മീനാക്ഷി കല്യാണം 5 [നരഭോജി] 545

Views : 19504

ഹോസ്റ്റലിനു പിൻവശം…..

 

അവൾക്ക് വേണമെങ്കിൽ സുഖമായി മുൻവശത്തുകൂടി വാച്ച്മാനോട് പറഞ്ഞ് കയറാം. അവൾ അസിസ്റ്റൻ്റ് പ്രൊഫസർ ആണ് അല്ലാതെ, കോളേജ് സ്റ്റുഡൻ്റ് അല്ല. എന്നാലും എൻ്റെ മുതുകത്ത് ചവിട്ടി ആ പാരപ്പറ്റിൽ കയറിയാലേ അവൾക്കൊരു സമാധാനമുള്ളു. ഹൊ, വല്ലാത്തൊരു പെണ്ണ് തന്നെ.

 

ആദ്യത്തെ ചവിട്ടിൽ എൻ്റെ ഭൂമിയും, രണ്ടാമത്തെ ചവിട്ടിൽ പാതാളവും സ്വന്തമാക്കി, മൂന്നാമത്തെ ചവിട്ടിനായി മഹാബലിയെ പോലെ ഞാൻ തല വച്ച് കൊടുത്തു. ഭാഗ്യത്തിന് അതുണ്ടായില്ല അപ്പോഴേക്കും മരംകേറിപ്പെണ്ണ് പാരപ്പറ്റിൽ വലിഞ്ഞ് കയറി കഴിഞ്ഞിരുന്നു. ഒരു തോൾ ഉയർത്താൻ പറ്റാതെ ഞാൻ ലാലേട്ടനെപ്പോലെ അവളെ നോക്കി. എന്നിട്ട് എങ്ങനെയോക്കെയോ വലിഞ്ഞ് കയറി അവൾക്കടുത്തെത്തി. ജനൽപ്പടിയിലേക്ക് കയറാൻ  എന്നെയും കാത്ത് നഖംകടിച്ച് നിൽപ്പാണ്. അവിടെ സ്ഥലം വളരെ കുറവാണ് പുറത്ത് ചവിട്ടി കയറുന്നത് അപകടം ഉണ്ടാക്കും. അതുകൊണ്ട് തന്നെ എന്നത്തേയുംപ്പോലെ എടുത്ത് പൊക്കികയറ്റണം, അതിനാണ്. ഞാൻ നടന്ന് ചെന്ന് അവളുടെ ഒത്ത തുടകളിൽ കൈകൾ അമർത്തി പുണർന്ന് എടുത്ത് പൊക്കി.എൻ്റെ കൈപിടിക്കു മുകളിൽ അവളുടെ നിതംബഗേളങ്ങളുടെ കൊതിപ്പിക്കുന്ന കയറ്റം തുടങ്ങുന്നുണ്ട്. ഞാൻ  വളരെ കഷ്ടപ്പെട്ട് മനസ്സാന്നിദ്ധ്യത്തോടെ നിന്നു. അവൾ ജനൽപടികളിൽ ശക്തമായി പിടിമുറുക്കാൻ നോക്കുന്നുണ്ടു. അവളുടെ ആ പരാക്രമത്തിൽ ആഡംബരം തൊട്ട് തീണ്ടിയിട്ടില്ലാത്ത ഇളംവയലറ്റു കോട്ടൻസാരി അൽപ്പം ഉലഞ്ഞ് നീങ്ങി, നിറഞ്ഞ് നിൽക്കുന്ന ചന്ദ്രികയിൽ എനിക്കു മുന്നിൽ അവളുടെ ഒതുങ്ങിയ ഉദരം അനാവൃതമായി. അതിലെ അളവൊത്ത കയറ്റിറക്കങ്ങളും, അരുമയായ പെക്കിൾചുഴിയും, ബ്രഹ്മനെ പോലും പുളകം കൊള്ളിക്കാൻ പോന്നതായിരുന്നു. 

