ആട്ടക്കഥ [രാജീവ്] 54

Views : 3039

ആട്ടക്കഥ

Attakkadha രചന രാജീവ്

പത്താം ക്ലാസ് തോറ്റതോടെ അച്ഛന്റൊപ്പം ഫ്രഷ് ചപ്പാത്തി സെന്റർ നോക്കി നടത്താൻ സായൂജ് തീരുമാനിച്ചു.

മിക്കദിവസവും സ്കൂൾ കഴിഞ്ഞു പോകുംവഴി ചപ്പാത്തി വാങ്ങാൻ എത്തുന്ന ഒരു പെൺകുട്ടിയുടെ മൊഞ്ചിൽ അവന്റെ മനസുടക്കി.

“എടാ …ഇന്ന് എന്തായാലും അവളോട്‌ ഇഷ്ടമാണെന്ന് ഞാൻ പറയും… ” ഒരു ദിവസം സായൂജ് കൂട്ടുകാരനായ മനുവിനോട് പറഞ്ഞു.

“എടാ. ..അവളുടെ ചേട്ടൻ എങ്ങാനം അറിഞ്ഞാൽ …??” മനു സായൂജിനോട് ചോദിച്ചു.

“എന്തും വരട്ടെ… നേരിടാൻ ഞാൻ തയ്യാറാണ്…” സായൂജ് പറഞ്ഞു.

***
ഒരു ബുധനാഴ്ച വൈകിട്ട് സ്കൂൾ വിട്ട് വരുന്ന വഴി അവൾ, ഫ്രഷ് ചപ്പാത്തി സെന്ററിലേക്ക് പതിവ് പോലെ കയറി വരുന്നത് സായൂജ് കണ്ടു.

അവൾക്കൊപ്പം ഒരു കൂട്ടുകാരിയും ഉണ്ടായിരുന്നു.

“എടാ അവൾ നോ പറയുമോ… ” സായൂജ് മനുവിനോട് മെല്ലെ ചോദിച്ചു.

“നി ധൈര്യമായി പറയടാ..”മനു പറഞ്ഞു.

മനു അവളെ എത്തി നോക്കിക്കൊണ്ടിരുന്നു.

“എടാ എങ്ങനെ പറയും… എനിക്ക് ആകെ ഒരു വിറയൽ…” സായൂജ് മെല്ലെ പറഞ്ഞു.

“എടാ നിനക്കു പറയാൻ പറ്റും… പറ്റൂടാ….” മനു ധൈര്യം പകർന്നു.

സായൂജിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു. പ്രണയത്തിന്റെ നൈർമല്യം നിറഞ്ഞ പാൽ പുഞ്ചിരി.

“കാവ്യാ എന്നല്ലേ പേര്…..” സായൂജ് അവളോട്‌ ചോദിച്ചു.

“അല്ല…” അവൾ പറഞ്ഞു.

“പിന്നെ എന്താ പേര്…..”അവൻ വീണ്ടും ചോദിച്ചു.

“പറയാൻ മനസില്ല… കാവ്വ്യെ നി ചപ്പാത്തിടെ പൈസ വേഗം കൊട്…”അവളുടെ കൂടെ ഉണ്ടായിരുന്ന കൂട്ടുകാരി ദേഷ്യത്തോടെ പറഞ്ഞു.

“കാവ്യ…” സായൂജ് മെല്ലെ പറഞ്ഞു.

അവൾ ചപ്പാത്തിയുടെ കാശ് കൊടുത്തു.

” കാവ്വ്യെ…ഐ ലൗ യൂ…” ബാലൻസ് പൈസ കൊടുക്കുന്നതിനിടയിൽ സായൂജ് വിറയലോടെ പറഞ്ഞു.

അവൾ അവനെ അമ്പരപ്പോടെ ഒന്നു നോക്കി.

“പോടാ…വായിനോക്കി..” കാവ്യയുടെ കൂട്ടുകാരി ഒച്ചവെച്ചു.

അവർ വേഗം നടന്നു പോകുകയും ചെയ്തു.

