കുഞ്ഞന്റെ മലയിറക്കം 2127

Views : 12286

ഒരു പട്ടിയെപ്പോലെ ജീവിതകാലം മുഴുവതും ഒരു കഷ്ണം ചങ്ങലയിൽ………

പുറത്ത് ചങ്ങല ശബ്ദിച്ചുവോ….?

അടുക്കളയിൽ പാത്രങ്ങൾ കുട്ടിമുട്ടിയ ശബ്ദമായിരുന്നു….

അവൻ അടുക്കള ലക്ഷ്യമാക്കി നടന്നു……

ആവി പറക്കുന്ന കഞ്ഞിയും മൂളകുപൊട്ടിച്ചതും ചാണകം മെഴുകിയ തറയിൽ അവനെയും കാത്തിരിപ്പുണ്ടായിരുന്നു….. വല്ലാത്ത വിശപ്പ്… മഴക്കാലമായാൽ പിന്നെ വിശപ്പ് അധികമാകും… ഭക്ഷണം കുറവും… ആ സമയത്ത് മാത്രമാണ് അവൻ മഴയെ വെറുത്തിരുന്നത്…. മഴക്കാലത്ത് അമ്മയ്ക്ക് പണി കുറവാണ്….. അപ്പോൾ പട്ടിണി കിടക്കേണ്ടി വരും…..

അവൻ ആർത്തിയോടെ ചുടുകഞ്ഞി ഊതിക്കുടിക്കാൻ തുടങ്ങി…. മേൽചുണ്ടിലും, തെറ്റിത്തടത്തിലും വിയർപ്പുകണങ്ങൾ പ്പൊടിഞ്ഞു……. അപ്പോഴും പുറത്ത് മഴനിർത്താതെ പെയ്തുകൊണ്ടേ ഇരുന്നു…… ദൂരെ ഏതോ ചാവാലിപ്പട്ടിയുടെ മോങ്ങൽ മഴയോടൊപ്പം അലിഞ്ഞു ചേർന്നു…..

കൈയും, മുഖവും കഴുകി അവൻ ജനാലയ്ക്കരുകിലായി നിലയുറപ്പിച്ചു… രാത്രികളിലും, മഴക്കാലത്തും അവനെ പുറംലോകവുമായി ബന്ധിപ്പിച്ചിരുന്നത് ഈ ജനൽ മാത്രം ആയിരുന്നു…..ആ ജനലിന്റെ ചെറിയ ചതുരത്തിനുള്ളിലെ പുറം ലോകത്തിന് ഒരു വന്യമായ സൗന്ദര്യം ഉണ്ടായിരുന്നു……. കറുപ്പും, വെളുപ്പും നിറഞ്ഞ ലോകം…കറുപ്പിന്റെ അഗാധതയിൽ വല്ലപ്പോഴും മാത്രം തെളിയുന്ന വെളുപ്പ്….. ഇതിൽ ഏതാണ് പരമമായ സത്യം…..കുറുപ്പോ….? വെളുപ്പോ….?

കറുപ്പിനെ സ്നേഹിക്കാനായിരുന്നു അവനിഷ്ടം….

അവനു പ്രീയപ്പെട്ടവയെല്ലാം കറുത്തവ ആയിരുന്നല്ലോ….

പാറേലപ്പൂപ്പൻ….., യക്ഷിപ്പാറ…., വട്ടനച്ഛൻ…., അമ്മ…. പിന്നെ കുഞ്ഞിലക്ഷ്മി….. അങ്ങനെ എല്ലാം……

യക്ഷിപ്പാറയിലെ ആലിനോട് ചേർന്നു കാണുന്ന പാറയിടുക്കിൽ കറുപ്പിന്റെ വന്യഭംഗിയുമായി ചെള്ളുകളുടെ ഒരു കൂട്ടം……. കാണാൻ നല്ല ഭംഗിയുണ്ടെങ്കിലും കുറേ നേരം നോക്കിനില്ക്കുബോൾ മേലാകെ ഒരു തരിപ്പ് അനുഭവപ്പെടുമായിരുന്നു…. ആ ആൽമരത്തിൽ തലകീഴായി തൂങ്ങികിടന്നിരുന്ന നരിച്ചീറുകൾ….. അന്ധകാരത്തിൽ അവയുടെ കണ്ണുകൾ വെട്ടിത്തിളങ്ങുമത്രേ…..! ഈ നരിച്ചീറുകളിൽ ചില വലിയ ഇനം ജന്തുക്കൾക്ക് വലിയ രണ്ട് കോമ്പല്ലുകൾ ഉണ്ടത്രേ….. അവ രക്തം കുടിക്കുമത്രേ…!