 

അതിനു കീഴെ മദ്ധ്യത്തിൽ ഞൊറിഞ്ഞെടുത്തു കുത്തിയ മടിക്കുത്തിലോരത്ത്, നിലാവിൽ സ്വർണ്ണവർണ്ണത്തിലെന്തോ തിളങ്ങി. അത് ശരീരത്തോടേറെ ചേർന്ന് സാരിയുടെ അരികുകളിൽ കയറിയിറങ്ങി ആഴങ്ങളിൽ മുങ്ങിക്കിടക്കുന്നു. പൂർണ്ണ രൂപം കണ്ടില്ലെങ്കിലും എനിക്കു സംശയമില്ലാതെ പറയാൻ കഴിയും.

 

‘അരഞ്ഞാണം, മീനാക്ഷിയുടെ പൊന്നരഞ്ഞാണം’ 

 

എൻ്റെ തലക്കകത്ത് കൊള്ളിയാൻ മിന്നി, ഇത് ഇത്രയടുത്ത് കാണാൻ കഴിഞ്ഞ എൻ്റെ അഭിനിവേശം പറഞ്ഞറിയിക്കാൻ കഴിയാത്തതായിരുന്നു. ലോഭത്തിൽ മുങ്ങിയ ആശയെ ആനപിടിച്ചാൽ പോലും കിട്ടില്ലല്ലോ.  സർപ്പിളത്തിലകപ്പെട്ട പോലെ മനസ്സ് ചുഴലി ചുഴലി ആ അരഞ്ഞാണത്തിൻ്റെ ഗുരുത്വാഗർഷണ ബലത്തിൽ മുഴുകിയതിലേക്ക് പതിച്ച് കൊണ്ടിരുന്നു. അവളുടെ ഗന്ധം, കാറ്റിൽ കരിന്നെച്ചി പൂത്തുലയുന്ന ഗന്ധം.

 

“എന്താ മാഷെ അവിടെ പരിപാടി” ( ഞാൻ മുകളിലേക്ക് നോക്കി, അവളുടെ മുഖത്ത് കുസൃതിയാണ് )  

 

ഞാനൊന്ന് ഇളിച്ചു

 

“ ഇതിപ്പൊ ആദ്യം അല്ലല്ലോ, എന്തേ എൻ്റെ വയറിനോടൊരു കൊതി. വഷളൻ തന്നെ.” 

 

അവൾ എൻ്റെ കയ്യിൽ ഒന്നുകൂടി അമർന്നിരുന്ന്, എയറിൽ തന്നെ നിന്ന് കൈ രണ്ടും കെട്ടി, ഒരു ടീച്ചറുടെ ഗൗരവത്തോടെ, കുസൃതിയിൽ കലർന്ന ദേഷ്യത്തോടെ എന്നെ നോക്കി ഒരു പുരികമുനയുയർത്തി. ഇരിക്കുന്നതെന്നാലും കൊച്ചുകുഞ്ഞിനെപ്പോലെ എൻ്റെ കയ്യിലാണ്. പെട്ടന്നൊരു കാറ്റുവീശിയപ്പോൾ അവൾ പേടിച്ച് രണ്ടു കൈകളും എൻ്റെ തോളുകളിലമർത്തി, എന്നിട്ടും  ഞാൻ പറയാൻ പോകുന്ന ഉത്തരം പ്രതീക്ഷിച്ച് മിഴികളെന്നിൽ തന്നെ ഊന്നിനിൽപുണ്ട്.

 

“ഞാൻ ഈ കണ്ട തല്ലും, ഇടിയുമൊക്കെ കൊണ്ട്, എൻ്റെയീ കഷ്ടപ്പാടിനിടയിലും കെട്ടിയതല്ലെ നിന്നെ.” 

 

“അതിന്”

 

“അപ്പൊ ഇനീം കഷ്ടപ്പാട് വരുമ്പൊ എനിക്കിത് പണയം വക്കാൻ തരോ….”

