Lucifer : The Fallen Angel [ 16 ] 87

  • Previous Part:
  • Lucifer : The Fallen Angel [ 15 ]

    ആദം വിറയലോടെ ലൂസിഫറിനെ നോക്കി. ലൂസിഫർ മെല്ലെ ഇരിപ്പീടത്തിൽ നിന്നെഴുന്നേറ്റ് ആദത്തിന് അരികിലേക്ക് നടന്നു ലൂസിഫർ ഓരോ കാലടികൾ വയ്ക്കുമ്പോളും അവനു ചവുട്ടാനായി പടികൾ നിലത്തു നിന്നും ഉയർന്നു വന്നുകൊണ്ടിരുന്നു.

    ആദം പേടിയോടെ അവന്റെ മുഖത്ത് തന്നെ നോക്കി നിന്നു. തന്റെ സമീപത്തേക്ക് ലൂസിഫർ അടുക്കുന്തോറും അവന്റെ മുഖം കൂടുതൽ അയ്യാളുടെ മുന്നിൽ വ്യക്തമായി.

    ഒടുവിൽ അവൻ അയ്യാളുടെ തൊട്ട് മുന്നിലായി തന്നെയെത്തി.

    “ആദം…

    നഥിയുടെ പ്രീയപ്പെട്ട പപ്പാ…

    നീന്റെ ഈ ജന്മത്തിനേ ഇവിടേക്ക് സ്വീകരിക്കാൻ ഞാൻ ഉണ്ടാവണം എന്നൊരു തോന്നൽ. അതാണ്‌ വന്നത്. ഇനി ഒരിക്കലും അതിനു കഴിയില്ലല്ലോ…”

    അവന്റെ ശബ്ദം അയ്യാളുടെ ചെവിയിൽ കുത്തിയിറങ്ങി. അയ്യാളുടെ നെഞ്ചിടിപ്പ് മൂർദ്ധന്യാവസ്ഥയിൽ എത്തിയിരുന്നു.

    “…നീ ചെയ്ത തെറ്റെന്താണെന്ന് നിനക്ക് തന്നെ അറിയാമല്ലോ സോ അതിനി വിശദികരിച്ചു സമയം കളയുന്നില്ല…

    ബാക്കി എല്ലാം ഇവർ ചെയ്തോളും…”

    ലൂസിഫർ അത് പറഞ്ഞുകൊണ്ട് വിരലുകൾ ഞൊടിച്ചു.

    അത് കേൾക്കാനായി കാത്തു നിന്നെന്ന വണ്ണം രണ്ടു ഭൂതങ്ങൾ അങ്ങോട്ടേക്ക് കടന്നുവന്നു.

    ഉടൻ തന്നെ അയ്യാളുടെ ഇരു കൈകളും ഇരുണ്ട പുകകൊണ്ടുള്ള ചങ്ങലകളാൽ ബന്ധിച്ചു.

    ഭൂതങ്ങൾ അയ്യാളെ വലിച്ചുകൊണ്ട് നരകത്തിലെ ഒരു മുറിയിലേക്ക് കൊണ്ടുപോകാനായി ശ്രമിച്ചു.

    “ഹേയ് വെയിറ്റ്…

    ലൂസിഫർ വെയിറ്റ്…”

    അവിടെ നിന്നു ചുവന്ന പ്രകാശത്തിന് നേരെ നടന്നുപോകുന്ന ലൂസിഫറിനെ നോക്കി അയ്യാൾ വിളിച്ചു. എന്നാൽ ലൂസിഫർ മുൻപിലേക്ക് തന്നെ നടന്നു.

    “… പ്ലീസ്…

    നന്ദു അവളെവിടെയുണ്ട്…

    അത് മാത്രം എനിക്കറിഞ്ഞാൽ മതി…”

    അയ്യാൾ അലറി. ലൂസിഫർ നടത്തതിന്റെ വേഗത കുറച്ചു നിന്നു.

    “അവളുടെ ആത്മാവ് സന്തുഷ്‍ടയാണ് ആദം…

    അവൾക്ക് ഇനി നരകം ഇല്ല, അതിനു നീ അവളെ സഹായിച്ചു.

    അവൾ നിന്നെ ഒരുപാട് സ്നേഹിച്ചിരുന്നു ആദം…”

    തല അല്പം ചരിച്ചു ആദത്തിനോടായി അവൻ വിളിച്ചു പറഞ്ഞു. ശേഷം തിരികെ ആ വെളിച്ചത്തിലേക്ക് നടന്നു.