ഇതെല്ലാം കുഞ്ഞിലക്ഷ്മിക്ക് അവളുടെ അച്ഛൻ പറഞ്ഞു കൊടുത്തതാണ്…..അവൾ എനിക്കും….. അവളുടെ അമ്മയ്ക്ക് കുറേ പാട്ടുകൾ അറിയാം…. അവളെ അമ്മ പഠിപ്പിച്ച പാട്ടുകൾ എനിക്കുവേണ്ടി ഈണത്തിൽ പാടുമായിരുന്നു… അവളുടെ പാട്ടും കാഞ്ഞൂതോടിന്റെ ഓളങ്ങളും ലയിച്ച് ഒന്നാവുന്നതായി അവനുതോന്നിയിരുന്നു…. അപ്പോഴെല്ലാം അറിയാതെ അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു…….

കുഞ്ഞിലക്ഷ്മിക്ക് അച്ഛനും, അമ്മയും വേണ്ടുവോളം സ്നേഹം കൊടുത്തിട്ടും ഒരു സന്തോഷമില്ലായ്മ എപ്പോഴും ആ മുഖത്ത് നിഴലിച്ചു നിന്നിരുന്നു…. പുറത്ത് മഴ നേർത്തു നേർത്തു വന്നുകൊണ്ടിരുന്നു…. അവന്റെ വീടിന്റെ മേൽക്കൂരയിൽ നിന്നും മഴവെള്ളം തുള്ളികളായി താളാത്മകമായി പുറത്ത് കെട്ടി കിടന്നിരുന്ന വെള്ളത്തിലേക്ക് പതിച്ചു കൊണ്ടേ ഇരുന്നു….. യക്ഷിപ്പാറയുടെ നെറുകയിലെ പാലമരത്തിന്റെ ചില്ലകളിൽ നിന്നും മഴത്തുള്ളികൾ ആ കറുത്ത കല്ലിലേക്ക് ഇറ്റിറ്റു വീണുകൊണ്ടേ ഇരുന്നു…….

പുറത്ത് കൂരിരുൾ കമ്പളം പുതച്ച് കിടക്കുന്ന പ്രകൃതി മഴയിൽ നനഞ്ഞു കുളിച്ച് നില്ക്കുന്നു…… മഴമേലങ്ങൾ പെയ്തൊഴിഞ്ഞിരിക്കുന്നു…. നിലാവിന്റെ വെള്ളിവെട്ടം മാനത്തിന് ഇത്തിരി വെളുപ്പു നല്കി… യക്ഷിപ്പായുടെ നെറുകയിലെ പാലമരത്തിന്റെ ചില്ലകൾക്കിടയിൽ ചന്ദ്രൻ മറഞ്ഞു നില്ക്കുന്നു…. മഴ പെയ്തപ്പോൾ പറന്നു പോയ നരിച്ചീറുകൾ ഇപ്പോൾ തിരികെ വന്ന് തലകീഴായി തൂങ്ങിക്കിടക്കുന്നുണ്ടാവാം…

“കുഞ്ഞാ….. പായ വിരിച്ചിട്ടുണ്ട്, വന്നു കിടന്നുറങ്ങ്….”

അവന്റെ അമ്മ ഉറക്ക ചുവടോടെ വിളിച്ചു പറഞ്ഞു……

അവന്റെ കുഞ്ഞു മനസ്സിൽ ചോദ്യങ്ങളുടെയും, ചിന്തകളുടെയും, കറുപ്പിന്റെയും, വെളുപ്പിന്റെയും ഒക്കെക്കൂടി ഒരു കറുത്ത കാർമേഘം പെയ്തൊഴിയാതെ മൂടിക്കെട്ടി നിന്നിരുന്നു……

ആ ചെറിയ മൺകുടിലിന്റെ വാതിൽ അടഞ്ഞു….. മെഴുകുതിരി അണച്ചു……കുമ്മായം തേച്ച ഭിത്തിയിൽ ഇപ്പോൾ കറുപ്പു നിറം മാത്രം…. അന്ധകാരം അവനെയും, അവൻ അന്ധകാരത്തേയും ഗാഢമായി പുണർന്നു……. പുൽപ്പായയിൽ മലർന്ന് മച്ചിലേക്ക് നോക്കിക്കിടന്നു….. പകൽ മുഴുവൻ പണിയെടുത്ത ക്ഷീണം കാരണം അമ്മ ഉറങ്ങിക്കാണും..

ചെറിയ ജനാലയിൽക്കൂടി നിലാവരിച്ചിറങ്ങുന്നുണ്ടായിരുന്നു….. നിശാചരികളായ കൂമന്റെ മൂളലുകൾ അവന്റെ കാതിന്നെ അലോസരപ്പെടുത്തി…… പുറത്ത് ഒരു ചങ്ങലകിലുക്കം….അവൻ ചെവിയോർത്തു….. അത് അകലെനിന്നും താന്റെ അടുത്തേക്ക് ഒഴുകിയെത്തുന്നത് അവനറിഞ്ഞു….. രണ്ടു കണ്ണുകളും മുറുക്കെ അടച്ചു പിടിച്ചു….. കാലുകൾക്ക് ഒരു വല്ലാത്ത ഭാരം അനുഭവപ്പെടാൻ തുടങ്ങി….. അവയിലേക്ക് ഒരു ഇരുമ്പു ചങ്ങലയുടെ തണുപ്പ് അരിച്ചിറങ്ങുന്നുണ്ടോ….? തന്റെ കാലുകൾ ചലിപ്പിക്കാനാവാത്ത വിധം അതിന്റെ ഭാരം ഏറിക്കൊണ്ടിരിക്കുന്നു…… പുറത്ത് കെട്ടിക്കിടന്നിരുന്ന ചെളി വെള്ളത്തിലൂടെ ആരോ ഒരാൾ പൊട്ടിയ ചങ്ങലയും വലിച്ചു കൊണ്ട് ഓടി മറയുന്നു…. വട്ടനച്ഛൻ ചങ്ങലപൊട്ടിച്ചു കാണുമോ….? അതിന് വട്ടനച്ഛൻ……..

