അജ്ഞാതന്റെ കത്ത് ഭാഗം 5 24

” അതു മാത്രമല്ല അവളുടെ വലതു കൈപ്പത്തി മുറിച്ചുമാറ്റിയിട്ടുണ്ടായിരുന്നു. ആന്തരാവയവങ്ങളിൽ ഹൃദയം കിഡ്നി ചെറുകുടൽ തുടങ്ങിയ ഉണ്ടായിരുന്നില്ല.ഷോൾഡറിന്റെ പിൻഭാഗത്ത് ആഴത്തിൽ മുറിവുണ്ടായിട്ടുണ്ട്. കഴുത്തിലെ മുറിവിൽ നിന്നുണ്ടായ രക്തസ്രാവമാണ് മരണകാരണം.”

തരിച്ചിരിക്കാനെ എനിക്കു കഴിഞ്ഞുള്ളൂ .എന്റെ അതേ അവസ്ഥയിൽ തന്നെയായിരുന്നു അരവിയും.

“പിന്നെ ഒരു കാര്യം ഞാനെന്തായാലും മുരുകേശനെ ഒന്നു തപ്പട്ടെ.അതിനു മുന്നേ നിങ്ങൾ ഞാനുമായി കോൺഡാക്റ്റ് ചെയ്യാൻ ഇനി മുതൽ ഈ ഫോൺ മാത്രം ഉപയോഗിക്കുക. ഇതിൽ നിന്നു എന്നെ മാത്രമേ വിളിക്കാവൂ. ഞാൻ ആരാണെന്ന ചോദ്യത്തിന് നിങ്ങളുടെ സുഹൃത്ത് എന്ന മറുപടി മാത്രമേ ആർക്കും നൽകാവൂ.”

മുന്നിലേക്ക് രണ്ട് ഫോണുകൾ നീട്ടിയാണ് അലോഷ്യസ് പറഞ്ഞത്.

“എതിരാളികൾ ചില്ലറക്കാരല്ലാത്ത സ്ഥിതിക്ക് നിങ്ങളുടെ ഫോൺ കോളുകൾ ചോർത്തിയെടുക്കാൻ സാദ്ധ്യതയുണ്ട്.. “

അലോഷ്യസ് പോയി കുറേ നേരം കഴിഞ്ഞിട്ടും ഞാനതേ പോലെ തന്നെ ഇരിക്കുകയായിരുന്നു.അരവിയിൽ അന്നുവരെ ഇല്ലാത്ത ഒരു ഭയം ഞാൻ കണ്ടു.

“നിനക്ക് പേടിയുണ്ടോടാ ?”

” പേടിയല്ലടി, അവരുടെ ലക്ഷ്യമെന്താണെന്നറിയാഞ്ഞിട്ടുള്ള ഒരു എന്താ പറയാ…… “

ഞാൻ കൈയെടുത്തു തടഞ്ഞു.

“മതി മതി ഉരുളണ്ട. സുനിത ഒന്നുകിൽ അവർക്കൊപ്പം നിന്നു നമ്മളെ ചതിച്ചു അല്ലെങ്കിൽ നിർബന്ധിതയായതാവാം. അതിന്റെ ശിക്ഷ മരണമായി വാങ്ങി”

അരവി വെറുതെ കേട്ടിരുന്നതേ ഉള്ളൂ.

” അരവി നമുക്കാ അലമാര തുറക്കാൻ ശ്രമിക്കാം. ചിലപ്പോൾ എന്തെങ്കിലും കച്ചിത്തുരുമ്പു കിട്ടിയാലോ?”

അവന്റെ കണ്ണിലും ഒരു പ്രതീക്ഷ. ഞങ്ങൾ പലതരത്തിൽ ശ്രമിച്ചു നോക്കി.ഒടുവിൽ നേർത്ത ചെറിയ അലൂമിനിയം കമ്പി വളച്ച് തിരിച്ച് ഒരു വിധത്തിൽ അലമാര തുറന്നു.
വൃത്തിയായി മടക്കി വെച്ച തുണിത്തരങ്ങൾ, പാതി തീർന്ന ഒരു സ്പ്രേ ബോട്ടിൽ, ഒരു ഡയറി, ഫെഡറൽ ബാങ്കിലെ പാസ് ബുക്ക് ഉണങ്ങിയ ആലിലയിൽ ക്ഷേത്രത്തിലെ കളഭവും പൂവും, ഒരു ഷോൾഡർ ബാഗിൽ കുറച്ചു പഴന്തുണി, ചില്ലറത്തുട്ടുകളിടുന്ന ഒരു കാശുകുടുക്ക, ഒരു സ്പടികപാത്രത്തിന് സമാനമായ സിന്ദൂരച്ചെപ്പ്,കൂടാതെ ഒരു തലയാട്ടും തഞ്ചാവൂർ ബൊമ്മയും, കളിമണ്ണിൽ തീർത്ത ഒരു വിളക്കേന്തിയ വനിതയുടെ പ്രതിമയും.
വിളക്കേന്തിയ വനിത ഞാൻ തന്നെയാണ് സുനിതയ്ക്ക് നൽകിയത്. നൽകിയതല്ല ദൂരെ കളയാൻ വേണ്ടി കൊടുത്തതാണ്.
ആ പ്രതിമയിൽ അച്ഛന്റെയും അമ്മയുടേയും രക്തമുണങ്ങിക്കിടപ്പുണ്ട്.
ആക്സിഡണ്ട് നടക്കുമ്പോൾ കാറിലുണ്ടായിരുന്നതാണ് അത്.
കണ്ണ് നിറയുന്നുണ്ട്.

Updated: May 26, 2018 — 11:21 pm