“സംഭവം ചിറ്റിപ്പോയി…” മനു ചിരിയോടെ പറഞ്ഞു.

****

ചപ്പാത്തിക്കവറിൽ ഒളിപ്പിച്ച് കാവ്യയ്ക്ക് ലൗ ലെറ്റർ കൊടുക്കാമെന്ന ആശയം ഉദിച്ചത് മനുവിന്റെ തലയിലായിരുന്നു.

ലൗ ലെറ്ററിൽ തന്റെ ഫോട്ടോ കൂടി ഒട്ടിച്ചു വെക്കാൻ സായൂജ് നിർബദ്ധം പിടിച്ചു.

സാഹിത്യത്തിൽ അഭിരുചി ഉള്ള ഗോകുലാണ് ലൗ ലെറ്റർ എഴുതിയത്.

അങ്ങനെ അന്ന് കാവ്യയ്ക്ക് കൊടുത്ത ചപ്പാത്തി കവറിനുള്ളിൽ സായൂജിന്റെ പ്രേമ ലേഖനവും ഉണ്ടായിരുന്നു.

****
പിറ്റേന്ന്, ഫ്രഷ് ചപ്പാത്തി സെന്ററിലേക്ക് കാവ്യയുടെ ചേട്ടൻ കയറിച്ചെന്നു.

“എടാ അവളുടെ ചേട്ടൻ കടയിലേക്ക് വരുന്നുണ്ട്… നി ഇപ്പോൾ ഇങ്ങോട്ട് വരണ്ട…”

ഗോകുൽ സായൂജിനെ ഫോണിൽ വിളിച്ചു പറഞ്ഞു.

” നി എന്റെ പെങ്ങൾക്ക് ലൗ ലെറ്റർ കൊടുക്കും അല്ലെടാ..”

കാവ്യയുടെ ചേട്ടൻ ആക്രോശിച്ചു കൊണ്ട് മനുവിന്റെ മുഖത്തടിച്ചു.

***

“എടാ…കാവ്വ്യെടെ ചേട്ടൻ നിന്നെ പോക്കനല്ല വന്നത്… മനുവിനെയാ… മനുവിനെ അവൻ അടിച്ചു… അവൻ കാവ്യയ്ക്ക് ലൗ ലെറ്റർ കൊടുത്തെന്നും പറഞ്ഞ്..” ഗോകുൽ വീണ്ടും സായൂജിനെ ഫോണിൽ വിളിച്ച് അത്ഭുതത്തോടെ പറഞ്ഞു.

“ങേ…” !

സായൂജ് അമ്പരന്നു പോയി.

****

” എടാ തെണ്ടി… നി എന്തു പണിയാടാ കാണിച്ചത്…നീ അവൾക്ക് ലൗ ലെറ്റർ കൊടുത്തു അല്ലെ…” ഗോകുൽ മനുവിന്റെ കഴുത്തിൽ കുതിപ്പിടിച്ചു കൊണ്ടു ചോദിച്ചു.

“എന്നെ തല്ലല്ലേ… ഞാൻ ഇവന്റെ ലൗ ലെറ്ററിൽ എന്റെ ഫോട്ടോ ഒട്ടിച്ചു..എന്നോട് നിങ്ങള് ഒന്നു ക്ഷെമിക്ക്…” മനു ഒരുവിധം പറഞ്ഞു.

“ഇവനെ കൊല്ലണം…” സായൂജ് പറഞ്ഞു.

“എന്നെ വിട്…ഇവൻ നോക്കിട്ട്‌ കാവ്യ വീഴുന്ന ലക്ഷണമില്ല… അതുകൊണ്ടാ ഞാൻ ഒന്നു ട്രൈ ചെയ്തു നോക്കിത്‌…” ഗോകുലിനെ തള്ളിമാറ്റിയിട്ടു മനു പറഞ്ഞു.