    ലൂസിഫറിന്റെ രൂപം ആ വെളിച്ചത്തിൽ അലിഞ്ഞു ചേർന്നത് ഒരു ആശ്വാസത്തോടെ അയ്യാൾ നോക്കി നിന്നു.

    അയ്യാളുടെ മനസ്സിൽ നിന്ന് എന്തോ വലിയ ഒരു ഭാരം എടുത്തു മാറ്റപ്പെട്ടത്പോലെ തോന്നി.

    അയ്യാൾ തിരിഞ്ഞു ഭൂതങ്ങളോടൊപ്പം തനിക്കായി ഒരുക്കിയിരിക്കുന്ന നരകത്തിലേക്ക് നടന്നടുത്തു.

    ***

    നഥി പിറ്റേന്ന് രാവിലെ തന്നെ എഴുന്നേറ്റു അവൾ റെഡി ആയി നേരെ പോയത് തന്റെ പപ്പ വളർന്ന ഓർഫണേജിലേക്കയിരുന്നു.

    അവിടെയുണ്ടായിരുന്ന കുട്ടികൾക്ക് ആഹാരവും ഡ്രെസ്സും ടോയ്‌സും എല്ലാം മേടിച്ചു കൊടുക്കുകയും അവരോടൊപ്പം ഉച്ചവരെ ചിലവഴിക്കുകയും ചെയ്തു.

    അവളെ സംബന്ധിച്ചിടത്തോളം അതവളുടെ പപ്പയുടെ ഫാമിലിയാണ്. അവിടെ ഉള്ളത് അവളുടെ റിലേറ്റീവ്സും.

    അവരുടെ ഒരോ ചിരിയും അവളിൽ വല്ലാത്ത സന്തോഷം നിറച്ചു.

    അല്പം ദുഖത്തോടെ ആണെങ്കിലും അവൾ അവിടെ നിന്നു ഇറങ്ങി.

    തിരികെ എത്തിയപ്പോൾ വീടിന്റെ മുന്നിലായി ഒരു കവർ ഇരിപ്പുണ്ടായിരുന്നു. അവൾ അതെടുത്തു തുറന്നു നോക്കി.

    ഹെൻറി കൊണ്ടുവന്നു വച്ചിട്ട് പോയ ഫുഡ്‌ ആയിരുന്നു.

    അതുമായി അവൾ ഉള്ളിലേക്ക് നടന്നു. യാത്രക്കായുള്ള കാര്യങ്ങൾ എല്ലാം തയ്യാറാക്കിയ ശേഷം അവൾ ഒരിക്കൽക്കൂടി ആ വീടിന്റെ ഓരോ കോണിലും പോയിരുന്നു.

    എന്തോ താൻ എടുത്ത തീരുമാനം തെറ്റായിപ്പോയോ എന്നൊരു തോന്നൽ അവളുടെ ഉള്ളിലായ് വന്ന് നിറഞ്ഞു.

    അതോ ഇവിടെ നിന്നു പോകുന്നതിലുള്ള ദുഖമാണോ. അവൾക്ക് എത്ര ചിന്തിച്ചിട്ടും മനസ്സിലായില്ല.

    വൈകുന്നേരം വരെ അവൾ അവിടെ ചിലവഴിച്ചു. എയർപോർട്ടിലേക്ക് പോകാനായി നേരത്തെ തന്നെ അവൾ ഒരു ടാക്സി വിളിച്ചിരുന്നു.

    വീട് ലോക്ക് ചെയ്തു സാധനങ്ങളുമായി ഇറങ്ങുമ്പോൾ അവൾ തിരിഞ്ഞു ഒന്ന് നോക്കി. അതിന്റെ പല വശത്തും അവളുടെ മനസ്സിലുണ്ടായിരുന്ന ഓർമ്മകളുടെ ചിത്രങ്ങൾ തെളിഞ്ഞു.

    ടാക്സിയിൽ കയറി എയർപോർട്ടിലേക്ക് തിരിക്കുമ്പോളും അവളുടെ കണ്ണുകൾ വീട്ടിലേക്കായിരുന്നു.

    മെല്ലെ മെല്ലെ അവളുടെ കണ്ണുകളിൽ നിന്നു അകന്നു അത് കാണാതെ ആയി.

    എയർപോർട്ടിലേക്ക് അവൾ അല്പം നേരത്തെ തന്നെ ചെന്നിരുന്നു. പ്രേത്യേകിച്ചു ഒന്നും ചെയ്യാനില്ലാഞ്ഞതുകൊണ്ട് തന്നെ ആയിരുന്നു അത്.