 

“യെന്ത് യെൻ്റ വയറോ” ( അവളെരു കെറുവോടെ ചോദിച്ചു )

 

“യേയ്, ദതല്ല, ദിത്” 

 

ഞാൻ അവളുടെ സാരിക്ക് പുറത്ത് മേനിയോട് പറ്റിക്കിടന്നിരുന്ന അരഞ്ഞാണ തൊങ്ങലിൽ കടിച്ച് അത് മുഴുവനായും ആ കോട്ടൻ സാരിക്ക് പുറത്തിട്ടു. അത്ര കൊതി തോന്നിയതോണ്ട് ചെയ്തതാണ്. പേരിനൊരു അരഞ്ഞാണമാണെങ്കിലും അവളുടെ അരയഴകാണ് അതിൻ്റെ മാറ്റ്. സ്വർണ്ണനൂലുപോലുള്ള അത്, അവളുടെ പൊന്നുടലിൽ ചേർന്നിരുന്നാൽ കണ്ടുപടിക്കാൻ പോലും പ്രയാസമാവും. 

 

അവളുടെ നേർത്ത മേനിയിലെൻ്റെ ചുണ്ടുരഞ്ഞ് പോയി. പെട്ടന്നുണ്ടായ ഇന്ദ്രിയബോധത്തിൽ, അനുഭൂതിയിൽ അവൾ നടുങ്ങി കൈകൾ എൻ്റെ ഇടത് തോളിലും വലത്ത് നെഞ്ചിലും കുത്തി പുളഞ്ഞുയർന്നു. 

 

ഇതുവരെ ഉലകിതിലാർക്കും ദർശനഭാഗ്യം സിദ്ധിക്കാത്ത മീനാക്ഷിയുടെ പൊന്നരഞ്ഞാണം ഞാൻ കൺനിറയെ കണ്ടു. അതിനവളുടെ രുചിയായിരുന്നു. കാലിൻ നഖമുനത്തൊട്ട്, വൈശിഷ്ട്യമായ നിമ്നോന്നതികളോടെ വളഞ്ഞ് പുളഞ്ഞൊഴുകി ലാളിത്യത്തിൻ്റെയും, സൗകുമാര്യത്തിൻ്റെയും, ഉത്തുംഗശൃംഗമായ സിരസ്സിലെത്തി നിൽക്കുന്ന അവളുടെ സർപ്പസൗന്ദര്യം, ഉലഞ്ഞ് മുടിയാട്ടമാടി എന്നെ നോക്കി സംഭ്രമപ്പെട്ട് തെല്ലൊരു പിണക്കത്തോടെ പറഞ്ഞു.

 

“ശ്ശൊ… ഒരു നാണോം നാളികേരോം ഇല്ലാത്ത മനുഷ്യൻ, തനി വഷളൻ, എന്നെ അങ്ങോട്ട് കയറ്റി വിട്, ഇല്ലെങ്കി ഞാൻ ഉണ്ണിയേട്ടനെ തള്ളി താഴെയിടും. അപ്പൊ ആവി ശരിക്കും ആവിയാവും.

 

ആ പറഞ്ഞതിലെ ലോജിക്ക് എനിക്ക് ശരിക്ക് കിട്ടിയില്ല. എന്നെ തള്ളി താഴെയിട്ടാ അവളും കൂടെ പോരൂല്ലെ. വല്ലാണ്ട് ചിന്തിക്കാൻ നിന്നില്ല. അവളത്രക്കങ്ങട് ചിന്തിച്ചിട്ടില്ലെങ്കിൽ, പിന്നെ ചിന്തിക്കണ്ടി വരില്ല. ഞാനവളെ ഉന്തിതള്ളി കയറ്റിവിട്ട്, പോകാൻ തിരികെ നടന്നു. അപ്പൊ പിന്നീന്ന് വിളിച്ചു.

