സാമന്തപഞ്ചകം 11

“താൻ ചെയ്യ്ത തെറ്റിന് ദേവി നൽകിയ ശിക്ഷ”..
“എല്ലാ തെറ്റും ഞാൻ ഏറ്റു പറയാം മാതാ.. ഈ അസ്സഹനീയമായ വേദനയിൽ നിന്നും എന്നെ മോചിപ്പിച്ച് എന്റെ ജീവനെടുക്കു ദേവി”….
പേടിച്ചു പരിഭ്രാന്തരായ ഗ്രാമവാസികൾ പുരൂരവസിന്റെ അടുത്തേക്ക് നടന്നടുത്തു..
പുരൂരവസിന്റെ നാവിൽ നിന്നും എല്ലാ സത്യങ്ങളും മനസിലാക്കിയ
സൂക്താങ്കാർ പുരൂരവസിനോടായി പറഞ്ഞു..
“ഇന്നലെകളിൽ ആരോ ചെയ്യ്ത തെറ്റിനെ നിങ്ങൾ പുരോഹിത വർഗ്ഗം ഇന്നതിനെ ശരിയാക്കി മാറ്റുന്നു…..
നാളെ വിശ്വാസവും ആചാരവുമായി മാറ്റിയെടുത്ത് മനുഷ്യകുലത്തിന്റെ മുന്നിൽ നടപ്പിൽ വരുത്തുന്ന നാടുവാഴികളും പുരോഹിതന്മാരുമാണ് നാടുകളുടെ ശാപം”….
“അതിന്റെ ശിക്ഷയാണ് പുരൂരവസ്‌ നിങ്ങൾ ഇപ്പോൾ അനുഭവിക്കുന്നത് “………
താൻ പണിതുയർത്തിയ ചതിയുടെയും അസത്യങ്ങളുടെയും ഗോപുരം തകർന്നടിഞ്ഞിരിക്കുന്നുഎന്ന സത്യം വൈശമ്പായനന് മനസിലായിരിക്കുന്നു…
രക്ഷപ്പെടാൻ ഇനി അവസരമില്ല……..
പ്രജകൾ എല്ലാം തനിക്ക് നേരെ തിരിഞ്ഞിരിക്കുന്നു..
കണ്ണുകളിൽ എരിയുന്ന അഗ്നിയോടെ തനിക്ക് നേരെ രുദ്രയെ പോലെ നടന്നു വരുന്ന യോഗിതയുടെ കോപാഗ്നിക്ക് മുന്നിൽ എരിഞ്ഞടങ്ങുന്നത് പോലെ വൈശമ്പായനന് അനുഭവപ്പെട്ടു..
ചതിയുടെ എല്ലാ വശങ്ങളും ഉൾകൊണ്ട് താൻ നയിച്ച യുദ്ധത്തിൽ തോറ്റു നിൽക്കുന്ന സേനാനായകനാണ് താൻ ഇപ്പോൾ…..
തോൽവിയിലും ജയിക്കാൻ തന്റെ മുന്നിൽ ഒരേയൊരു മാർഗ്ഗം മാത്രം.
ബലിപീഠത്തിന്റെ അരികിൽ ബന്ധനസ്ഥനായി നിൽക്കുന്ന ശതാനീകന്റെ കഴുത്തറുക്കുക..
താൻ മോഹിച്ചതും സ്വന്തമാക്കണം എന്ന ആഗ്രഹിച്ചതും ശതാനീകനും അനുഭവിക്കരുത്….
കൊടുവാൾ ഉയർത്തി ശതാനീകന്റെ തലയറുക്കുവാൻ വൈശമ്പായനൻ ഓടിയടുത്തു……..
പെട്ടന്ന് ദ്വിഗന്തങ്ങൾ ഞെട്ടി തരിച്ചു വിണ്ടും അതിശക്തമായ ഇടി മുഴങ്ങി……
ഘോര ശബ്ദത്തോടെയുള്ള ആ ഇടിമുഴകത്തിൽ സാമന്തപഞ്ചകത്തിന്റെ മാർപിളർക്കപ്പെട്ടിരിക്കുന്നു…..
ചെന്നായയുടെ ശൗര്യത്തോടെ കൊടുവാളുമായി കുതിക്കുന്ന വൈശമ്പായനന്റെ ശിരസ്സിലേക്ക് സൂക്താങ്കാർ ഒറ്റക്കല്ലിൽ കൊത്തിയെടുത്ത ദേവിശില്പം ആഞ്ഞു പതിച്ചു……
തകർന്ന ശിരസ്സുമായി പ്രാണവേദനയോടെ കിടക്കുന്ന വൈശമ്പായനന്റെ മുന്നിൽ രൗദ്ര ഭാവം വെടിഞ്ഞ് ശാന്തസ്വരത്തിൽ യോഗിത പറഞ്ഞു..
“മനുഷ്യന്റെ ഒരു തുള്ളി രക്തത്താൽ പ്രീതിപ്പെടുന്നവരാണ് ദൈവങ്ങൾ എന്ന അന്ധവിശ്വാസം പ്രചരിപ്പിച്ച് ജനങ്ങളെ ഭയപ്പെടുത്തി പിടിച്ചെടുക്കുന്ന അധികാരവും പ്രതാപവുമെല്ലാം തകരാൻ കേവലം നിമിഷങ്ങൾ മാത്രം മതിയെന്ന ലോകസത്യം വൈശമ്പായനാ നീയും നിന്നിലൂടെ വരും തലമുറയിലെ പ്രജാപതികളും മനസിലാക്കണം…
പരാശരന്റെ പുത്രൻ വൈശമ്പായനൻ എന്ന് വീരസ്യത്തോടെ വിളിച്ചു പറയുന്ന നിന്റെ ചതിയുടെ കഥ ലോകമറിയട്ടെ”……..
മരണത്തിനു പോലും നീചമായ തന്റെ ആത്മാവിനെ തൊട്ട് നോക്കാൻ വെറുപ്പായിരിക്കുന്നു എന്ന നഗ്നസത്യം വൈശമ്പായനൻ മനസിലാക്കിയിരിക്കുന്നു…
“പ്രജകളുടെ ജീവൻ സംരക്ഷിക്കേണ്ട താൻ
തന്റെ കേവല സുഖത്തിനും അധികാരത്തിനും വേണ്ടി നടത്തിയ ചതിക്കും വഞ്ചനക്കും അധികാര ദുർവിനിയോഗത്തിനും തനിക്ക് കിട്ടിയ ശിക്ഷ.

Updated: September 14, 2017 — 8:09 pm