    കാറിൽ നിന്ന് സാധനങ്ങൾ എല്ലാം എടുത്തു തിരിഞ്ഞപ്പോൾ അവൾ കണ്ടത് ജേക്കബിനെയും റെയ്ച്ചലിനെയും കൊണ്ട് നിൽക്കുന്ന ഹെൻറിയെ ആയിരുന്നു.

    പ്രതീക്ഷിക്കാതെ ഉള്ള കാഴ്ച ആയതിനാൽ നഥി എന്ത് ചെയ്യണം എന്ന് അറിയാതെ തലകുനിച്ചു നിന്നു.

    റെയ്ച്ചാൽ മുന്നിലേക്ക് നടന്നു. അവർ താഴ്ന്നു നിന്നിരുന്ന നഥിയുടെ തല മെല്ലെ മുകളിലേക്ക് ഉയർത്തി.

    “ഞങ്ങളോടൊന്നും ഒരു വാക്ക് പോലും പറയാതെ മോള് പോവാ അല്ലെ…?

    ഞങ്ങളൊന്നും മോളുടെ ആരും അല്ല അല്ലെ…?”

    ഇടറുന്ന റെയ്ച്ചലിന്റെ ശബ്ദം നഥിയ്ക്ക് ചെറിയ വിഷമം ഉണ്ടാക്കി.

    “ഏയ്യ് അങ്ങനെയല്ല ആ….”

    അവരെ ആശ്വസിപ്പിക്കാനായി തുടങ്ങിയപ്പോൾ ആയിരുന്നു റെയ്ച്ചലിന്റെ നിറഞ്ഞോലിക്കുന്ന കണ്ണുകൾ അവൾ കണ്ടത്.

    “പറ…

    ഞങ്ങൾ… ഞങ്ങൾ മോൾടെ ആരുമല്ലേ…”

    നഥി പിന്നീടൊന്ന് ആലോചിച്ചില്ല അവരെ ഇരു കൈകൾക്കൊണ്ടും കെട്ടിപ്പിടിച്ചു.

    നഥിയുടെ കണ്ണുകളിൽ നിന്നും കണ്ണുനീർ ഒഴുകി ഇറങ്ങി. അതിനു കുറച്ചധികം നാളത്തെ പഴക്കമുണ്ടായിരുന്നു.

    റെയ്ച്ചലും നഥിയും ആ നിൽപ്പ് കുറച്ചു നേരം കൂടി നിന്നു.

    യാത്രക്കാരായ പലരും അവരുടെ കരച്ചിൽ ശ്രദ്ധിച്ചു. എല്ലാവരും തന്നെ അതിനെ ഒരു അമ്മയുടെയും മകളുടെയും വേർപിരിയലായിയാണ് കണക്കാക്കിയത്.

    കരച്ചിലും പരിഭവങ്ങളും തീർന്നു. നഥിക്ക് നന്ദിനിയോടൊപ്പം ഉണ്ടായിരുന്നത് പോലെ അനുഭവപ്പെട്ടു.

    “മോളെ…

    അവിടെ ചെന്ന് ഞങ്ങളെ മറന്നേക്കരുത്…”

    പിരിയാൻ നേരം കളിയായ് ജേക്കബ് നഥിയേ ചേർത്ത് പിടിച്ചുകൊണ്ടു പറഞ്ഞു.

    “എവിടെപ്പോയാലും ഞാൻ തിരിച്ചു വരും അങ്കിൾ

    എന്തൊക്കെ പറഞ്ഞാലും നിങ്ങളൊക്കെ ആല്ലേ എന്റെ ഫാമിലി…”

    അവള് അയാളോട് പറഞ്ഞു.

    ജേക്കബ് അവളെ ചേർത്ത് പിടിച്ചു നഥിയുടെ നെറ്റിയിലായ് ഒന്ന് ചുംബിച്ചു.

    അവൾക്ക് പോകേണ്ട സമയം ആയിരിക്കുന്നു. അവസാനമായി അവൾ ഹെൻറിയുടെ അടുത്തേക്ക് ചെന്നു.

    “താങ്ക്സ് ഹെൻറി…

    എനിക്ക് നിങ്ങളൊക്കെ ഉണ്ടെന്നു മനസ്സിലാക്കി തന്നതിന്…”

    അവൾ അവനൊരു ഹഗ്ഗ് കൊടുത്തുകൊണ്ട് പറഞ്ഞു.

