ശ്രീക്കുട്ടി 63

കൂട്ടുകാരി മല്ലിക. മല്ലിക നന്നായി എഴുതുന്ന ആളുംകൂടിയാണ്. അതുകൊണ്ടുതന്നെ അവൾക്കു സ്‌കൂളിൽ ഉള്ളവർ മാധവികുട്ടി എന്നും ചെല്ലപേരിട്ടു. ഇപ്പോൾ അവളെ ആ മാധവികുട്ടി എന്നുള്ള പേരിലെ സ്വന്തം വീട്ടുകാർ പോലും അറിയൂ.

കല്യാണം കഴിഞ്ഞതിൽ പിന്നെ അവളെ കണ്ടിട്ടില്ല. ഒരു പട്ടാളക്കാരൻ ആണ് അവളെ കെട്ടികൊണ്ടുപോയതെന്നറിയാം. അല്ലാതെ അവളെക്കുറിച്ചു ഒന്നും അറിഞ്ഞിരുന്നില്ല. 28 വർഷത്തെ ഇടവേളക്കുശേഷം ഇന്ന് കണ്ടുമുട്ടി. അവളാകെ മാറിയിരിക്കുന്നു. തടിച്ചു വീർത്തിരിക്കുന്നു.

“എന്നാലും എന്റെ മാധവികുട്ട്യേ നിന്റെ വീട്ടിൽ വന്നിട്ട് നിന്റെ കെട്ട്യോന്റെ അഡ്രെസ്സ് വാങ്ങിച്ചിട്ടാ നിനക്കു ഞാനെന്റെ കല്യാണക്കുറി അയച്ചത്. എന്നിട്ടും നീ എന്റെ കല്ല്യാണത്തിന് വന്നില്ലല്ലോ. പിന്നെന്തിനാപ്പൊ ഒരു മുന്നറിയിപ്പ് പോലുമില്ലാതെ ഈ വഴിക്കു വന്നത്”

“ശാരദേ.. ഞാനും ചേട്ടനും അന്നൊന്നും നാട്ടിൽ ഉണ്ടായിരുന്നില്ല. ചേട്ടൻ പട്ടാളത്തിലല്ലേ. എന്നെ അങ്ങോട്ട് കൊണ്ടുപോയി. അവിടെ കോർട്ടേഴ്സിൽ ആയിരുന്നു താമസം. പിന്നെ നാട്ടിൽ കത്തയക്കുമ്പോൾ ‘അമ്മ പറഞ്ഞു എന്റെ പിറുക്കിയുടെ കല്യാണം കഴിഞ്ഞെന്നു.”

“എന്നിട്ട് നിന്റെ ആളെന്ത്യേ? കൂടെ വന്നില്ലേ?”

മല്ലികയുടെ മുഖം വാടി.

“എന്റെ ആള് എന്റെ അടുത്തുനിന്നും പോയിട്ട് എട്ട് വർഷമായി ശാരദേ.. അദ്ദേഹത്തിന്റെ ജോലിയും അതല്ലേ.. ജനങ്ങളുടെ ജീവൻ കാക്കുന്ന ആളായിരുന്നില്ലേ. അതിലെനിക്ക് സങ്കടമില്ല. അഭിമാനമേയുള്ളൂ,.
അതൊക്കെ പോട്ടെ നിന്റെ വിശേഷങ്ങൾ പറ. എന്ത്യേ നിന്റെ കെട്ട്യോനും കുട്ടികളും”

“ചേട്ടൻ ജോലിക്കുപോയി.. കുട്ടികളായിട്ട് ഒരു മോളേയുള്ളു മല്ലികേ, അവളാണേൽ.,”

ശാരദ കരഞ്ഞുതുടങ്ങി.

“എന്തുപറ്റി ശാരദേ.. മോൾക്കെന്തേ”

ശാരദ മല്ലികയെയുംകൊണ്ട് ശ്രീക്കുട്ടി ഇരിക്കുന്ന റൂമിലേക്ക് നടന്നു. മഴത്തുള്ളികളെ എണ്ണിക്കൊണ്ടിരിക്കുന്ന ശ്രീകുട്ടിയെ കണ്ട് മല്ലിക ശാരദയെ സഹതാപത്തോടെ നോക്കി.

“ഇതെന്താ പറ്റ്യേ മോൾക്ക്”

1 Comment

  1. Super!!!

Comments are closed.