പിഴച്ചവൾ
കേട്ടത് സത്യമാകരുതേ എന്നു മാത്രമായിരുന്നു ആ മഴയിൽ ഇടറുന്ന കാലടികളോടെ ഓടുമ്പോഴും എന്റെ മനസ്സിൽ. ഇല്ല അവൾക്കതിനാവില്ല ഒരു കുഞ്ഞിന്റെ മനസ്സല്ലേ അവൾക്ക് അവൾക്കതിനാവില്ല മനസ്സിനെ പലവട്ടം പറഞ്ഞു പഠിപ്പിക്കാൻ അവൾ ശ്രമിക്കുന്നുണ്ടായിരുന്നു…
ആ ചെറിയ വീടിനോടടുക്കുമ്പോഴേക്കും കാണാമായിരുന്നു
നിറഞ്ഞ സദസിൽ ഓടുന്ന നാടകം കാണാനെത്തിയ പോലെ ജനങ്ങളെ അല്ലെങ്കിലും എല്ലാർക്കും ഇതൊക്കെ കാണാനും അറിയാനും ആണല്ലോ താല്പര്യം…
ആളുകൾക്കിടയിലൂടെ ഞാൻ അവളെ തിരഞ്ഞു കാണാനായില്ല പോലിസ് അകത്തു തെളിവെടുക്കുകയാ ആരോ പറയുന്ന കേട്ടു.
“എന്നാലും ഇവളൊക്കെ പെണ്ണാണോ സ്വന്തം കുഞ്ഞിനെ കൊല്ലാൻ മാത്രം ഒരമ്മായക്കാകുമോ”
അതിന്റെ അമ്മ പോയപ്പോളും ഒരു കുറവും വരാതെ അല്ല അവള്ടെ അച്ഛൻ അവളെ നോക്കിയേ
എവിടോ പോയി വയറ്റിൽ ഉണ്ടാക്കി വന്നിട്ടും ഒരു വാക്ക് കൊണ്ട് പോലും അയാൾ അവളെ വേദനിപ്പിച്ചില്ല എന്നിട്ടും അവൾ ചെയ്ത കണ്ടോ നിങ്ങൾ
നശിച്ചവൾ,പിഴച്ചവൾ
പിന്നെയും ഒരുപാട് കേട്ടു നാട്ടുകാർ അവൾക്കു കൊടുക്കുന്ന പേരുകൾ എന്നാലും എന്തിനാ അവൾ ഈ കടും കൈ ചെയ്തേ
വീടിന്റെ ഉമ്മറത്തു തന്നെ കണ്ടു
ഒരു കുഞ്ഞു പായയിൽ വെള്ളത്തുണിയിൽ കിടത്തിയ ആ പൈതലിനെ, കണ്ണുകൾ പാതി അടഞ്ഞിരുന്നു ആ ചോരകുഞ്ഞിന്റെ കവിളിൽ ഒലിച്ചിറങ്ങിയ മാതൃത്വത്തിന്റെ ചൂട് പാലിന്റെ അടയാളങ്ങൾ… കണ്ണുകൾ കണ്ണീർ ഒഴുക്കിയ പാടുകൾ
അവളെ പോലെ തന്നെയായിരുന്നു ആ കുഞ്ഞു പൈതലും അതെ കണ്ണുകൾ അതെ ചുണ്ടുകൾ അവളെ കൊത്തി വച്ചതു പോൽ ഒരു കുഞ്ഞു സുന്ദരി… എന്നിട്ടും എന്തിനവൾ ഇത് ചെയ്തു.
ആ കുഞ്ഞിനരുകിൽ ഇരിക്കുന്ന അവള്ടെ അച്ഛനെ കണ്ടു. പാവം തോന്നി കരഞ്ഞു തളർന്നിരിക്കുന്നു. ആരൊക്കെയോ ആസ്വപ്പിക്കുന്നുണ്ട് എന്തെങ്കിലും പറയണം എന്നു തോന്നി എന്നാൽ എന്ത് എന്ന എന്റെ മനസിന്റെ ചോദ്യത്തിന് മുന്നിൽ എന്റെ നാവ് കീഴടങ്ങി.. അല്ലെങ്കിൽ കൂടി ഇപ്പോൾ എന്ത് പറയാൻ ആണ് എല്ലാം നഷ്പ്പെട്ടവനു എന്ത് കേൾക്കാൻ ആകും…
കുറച്ചു നേരത്തിനു ശേഷം കൈയിൽ വിലങ്ങുമായി പോലീസുകാർക്കിടയിൽ അവളെ കൊണ്ടുവന്നു ആളുകൾ ശപിക്കുന്നുണ്ട് അവളെ ചിലർ തല്ലാൻ ശ്രമിക്കുന്നു ഒന്നും പറയാൻ ആകില്ല ആരോടും കാരണം ജനിച്ചു മാസം തികയും മുൻപേ സ്വന്തം കുഞ്ഞിനെ കൊന്നവളാണവൾ കൊലപാതകി. പിഴച്ചവൾ…
എങ്കിലും എങ്ങനെയോ ജീപ്പിൽ കേറ്റുന്നതിനു മുൻപ് ഞാൻ അവളുടെ അടുത്തെത്തി ഞാൻ ഒന്നേ അവളോട് ചോദിച്ചുള്ളൂ എന്തിനായിരുന്നു മോളെ ഇതെന്ന് അവളും എനിക്ക് മാത്രം കേൾക്കാവുന്ന ശബ്ദത്തിൽ ഒരു വാക്കുമാത്രം പറഞ്ഞു എനിക്കും കുഞ്ഞിനും ഒരാളെ അച്ഛാ എന്നു വിളിക്കാൻ ആവാത്ത കൊണ്ടെന്നു….
സൈറൺ മുഴക്കി ആ വാഹനം അകലുമ്പോഴും ആ ജനങ്ങൾക്കിടയിൽ ഞാൻ തനിച്ചായ പോലെ തോന്നി ഞങൾക്കേറെ പ്രിയപ്പെട്ട വാടാമല്ലി ചെടികൾക്കടുത്തു ഞാൻ നിന്നു.. വാടി തുടങ്ങിയ പൂക്കൾ എന്നെ നോക്കി ചിരിക്കുന്ന പോലെ തോന്നി ഞാൻ നീ തന്നെ എന്ന് പറയാതെ പറയാതെ പറയുന്ന പോലെ……
By കാടൻ