    അവർക്കെല്ലാം നേരെ കൈവീശി കാണിച്ചുകൊണ്ട് അവൾ എയർപോർട്ടിനു ഉള്ളിലേക്ക് കയറിപ്പോയി.

    ജേക്കബിന്റെ റെയ്ച്ചലിന്റെയും കണ്ണുകൾ നിറഞ്ഞിരുന്നു. ഹെൻറി ഒരു ചെറിയ പുഞ്ചിരിയോടെ അവളെ യാത്രയാക്കി.

    ***

    ഫ്ലൈറ്റ് കയറി നഥി നെടുവീർപ്പോടെ തന്റെ സീറ്റിലേക്ക് അമർന്നിരുന്നു.

    വിൻഡോ സീറ്റ്‌ ആയിരുന്നു അവൾക്ക് ലഭിച്ചത്. ടേക്ക് ഓഫ്‌ ചെയ്യാൻ പോവുകയാണെന്ന് സന്ദേശം ലഭിച്ചു.

    മെല്ലെ മെല്ലെ അത് ആകാശത്തിലേക്ക് ഉയർന്നു. നഥി വിൻഡോയിലൂടെ പ്രകാശപൂരിതമായ തിരക്കാർന്ന ന്യൂയോർക് സിറ്റിയെ നോക്കി.

    അവളുടെ എല്ലാം ഇവിടെ ആയിരുന്നു എന്ന ചിന്ത ആ കണ്ണുകൾ അല്പം ഒന്ന് നനയിക്കാതെ ഇരുന്നില്ല.

    അവൾ മെല്ലെ ഒന്ന് കണ്ണുകൾ അടച്ചു. പുതിയ ഓർമ്മകൾക്കും അനുഭവങ്ങൾക്കുമായി അവളുടെ മനസ്സ് പാകപ്പെട്ടിരുന്നു.

    താൻ ഏറെ ആഗ്രഹിച്ചിരുന്നു തന്റെ മമ്മിയുടെ നാട്ടിലേക്ക് അവൾ അടുത്തുകൊണ്ടിരുന്നു.

    ***

    ഇരുൾ മൂടിയ നരകത്തിന്റെ ഒരു കോണിലൂടെ മെയ്സ് മെല്ലെ നടന്നുകൊണ്ടിരുന്നു.

    “ലൂസി…”

    മെയ്സ് ഉറക്കെ വിളിച്ചു മറുപടി ഒന്നും ഉണ്ടായിരുന്നില്ല.

    അവൾ വീണ്ടും അവനെ തിരഞ്ഞു ആ ഇരുളിൽ കൂടി നടന്നു.

    കുറച്ചു തിരഞ്ഞപ്പോൾ നരകത്തിന്റെ ഒരു ഓരത്തായി ഉള്ള വലിയ ഗർത്തതിന്റെ സമീപം നിൽക്കുന്ന ലൂസിഫറിനെ അവൾ കണ്ടെത്തി.

    അതിൽ നിന്നു വരുന്ന വെളിച്ചം അവന്റെ മുഖത്തേക്ക് ശക്തമായി അടിക്കുന്നുണ്ടായിരുന്നു.

    “ലൂസി…”

    അവൾ ഉറക്കെ അവനെ വിളിച്ചു.

    അകലെ നിന്നുമുള്ള അവളുടെ ശബ്ദം അവന്റെ കാതിൽ പതിഞ്ഞു. ഉടൻ തന്നെ ആ ഗർത്തത്തിന്റെ അടിയിലായി തിളച്ചു മറിയുന്ന ലാവായിലേക്ക് രണ്ടു ചുവന്ന തിളങ്ങുന്ന കണ്ണുകൾ താഴ്ന്നു പോയി.

    അപ്പോളേക്കും അവൾ അവനു സമീപത്തേക്ക് നടന്നെത്തിയിരുന്നു.

    “ലൂസി… നഥിയുടെ കാര്യം അറിഞ്ഞില്ലേ…?”

    അവൾ അവശതയോടെ ഒന്ന് നിന്ന ശേഷം ചോദിച്ചു.

    “ഹ്മ്മ്‌…

    ഞാൻ അങ്ങോട്ടേക്ക് പോകുവാണ് മെയ്സ്…

    നീ ഇവിടത്തേ കാര്യങ്ങൾ നോക്കണം…

    എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ ഞാൻ എത്തിക്കോളാം…”

    ലൂസിഫർ ഭാവ വ്യത്യാസം ഒന്നുമില്ലാതെ പറഞ്ഞു.

