മഞ്ഞുകാലം 2145

Views : 17188

ദക്ഷിണ ധ്രുവത്തിൽ നിന്നും വീശിവരുന്ന തണുത്ത കാറ്റിന്‌ ശക്തിയല്പ്പം കുറഞ്ഞിട്ടുണ്ട്‌. കാറിന്റെ ഡോർ തുറന്ന്‌ അകത്ത്‌ കയറി. നല്ല തണുപ്പ്‌. ഹീറ്റർ പ്രവർത്തിപ്പിച്ചു. പ്രധാന റോഡിലേക്ക്‌ പ്രവേശിക്കുന്നിടത്ത്‌ തുറമുഖത്തിന്റെ വ്യക്തമായ കാഴ്ച കാണാം. ബഹുനിലക്കെട്ടിടങ്ങളുടെ വലിപ്പത്തെ ഓർമ്മിപ്പിക്കുന്ന ഒരു യാത്രാക്കപ്പൽ രാത്രിയിലെപ്പോഴോ തുറമുഖത്ത്‌ നങ്കൂരമിട്ടിട്ടുണ്ട്‌. സമുദ്രത്തിന്റെ വിശാലതയിൽ നിന്നും തുറമുഖത്തേക്കുള്ള പ്രകൃതിദത്ത കവാടത്തിൽ പൊട്ടുപോലെ വെളിച്ചം കണ്ടു. തീരം തേടുന്ന മറ്റൊരു യാനപാത്രത്തിന്റെ പ്രതീക്ഷയുടെ വെളിച്ചമാണത്‌.

പ്രധാന വീഥിയിലേക്ക്‌ വാഹനം പ്രവേശിച്ചുകഴിഞ്ഞു. തെരുവുവിളക്കുകളുടെ പ്രകാശത്തിൽ വാഹനത്തിന്റെ വെളിച്ചം അലിഞ്ഞില്ലാതായി. ചില തെരുവുകൾ ഇപ്പോഴും സജീവമാണ്‌. രാത്രിയുടെ യാമങ്ങളെ ഉറങ്ങിത്തീർക്കുവാൻ ഇഷ്ടപ്പെടാത്ത യൗവ്വനത്തിന്റെ നാമ്പുകൾ കൈയിൽ നുരയുന്ന ലഹരിയും, കാലിൽ ത്രസിപ്പിക്കുന്ന സംഗീതത്തിന്റെ ചുവടുകളുമായി ഇപ്പോഴും ആടിത്തിമിർക്കുന്നു.

നവമിഥുനങ്ങളെപ്പോലെ ആലിംഗനബദ്ധരായി നില്ക്കുന്ന സ്ത്രീപുരുഷന്മാർ ലോകം അവരിലേക്ക്‌ മാത്രം ചുരുക്കി അതിൽ ലയിച്ചുനില്ക്കുന്നു. ഒരു സിഗ്നൽ ജംഗ്ഷനിൽ പച്ചലൈറ്റിനായി കാത്തുകിടക്കുമ്പോൾ ഞാനാ യാത്രക്കാരിയെ വീണ്ടും ഓർത്തുപോയി. ഒരു പ്രഹേളിക പോലെ അവളെന്റെ മനസ്സിൽ ഇടം പിടിച്ചുവോ എന്നു ഞാൻ സംശയിച്ചു. ഒരുപക്ഷേ ഇനിയൊരിക്കലും ഞാൻ ആ യാത്രക്കാരിയെ കണ്ടുമുട്ടുകയില്ലായിരിക്കും. എങ്കിലും ചെറുതായി നീരുവെച്ച ആ നഗ്നപാദങ്ങൾ കുറച്ചു കാലമെങ്കിലും മനസ്സിന്റെ കോണിൽ മായാതെ നില്ക്കും.

വീടിരിക്കുന്ന തെരുവിലേക്ക്‌ പ്രവേശിക്കുമ്പോൾത്തന്നെ ജനാലയിലൂടെ ഒഴുകിവരുന്ന വെളിച്ചം കണ്ടു. ഭാര്യ ഇനിയും ഉറങ്ങിയിട്ടില്ല. വാതിൽ തുറക്കുവാനുള്ള താക്കോൽ കൈയിലുണ്ടെങ്കിലും തുറന്നില്ല. താളത്തിൽ രണ്ടുതവണ വാതിലിൽ മുട്ടി. രണ്ടു നിമിഷങ്ങൾക്കു ശേഷം അകത്തുനിന്ന്‌ പതിവുചോദ്യം കേട്ടു. അതിന്‌ പതിവു മറുപടിയും പറഞ്ഞു. തുറന്ന വാതിലിലൂടെ അകത്തേക്കു പ്രവേശിക്കുമ്പോൾ ഭാര്യയുടെ മുഖം ശ്രദ്ധിച്ചു. കരഞ്ഞുവീർത്ത കൺപോളകൾ മനസ്സിൽ വേപഥുവുണർത്തി. അവൾ ഗർഭിണിയാണ്‌. വയ്യായ്കയെന്തെങ്കിലും? മനസ്സിലെ സന്ദേഹം ചെറിയ പരിഭ്രമത്തോടെ പുറത്തുവന്നു.
“എന്തുപറ്റി? മുഖം കരഞ്ഞ മട്ടുണ്ടല്ലോ?”
ഒന്നുമില്ലെന്ന്‌ അവൾ തലയാട്ടി.
വീണ്ടും ചോദിച്ചു, “വയ്യായ്കയെന്തെങ്കിലും”?
വിളറിയ ചിരിയോടെ അവൾ വീണ്ടും നിഷേധിച്ചു. പിന്നെ പറഞ്ഞു.
“ചെറിയൊരു തലവേദന. ഇപ്പോൾ കുറവുണ്ട്‌.”

