ഗസല്‍ 10

Views : 990

Author : ശരവണന്‍

പടിഞ്ഞാറന്‍ കാറ്റില്‍ ചാമ്പമരത്തില്‍ നിന്നും ചാമ്പക്കാ കൊഴിഞ്ഞ് വീഴുന്നുണ്ട്. ചാമ്പക്കാ വീഴുന്ന പതിഞ്ഞ ശബ്ദം കാതുകളില്‍ പതിക്കുമ്പോള്‍ ദീപന്‍റെ മിഴികള്‍ വെട്ടുകല്ല് മതിലിനോട് ചേര്‍ന്ന് നില്‍ക്കുന്ന പൂവരശ്ശിന്‍റെ ഓരത്ത് കൂടി അപ്പുറത്തെ തൊടിയിലെ അടഞ്ഞ് കിടക്കുന്ന ആ ജനാലയിലേയ്ക്ക് നീളും. വര്‍ഷം ആറായി അതിങ്ങനെ അടഞ്ഞ് കിടക്കാന്‍ തുടങ്ങിയിട്ട്….

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇത് പോലൊരു പടിഞ്ഞാറന്‍ കാറ്റില്‍ ചാമ്പക്കകള്‍ കൂട്ടമായി കൊഴിഞ്ഞ് വീണ ശബ്ദം കേട്ട് ചാരുകസേരയില്‍ നിന്നും തലയുയര്‍ത്തി നോക്കിയപ്പോഴാണ് ആ ജനാലയുടെ അഴികളില്‍ പിടിച്ച് തന്നെ നോക്കി നില്‍ക്കുന്ന ഭദ്രയെ താന്‍ ആദ്യമായി കാണുന്നത്. ചുരുണ്ട മുടികളുളള, വാലിട്ട് കണ്ണുകളെഴുതിയ, ചന്ദനക്കുറി തൊട്ട ഒരു പെണ്‍കുട്ടി. ശങ്കരന്‍ പോറ്റിയ്ക്ക് അങ്ങനെയൊരു മകളുണ്ടെന്ന് അന്നാണ് അറിയുന്നത്…

ഗസലുകളെ മാത്രം പ്രണയിച്ചിരുന്ന ഒരു കാലമായിരുന്നു അത്. ഈ ചാരുകസേരയും ഗ്രാമഫോണും മാത്രമായിരുന്നു അന്നൊക്കെ തന്‍റെ ലോകം. സായാഹ്നങ്ങളില്‍ ഗസലുകള്‍ക്കൊപ്പം തനിച്ച് ഈ ഉമ്മറത്തിങ്ങനെ ഇരിക്കും. ബാബുക്കയുടെ ഗസലുകളോടായിരുന്നു ഏറെ പ്രണയം. പ്രാണസഖിയും, ഒരു പുഷ്പം മാത്രവുമെല്ലാം പലയാവര്‍ത്തി ആ സായാഹ്നങ്ങളില്‍ ഈ ഉമ്മറത്ത് ഒഴുകി നടന്നിരുന്നു…

ഭദ്ര തനിക്കാരുമല്ലായിരുന്നു. പ്രണയിനിയൊ, കൂട്ടുകാരിയൊ, ബാല്യകാലസഖിയൊ ആരുമല്ലായിരുന്നു. എങ്കിലും ഗസലുകളൊഴുകി തുടങ്ങുമ്പോള്‍ വിജാഗിരികള്‍ കരഞ്ഞ് കൊണ്ട് ആ ജനാല പാതി തുറക്കപ്പെടും. ജനലഴികളില്‍ താളം പിടിയ്ക്കുന്ന വിരല്‍തുമ്പുകള്‍ പ്രത്യക്ഷപ്പെടും. അന്ന് താന്‍ ശ്രദ്ധിച്ചതില്‍ പിന്നെ അവള്‍ ജനാലയുടെ വശങ്ങളില്‍ മറയുകയാണ് പതിവ്. ആദ്യമൊന്നും ശ്രദ്ധിച്ചിരുന്നില്ലെങ്കിലും പിന്നീട് ഗ്രാമഫോണ്‍ പാടി തുടങ്ങമ്പോള്‍ ആ വിരലുകള്‍ പ്രത്യക്ഷപ്പെടുന്നത് നോക്കി കാത്തിരുന്നു…

പെയ്തു തോര്‍ന്ന ഒരു സായാഹ്നത്തില്‍ വായനശാലയില്‍ നിന്നും മടങ്ങി വരുമ്പോഴാണ് ഭദ്രയെ ആദ്യമായി അടുത്ത് കാണുന്നത്. ഇല്ലത്തെ തൊടിയില്‍ നിന്നും തേവര്‍ക്കുളള കൂവളമാലയ്ക്കായ് തേക്കിലക്കുമ്പിളില്‍ കൂവളത്തില അടര്‍ത്തിയെടുക്കുകയായിരുന്നു അവള്‍.കൂവളത്തിന്‍റെ എത്താത്ത കമ്പിലേയ്ക്ക് പ്രയാസപ്പെട്ട് എത്തിപ്പിടിക്കുവാന്‍ ശ്രമിക്കുന്ന അവള്‍ക്ക് കൈയ്യെത്തിപ്പിടിച്ച് കമ്പ് താഴ്ത്തിക്കൊടുത്തു താന്‍.. ആശ്ചര്യത്തോടെയായിരുന്നു അവളുടെ തന്‍റെ നേര്‍ക്കുളള നോട്ടം. പുഞ്ചിരിയോടെ ഇടയ്ക്ക് തന്നെ നോക്കി ആവശ്യത്തിന് കൂവളത്തില അടര്‍ത്തിയെടുത്തു അവള്‍. തേക്കിലക്കുമ്പിള്‍ നിറഞ്ഞപ്പോള്‍ മതിയെന്ന് പറഞ്ഞ് അവള്‍ മുഖം താഴ്ത്തി നിന്നത് ഇന്നും കണ്ണുകളിലുണ്ട്. അവളുടെ കണ്ണുകളിലെ പ്രണയത്തെ ഒളിപ്പിക്കാനാവാം അന്നവള്‍ മുഖം താഴ്ത്തി നിന്നത് എന്ന് തിരിച്ചറിയാന്‍ കഴിഞ്ഞില്ല. തിരിഞ്ഞ് നടക്കാന്‍ തുടങ്ങിയപ്പോള്‍ അവള്‍ ഒന്ന് മാത്രം പറഞ്ഞു.
”ഗസലുകള്‍ എനിക്കും ജീവനാണ്”

Recent Stories

The Author

1 Comment

  1. സൂപ്പർ എഴുത്ത്…

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com