 

“ ഉണ്ണിയേട്ടോയ് …..” ( ഞാൻ തിരിഞ്ഞ് നോക്കി, ജനൽപ്പടിയിൽ കൈകുത്തി ഇളിച്ച് നിൽപ്പുണ്ട്, എന്തോ കാര്യസാധ്യത്തിനാണ്. )

 

“ എന്തോയ് ”

 

“നിക്ക് ഒരു കഥ പറഞ്ഞ് തെരോ….?” ( അവൾ കൊച്ചുകുഞ്ഞെന്ന പോലെ ചിണുങ്ങി)

 

ഞാൻ ഇവക്കെന്താ പ്രാന്തായോ എന്ന് നിരീച്ച് ശ്രദ്ധിച്ച് നോക്കി.

 

“ സൂക്ഷിക്ക് നോക്കണ്ട ഉണ്ണിയേട്ട, ഞാൻ ഉണ്ണിയേട്ടനെ കെട്ടിയേൻ്റെ മഹ്റായി കൂട്ടിയാ മതി.”

 

“ മഹ്റോ !!! സ്ത്രീധനം ആയിട്ട് നിൻ്റെ അച്ഛനും ചേട്ടൻമാരും, എനിക്ക് തന്നത് നല്ല പൂവൻപഴം പോലത്ത ഇടിയാണ്. അതെന്ന അങ്ങട് തന്നാ മതിയോ.”

 

അവള് നിർത്താതെ ചിരിക്കുന്നുണ്ട്, ഞാൻ ജനലിൽ പിടിച്ച് ഉള്ളിലേക്ക് കയറി തുടങ്ങി.

 

ഒറക്കത്തീന്ന് എണീക്കാൻ പോയ എന്നെ ഇടിച്ച് കുരുകളഞ്ഞതും പോര. ആ ഇടി വാങ്ങിയതിന് ഞാൻ പെറ്റിയും അടക്കണോ. 

 

“ചെലപ്പൊ അടക്കണ്ടി വരും, വെറുതെ അല്ലല്ലോ മിസ്റ്റർ നല്ല പൂവൻപഴം പോലത്തെ പ്രാണപ്രേയസിയെ അങ്ങ്ട് കിട്ടിയില്ലെ.”

 

“ഹൊ, ഇതിലും ഭേദം ബഷീറിൻ്റെ പൂവൻപഴത്തിലെ ഭാര്യയായിരുന്നു.”

 

“അതോതാ ആ പെണ്ണുമ്പിള്ള, എന്നാ ആദ്യം ആ കഥ പറയ്.”

 

അവിടന്ന് തുടങ്ങിയ കഥയാണ്, പറഞ്ഞ് പറഞ്ഞ് നാക്കുളുക്കി തുടങ്ങി. ഞാൻ അത് കാര്യമാക്കിയില്ല. അവൾക്ക് വാശി പിടിക്കാനും ഞാൻ അല്ലെ ഉള്ളൂ. കഥ പറഞ്ഞ് കൊടുക്കാൻ എനിക്കു അവളും. ഇടത്കൈ തലയിൽ ചാരി അവള്  അനന്തശയനത്തിലാണ്. ഒരാൾക്ക് കിടക്കാനുള്ള സ്ഥലമേ കഷ്ടി ആ കട്ടിലിനുള്ളു അതിലെന്നെ നിർബന്ധിച്ചവൾ കിടത്തിയിട്ടുണ്ട്. തിങ്ങിഞ്ഞെരുങ്ങി അവളുടെ മാറിൻ ചൂടേറ്റ് ഞാൻ അതിൽ ബദ്ധപ്പെട്ടു കിടന്നു. 

