും എതിർവശത്തുള്ള മലനിരകളും കാണാം. പിച്ചവെച്ചു തുടങ്ങിയ മകളെയുമെടുത്ത്‌ പുറത്തേക്കിറങ്ങി. കുളിർമയുള്ള കാറ്റിനോടൊപ്പം സ്വർണവർണ്ണമുള്ള അരുണകിരണങ്ങൾ മനസ്സിനും ശരീരത്തിനും ഊഷ്മളത പകർന്നു. മകളുടെ കൊഞ്ചൽ ആസ്വദിച്ചിരിക്കുമ്പോൾ തന്നെ മനസ്സ്‌ ശീതകാലത്തിലെ പഴയ ട്രെയിൻ യാത്രയിലേക്ക്‌ വീണ്ടും മടങ്ങിപ്പോയി. എയ്ഞ്ചലിൻ എന്ന സ്ത്രീയെ ആദ്യം കണ്ടതുമുതൽ പിന്നീടുള്ള ഓരോ സംഭവങ്ങളും ഒരു നാടകത്തിലെന്ന പോലെ അകക്കണ്ണിനു മുൻപിലൂടെ കടന്നുപൊയ്ക്കൊണ്ടിരുന്നു. അവളെ അവസാനമായി കണ്ട നിമിഷം ഓർത്തെടുക്കുവാൻ ശ്രമിച്ചു. അത്‌ മാസങ്ങൾക്ക്‌ മുൻപായിരുന്നു. സമ്മാനമായി കൊടുത്ത ട്രെയിനിന്റെ ചിത്രം മാറോടടുക്കിപ്പിടിച്ച്‌ പ്ലാറ്റ്ഫോമിലൂടെ ട്രെയിനിനരികിലേക്ക്‌ നടക്കുകയായിരുന്നു അവൾ. കുറച്ചുകൂടി മെലിഞ്ഞുപോയിരിക്കുന്നു അവൾ, പരിക്ഷീണയും. അന്ന്‌ എയ്ഞ്ചലിനോട്‌ സംസാരിക്കുവാൻ കഴിഞ്ഞില്ല.

Recent Stories

The Author

rajan karyattu

1 Comment

  1. Nice.. Vallathoru nombaram manasil….

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com