ശിവേട്ടൻ ( ജ്വാല ) 1580

ശിവേട്ടൻ

Sivettan| Author : Jwala

http://imgur.com/gallery/oDUBTep

 

ജ്ഞാനത്തിന്റെ അഥവാ വിദ്യയുടെ ഏറ്റവും പുരാതനമായ നഗരങ്ങളില്‍ ഒന്നാണ് കാശി .
നഗരത്തില്‍ പ്രവേശിക്കുന്നതോടുകൂടിതന്നെ മോക്ഷപ്രാപ്തി കൈവരുമെന്ന്‍ ജനം വിശ്വസിച്ചിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു.
ആത്മസാക്ഷാത്ക്കാരത്തിനായി പ്രബുദ്ധരായ ജ്ഞാനികള്‍ തമ്പടിച്ചിരുന്ന സ്ഥലമായിരുന്നു ഇത് ,

എന്റെ യാത്രയും കാശിയിൽ അവസാനിച്ചു, ഇനി എങ്ങോട്ടും ഇല്ല, ഗംഗയുടെ ഓരങ്ങളിൽ എനിക്ക് എരിഞ്ഞമരണം,

ഗംഗയില്‍ നിന്നടിച്ച തണുത്ത കാറ്റേറ്റ് ഞാനുണർന്നു ,
കാശിയുടെ വിഭൂതി എന്ന്‍ ഓമനപേരില്‍ അറിയപ്പെടുന്ന ഭാംഗിന്റെ ലഹരി ഇനിയും വിട്ടുമാറിയിട്ടില്ല.

എന്തിനെന്നറിയാത്ത പ്രയാണം.ചിന്തിക്കാനുള്ള ശേഷി നഷ്ടമായിരിക്കുന്നു,ആസന്നമായത് സംഭവിക്കുന്നു എന്ന്‍ മാത്രം.

ഗംഗയുടെ ഓരങ്ങളിലൂടെ ഞാന്‍ മെല്ലെ നടന്നു
മരണത്തിന്റെ ദീപക്കാഴ്ചയാണ് ഗംഗാതീരത്ത്, ചിതകള്‍ ,
ചിതകള്‍ ചിലത് കത്തിത്തീര്‍ന്ന് ചാമ്പലായിരിക്കുന്നു.
മറ്റു ചിലവ ആളിക്കത്തുന്നു; ഇനിയും ചിലതിനു ബന്ധുക്കള്‍ തീ കൊളുത്തുന്നു….

ഊഴം കാത്ത് കിടക്കുകയാണ് മറ്റു ചില ശവങ്ങള്‍…
വന്നെത്തുന്ന ശവങ്ങൾ എല്ലാം ഗംഗയില്‍ കുളിപ്പിച്ച് നെയ്പൂശി തിളങ്ങുന്ന മഞ്ഞ വസ്ത്രം പുതപ്പിച്ച് ‘രാം നാമ് സത്യ ഹെ’ എന്ന മന്ത്രത്തിന്റെ അകമ്പടിയോടെ തീരത്തെ ചിതയിലേക്ക്.

കുറെ നാളായി കാണുന്ന
കാര്യമായതിനാല്‍ ജിജ്ഞാസ ഒന്നിലും തോന്നിയില്ല.
അമ്പലമണികള്‍ ഗംഗയിലെ കാറ്റേറ്റ് സദാ മുഴങ്ങുന്നു കാശിയുടെ സ്ഥായിയായ
ഈശ്വരഭാവം.