 

കഥകളുടെ രസചരടുപ്പൊട്ടാതെ മുന്നേറിയപ്പോൾ അവളെൻ്റെ നെഞ്ചിലേക്ക് ചാഞ്ഞ്കിടന്നു വട്ടം കെട്ടിപ്പിടിച്ചു. ഒരു കൊച്ച് കുഞ്ഞ്, അച്ഛൻ്റെ  നെഞ്ചിൽ തലചായ്ച്ചു കഥകേട്ട് ഉറങ്ങും പോലെ. ബാല്യകാല സ്മൃതിപഥങ്ങളിലെങ്ങും അവൾക്ക് അനുഭവിക്കാൻ കഴിയാതെ പോയ ഒരു അച്ഛൻ്റെ സ്നേഹം ആസ്വദിച്ച് അവളെൻ്റെ നെഞ്ചിൻ്റെ ചൂടിൽ ആലസ്യത്തിൽ കിടന്നു. ഇത്തരം പരമരഹസ്യമായ ഒരുകുന്ന് ബാലിശസ്വപ്നങ്ങളുടെ കൂട്ടമാണ് മീനാക്ഷി എന്നെനിക്ക് തോന്നിപോയി. ഈ നാട്യങ്ങളുടെ അരങ്ങഴിഞ്ഞ് വീണാൽ അവളൊരു വെറും എട്ട് വയസ്സ്കാരി പൊട്ടി കുട്ടിയാണ്. 

 

അവളുടെ മുടിയിഴകളിൽ തലോടി ഞാൻ കഥ പറഞ്ഞു കൊണ്ടിരുന്നു, പെരുംനാഗത്തെ നാഭിയിലൊളിപ്പിച്ച രാജക്കുമാരിയുടെ കഥ, പയറുചെടിയിൽ കയറി സ്വർഗ്ഗത്തിൽ പോയ ബാലൻ്റെ കഥ, ആലിബാബയുടെയും വെന്ത് മരിച്ച നാൽപ്പത്തൊന്ന് കള്ളൻമാരുടേയും കഥ, കുറുക്കൻ കാട്ടിലെ രാജാവായ കഥ, സുമോറോ ദ്വീപിലെ കടൽകിഴവൻ്റെ കഥ, പല്ലവൻകാട്ടിലെ കുടവയറൻ ഭൂതത്താൻ്റെ കഥ, രാത്രികളിൽ മാനം നിറയെ നക്ഷത്രങ്ങൾ പൂത്തുലഞ്ഞ കഥ, ഞാൻ നിറുത്താതെ പറഞ്ഞു കൊണ്ടിരുന്നു. അവളത് കേട്ട് കിടന്നു. നെഞ്ചിൽ കണ്ണീരിൻ്റെ ചൂടെനിക്ക് അറിയാൻ കഴിയുന്നുണ്ടായിരുന്നു. അവൾക്കിനിയും എന്തൊക്കെയോ സങ്കടങ്ങൾ മനസ്സിലുണ്ട്. അവയൊക്കെ എന്നോട് അവൾക്ക് പറയാൻ കഴിയുന്ന അത്രയും ഞാൻ അവളെ സ്നേഹിക്കുന്ന കാലം വരും. ഞാൻ അവളെ നെഞ്ചിൽ ചേർത്ത് പിടിച്ച് നെറുകിൽ തലോടി മൂർദ്ധാവിൽ മുത്തമിട്ടു.

 

അപ്പോൾ ഫോണിലൊരു  നോട്ടിഫിക്കേഷൻ വന്നു. ടോണിയുടെ മെസ്സേജ് ആണ്. ഒരു യൂട്യൂബ് ലിങ്ക് ആണ്. എന്താണാവോ, ഈ രാത്രി അവൻ ഇത്ര കാര്യമായി അയക്കാൻ മാത്രം. ഞാൻ അതിൽ ക്ലിക്ക് ചെയ്യ്തു. അതൊരു വാർത്ത ലിങ്ക് ആയിരുന്നു. അപ്രതീക്ഷിതമായ ആ വാർത്ത കേട്ട് ഞാനും, നെഞ്ചിൽ തലവച്ചിരുന്ന മീനാക്ഷിയും ഒരുപോലെ ഞെട്ടി.

