ബഹറിനക്കരെ ഒരു കിനാവുണ്ടായിരുന്നു 3 27

Views : 8844

ഉപ്പ കൊണ്ട് വന്ന് ഉമ്മയുണ്ടാക്കി തരുന്ന ഭക്ഷണം കഴിച്ച് എഴുന്നേറ്റ് പോയിരുന്ന എനിക്ക്‌ നാട്ടിലെ പരുക്കൻ ജോലികൾ ചെയ്യാൻ ആദ്യമൊക്കെ ഒരുപാട് ബുദ്ധിമുട്ടുണ്ടായെങ്കിലും വീട്ടുകാരെ അറിയിച്ചില്ല . കുറെ ദിവസങ്ങളെടുത്തു എന്റെ ശരീരവും ജോലികളും തമ്മിൽ പൊരുത്തപ്പെടാൻ .

ആയിടക്കാണ് എന്റെ അകന്ന ബന്ധു വഴി സൗദിയിലേക്ക് വിസ വരുന്നത്. ഹൗസ് ഡ്രൈവർ വിസ ആണെന്നും അവിടെ ചെന്നിട്ട് ലൈസൻസ് എടുത്ത് തരുമെന്നും വിസക്ക് ഒരു ലക്ഷത്തിനടുത്ത് കൊടുക്കണം എന്നൊക്കെ പറഞ്ഞു ഉപ്പ എന്നെയൊന്നു നോക്കി . കാഷ് കൊടുത്തൊരു വിസക്ക് താൽപ്പര്യമില്ല എന്ന് പറയാൻ തോന്നിയെങ്കിലും ഒരുപാട് പ്രതീക്ഷയോടെ എന്നെ മാത്രം നോക്കി എന്റെ മറുപടിക്ക് കാത്തിരിക്കുന്ന അവരോട് എതിര് പറയാൻ കഴിഞ്ഞില്ല. പോകാമെന്നു സമ്മതിച്ചെങ്കിലും കാഷ് എവിടുന്നുണ്ടാക്കും എന്ന് ചിന്തിച്ചിരിക്കുമ്പോഴാണ് ഉമ്മ പെങ്ങന്മാരുടെ കമ്മലും ഉമ്മയുടെ കമ്മലും ഊരി എല്ലാം ചേർത്ത് വിൽക്കാനായി പറഞ്ഞത്.

അവരുടെ ഗ്യാരണ്ടിയാഭരണങ്ങൾക്കിടയിൽ ആകെയുള്ള പൊന്നിന്റെ കമ്മലും കൂടി വാങ്ങി വിൽക്കാൻ മനസ്സ് സമ്മതിച്ചില്ല . വേറെ എന്തെങ്കിലുമൊരു വഴി പടച്ചോൻ കാണിച്ചു തരുമെന്ന് പറഞ്ഞു അങ്ങാടിയിലേക്കിറങ്ങി കൂട്ടുകാരനോട് കാര്യങ്ങൾ പറഞ്ഞപ്പോൾ അവനെന്തോ ആവശ്യത്തിനായി കരുതി വെച്ചിരുന്ന പൈസ എടുത്ത് തന്ന് വിസക്ക് കൊടുക്കാൻ പറഞ്ഞു .

അങ്ങനെയാണ് ഞാനീ മണ്ണിലെത്തുന്നത് . ആദ്യത്തെ വർഷങ്ങളിൽ വളരെ ദയനീയമായിരുന്നു ഈ ജോലി . വന്ന സമയത്ത് ഇപ്പോഴുള്ള കഫീലിന്റെ ഉമ്മയുടെ ഡ്രൈവറായിരുന്നു ഞാൻ . അന്നിയാൾ വിദേശത്ത് പഠിക്കുകയോ മറ്റോ ആയിരുന്നു. അറബിയുടെ ഉമ്മ ഒരുപാടെന്നെ കഷ്ടപെടുത്തിയിട്ടുണ്ട്. ഡ്രൈവിംഗ് പഠിക്കാൻ വൈകിയതിൽ കുറെ ബുദ്ധിമുട്ടുകൾ അവരിൽ നിന്നും അനുഭവിച്ചു . ഭക്ഷണം തരില്ല , വീട്ടിലെ ജോലിക്കാരുടെ ഇടയിലിട്ട് ചീത്തപറയും , അറബിയിൽ പറഞ്ഞത് മനസ്സിലായില്ലെങ്കിൽ പിടിച്ച് തള്ളും അങ്ങനെ ഒരാണിന്റെ ക്ഷമയെ എത്രത്തോളം പരീക്ഷിക്കാൻ കഴിയുമോ അതിനേക്കാൾ കൂടുതൽ ആ സ്ത്രീയെന്നെ ഉപദ്രവിച്ചു.

എന്നിട്ടും ഞാൻ പിടിച്ചു നിന്നു. ഇടക്ക് ‘ഞാൻ നാട്ടിലേക്ക് വരികയാണ് എനിക്ക്‌ കഴിയില്ലുമ്മാ ഈ ജോലി ചെയ്യാൻ’ എന്ന് എഴുതി കൊടുത്തയച്ച കത്തിന് എന്റെ ഉമ്മ അയച്ച മറുപടിയിൽ ഒരു വരിയുണ്ടായിരുന്നു ” ന്റെ കുട്ടി ജോലി ഇട്ടേച്ചു നാട്ടിലേക്ക് വരരുത് നമ്മുടെ അവസ്ഥ അറിയാമല്ലോ നിനക്ക് . നമുക്കാരും ഇനിയൊരു വിസ തരില്ല… ഞങ്ങള്ക്ക് ആകെയൊരു പ്രതീക്ഷ മോനിലാണ് . ഉമ്മാന്റെ ദുആ എപ്പോഴും ഉണ്ടാവും ക്ഷമിച്ചു നിൽക്കണം. ഇങ്ങനെ പറയുന്നത് ഉമ്മാന്റെയും, ഉപ്പാന്റെയും നിവർത്തികേടുകൊണ്ടാ ” എന്നുള്ള വരികൾ. പിന്നീടെന്ത് വേദന നിറഞ്ഞ അനുഭവങ്ങൾ ഉണ്ടായാലും പെട്ടിയിൽ സൂക്ഷിച്ച് വെച്ച ആ കത്തെടുത്ത് അതിലെ വരികൾ ഞാനിരുന്നു വായിക്കും . അതോടെ ദുഃഖങ്ങൾ ഒഴിഞ്ഞു പോകും . .

Recent Stories

The Author

kadhakal.com

1 Comment

  1. സ്റ്റോറി നന്ന്…ബാക്ക്യൂടി വായ്ക്കട്ടെ…🔥🔥

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com