സാമന്തപഞ്ചകം 17

Views : 3238

താൻ പണിതുയർത്തിയ ചതിയുടെയും അസത്യങ്ങളുടെയും ഗോപുരം തകർന്നടിഞ്ഞിരിക്കുന്നുഎന്ന സത്യം വൈശമ്പായനന് മനസിലായിരിക്കുന്നു…
രക്ഷപ്പെടാൻ ഇനി അവസരമില്ല……..
പ്രജകൾ എല്ലാം തനിക്ക് നേരെ തിരിഞ്ഞിരിക്കുന്നു..
കണ്ണുകളിൽ എരിയുന്ന അഗ്നിയോടെ തനിക്ക് നേരെ രുദ്രയെ പോലെ നടന്നു വരുന്ന യോഗിതയുടെ കോപാഗ്നിക്ക് മുന്നിൽ എരിഞ്ഞടങ്ങുന്നത് പോലെ വൈശമ്പായനന് അനുഭവപ്പെട്ടു..
ചതിയുടെ എല്ലാ വശങ്ങളും ഉൾകൊണ്ട് താൻ നയിച്ച യുദ്ധത്തിൽ തോറ്റു നിൽക്കുന്ന സേനാനായകനാണ് താൻ ഇപ്പോൾ…..
തോൽവിയിലും ജയിക്കാൻ തന്റെ മുന്നിൽ ഒരേയൊരു മാർഗ്ഗം മാത്രം.
ബലിപീഠത്തിന്റെ അരികിൽ ബന്ധനസ്ഥനായി നിൽക്കുന്ന ശതാനീകന്റെ കഴുത്തറുക്കുക..
താൻ മോഹിച്ചതും സ്വന്തമാക്കണം എന്ന ആഗ്രഹിച്ചതും ശതാനീകനും അനുഭവിക്കരുത്….
കൊടുവാൾ ഉയർത്തി ശതാനീകന്റെ തലയറുക്കുവാൻ വൈശമ്പായനൻ ഓടിയടുത്തു……..
പെട്ടന്ന് ദ്വിഗന്തങ്ങൾ ഞെട്ടി തരിച്ചു വിണ്ടും അതിശക്തമായ ഇടി മുഴങ്ങി……
ഘോര ശബ്ദത്തോടെയുള്ള ആ ഇടിമുഴകത്തിൽ സാമന്തപഞ്ചകത്തിന്റെ മാർപിളർക്കപ്പെട്ടിരിക്കുന്നു…..
ചെന്നായയുടെ ശൗര്യത്തോടെ കൊടുവാളുമായി കുതിക്കുന്ന വൈശമ്പായനന്റെ ശിരസ്സിലേക്ക് സൂക്താങ്കാർ ഒറ്റക്കല്ലിൽ കൊത്തിയെടുത്ത ദേവിശില്പം ആഞ്ഞു പതിച്ചു……
തകർന്ന ശിരസ്സുമായി പ്രാണവേദനയോടെ കിടക്കുന്ന വൈശമ്പായനന്റെ മുന്നിൽ രൗദ്ര ഭാവം വെടിഞ്ഞ് ശാന്തസ്വരത്തിൽ യോഗിത പറഞ്ഞു..
“മനുഷ്യന്റെ ഒരു തുള്ളി രക്തത്താൽ പ്രീതിപ്പെടുന്നവരാണ് ദൈവങ്ങൾ എന്ന അന്ധവിശ്വാസം പ്രചരിപ്പിച്ച് ജനങ്ങളെ ഭയപ്പെടുത്തി പിടിച്ചെടുക്കുന്ന അധികാരവും പ്രതാപവുമെല്ലാം തകരാൻ കേവലം നിമിഷങ്ങൾ മാത്രം മതിയെന്ന ലോകസത്യം വൈശമ്പായനാ നീയും നിന്നിലൂടെ വരും തലമുറയിലെ പ്രജാപതികളും മനസിലാക്കണം…
പരാശരന്റെ പുത്രൻ വൈശമ്പായനൻ എന്ന് വീരസ്യത്തോടെ വിളിച്ചു പറയുന്ന നിന്റെ ചതിയുടെ കഥ ലോകമറിയട്ടെ”……..
മരണത്തിനു പോലും നീചമായ തന്റെ ആത്മാവിനെ തൊട്ട് നോക്കാൻ വെറുപ്പായിരിക്കുന്നു എന്ന നഗ്നസത്യം വൈശമ്പായനൻ മനസിലാക്കിയിരിക്കുന്നു…
“പ്രജകളുടെ ജീവൻ സംരക്ഷിക്കേണ്ട താൻ
തന്റെ കേവല സുഖത്തിനും അധികാരത്തിനും വേണ്ടി നടത്തിയ ചതിക്കും വഞ്ചനക്കും അധികാര ദുർവിനിയോഗത്തിനും തനിക്ക് കിട്ടിയ ശിക്ഷ.
വരും തലമുറയിലെ ഭരണാധിപന്മാർ മനസ്സിലാക്കട്ടെ”…
ഇനി എത്ര ജന്മങ്ങൾ താൻ ഗതിയില്ല ദേഹമായി ഭൂമിയിൽ ജീവിക്കേണ്ടി വരും?…………
തിരിച്ചു കിട്ടില്ല എന്ന് കരുതിയ തന്റെ പകുതി പ്രാണന്റെ അരികിലേക്ക് യോഗിത ഓടിയടുത്തു ശതാനീകനെ കെട്ടിപ്പുണർന്നു………
ആ ആത്മബന്ധത്തിന് മുന്നിൽ പ്രകൃതിയും ഒന്ന് ചേർന്നു…
മഹാപേമാരി പെയ്തൊഴിഞ്ഞു മാനം തെളിഞ്ഞു. ആദിത്യൻ തന്റെ വെള്ള കുതിരകളാൽ പൂട്ടിയ മേഘത്തേരിൽ പുറത്തേക്ക് വന്നു……..
പിളർന്ന ശിരസ്സുമായി മായാസുരൻ പിന്നെയും കാലങ്ങളോളം
സാമന്തപഞ്ചകത്തിന്റെ
കാവൽക്കാരനായി നിലകൊണ്ടു.. താണ്ഡവമെല്ലാം അവസാനിപ്പിച്ച്‌
താൻ കിഴടക്കിയ ഭൂമികയല്ലാം സാമന്തപഞ്ചകത്തിന് തിരികെ ദാനം നൽകി ചന്ദ്രമുഖി ശാന്തമായി പിന്നെയും ഒഴുകിക്കൊണ്ടിരുന്നു……
അൻസാരി മുഹമ്മദ്‌ കെട്ടുങ്ങൽ…

Recent Stories

The Author

kadhakal.com

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com