കുഞ്ഞിക്കിളി 65

“മാമച്ചി മുത്ത് എവിടെ ”

 

 

“ദാ ഈച്ചണ് ”

 

“മാമച്ചി സ്വത്ത് എവിടെ ”

 

 

“ദാ ”

 

വലത്തേ കൈകൊണ്ട് നെഞ്ചിൽ തൊട്ട്കൊണ്ട് കൊഞ്ചി ചിരിച്ചു കൊണ്ടാണ് അവൾ പറയുന്നത്.

 

കൊലുസ് കിലുങ്ങും പോലെയുള്ള ആ കുഞ്ഞ് ചിരിയുണ്ടല്ലോ അതിന് ഒരുപാട് ശക്തിയുണ്ട്.

 

ഒരു മനഃശാസ്ത്രജ്ഞനും മാറ്റാൻ കഴിയാത്ത സങ്കടങ്ങൾ ചിലപ്പോൾ ആ കുഞ്ഞ് ചിരിയ്ക്ക് മാറ്റാൻ സാധിക്കുമായിരിക്കണം .

 

എന്റെ മോളാണ് അവൾ.

 

എനിക്ക് പിറന്നില്ല. പക്ഷെ എന്റെ മോൾ തന്നെയാ.

 

ചേച്ചിയെ ലേബർ റൂമിൽ പ്രവേശിപ്പിച്ചിരുന്ന ദിവസമായിരുന്നു അന്ന്.

 

പുലർച്ചെ അച്ഛൻ ഫോൺ വിളിച്ചു പറഞ്ഞു.

 

ചേച്ചി പ്രസവിച്ചു. പെൺകുഞ്ഞാണ്.

 

ഓടിപിടച്ചാണ് ബൈക്കോടിച്ചു  ആശുപത്രിയിൽ എത്തിയത്.

 

ആകാംഷയ്ക്കും ആഗ്രഹങ്ങൾക്കും അതിരില്ലായിരുന്നു അന്നേരം.

 

ആ മുഖം ഒന്ന് കാണണം.

 

എടുക്കാൻ ആവില്ല കുഞ്ഞാണ് അവൾ. എനിക്ക് വശമില്ല. എന്നാലും ഒന്ന് കൊഞ്ചിക്കണം.

 

പഞ്ഞിക്കെട്ട് പോലെ അവളെ പൊതിഞ്ഞുകൊണ്ട് അമ്മ എന്റെ മുന്നിൽ വന്നു നിന്നപ്പോൾ കണ്ണ് നിറയുകയായിരുന്നു എന്റെ.

 

മോളൂട്ടിയേ…. മാമന്റെ വാവൂട്ടിയേ….

 

പതിയെ അവളെ നോക്കി വിളിച്ചു.

കണ്ണുകൾ തുറക്കാതെ. ചെറുതായൊന്നനങ്ങി . അവൾ ആ വിളി കേട്ടു എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം.

 

ഭൂമിയിൽ തൊടാത്ത ആ കുഞ്ഞു പാദത്തിൽ ഞാൻ ഉമ്മവെച്ചു.

 

അന്നുമുതൽ അവൾ ഞങ്ങടെ പൊന്നോമന ആണ്.

 

ഏഴാം മാസത്തിൽ ചേച്ചിയെ വീട്ടിൽ കൊണ്ടു വന്നപ്പോൾ ചെറിയ ഓരോ അനക്കങ്ങളിലും ചേച്ചി ചൂണ്ടി കാണിച്ചു തരുമായിരുന്നു അവളെ.

 

കൈ കാലുകൾ ഇട്ടനക്കുമ്പോൾ ആ വയറ്റിൽ കൈവെച്ചു ഞാൻ അവളോട് സംസാരിക്കും.

അവൾ കേൾക്കുന്നുവെന്നാണ് വിശ്വാസം.

 

 

പിന്നെ പിന്നെ അവളുടെ വളർച്ചയിൽ സന്തോഷം കണ്ടെത്താൻ തുടങ്ങി.