 

“പ്രശസ്ത മുൻകാല സൂപ്പർസ്റ്റാർ, ത്യാഗരാജൻ അന്തരിച്ചു. ഹൃദയാഘാതം ആണ് മരണകാരണം. വൈകീട്ട് ഏഴരയോടെ ചൈന്നൈയിലെ അദ്ദേഹത്തിൻ്റെ വസതിയിൽ വച്ച്, ശാരീരിക അസ്വാസ്‌ഥ്യം അനുഭവപ്പെട്ടതിനെ തുടന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിക്കുന്നതിനു മുൻപ് തന്നെ ……” 

 

ഞാൻ ആ വീഡിയോ ക്ലോസ് ചെയ്തു. അതിൽ കാണിച്ചതെല്ലാം എൻ്റെ ഇൻ്റവ്യൂവിലെ ഫൂട്ടേജ്‌കളും, പഴയ അദ്ദേഹത്തിൻ്റെ നിത്യഹരിത സിനിമ നിമിഷങ്ങളുമായിരുന്നു. എനിക്കൊപ്പം മനസ്സറിഞ്ഞ് ചിരിച്ച് അനുഭവങ്ങൾ പങ്ക് വയ്ക്കുന്ന ത്യാഗരാജൻ സാർ. ഞാൻ നിശബ്ദമായി കിടന്നു. മീനാക്ഷി നിറുത്താതെ തേങ്ങുന്നുണ്ടായിരുന്നു. അവൾ അവ്യക്തമായി എന്തൊക്കെയോ, എണ്ണിപെറുക്കി കൊണ്ട് കരഞ്ഞ് കൊണ്ടേയിരുന്നു.

 

“ഞാനാ…. ഞാനാ എല്ലാത്തിനും കാരണം, ഞാ ഇൻ്റർവ്യൂന് വന്ന കാരണാ. ഞാ ..ഞാനാ… ഞാൻ ഒരു ദുർഭാഗ്യാ..… എവിടെ ചെന്നാലും അവിടെ ദോഷംമാത്രേ ഇണ്ടാവൂ. ജനിച്ചന്ന് മുതല് തുടങ്ങിയ ദുരിതാ. ഞാ കാരാണാ, എല്ലാം ഞാ കാരണാ, ആദ്യം സരു, ഇപ്പൊ സാറ്….. ഞാ….. ഞാ മരിച്ചാ മതിയാർന്നു….” (അതെല്ലാം എനിക്കു സഹിക്കാൻ കഴിയുന്നതിൽ അപ്പുറമായിരുന്നു, പെട്ടന്നു വന്ന അടക്കാനാവാത്ത സങ്കടത്തിൽ ഞാൻ അവളുടെ വായപൊത്തി)

 

“ അങ്ങനെ പറയല്ലെ മോളെ, നീ എങ്ങനെയാ ദുർഭാഗ്യം ആവാ… ഇന്നത്തെ ദിവസം അദ്ദേഹം എത്ര സന്തോഷിച്ചൂന്ന് നീയും കണ്ടതല്ലെ. നീ ഇല്ലെങ്കിൽ അതു നടക്കാരുന്നോ. മരണം മനുഷ്യന് നിയന്ത്രിക്കാൻ പറ്റണതല്ലല്ലോ. പക്ഷെ ജീവിതം അത് നമ്മുക്ക്  മാറ്റാൻ കഴിഞ്ഞില്ലെ. ഒരായുസ്സിനുള്ള സന്തോഷം അദ്ദേഹം ഇന്ന് അനുഭവിച്ചിട്ടുണ്ട്, അവസാനം അദ്ദേഹം പറഞ്ഞത് മോളും കേട്ടതല്ലെ. അതല്ലെ ഏറ്റവും വലിയ മോക്ഷം. അത് എല്ലാവർക്കും സാധിക്കില്ലല്ലോ. അദ്ദേഹത്തിന് അത് സാധിച്ചു. ഞാനും മോളുമൊക്കെ അതിനൊരു നിമിത്തമായി അങ്ങനെ കണ്ടാമതി. അതിന് മോളെന്തിനാ  വിഷമിക്കണത്”  

 

(ഞാൻ അവളെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു, മൂർദ്ധാവിൽ തലോടി)

 

“മോളല്ല, എല്ലാം ഞാനാണെങ്കിൽ കൂടിയും അത് മോളല്ല, കാരണം മോള് ദുർഭാഗ്യം അല്ല, സ്നേഹം ആണ്, കറയില്ലാത്ത സ്നേഹം. നീ ഇല്ലെങ്കിൽ ഞങ്ങൾക്കൊക്കെ ആരാണ് ഉള്ളത് ഭാഗ്യമായിട്ട്.”

