അജ്ഞാതന്‍റെ കത്ത് 7 23

ഞാൻ ഇറങ്ങി.കാർ ഒളിപ്പിച്ച ശേഷം പ്രശാന്തും എത്തി.

“രണ്ടുപേരുടേയും ഫോൺ ഓഫ് ചെയ്തു വെക്കണം. ശത്രു പാളയത്തിലേക്ക് കടക്കുകയാണ് നമ്മൾ.”

പക്ഷേ ശത്രു പാളയം മാത്രം ഞാൻ കണ്ടില്ല. നദിക്കക്കരെ കാടുപിടിച്ച ഇരുട്ട് മാത്രം. പല തരം കാട്ടു പക്ഷികളുടെ ശബ്ദത്തിൽ ഞാൻ ഭയന്നിരിക്കയായിരുന്നു.

” ഈ കാറാണ് നമ്മുടെ തൊട്ടുപിന്നാലെ ഉണ്ടായിരുന്നത്. ഒരു സ്ത്രീ ഡ്രൈവ് ചെയ്തെന്നു പ്രശാന്ത് പറഞ്ഞത്. “

അലോഷ്യസ് നദിക്കരികിലെ വെളുത്ത കാർ ചൂണ്ടി പതിയെ പറഞ്ഞു.
പെടുന്നെനെ നദിക്കക്കരെ ഒരു കുഞ്ഞു വെളിച്ചം ഒരു സിഗരറ്റ് കുറ്റിയുടെ അത്രയും മാത്രം .പിന്നെയതണഞ്ഞു.

” ഏതെങ്കിലും വൃക്ഷ മറവിൽ ഒളിക്കൂ”

അലോഷ്യസ് പറഞ്ഞത് ഞങ്ങൾ അനുസരിച്ചു. കുറച്ചു നേരത്തിനു ശേഷം ആ വെളിച്ചം നദിക്കു നടുക്കായി കാണപ്പെട്ടു.അപകടം അടുത്തു വരുന്നു. ആ വെളിച്ചം വലുതായിക്കൊണ്ടിരിക്കയാണന്ന് ഞാൻ തിരിച്ചറിഞ്ഞു. തൊട്ടടുത്തു നിൽക്കുന്ന അലോഷ്യസിന്റെ കൈയിൽ ഉള്ളത് ഒരു ചെറിയ പിസ്റ്റളാണെന്ന് തിരിച്ചറിഞ്ഞതും ജീവൻ പോലും അപകടത്തിലാണെന്ന് ബോധ്യമായി.ആ വെളിച്ചവും ഞാനും തമ്മിലുള്ള ദൂരം കുറഞ്ഞു കുറഞ്ഞു വന്നു.

അതൊരു കൊട്ട വഞ്ചിയായിരുന്നു.ചെറിയ നിലാവിൽ ഞാൻ കണ്ടു. അതിനകത്ത് രണ്ട് പേരുണ്ടായിരുന്നു. അതിലൊന്ന് വേഷവിധാനങ്ങൾ കൊണ്ട് സ്ത്രീയാണെന്നു തോന്നി. വഞ്ചി കരയ്ക്കടുത്തു. അതിൽ നിന്നുമവർ ഇറങ്ങി കാർ ലക്ഷ്യം വെച്ച് നടന്നു. ഏതാനും നിമിഷങ്ങൾക്കുള്ളിൽ അവർ കയറിയ കാർ അകന്നു പോയ ശേഷം ഞങ്ങൾ വഞ്ചിയിൽ കയറി മറുകരയിലേക്ക് യാത്രയായി.

“അവരെ എന്തുകൊണ്ട് പിടിച്ചില്ല?”

എന്ന എന്റെ ചോദ്യത്തിന്

“അവരെ പിടിക്കുകയല്ല നമ്മുടെ ഇപ്പോഴത്തെ ലക്ഷ്യം. അവിടെ ഈ നദിക്കക്കരെയെന്തെന്നറിയണം.”

ഞാൻ പിന്നെ സംസാരിക്കാൻ നിന്നില്ല.വഞ്ചി കരയ്ക്കടുത്തു.ചെറിയൊരു നടപ്പാത പിന്നിട്ടു കുറേക്കൂടി മുന്നോട്ട് പോയപ്പോൾ നിലാവിൽ ഒരു തൂക്കുപാലം കണ്ടു.കാടിന്റെ ഭീകരത മാറി വന്നു.
ദൂരെ കുഞ്ഞുകുഞ്ഞു വെളിച്ചങ്ങൾ തെളിഞ്ഞു. ഞങ്ങൾ ചെന്നെത്തിയത് പഴയ ഒരു കെട്ടിടത്തിലാണ്. ആ കാടിനുള്ളിൽ എങ്ങനെ വൈദ്യുത വെളിച്ചം എത്തിയെന്ന് അത്ഭുതപ്പെടവെ ഞങ്ങൾക്ക് തൊട്ടു സൈഡിൽ ഒരണപ്പ് കേട്ട് ഞങ്ങൾ തിരിഞ്ഞു നോക്കി.
കറുത്ത ഒരു വലിയ പട്ടി ഏത് നിമിഷവും ചാടി വീഴാൻ തയ്യാറായി നിന്നിരുന്നു. മരണമുറപ്പിച്ച നിമിഷങ്ങൾ,
അലോഷിയുടെ ഒരു തലോടലിൽ അവൻ ഒരു പൂച്ചയെ പോലെ കാണപ്പെട്ടു.
അകത്തെ മുറിയിലെവിടെയോ എന്തോ മെഷീന്റെ ചെറിയ മുരളൽ. അടഞ്ഞുകിടക്കുന്ന പഴയ മരവാതിലുകൾ, എവിടെയോ ഒരു കാൽപെരുമാറ്റം. സൈഡിലെ വാതിൽ തുറന്ന് ഒരു തടിയൻ ഇറങ്ങി വന്നു.പഴയത് പോലെ കയറി പോയി. ഇരുളിന്റെ മറ പറ്റി ഞങ്ങൾ തുറന്നു കിടക്കുന്ന ഒരു വാതിൽ വഴിയകത്തു കടന്നു. ചില മുറികളിൽ ഓരോ ആളെ കാണാം ചിലതിൽ ആരുമില്ല.
‘പ്രവേശനമില്ല’
എന്ന് ഇംഗ്ലീഷിലും മലയാളത്തിലും കന്നഡയിലും എഴുതിയതിനു അപ്പുറം താഴേക്കിറങ്ങാനുള്ള പടവുകൾ അവിടെങ്ങും വെളിച്ചം കുറവായിരുന്നു. മെഷീനിൽ നിന്നുള്ള ശബ്ദം കൂടികൂടി വന്നു.ചെറിയ മഞ്ഞ വെളിച്ചം വിതറുന്ന ഒരു മുറിയിലാണെത്തിയത്.പുറം തിരിഞ്ഞു നിന്നൊരാൾ അകത്തെന്തോ ചെയ്യുന്നു.
കാഴ്ചയിൽ അതൊരു പരീക്ഷണശാല പോലെ തോന്നി.അരയാൾ പൊക്കത്തിലെ ടേബിളും ടേബിളിൽ നിറത്തിവെച്ച അളവു പാത്രങ്ങളും കോണിക്കൽ ജാറുകളും പോരാതെ ആയുർവ്വേദ മരുന്നുകളുടെ രൂക്ഷഗന്ധവും.

Updated: September 26, 2017 — 8:46 pm

1 Comment

  1. ഇതിൻ്റെ ഭാക്കിയെപ്പോ വരും….?

Comments are closed.