 

കിടക്കയിൽ അവൾ കമിഴ്ന്നതും,മുട്ടിലിഴയാൻ തുടങ്ങിയതും. നടക്കാൻ തുടങ്ങിയതും എല്ലാം ആഘോഷം ആയിരുന്നു ഞങ്ങൾക്കെല്ലാം.

 

വീട്ടു മുറ്റത്ത് മരത്തിൽ വിരിഞ്ഞു നിൽക്കുന്ന പൂവിനെ നോക്കി അവൾ നിൽക്കുമ്പോൾ അച്ഛൻ ചോദിക്കും.

 

പൂവ് ആര് പറിച്ചു തരും മോളേ…

 

 

പുന്നാര മാമൻ പറിച്ചു തരും.

 

അത് തന്നെ കേൾക്കാൻ വേണ്ടി ഞാനൊരു ആയിരം തവണയെങ്കിലും അവളോട് ചോദിച്ചു കാണും ആ ചോദ്യം.

 

ഞാനെഴുന്നേൽക്കും മുന്നേ എന്റെ പുതപ്പിനുള്ളിൽ കൂടി നുഴഞ്ഞു കയറി എന്നെ കെട്ടിപ്പിടിച്ചു കിടക്കും.

 

എന്നെ ഉണർത്താൻ അവളുടെ അടിയും പിച്ചും എല്ലാം ഏറ്റു വാങ്ങിക്കൊണ്ട് ഉറക്കം മുറിഞ്ഞ ദേഷ്യത്തിൽ അവളെ നോക്കുമ്പോൾ. കള്ള കരച്ചിൽ അഭിനയിച്ചു എന്നെ ഒന്ന് നോക്കും. അതിൽ അലിഞ്ഞില്ലാതാകുമായിരുന്നു എല്ലാ ദേഷ്യവും. അല്ലെങ്കിൽ തന്നെ ആ മുഖം നോക്കി ആർക്കാണ് ദേഷ്യപ്പെടാൻ ആവുന്നത്.

 

ജനിച്ചു നാളുകൾ മാത്രമായ എന്റെ കുഞ്ഞിനെ കൊറോണയും പിടികൂടിയപ്പോൾ  വീട് മുഴുവൻ  കണ്ണീരിലായി.

 

വെളിരാജ്യത്ത് നിൽക്കുന്ന അളിയൻ ഒരിക്കൽ പോലും മോളെ അടുത്ത് കണ്ടിരുന്നില്ല. ഒന്നെടുത്തിട്ട് പോലുമില്ല.

 

പ്രാർത്ഥനയോടെ കാത്തിരുന്നു ഞങ്ങളെല്ലാം. അസുഖം മാറിക്കിട്ടാൻ.

 

പുറത്ത് പോലും ഇറങ്ങാനാവാതെ. ശരിയായി ഭക്ഷണം കഴിക്കാനാവാതെ. നല്ല വിദ്യാഭ്യാസം ലഭിക്കാതെ. ഒരുപാട് ജീവിതങ്ങൾ ഉണ്ട്‌ ഈ സമയത്ത്. ഒരുപാട് കുഞ്ഞുങ്ങൾ കഷ്ടപ്പെടുന്നുണ്ട് ഇന്നേരം.

 

കാഴ്ചകൾ കാണാതെ പ്രകൃതിയെ അറിയാതെ ആകാശത്തെ അമ്പിളിയെയും നക്ഷത്രങ്ങളെയും അറിയാതെ അവൾ വളരുകയാണ്.

 

എന്തെങ്കിലും കഴിക്കുന്നേരം അവൾക്ക് കാത്തുവിനെ കാണണം. സ്മാർട്ട്‌ ഫോണിലെ ഡിസ്‌പ്ലെയിൽ കാണുന്ന കൊച്ചു പൂച്ച കുഞ്ഞിന്റെ കഥ കണ്ടുകൊണ്ടാണ് അവൾ ആഹാരം കഴിക്കുന്നത്.

 

കാലത്തിന്റെ പോക്കിനനുസരിച്ചു കുഞ്ഞുങ്ങളും മാറുകയാണ്.

 

അവരുടെ ശൈലികളും നിർബന്ധങ്ങളും മാറുന്നു.