 

അതവളുടെ കരച്ചിലിൻ്റെ ആക്കം കൂട്ടിയതേയുള്ളു, അവൾ നിറുത്താതെ കരഞ്ഞു കൊണ്ടിരുന്നു. അവളുടെ ചുടുകണ്ണുനീർ എൻ്റെ  നെഞ്ചിനകത്തും പുറത്തും ഒരു പോലെ പടർന്നിറങ്ങി. ഞാൻ അവളുടെ നേർത്ത കവിളിണകളിൽ തഴുകി കൊണ്ടിരുന്നു. എത്ര നേരം കഴിഞ്ഞു എന്നറിയില്ല, അവളുടെ ശ്വാസതാളം ഏറിവന്നു, ശരീരത്തിന് ഭാരം കൂടി. അവളൊരു വാടിതളർന്ന തമരയല്ലി പോലെ എൻ്റെ നെഞ്ചിൽ ചായ്ഞ്ഞുറങ്ങി. 

പതിയെ വളരെ ശ്രദ്ധയോടെ നെഞ്ചിൽ നിന്നവളെ തലയിണയിലേക്കു പകർന്ന് കിടത്തി, ഞാൻ അവിടെ നിന്നും ഇറങ്ങി നടന്നു. 

 

തിരിച്ച് പോരുമ്പോൾ ഞാൻ ചിന്തിച്ചത് ജീവിതത്തെ കുറിച്ചായിരുന്നു. പ്രവചനാതീതമായ അതിനു മുൻപിൽ നമ്മളെല്ലാം എത്ര നിസ്സാരജീവികളാണ്. ഇങ്ങനെയെല്ലാം സംഭവിക്കുമെന്ന് അറിയുമായിരുന്നെങ്കിൽ നാം ഇതിലും  ആത്മാർത്ഥമായി പരസ്പരം സ്നേഹിക്കില്ലെ, ദേഷ്യങ്ങളെല്ലാം മറന്നുകളയില്ലെ, നാണക്കേടുകൾ കണക്കിലെടുക്കാതെ കെട്ടിപുണർന്നൊന്നു കരയില്ലെ, എല്ലാം മറന്ന് പങ്ക്ചേർന്ന് ചിരിക്കില്ലെ, അതല്ലെ നമുക്ക് ജീവനോടെയിരിക്കുമ്പോൾ ചെയ്യാൻ കഴിയാതെ പോകുന്നത്. 

 

ഉലകനിയതിയുടെ ഈ പെർമ്യൂട്ടേഷൻസ് ഏൻഡ് കോമ്പിനേഷൻസിൽ നമ്മളെല്ലാം ഭാഗ്യബിന്ധുക്കൾ മാത്രമാണ്, ഒന്നിടവിട്ട് വരാനിരിക്കുന്ന മരണത്തെ കാത്തിരിക്കുന്നവർ.

 

*************** 

Recent Stories

The Author

നരഭോജി

19 Comments

  1. Climax. ഇല്ലേ bro.

    1. ഈ മാസം വരും

  2. വളരെ വയത്യസ്തമായ എഴുത്താണ് നിങ്ങളുടെ എനിക്ക് വളരെ ഇഷ്ടടമാണ്.. കഥ എങ്ങനെ അവസാനിച്ചാലും ഒരു പ്രശ്നവമില്ല പക്ഷേ ഇൗ എഴുത്ത് താൻ നിർത്തരുത്… ഇത് ഇങ്ങിനെ വായിച്ചിരിക്കാൻ തന്നെ എന്ത് രസമാണ്..
    Please be continued…😍😍

