ദേവു 31

ഏറെ നേരം സങ്കടം പറഞ്ഞു വാശി പിടിച്ചു. നിവൃത്തിയില്ലാതെ വന്നപ്പോൾ അച്ഛൻ അമ്മാവനെ വിളിച്ചു സ്ഥലവും വീട് വെയ്ക്കാൻ കുറച്ചു കാശും കൊടുക്കാൻ പറഞ്ഞു.

അങ്ങനെ പിറ്റേ ദിവസം എനിക്കും ടീച്ചർക്കും നല്ല സന്തോഷമായി ഇതറിഞ്ഞ ദേവു അന്ന് ആദ്യമായി എന്നോട് ചിരിച്ചു. ആ ചിരി പിന്നെ മാഞ്ഞില്ല ഓരോ ദിനം കാണുമ്പോഴും പ്രകാശിതമായി അവളുടെ പുഞ്ചിരി. അവൾക്ക് കുഞ്ഞുവീടായി. എന്നോട് സ്നേഹമായി.

കുട്ടിക്കാലം കഴിഞ്ഞ് ഹൈസ്കൂൾ എത്തി നമ്മൾ അറിയാതെ ആ സൗഹൃദം പ്രണയമായി. പുല്ലായി തോട് കടവിനും, മനയ്ക്കലെ പുളിമാവിന്റെ ചുവട്ടിനും, മുതിരുർ കുന്നിന്റെ ചെരിവിലെ കശുവണ്ടി തോട്ടത്തിനും ഞങ്ങളുടെ പ്രണയകഥ പറയാൻ ഒരുപാട് ഉണ്ടായിരുന്നു. പത്ത് കഴിഞ്ഞപ്പോൾ അവൾ പഠിപ്പ് നിർത്തി ഒരു തുന്നൽ കടയിൽ ജോലിക്ക് പോയി. ആ സമയത്തായിരുന്നു അവളുടെ അച്ഛന്റെ മരണം. പിന്നെ രണ്ട് അനിയത്തിമാർ സ്കൂളിൽ ഏഴിലും അഞ്ചിലും എത്തി.

കാലം കഴിഞ്ഞു മുത്തശ്ശിയുടെ മരണശേഷം അച്ഛനും അമ്മാവനും ചെറിയച്ഛൻമാരൊക്കെ മേപ്പനാട്ട് തറവാട് വീതം വെച്ചു അച്ഛൻ സൂറത്തിൽ നിന്നും നാട്ടിൽ ഒരു നല്ല വീട് വെച്ചു.മേപ്പനാട്ട് തറവാട് വീതം വെയ്ക്കുന്ന കാര്യത്തിൽ അമ്മാവൻ ഒരു കളി നടത്തിയത്രേ പക്ഷെ അച്ഛൻ ഒന്നും പറയാതെ അതിനടുത്തായി നല്ല വീട് വെച്ചു. അച്ഛന് ആ സമയം എറണാകുളത്ത് ഒരു പ്രസ്സിൽ ജോലി ശരിയായി. ദേവുനെ കണ്ട് യാത്ര പറഞ്ഞ് അന്ന് പോവുമ്പോൾ അവൾ പറഞ്ഞു.

” എറണാകുളത്തൊക്കെ പോയി നല്ല പഠിപ്പും ജോലിയൊക്കെ ആയാൽ എന്നെ മറക്കുമോ അപ്പു ഏട്ടാ.”

അത് പറഞ്ഞു മുഴുവിപ്പിക്കുന്നതിനു മുൻപ് അവളുടെ വാ പൊത്തി ചേർത്ത് പിടിച്ച് ചുണ്ടിൽ ചുംബിച്ചു. കരിമഷി എഴുതിയ കണ്ണിന്റെ അഴകും, എണ്ണ തേച്ച മുടിയുടെ മണവും കവിളിലെ ചുവപ്പും അന്നാദ്യമായ് അടുത്തറിഞ്ഞു. കൈകൾ ചേർത്ത് പിടിച്ച വേളയിൽ എന്റെ കൈയ്യാലെ അവളുടെ കുപ്പിവള പൊട്ടിച്ചിതറി. മുറിഞ്ഞുചോര വന്ന എന്റെ കൈകളിൽ ചുംബിച്ച അവളെ കെട്ടിപ്പിടിച്ച് അന്ന് യാത്രയായി.

പിന്നെ എനിക്ക് ജോലി കിട്ടി പുറത്ത് പോയി അഞ്ച് വർഷം കഴിഞ്ഞിരിക്കുന്നു. രണ്ട് വർഷം മുൻപ് ഒരിക്കൽ നാട്ടിൽ വന്നപ്പോൾ മാത്രമാണ് ദേവുനെ കണ്ടത്. അന്ന് തന്നെ ഞാൻ എറണാകുളത്തെക്ക് പോയി.അവളുടെ അമ്മ ദീനം വന്നു