യക്ഷയാമം (ഹൊറർ) – 21 31

എല്ലാംകണ്ടുനിന്ന കരിമ്പൂച്ച പതിയെ അയാളുടെ അടുത്തേക്ക് നടന്നുവന്നു.

നാഗങ്ങൾ വലിഞ്ഞുമുറുക്കിയ ശരീരത്തിന്റെ അരികിലൂടെ നടന്നുവന്ന് അയാളുടെ മുഖത്തോട് ചേർന്നുനിന്നു.

ശേഷം അതിന്റെ നീളമുള്ള നാവുകൊണ്ട് മാർത്താണ്ഡന്റെ കവിളിനേയും, മൂക്കിനെയും നക്കിനോക്കി. മൂർച്ചയുള്ള പല്ലുകൾ ഇരുട്ടിന്റെ മറവിലും വെട്ടിത്തിളങ്ങുന്നുണ്ടായിരുന്നു.

“ഇനിയെന്താ നിനക്ക് വേണ്ടത് എന്റെ ശരീരമാണോ ? എടുത്തോളൂ..”

നിമിഷനേരംകൊണ്ട് അയാളെ ചുറ്റിവരിഞ്ഞ കരിനാഗങ്ങൾ അപ്രത്യക്ഷമായി.

നിലത്തുനിന്നുമെഴുന്നേറ്റ മാർത്താണ്ഡന്റെ അരികിലേക്ക് സീത ഒഴുകിയെത്തി.
ശേഷം മുലകച്ചയണിഞ്ഞ സുന്ദരിയായ ഒരു യുവതിയായിമാറി.

രക്തത്തിനായി ദാഹിക്കുന്ന ശരീരവുമായി അവൾ അയാളെ വാരിപ്പുണർന്നു.
രക്ഷപെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല.

തന്റെ ശരീരം തീ ചൂടേറ്റപോലെ പൊള്ളാൻ തുടങ്ങിയപ്പോൾ അയാൾ കുതറിയകലാൻ ശ്രമിച്ചു.
പക്ഷെ ആ ശ്രമത്തിൽ അവർ രണ്ടുപേരും അടിതെറ്റി നിലത്തേക്കുവീണു.

ഭാഗ്യവശാൽ വീണത് തന്റെ ഉപാസനാ മൂർത്തിയായ ചുടലഭദ്രയുടെ കാൽച്ചുവട്ടിൽ നിന്നെടുത്ത പുഷ്പങ്ങൾ നിറച്ച തളികയുടെ ചുവട്ടിലേക്കായിരുന്നു.

അപ്പോഴേക്കും സീതയുടെ മൂർച്ചയുള്ള ദ്രംഷ്ഠകൾ വളർന്ന് മാർത്താണ്ഡന്റെ പിൻകഴുത്തിലേക്ക് ആഴ്ന്നിറങ്ങാൻ തുടങ്ങി.

ഉടനെ തളികയിൽനിന്നും ഒരുപിടി പുഷ്പങ്ങളെടുത്ത് മാർത്താണ്ഡൻ സീതയുടെ നെറുകയിൽ അമർത്തിപിടിച്ചു.
ഒരലർച്ചയോടെ അവൾ അയാളെ തട്ടിത്തെറിപ്പിച്ച് ദൂരേക്ക് തെന്നിമാറി.

എന്തോ നേടിയെടുത്തപ്പോലെ അയാളുടെ മുഖത്ത് ആമോദം കളിയാടുന്നുണ്ടായിരുന്നു.

മയങ്ങിവീണ ഗൗരി പതിയെ എഴുന്നേറ്റു.
തന്റെ മുൻപിൽ ചുടലഭദ്രയുടെ കാൽച്ചുവട്ടിൽ വച്ച മാർത്താണ്ഡന്റെ മാന്ത്രികദണ്ഡ് കണ്ട അവളുടെ മനസിലേക്ക് അന്നുകണ്ട സ്വപ്നം തെളിഞ്ഞുവന്നു.

ഉടനെ അവൾ ആ മാന്ത്രികദണ്ഡെടുത്ത് മാർത്താണ്ഡൻ എത്തുന്നതിനുമുമ്പ് അഗ്നിയിലേക്കു വലിച്ചെറിഞ്ഞു.