മാർജ്ജാരം 12

Views : 910

അടുക്കളയിലേക്ക് നടന്നു ചെന്നു.

” കിടന്നു വിളിക്കണ്ട. നാനിക്കുള്ള ഭക്ഷണം എടുത്ത് വച്ചിട്ട് തീറ്റി തരാം” പല്ലവി അല്പം കെറുവിപ്പോടെ പറഞ്ഞു.

ഉച്ചഭക്ഷണവും, പുതിയ മാഗസീനും, പത്രവും ഏതാനും കത്തുകളുമൊക്കെ മേശപ്പുറത്ത് നിരത്തി വച്ചതിന് ശേഷം, പല്ലവി അലമാരയിൽ നിന്ന് കുറച്ച് ക്യാറ്റ്ഫുഡും പാലുമെടുത്ത് താഴേക്ക് വച്ചുകൊടുത്തു.

ഭക്ഷണം കഴിക്കുന്ന നേരത്താണ് നീത്താ കത്തുകളും മാഗസിനുകളുമൊക്കെ വായിച്ചിരുന്നത്. ഈയിടെയായി അതിലും വലിയ താല്പര്യമുണ്ടായിരുന്നില്ല. ഏതെങ്കിലും മാഗസിൻ മറിച്ചുനോക്കി ” നാനിയെപ്പറ്റി ഇതാ എഴുതിയിരിക്കുന്നു” എന്നോ മറ്റോ പല്ലവി പറയുകയാണെങ്കിൽ മാത്രം പേരിന് അതൊന്ന് വായിച്ചുനോക്കും. തന്നെപ്പറ്റി പുകഴ്ത്തിയാണ് എഴുതിയിരിക്കുന്നതെങ്കിൽ വിരസതയോടെ മാഗസിൻ മടക്കിക്കൊണ്ട് അവർ പറയും:

“ഇതൊക്കെ എടുത്തങ്ങ് അലമാരിയിൽ വച്ചേക്ക്”

കുറേക്കാലം മുമ്പുതന്നെ പ്രശംസകളെല്ലാം അവർ മടുത്തുപോയിരുന്നു.

അമ്മയ്ക്ക് പത്മശ്രീ കിട്ടിയതറിയിക്കാൻ മക്കൾ സന്തോഷത്തോടെ വിളിച്ചപ്പോൾ അവാർഡൊക്കെ കൊണ്ടുപോയി കടലിൽ കളയ്, എനിക്ക് തീരെ താല്പര്യമില്ലാ, ഞാൻ പോവില്ലാ ഇതിനൊന്നും എന്നൊക്കെയായിരുന്നു അവരുടെ മറുപടി.

” അമ്മ വാശി കളയുന്നുണ്ടൊ.. അർഹിക്കപ്പെട്ട അവാർഡ് തിരസ്കരിക്കേ? അമ്മയ്ക്ക് വേണ്ടങ്കിലും ഞങ്ങൾക്ക് വേണം” ഇളയമകൾ ദേഷ്യത്തോടെ പറഞ്ഞു. വളരെ നിർബന്ധിച്ചിട്ടാണ് മക്കൾക്ക് അമ്മയെകൊണ്ട് ചടങ്ങിൽ പങ്കെടുപ്പിക്കാൻ കഴിഞ്ഞത്.

കുറേ വർഷങ്ങളായി ഇന്റ്റർവ്യൂകളും അനുവദിച്ചിരുന്നില്ല അവർ. എൻഡിടിവിയിൽ നിന്ന് ഒരിക്കലൊരു മാധ്യമ പ്രവർത്തക അഭിമുഖത്തിനായി സമയം ചോദിച്ചപ്പോൾ അവർ പറഞ്ഞു:

” പറയേണ്ടതെല്ലാം പറഞ്ഞുകഴിഞ്ഞില്ലേ? എഴുതിയും കഴിഞ്ഞു. ഇനിയൊന്ന് സ്വസ്ഥയാകട്ടെ”

കുറച്ചു നേരത്തെ നിശബ്ദതയ്ക്കുശേഷം ഒരു നെടുവീർപ്പോടുകൂടി അവർ കൂട്ടിച്ചേർത്തു:

” ഒന്നും പറയേണ്ടിയിരുന്നില്ലാ ന്ന് തോന്ന്ണു”

ഭക്ഷണത്തിനുശേഷം പൂച്ച നാവ് നീട്ടി തുടച്ചുകൊണ്ട് ഹാളി ലേക്ക് വന്ന് നീത്തായുടെ മുഖത്തേക്ക് നോക്കി നിന്നു.

” അസത്തേ! നീ ഇങ്ങനെ നോക്കുന്നതെന്തിന്? ഒന്നും കൊടുത്തില്ലേ ഇതിന് പല്ലവീ?”

“ഉവ്വല്ലോ”

പൂച്ച നോക്കുന്നതിനും എന്റെ മേക്കത്തിട്ട് കയറിക്കോ എന്ന് പല്ലവി പിറുപിറുത്തു.

പൂച്ച പതുക്കെ നടന്ന് ജനാലയ്ക്കരികിലെത്തി മുകളിലോട്ട് ചാടിക്കയറി പുറത്തേക്ക് നോക്കിയിരുന്നു. അതിരുകളില്ലാതെ നിവർന്നു കിടക്കുന്ന ചോളപ്പാടങ്ങൾ. ദൂരെയാകാശത്ത് വട്ടമിട്ട് പറക്കുന്ന ഏതാനും പരുന്തുകൾ. എന്തൊക്കെയോ ചിന്തകളിൽ മുഴുകിയെന്നവണ്ണം അതങ്ങനെ നോക്കിയിരിക്കുന്ന കാഴ്ച നീത്തായ്ക്ക് അലോസരമുണ്ടാക്കി.

Recent Stories

The Author

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com