ഉറങ്ങാൻ കിടക്കുമ്പോൾ ആത്മഗതം പോലെ ഭാര്യ പറഞ്ഞു, “മാർഗരറ്റ്‌ മരിച്ചുപോയി.”
“മാർഗരറ്റോ?, ആരാണത്‌ ?”
റെസ്‌റ്‌ ഹോമിലെ അന്തേവാസിയഅയ സ്ത്രീയാണവർ എന്ന്‌ പെട്ടെന്നുതന്നെ ഞാൻ ഓർത്തെടുത്തു. ഇവരെക്കുറിച്ച്‌ പലപ്പോഴും അവൾ മമതയോടെ സംസാരിച്ചു കേട്ടിട്ടുണ്ട്‌. കരച്ചിലിന്റെയും തലവേദനയുടെയും കാരണം ഇപ്പോൾ പിടികിട്ടി.
“ഞാൻ പറയാറില്ലേ…?” ഭാര്യ വിശദീകരിക്കാൻ മുതിരുമ്പോഴേക്കും ഇടയിൽ പറഞ്ഞു, “മനസ്സിലായി.”

“ഒത്തിരി വയസ്സായതല്ലേ? മരിച്ചത്‌ നന്നായി എന്നുവിചാരിക്കൂ.” ഞാൻ അവളോടായി പറഞ്ഞു. തേങ്ങലിന്റെ ധ്വനിയുള്ള മൂളലിൽ അവൾ മറുപടിയൊതുക്കി. വാർദ്ധക്യത്തിൽ ഡിമൻഷ്യ കൂടി ബാധിച്ച അവരുടെ അനാഥത്വത്തിന്‌ തന്റെ ഭാര്യയുടെ പരിചരണം താങ്ങായിരുന്നിരിക്കണം. അനേകം അന്തേവാസികളിൽ ഒരാളോടു മാത്രം കൂടുതൽ മമത തോന്നാനുള്ള കാരണം ഞാനവളോട്‌ ചോദിച്ചില്ല. മാർഗരറ്റ്‌ എന്ന സ്ത്രീയിൽ അവൾ ഒരു മുത്തശ്ശിയെ കണ്ടെത്തിയിരുന്നിരിക്കാം. വീർത്തുവരുന്ന അവളുടെ വയറിൽ ചെവി ചേർത്ത്‌ കുഞ്ഞിനോട്‌ മാർഗരറ്റ്‌ കിന്നാരം പറഞ്ഞിരുന്ന കഥ അവൾ പറഞ്ഞു കേട്ടിട്ടുണ്ട്‌. കമ്പിളിനൂൽ കൊണ്ട്‌ തുന്നിത്തുടങ്ങിയ കുഞ്ഞുടുപ്പ്‌ ഇപ്പോഴും അപൂർണ്ണതയിലാണോ?. അവൾ പറഞ്ഞുകേട്ട കഥകളിൽ നിന്നും ഇതുവരെ കാണാത്ത മാർഗരറ്റിന്റെ രൂപം ഞാനൊന്നു സങ്കല്പ്പിച്ചു നോക്കി. തോളറ്റം മുറിച്ചിട്ട പഞ്ഞിപോലുള്ള വെളുത്ത മുടി. ദുർബലമായ ശരീരത്തിലെ ചുളിവുള്ള തൊലിയിൽ തവിട്ടു നിറത്തിലുള്ള പുള്ളിക്കുത്തുകൾ. കൈയിൽ തെരുപ്പിടിച്ച ജപമാല. മന്ത്രം ഉരുവിടുന്ന പോലെയുള്ള ജല്പനം ചുണ്ടിൽ നിന്നും ഊർന്നു വീഴുന്നു. ഓർമ്മകളെ ഇരുട്ടിലേക്ക്‌ മാറ്റിനിർത്തുന്ന മറവിരോഗത്തിന്റെ മൂർദ്ധന്യാവസ്ഥയിൽ വാക്കുകൾ വാക്യങ്ങളായി രൂപം പ്രാപിക്കുന്നു.

Recent Stories

The Author

rajan karyattu

1 Comment

  1. Nice.. Vallathoru nombaram manasil….

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com