 

മണ്ണിൽ ചവിട്ടി നടക്കുന്ന ബാല്യം ഇന്ന് മക്കൾക്ക് ഇല്ല. ഓടിക്കളിച്ചും കണ്ണുപൊത്തിയും നടന്ന കാലം ഇന്നില്ല. അവൾക്ക് പരിചയമുള്ളത് ഒരു കഷ്ണം തുണിയിൽ മുഖം പകുതി മറച്ച മനുഷ്യരെയാണ്.

 

കണ്ണുകൾ മാത്രം കണ്ടുകൊണ്ട് ആളുകളെ തിരിച്ചറിയാൻ പഠിച്ചിരിക്കുന്നു അവളിന്ന്.

 

സാനിറ്റൈസർ കയ്യിലൊഴിക്കുന്നേരം ഒരു കുഞ്ഞു കൈ എന്റെ നേർക്കും നീളും.

 

“മാമാ എനിച്ചും വേണം ”

 

കൗതുകമുള്ളൊരു വസ്തുവിനെ കാണുന്നത് പോലെയാണ് അവൾക്കത്. മണമുള്ളൊരു ദ്രാവകം.

 

പക്ഷെ അതില്ലാത്തൊരു ദിവസവും അവൾക്കില്ല.

 

“പുറത്തേക്കിറങ്ങരുത്. കൊറോണ പിടിക്കും ”

 

അവളെ പുറത്തേക്കിറങ്ങാതിരിക്കാൻ അമ്മ പേടിപ്പിക്കുന്ന വാക്കാണിത്.

 

 

പണ്ടത്തെ അമ്മമാർ കഥകളിലൂടെ സൃഷ്‌ടിച്ച അഞ്ചു കണ്ണനും കൊക്കാച്ചിയും ഒക്കെ ഇന്ന് മറ്റൊരു അവതാരത്തിലൂടെ യാഥാർഥ്യമായിരിക്കുന്നു.

 

എന്നിരുന്നാലും കഥകളിലൂടെയും സങ്കൽപ്പങ്ങളിലൂടെയും അവർ സൃഷ്‌ടിച്ച കഥാപാത്രത്തിന് മനസ്സിലെങ്കിലും ഒരു രൂപമുണ്ടായിരുന്നു.

 

പക്ഷെ കൊറോണയെന്ന മഹാമാരിയ്ക്ക് രൂപമില്ല.  മനുഷ്യന് നേർക്ക് അവനൊരു പോർ തൊടുത്തു വിടുമ്പോൾ ജീവിതത്തിൽ പരാജയപ്പെടുന്നവരും മരണപ്പെടുന്നവരും നാളെ ചിലപ്പോൾ ഓർമ്മകൾ മാത്രമാകും.

 

തലമുറകളെ തന്നെ ഉന്മൂലനം ചെയ്യുന്ന മഹാമാരിയിൽ നിന്നും വാവൂട്ടിയെ സംരക്ഷിക്കണം. ഓരോ മക്കളും എന്റെ വാവൂട്ടിയെ പോലെയല്ലേ…

 

ഭൂമിയെന്ന സ്വർഗ്ഗത്തെ അറിയാതെ എന്റെ കുഞ്ഞ് നാല് ചുമരുകൾക്കുള്ളിൽ അവളുടെ ജീവിതം തുടങ്ങുന്നു.

 

കടലും കായലും മലകളും പുഴകളുമെല്ലാം അവൾക്ക് സ്വീകരണമുറിയിലെ ടെലിവിഷനിലും അഞ്ചു ഇഞ്ചു ഡിസ്പ്ലേ യിലെ സ്മാർട് ഫോണിലും മാത്രം കണ്ടു പരിചിതമുള്ളവയാണ്.

 

നാളെ ചിലപ്പോൾ സ്‌കൂളും കലാലയവുമെല്ലാം അവൾക്ക് കഥകളിൽ മാത്രം ഒതുങ്ങുന്നവയാവാം.

 

ലോകം മുഴുവൻ പ്രാർത്ഥിക്കുമ്പോൾ ഞങ്ങളും പ്രാർത്ഥിക്കുന്നു.