    1. നരഭോജി

  3. മനുഷ്യനെ വൈകാരികമായി കൊല്ലാക്കൊല ചെയ്യുന്ന സാഡിസ്റ് ദുഷ്ട .. നിങ്ങൾ ശെരിക്കും ഒരു നരഭോജി തന്നെയാണ് … ഗന്ധങ്ങളും രുചികളും മനസ്സ് കൊണ്ടറിയുന്ന ബന്ധങ്ങളെ കൊതിക്കുന്ന ഒരു പാവം നരഭോജി .. സുഖങ്ങൾ ഒക്കെയും സുഖങ്ങൾ ആണോ എന്നും ദുഃഖങ്ങൾ ഒക്കെ ദുഃഖങ്ങൾ ആണോ എന്നുമൊക്കെ ഇടയ്ക്കിടെ സ്വയം ചോദിക്കുമ്പോ കൊതിച്ചു പോകുന്ന ഒരു ജീവിതമാണിത് പോലെ .. സ്നേഹിക്കുന്ന കൂട്ടുക്കാർ.. മോഹിക്കുന്ന പെണ്ണ് .. അതിനിടയിൽ എവിടെയോ കരു പിടിപ്പിക്കുന്ന ജീവിതവും ഒത്തിരി കൊച്ചു സ്വപ്നങ്ങളും .. ഓട്ടത്തിൽ ഇരുന്നോർക്കൻ സമയം കിട്ടാത്തത് ഭാഗ്യം എന്നോർമിക്കുകയാണ് .. കഴിഞ്ഞ വട്ടം പറഞ്ഞ പോലെ ഒരു ദുരന്ത പര്യാവശ്യയി ആയി പോകരുത് കഥ എന്ന് അത്യഗ്രഹം തന്നെ ഉണ്ട് .. കഥയിൽ എങ്കിലും അവര് ജീവിക്കെട്ടെടോ .. ഇഷ്ടങ്ങൾക്കൊത്തു .. ഒരു പുതുമഴ പെയ്ത മണ്ണിന്റെ സുഗന്ധത്തോടെ ….. ഓരോ നിമിഷവും ആഘോഷിച് ..

    1. നരഭോജി

  4. 🦋 നിതീഷേട്ടൻ 🦋

    Njn speechless aan, curiosity de ange തലക്കൽ ആയിരുന്നു njn. Kanda svopnam pole minakshikk വല്ലോം സംഭവിച്ച തന്നെ കൊല്ലും njnn 🤨🤨🤨. അവിടം വായിച്ച് തീർന്നപ്പൾ nikk കരച്ചിൽ വന്നിട്ട് 😭😭😭.

    Pinne aavI ജീവിതത്തിലേക്ക് വന്നിട്ടും aval മരണ agrahikkunnnekil അവണ് പറഞ്ഞത് പോലെ അവളുടെ ഇഷ്ട്ടം തന്നെ നടക്കട്ടെ 😔.

    Bro ningade എഴുത് മനോഹരം aanu, മനസ്സിനെ തീവ്രമായി sparsikkunna ഒന്നു് 😘😘😘😘. Hattsoff u mhn 😍😍😍

    1. നരഭോജി

  5. നിധീഷ്

    ♥️♥️♥️♥️♥️♥️

  6. Ethpolathe unexpected marriage love story suggest cheyamo

  7. Super bro❣️

  8. Super

  9. Avidem vaayichu ividem vaayichu 😌❤️

  10. Bro thee minnal appettan?

    1. നരഭോജി

      വരും , ഇത് തീരട്ടെ.

  11. ഇരിഞ്ഞാലക്കുടക്കാരൻ

    അവിടേം വായിച്ചു ഇവിടേം വായിച്ചു 👌👌👌👍👍👍👍

    1. 𝖒𝖆𝖓𝖆𝖛𝖆𝖑𝖆𝖓🗡️

      ❤️❤️

  12. Fav❤️

    1. രണ്ടിടത്തും വായിച്ചു ❤️❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com