    “അപ്പൊ നീ പോവാണല്ലേ…

    ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക്…”

    മെയ്സ് ചിരിച്ചുകൊണ്ട് ചോദിച്ചു.

    ലൂസിഫറും പുച്ഛത്തോടെ ഒന്ന് ചിരിച്ചു.

    “ബുദ്ധിശൂന്യരായ മനുഷ്യർ…

    അവർക്ക് എന്താണ് പറഞ്ഞുണ്ടാക്കാൻ കഴിയാത്തത്…”

    അത് പറഞ്ഞ ശേഷം അവൻ മെല്ലെ അവിടെ നിന്നു നടന്നു നീങ്ങി. മെയ്സ് തിരിഞ്ഞു അവൻ പോയ വഴിയേ നോക്കുമ്പോളേക്കും അവൻ അവിടെ നിന്നും മാഞ്ഞുപോയിരുന്നു.

    മെയ്സ് ഒന്ന് നെടുവീർപ്പിട്ട ശേഷം വേഗതയിൽ മുകളിലേക്കു നോക്കി.

    അവളുടെ കണ്ണ് നേരെ മുകളിലേക്കു എത്തുന്നതിന്റെ തൊട്ട് മുൻപ് ഒരു ചെറിയ വെളിച്ചം അവിടെ നിന്നു മാഞ്ഞുപോയി.

    അവളുടെ കണ്ണുകൾ അപ്പോളും സംശയത്തോടെ അങ്ങോട്ടേക്ക് തന്നെ പതിച്ചിരുന്നു.

    ***

    “ഹലോ… മോളെ…”

    വാർദ്ധക്യത്താൽ അവശത ബാധിച്ച ഒരു സ്ത്രീ ശബ്ദം നഥിക്ക് വന്ന ഫോൺ കോളിൽ നിന്നു കേട്ട്…

    “ഹലോ മുത്തശ്ശി…

    ഞാൻ ഫ്ലൈറ്റ് ഇറങ്ങി… ഇവിടുന്നുള്ള ഫ്ലൈറ്റ് ഒരു മണിക്കൂർ കഴിഞ്ഞാ…”

    നന്ദിനിയുടെ അമ്മയായിരുന്നു അത് കുറച്ചധികം നാളുകളായി ഫോൺ കോളുകളിലൂടെ നഥിക്ക് മുത്തശ്ശിയെ പരിചയമുണ്ടായിരുന്നു.

    “വല്യമ്മാവൻ വിമാനത്താവളത്തിൽ ഉണ്ടാവൂട്ടോ…”

    “ശരി മുത്തശ്ശി…”

    “പെട്ടന്ന് വാ ന്റെ കുട്ടി… എനിക്ക് കാണാൻ കൊതിയാരിക്ക്യ…”

    അവരുടെ സ്നേഹത്തോടെയുള്ള വാക്കുകൾ കേട്ട് അവൾ ഒന്ന് ചിരിച്ചു.

    “എനിക്കും അതേപോലെ തന്നെയാ മുത്തശ്ശി…”

    “എന്നാ ഞാൻ വയ്ക്ക…

    ഇവിടെ വന്നിട്ടാകം ബാക്കി സംസാരൊക്കെ…”

    “ശരി മുത്തശ്ശി…”

    കോൾ കട്ട്‌ ആയി നഥിക്ക് അവരുടെ വാക്കുകൾ വല്ലാത്ത സന്തോഷം നൽകി.

    ***

    ഫ്ലൈറ്റ് മേഘത്തെ വകഞ്ഞുമാറ്റിക്കൊണ്ട് കൊച്ചി ഇന്റർനാഷണൽ എയർപോർട്ടിനെ ലക്ഷ്യമാക്കി താഴ്ന്നു പറന്നു.

    നഥി തന്റെ മമ്മിയുടെ നാടിനെ സ്പർശിക്കാനായി മനസ്സിൽ വ്യാഗ്രതകൊണ്ടു.

    ഫ്ലൈറ്റ് ഇറങ്ങി മറ്റ് പ്രോസിജറുകൾ കഴിഞ്ഞ ശേഷം നഥി തിരക്കിൽ അനന്തനെ കണ്ണുകൾക്കോണ്ട് തിരഞ്ഞു എയർപോർട്ടിനു വെളിയിലേക്ക് ഇറങ്ങി.