 

മുഖത്തെ തുണിയുടെ മൂടുപടം ഇല്ലാതെ സാനിറ്റൈസർ എന്ന ദ്രാവകം ഇല്ലാതെയൊരു പുലരി.

 

അവസാന കോവിഡ് രോഗിയും ആശുപത്രിയിൽ നിന്നും രോഗമുക്തി നേടി വീട്ടിൽ തിരികെയെത്താൻ.

 

വിശക്കുന്നവർക്കെല്ലാം ഭക്ഷണം ലഭിക്കാൻ.

ജോലി നഷ്ടപ്പെട്ടവർക്കെല്ലാം ജീവിതം തിരിച്ചു പിടിക്കാൻ.

 

എന്റെ വാവൂട്ടിയുമൊത്ത് കുന്നും മലയും പുഴകളും കണ്ടു യാത്രചെയ്യാൻ.

 

അതെല്ലാം കാണുമ്പോൾ അവൾ ചിരിക്കും. എണ്ണം തികയാത്ത നിരയില്ലാത്ത അവളുടെ കുഞ്ഞു പല്ലുകൾ കാട്ടി.

 

ഇപ്പോൾ അവൾ ഇടയ്ക്കിടെ പറയാറുണ്ട്.

 

“വീട്ടിൽ പൊ കോറോണേ ” ന്ന്

 

എന്താല്ലേ കുഞ്ഞു മനസ്സിൽ കള്ളമില്ല.

 

അവളുടെ ആഗ്രഹങ്ങൾ അമ്പോറ്റി സഫലം ആക്കട്ടെ.

 

ദൈവമെന്നത് മനുഷ്യരിലൂടെയാണെന്ന യാഥാർഥ്യം മറക്കുന്നില്ല. എന്നിരുന്നാലും ആശിച്ചു പോകുന്നു ഞാൻ  അദൃശ്യമായൊരു ശക്തി ഞങ്ങൾക്കിടയിൽ ഉണ്ടായെങ്കിൽ. ഒരുപാട് കുഞ്ഞുങ്ങളുടെ കണ്ണീരകറ്റുവാൻ അവരുടെ അമ്പോറ്റിയ്ക്ക് സാധിച്ചിരുന്നുവെങ്കിൽ…

 

വാവൂട്ടി വളരും നാളെയവൾ യുവതിയാവും.

ഓർത്തു വെയ്ക്കാൻ ഒരുപിടി നല്ല ഓർമ്മകൾ അവൾക്ക് ലഭിക്കട്ടെ. നാളെയുടെ പുലരികൾക്കും സന്തോഷങ്ങൾ നൽകുവാൻ സാധിച്ചിടട്ടെ

 

 

14 Comments

  1. Nte mashe othiri ishttayitto?❤️?

  2. Its so touchy…. god bless everyone we help each other that all i can say…. nice one bro✌

  3. എന്താ പറയുക മനസ്സിൽ തട്ടി❤
    കള്ളക്കം ഇല്ലാത്ത മനസ്സ് ഇന്ന് വരിഞ്ഞുമുറുകിയ സമൂഹത്തിൽ വീർപുമുട്ടി കഴിയുന്നു

    1. അതേ സഹോ ഒരുപാട് കുഞ്ഞുങ്ങളുടെ ഭാവിയാണ് ഇപ്പോൾ നശിക്കുന്നത്

  4. കാർത്തിവീരാർജ്ജുനൻ

    ☺️❤️

    1. ❤️❤️❤️

  5. നിധീഷ്

    ♥♥♥♥♥

    1. ❤️❤️❤️

  6. ??????????????_??? [«???????_????????»]©

    മനസ്സിൽ തട്ടിയ എഴുത്ത്…കിടു..????❤️❤️❤️
    സ്നേഹത്തോടെ ഹൃദയം ❤️❤️❤️©

    1. നന്ദി സഹോ
      സ്നേഹം ❤️❤️❤️

    1. ❤️❤️❤️

  7. Bahuth acha ???. Kollam

    1. നന്ദി സഹോ ❤️❤️❤️

Comments are closed.