****
പിന്നീട് കുറച്ചു നാൾ കാവ്യ ഫ്രഷ് ചപ്പാത്തി സെന്ററിൽ വരാതായി.തിരക്കിയപ്പോൾ അവളുടെ അച്ഛന് ദൂരേക്ക്‌ സ്ഥലം മാറ്റം കിട്ടിയതിനാൽ അവർ താമസം മാറിപ്പോയെന്ന്‌ സായൂജ് അറിഞ്ഞു.

****
വർഷങ്ങൾ പലതു കടന്നു പൊയ്ക്കൊണ്ടിരുന്നു..

ചപ്പാത്തി സെന്റർ നഷ്ടം വന്നപ്പോൾ പൂട്ടേണ്ടി വന്നു.
ചെറിയൻ മാമാ വഴി സായൂജിന് ഗൾഫിൽ ഒരു ജോലി ശരിയായി.

പിന്നെ പ്രവാസിയുടെ വേഷമണിഞ്ഞു കുറെ നാൾ മരുഭൂമിയിൽ ഉരുകി തീർന്നു.

സായൂജിന് തിരക്കിട്ട കല്യാണ ആലോചനകൾ നടക്കാൻ തുടങ്ങിയ കാലം.

എല്ലാം തന്നെ ജാതക ദോഷംകൊണ്ടു മാറിപ്പോയി.

ഇനി കല്യാണമേ വേണ്ട എന്നു തന്നെ അവൻ തീരുമാനിച്ചു.

പിന്നീട് വീട്ടുകാരുടെ നിർബദ്ധം കൊണ്ട് കിഴക്കമ്പലത്ത് ഒരു പെണ്ണുകാണാൻ പോയി.

“ആ പെണ്ണിന്റെ ജാതകം ഇവന്റെ ജാതകവുമായി ചേരും.. ഏഴര പൊരുത്തം ഉണ്ട്.. എന്തു കൊണ്ടും ഇവന് ചേർന്ന പെണ്ണാ…”

ചെറിയൻ മാമാ പറഞ്ഞത് അച്ചിട്ടു ഫലിച്ചു.

കാരണം ആ കിഴക്കമ്പലത്തുകാരി, പഴയ കാവ്യ ആയിരുന്നു…!

പക്ഷെ ,അവൾക്ക് അവനെ മനസിലായില്ല.

അവൾക്കൊരു സർപ്രൈസ് കൊടുക്കാൻ വേണ്ടി അവൻ ഒന്നും പറഞ്ഞതുമില്ല.

അങ്ങനെ സായൂജിന്റെയും കാവ്യയുടെയും കല്യാണം മംഗളമായി നടന്നു..

ആദ്യ രാത്രി സായൂജ് പഴയ ആ സംഭവങ്ങൾ അവളോട്‌ പറഞ്ഞു.

“എനിക്ക് അന്നേ ഇഷ്ടമായിരുന്നു സായൂജിനെ…പക്ഷെ ഒന്നും പറയാനുള്ള ധൈര്യം എനിക്കില്ലായിരുന്നു…”കാവ്യ
പറഞ്ഞു.

“അന്ന് ചപ്പാത്തിക്കവർ തുറന്ന അമ്മയാ ആ ലൗ ലെറ്റർ ആദ്യം കണ്ടത്… ആ പൊട്ടൻ അവന്റെ ഫോട്ടോ അതിൽ ഒട്ടിച്ചു വെച്ചു.. ഫോട്ടോ ഇല്ലായിരുന്നേൽ ചേട്ടന്റെ തല്ലു കൊള്ളില്ലായിരുന്നു..” കാവ്യ പറഞ്ഞു.

“സത്യത്തിൽ എനിക്കാ അന്ന് തന്റെ ചേട്ടന്റെ കയ്യിൽ നിന്ന് തല്ലു കൊള്ളേണ്ടത്. ആ പഹയൻ ഫോട്ടോ മാറ്റിയത് എന്റെ ഭാഗ്യം.”സായൂജ് പറഞ്ഞു.

അതു കേട്ടു കാവ്യ പൊട്ടിച്ചിരിച്ചു.
Story by Rajeev.

Recent Stories

The Author

kadhakal.com

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com