    അല്പം സമയത്തിന് ശേഷം അവളുടെ കണ്ണ് ഇടവിട്ട് നരച്ച താടിയും മുടിയുമുള്ള ഒരു മധ്യവയസ്ക്കനിൽ നിന്നു.

    ഹാഫ് കൈ ഷർട്ട്‌ ഇട്ട് കസവ് കരയുള്ള മുണ്ടുടുത്തായിരുന്നു അയ്യാളുടെ നിൽപ്പ്.

    അയ്യാളുടെ കണ്ണുകളും അവളിൽ തന്നെ ആയിരുന്നു. അൽപനേരം അങ്ങനെ നിന്ന ശേഷം അവൾ പുഞ്ചിരിയോടെ അദ്ദേഹത്തിന്റെ അടുത്തേക്ക് അയ്യാളുടെ മുഖത്തും സന്തോഷം പടർന്നു കണ്ണുകൾ നിറഞ്ഞു.

    “മോളെ…”

    അയ്യാൾ ഇരുകൈകൾക്കൊണ്ടും കോരി എടുക്കുന്നതുപോലെ അവളുടെ മുഖം കോരി എടുത്തുകൊണ്ടു വികാരഭരതനായി.

    “കുമാറെ നോക്കിയെടാ…

    ന്റെ നന്ദിനിടെ മോള്…”

    അയ്യാൾ തന്റെ ഒപ്പമുണ്ടായിരുന്ന മറ്റൊരു മധ്യവയസ്ക്കനെ നോക്കികൊണ്ട് പറഞ്ഞു.

    “അതെ അതെ നന്ദിനിക്കുട്ടിയെപ്പോലെ തന്നെ…”

    അയ്യാളും ചിരിച്ചുകൊണ്ട് നഥി കൊണ്ടുവന്ന സാധനങ്ങൾ എല്ലാം എടുത്തു കാർ പാർക്കിങ്ങിലേക്ക് നടന്നു. പിന്നാലെ നഥിയേ ഒരു കൈകൊണ്ട് ചേർത്ത് പിടിച്ചു കൊഞ്ചിച്ചുകൊണ്ട് അനന്തനും.

    അധികം വൈകാതെ അവർ വീട്ടിലേക്ക് തിരിച്ചു. നഥി വണ്ടിയിലിരുന്നു ഓരോ കാഴ്ചകളും ആസ്വദിക്കുകയായിരുന്നു.

    വൈകാതെ തന്നെ സിറ്റി പിന്നിട്ട് അവർ ഗ്രാമ പ്രദേശത്തിന്റെ ഇടുങ്ങിയ പാതയിലേക്ക് കയറി.

    ഇരു വശവും മരങ്ങളും നേൽപ്പാടങ്ങളും നിറഞ്ഞ് നിൽക്കുന്ന പ്രദേശം.

    അല്പം മുന്നിലേക്കെത്തിയപ്പോൾ അവളുടെ കണ്ണിൽ ഒരു വശത്തയുണ്ടായിരുന്ന ഒരു ബോർഡിൽ പതിഞ്ഞു.

    “സ്വാഗതം…

    ഇരുൾ ഗ്രാമം…”

    വളരെ സന്തോഷത്തോടെ അവൾ അത് വായിച്ചു.

    ശേഷം ഉള്ളിലേക്ക് ശക്തിയായി ഇരുളിലെ വായു ശ്വസിച്ചു. മമ്മി എപ്പോഴും പറയാറുള്ള മമ്മിയുടെ ഗ്രാമം ഇരുൾ.

    അവരുടെ കാർ അവസാനമായി വലിയ മതിലുകളുടെ ഉള്ളിലായുള്ള ഒരു ഇല്ലാത്തിന്റെ മുന്നിലായിരുന്നു.

    അവളെ കാത്തിരുന്നതുപോലെ അവിടെ ഒരു കൂട്ടം ആളുകൾ നിൽപ്പുണ്ടായിരുന്നു.

    കാറിൽ നിന്നിറങ്ങിയ നഥി തല ഉയർത്തി നോക്കി. അവൾക്ക് വരാനിരിക്കുന്ന സന്തോഷങ്ങൾ അനുഭവങ്ങളും അറിയാതെ…

    തുടരും…

    5 Comments

    Add a Comment
    1. Waiting for the next part

    2. ♥️♥️♥️♥️♥️

    3. Going very good…

    4. Page kuttiyall kollam ayirunnu ninta ishtam polla bakki okkaa ?

    Leave a Reply to Mohanadas Cancel reply

    Your email address will not be published. Required fields are marked *