“കുഞ്ഞാ…..”

പുറത്താരോ തന്റെ പേരെടുത്തു വിളിക്കുന്നു…… അവൻ പായയിൽ നിന്ന് മെല്ലെ എഴുന്നേറ്റു….. തന്റെ വലതു കാലിന് ഒരു വല്ലാത്ത ഭാരം ഒരു ചങ്ങല ബന്ധിച്ച പോലെ…. അവൻ തന്റെ കാല് വലിച്ചു വച്ച് നടന്നു…. തറയിലൂടെ ഒരു ചങ്ങല ഇഴയുന്ന ശബ്ദം ആ കൊച്ചു മുറിക്കുള്ളിൽ മുഴങ്ങിക്കേട്ടു……. ആ മൺകൂടിലിന്റെ വാതിൽ മലർക്കെ തുറന്നു….. അതാ അവിടെ ബഞ്ചിൽ ആരോ ഒരാൾ ഇരിക്കുന്നു….! വട്ടനച്ഛനാണോ….? അവന്റെ ഉള്ളിലെ ആ ചോദ്യം പക്ഷേ പുറത്തേക്ക് വന്നില്ല.

“കുഞ്ഞാ…..”

ആ രൂപം തന്റെ പേരെടുത്തു വിളിക്കുന്നു….. ഒരു കയ്യിൽ തീപന്തം മറ്റെതിൽ ചങ്ങല….. താൻ സ്വപ്നത്തിൽ കേട്ട ശബ്ദം, കണ്ട രൂപം…… അതേ…… പാറേലപ്പൂപ്പൻ……

അവന്റെ മനസ്സിൽ പെയ്യാൻ കൊതിച്ചു നിന്നിരുന്ന മഴമേഘം പെയ്തിറങ്ങി…… നിലാവിൽ കുളിച്ചു നിന്നിരുന്ന രാത്രിയുടെ മാറിൽ ആയിരം വസന്തങ്ങൾ പൂത്തിറങ്ങി…….. മുറ്റത്തെ അശോകച്ചെടിയുടെ ഇടയിൽ നിന്നും കൂമൻ ഒച്ച വച്ച് പറന്നുയർന്നു…. യക്ഷിപ്പാറയുടെ നെറുകയിലെ പാലമരത്തിൽ ഒരു വെള്ളിവെളിച്ചത്തിന്റെ വളയം ജ്വലിച്ചു നില്ക്കുന്നു….. ബഞ്ചിലിരുന്ന ആ രൂപം തന്റെ കയ്യിലെ എരിയുന്ന തീ പന്തം നിലത്ത് കുത്തി നിർത്തി….. വലത്തെ കൈ നീട്ടി അവനെ അരികിലേക്ക് വിളിച്ചു…… മുറ്റത്ത് കെട്ടിക്കിടന്നിരുന്ന ചെളി വെള്ളത്തിലൂടെ ചങ്ങല ഇഴഞ്ഞു നീങ്ങി….. നിലത്ത് കുത്തിവച്ചിരുന്ന തീപന്തം കൈയ്യിലെടുത്ത് അപ്പൂപ്പൻ ബഞ്ചിൽ നിന്നും എഴുന്നേറ്റ് അവന് പുറം തിരിഞ്ഞു നിന്നു… പിന്നെ തലതിരിച്ച് അവനെ മാടിവിളിച്ചു…. അവന്റെ കാലുകൾ യാന്ത്രികമായി ചലിച്ചുകൊണ്ടേ ഇരുന്നു….. വലതുകാലിന്റെ ഭാരം ക്രമാധീതമായി വർദ്ധിച്ചു വരുന്നു…. തിരിഞ്ഞു നോക്കാതെ പാറേലപ്പൂപ്പൻ തന്റെ യാത്ര തുടർന്നു…….. ചുറ്റിനുമുള്ള പൊന്തക്കാടുകളിൽ ചീവീടുകൾ അലറിക്കരയുന്നു…… പാറേലപ്പൂപ്പൻ തന്റെ ചുവടുകൾക്ക് വേഗം കൂട്ടി…. പിന്നാലെ അവനും….

മൺറോഡിലേക്ക് അവർ നടന്നു കയറി….

Recent Stories

The Author

rajan karyattu

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com